ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാൻഷു ശുക്ല. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ഇന്ത്യൻ സമയം നാലരയോടെ ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ പൂർത്തിയാക്കി. ഡോക്കിങ്ങിന്റെ സോഫ്റ്റ് ക്യാപ്ചർ പൂർത്തിയായശേഷം നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു.
ഡോക്കിങ് പ്രക്രിയ പൂർത്തിയായപ്പോൾ ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചർ പ്രവർത്തനങ്ങൾ നടന്നു. ഇന്ത്യൻ സമയം 6 മണിക്ക് യാത്രികർ ഡ്രാഗൺ പേടകത്തിൽനിന്ന് നിലയത്തിലേക്കു പ്രവേശിച്ചു. ബഹിരാകാശ നിലയത്തിലുള്ളവർ ഇവരെ സ്വീകരിച്ചു. 28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്. 14 ദിവസമാണ് സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തുക. ആകെ നടത്തപ്പെടുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാൻഷു ശുക്ലയാണ്.
2031 ൽ ISS ൽ നിന്ന് വിരമിക്കുന്നതിനുമുമ്പ് സ്വകാര്യ ബഹിരാകാശ നിലയങ്ങളെ പിന്തുണയ്ക്കുക എന്ന നാസയുടെ ലക്ഷ്യം പൂർത്തിയാക്കാനാണ് ആക്സിയത്തിന്റെ ശ്രമം. വാണിജ്യ ബഹിരാകാശ വികസനത്തിലെ മറ്റൊരു ചുവടുവയ്പ്പാണിത്. അതേസമയം ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള വലിയ സ്റ്റാർഷിപ്പ് റോക്കറ്റുകളുടെ നാസയുടെ പരീക്ഷണം നടന്ന് വരികയാണ്.
Leave a Reply