പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീലില്‍ ടോറികള്‍ക്കുള്ളില്‍ അസംതൃപ്തി പുകയുന്നു. പ്രധാനമന്ത്രിക്കെതിരെ ബ്രെക്‌സിറ്റ് അനുകൂലികളായ ടോറി എംപിമാര്‍ പടപ്പുറപ്പാട് തുടങ്ങിയിരിക്കുകയാണ്. മേയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അവിശ്വാസ പ്രമേയം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തെരേസ മേയെ പുറത്താക്കാന്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ യോജിക്കണമെന്ന് ജേക്കബ് റീസ് മോഗ് ആവശ്യപ്പെട്ടു. കരട് ബ്രെക്‌സിറ്റ് ഡീല്‍ മേയ് അവതരിപ്പിച്ചതിനു തൊട്ടു പിന്നാലെ രണ്ട് ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ രാജി നല്‍കിയിരുന്നു. ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വി എന്നിവരാണ് രാജി നല്‍കിയത്.

ഇതിനു പിന്നാലെയാണ് ടോറികള്‍ തെരേസ മേയുടെ രക്തത്തിനായി പാഞ്ഞടുത്തത്. പാര്‍ലമെന്റിന് പുറത്ത് നടത്തിയ അസാധാരണ വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് റീസ് മോഗ് താന്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചുവെന്ന് പ്രഖ്യാപിച്ചു. ഇതിനു മുമ്പ് കോമണ്‍സില്‍ പ്രധാനമന്ത്രിയുമായി മോഗ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവിശ്വാസ വോട്ടെടുുപ്പ് നടക്കണമെങ്കില്‍ ചുരുങ്ങിയത് 48 എംപിമാര്‍ ആവശ്യമുന്നയിക്കണം. ഈ ലക്ഷ്യവുമായി മറ്റു 15 എംപിമാരും പ്രധാനമന്ത്രിക്കെതിരെ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അട്ടിമറി നീക്കത്തിനെതിരെ മിതവാദികളായ എംപിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ താഴെയിറക്കാനുള്ള യൂറോപ്പ് വിരുദ്ധരുടെ ഈ നീക്കം ഗവണ്‍മെന്റിനെ വീഴ്ത്തുമെന്നും സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്നും ബ്രെക്‌സിറ്റിനെത്ത ന്നെ ഇല്ലാതാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ആരെതിര്‍ത്താലും പോരാടാനാണ് തീരുമാനമെന്ന് മേയ് പ്രതികരിച്ചു. മൈക്കിള്‍ ഗോവ്, ക്രിസ് ഗെയ്‌ലിംഗ്, പെന്നി മോര്‍ഡുവന്റ് എന്നിവര്‍ രാജി വെച്ചേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. ബ്രെക്‌സിറ്റി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനുള്ള മേയുടെ ക്ഷണം ഗോവ് നിരസിച്ചിരുന്നു. പകരം ബ്രസല്‍സുമായി വ്യക്തിപരമായി സംസാരിച്ചുകൊള്ളാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.