അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 നെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ട് ദശലക്ഷം തൊഴിലാളികളുടെ നാഷണൽ ലീവിങ് വേജിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 5.6 ശതമാനം വർദ്ധനവ് നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്തവർഷം ഏപ്രിൽ മാസം മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന വർദ്ധനവാണ് മരവിച്ചിരിക്കുന്നത്. ഒരു മണിക്കൂറിലെ വേതനം 8.72 പൗണ്ടിൽ നിന്ന് 9.21 പൗണ്ടായി ഉയർത്താനുള്ള തീരുമാനവും നടപ്പിലാക്കപ്പെട്ടിരുന്നില്ല. പുതിയ തീരുമാനങ്ങളുടെ ഫലമായി മലയാളികൾ ഉൾപ്പെടുന്ന കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്നവരിൽ പലർക്കും തങ്ങളുടെ ശമ്പളത്തിൽ യാതൊരു വർദ്ധനവും ലഭിക്കില്ല. ഇംഗ്ലണ്ടിൽ 25 വയസ്സിന് മുകളിലുള്ള പൗരന്മാർ നാഷണൽ ലിവിങ് വേജിന് അർഹരാണ്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണും തൊഴിൽ നഷ്ടങ്ങളും മൂലമുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കർശന നടപടികളിലൂടെ മുന്നോട്ടു പോകേണ്ടതായി വരും എന്ന മുന്നറിയിപ്പ് ചാൻസിലർ ഋഷി സുനാക് നടത്തിയത്. 22.3 ബില്യൺ പൗണ്ടാണ് യുകെ ഒക്ടോബറിൽ വായ്പയെടുക്കേണ്ടതായി വന്നത്. അടുത്തവർഷത്തോടെ ചെലവ് ചുരുക്കലും നികുതി വർദ്ധനവും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചാൻസിലർ നേരത്തെ സൂചന നൽകിയിരുന്നു.

നേരത്തെയും പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചപ്പോൾ നഴ്‌സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല . യുകെയിൽ വളരെയേറെ മലയാളികൾ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നവരാകയാൽ ശമ്പള വർദ്ധനവ് കിട്ടില്ലെന്നുള്ളത് മലയാളികൾക്ക് വൻ തിരിച്ചടിയാണ് നൽകിയത് . യുകെയിൽ കൊറോണയെ പിടിച്ച് കെട്ടാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരാണ്. അതിനാൽ തന്നെ നേഴ്‌സിംഗ് മേഖലയെ ശമ്പളവർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് ആ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തികഞ്ഞ അസംതൃപ്തി ഉളവാക്കിയിരുന്നു.