ഹോമിയോ ചികിത്സ തുടങ്ങണമെന്ന് ലത്തീന്‍ കത്തോലിക്ക ആര്‍ച്ച്‌ ബിഷപ് സൂസപാക്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. തിരുവനന്തപുരത്ത് ഓഖി ദുരിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം രൂപതാ പ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമൊപ്പം സ്ഥിതിഗതികള്‍ ചര്‍ച്ച നടത്തി പിരിയും നേരത്താണ് പ്രധാനമന്ത്രിആര്‍ച്ച്‌ ബിഷപ്പിന്റെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് അഭിപ്രായപ്പെട്ടത്.

ചര്‍ച്ച കഴിഞ്ഞു പിരിയാന്‍ നേരത്താണ് പ്രധാനമന്ത്രി ആര്‍ച്ച്‌ ബിഷപ്പിന്റെ കൈവിറയില്‍ ശ്രദ്ധിച്ചത്. അപ്പോള്‍തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. പാര്‍കിന്‍സണ്‍സ് രോഗത്തിന്റെ തുടക്കമാകും ഇതെന്നും ഹോമിയോപതി ചികിത്സ ഉടന്‍ നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ‘താമസമില്ലാതെ എത്രയും വേഗം ചികിത്സ തുടങ്ങണം. ചികിത്സ കൃത്യസമയത്തായാല്‍ അത് ഫലം ചെയ്യും’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉപദേശത്തിന് നന്ദി പറഞ്ഞ ബിഷപ്പ് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താമെന്നും പറഞ്ഞു.

നേരത്തെ സഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം കേട്ട പ്രധാനമന്ത്രി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും എന്നും ദുരിതാശ്വാസ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.