ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തമാസം വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നു. ഭവന വായ്പയായ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ ഇതുകാരണം കൂടുതല്‍ ബുദ്ധിമുട്ടായേക്കും. യുകെയിലെ ഔദ്യോഗിക പലിശ നിരക്ക് തീരുമാനിക്കുന്ന ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കി ഉയര്‍ത്തിയേക്കും എന്നാണു സൂചന.

ആഗോളമാന്ദ്യം ഉണ്ടായ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാകും ഇത്. കഴിഞ്ഞ മാസം 0.75 ശതമാനമായിരുന്നു പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്. 1989 ന് ശേഷം ഒറ്റയടിക്കുണ്ടായ ഏറ്റവും വലിയ വർധന ആയിരുന്നു അത്. ഡിസംബറില്‍ 0.5 ശതമാനം കൂടി വർധിപ്പിക്കുന്നതോടെ മോര്‍ട്ട്‌ഗേജിന്റെ തിരിച്ചടവ് തുകകളും കുത്തനെ ഉയരും. ഇതു സാധാരണക്കാർക്കു കൂടുതൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.

ഭാഗികമായിട്ടെങ്കിലും ഉയരുന്ന ഊര്‍ജ്ജവില, തൊഴിലാളി ക്ഷാമം, ബ്രെക്‌സിറ്റിന്റെ അനന്തരഫലമായി വിതരണശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങള്‍ എന്നിവ മൂലമുണ്ടായതെന്ന് കരുതുന്ന പണപ്പെരുപ്പം തടയുന്നതിനുള്ള നടപടി ആയിട്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.

പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതോടെ വായ്പയെടുക്കല്‍ ചെലവേറിയതാകും. ഇതു പണം ചെലവാക്കാതെ സമ്പാദിക്കാന്‍ ആളുകള്‍ക്കു പ്രേരണ നല്‍കും. അതോടെ ചരക്കുകള്‍ക്ക് ആവശ്യക്കാര്‍ കുറയുകയും വില വർധിക്കാതെ തടയുകയും ചെയ്യും. അങ്ങനെ വലിയൊരു പരിധി വരെ പണപ്പെരുപ്പം തടയാന്‍ ആകും. 2022 ഒക്‌ടോബറില്‍ യുകെയിലെ പണപ്പെരുപ്പ നിരക്ക് 11.1 ശതമാനം വരെ എത്തിയിരുന്നു.