ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിവാദ പരാമർശം നടത്തിയ അറ്റോർണി ജനറൽ റിച്ചാർഡ് ഹെർമർ ക്ഷമാപണം നടത്തി. അന്താരാഷ്ട്ര ഉടമ്പടികളെ അവഗണിക്കാനും യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ (ECHR) ഉപേക്ഷിക്കാനുമുള്ള കൺസർവേറ്റീവ്, റിഫോം വ്യക്തികളുടെ ആഹ്വാനങ്ങളെ ആദ്യകാല നാസി കാലഘട്ടത്തിലെ ജർമ്മൻ നിയമജ്ഞരുടെ നടപടികളുമായാണ് റിച്ചാർഡ് ഹെർമർ താരതമ്യപ്പെടുത്തിയത്. തൻെറ പ്രസംഗത്തിൽ അദ്ദേഹം അന്താരാഷ്ട്ര നിയമത്തോടുള്ള യുകെയുടെ പ്രതിബദ്ധതയെ ന്യായീകരിച്ചിരുന്നു. ഇത് പിന്നീട് കെമി ബാഡെനോക്ക്, നിഗൽ ഫാരേജ് തുടങ്ങിയ വ്യക്തികളിൽ നിന്ന് വിമർശനം ഉയർത്തി.
പരമാധികാര വിഷയങ്ങൾ ചൂണ്ടി കാണിക്കുന്നത് ഒരാളെ നാസിയാക്കില്ലെന്ന് പറഞ്ഞുകൊണ്ട് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് ബാഡെനോക്ക് രംഗത്ത് വന്നു. അതേസമയം താൻ ഉപയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്ന് സമ്മതിച്ചുകൊണ്ട് റിച്ചാർഡ് ഹെർമർ ക്ഷമാപണം നടത്തി. എന്നാൽ ദേശീയ സുരക്ഷയ്ക്കും ആഗോള ഭീഷണികളെ നേരിടുന്നതിനും അന്താരാഷ്ട്ര നിയമം നിർണായകമാണെന്ന് വാദിച്ച തന്റെ പ്രസംഗത്തിന്റെ കാതലായ സന്ദേശത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ഉടമ്പടികളിലും കോടതികളിലും യുകെയുടെ പങ്ക് പുനഃപരിശോധിക്കുന്നതിനുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ തുടരുന്നതിനിടയിലാണ് ഈ ചർച്ച.
അന്താരാഷ്ട്ര നിയമം ഉപേക്ഷിക്കുന്നതിനെതിരെ അറ്റോർണി ജനറൽ റിച്ചാർഡ് ഹെർമർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം വീക്ഷണങ്ങൾ നിയമപരമായ മാനദണ്ഡങ്ങളെക്കാൾ സംസ്ഥാന അധികാരത്തെ പ്രോത്സാഹിപ്പിച്ച നാസി കാലഘട്ടത്തിലെ നിയമജ്ഞനായ കാൾ ഷ്മിറ്റിന്റെ വീക്ഷണങ്ങൾ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ റിച്ചാർഡ് ഹെർമർ നടത്തിയ പ്രസംഗം വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്
Leave a Reply