പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞ്​ മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.

ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണനിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

ഭർത്താവിന്‍റെ കൂടെ ബൈക്കിൽ മൂന്നുപേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന്​ ക​െണ്ടടുത്തു.

ഷിനു​ പരിസരത്തൊന്നുമില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി.