ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു . ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന വാർത്ത മലയാളം യുകെ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഭാവിയിൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചനകൾ നൽകിയാണ് നിലവിലെ 4.25 ശതമാനം പലിശ നിരക്ക് നിലനിർത്തിയിരിക്കുന്നത്.
സാമ്പത്തിക വളർച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ വർദ്ധിച്ചതുമാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിർത്താനുള്ള തീരുമാനങ്ങൾക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റിൽ നടക്കുന്ന അടുത്ത യോഗത്തിൽ നിരക്കുകൾ കുറയ്ക്കുമെന്നും വർഷാവസാനത്തിന് മുമ്പ് വീണ്ടും 3.75% ആയി കുറയ്ക്കുമെന്നും ധനകാര്യ വിപണികൾ പ്രതീക്ഷിക്കുന്നത്. വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 0.7% വർദ്ധനവ് ഉണ്ടായതിന് ശേഷം ഏപ്രിലിൽ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങിയിരുന്നു. ഇത് ദേശീയ ഉൽപാദനത്തിലോ മൊത്ത ആഭ്യന്തര ഉൽപാദനത്തിലോ (ജിഡിപി) വളർച്ചയെ കുറിച്ചുള്ള പ്രതീക്ഷയിൽ ഗണ്യമായ കുറവ് സൂചിപ്പിക്കുന്നു.
രാജ്യത്തെ ഒഴിവുകളുടെ നിരക്കുകൾ പകർച്ചവ്യാധിക്ക് മുൻപുള്ള നിലയിലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ഇതുകൂടാതെ തൊഴിലില്ലായ്മ വർദ്ധിച്ചു. വേതന വളർച്ചയും മന്ദഗതിയിലായി. മെയ് മാസത്തെ സാമ്പത്തിക വളർച്ച അൽപം കൂടുതലാണെങ്കിലും തുടർന്നുള്ള പാദങ്ങളിൽ 0.25 മാത്രമായിരുന്നു വളർച്ചാ നിരക്ക് എന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ധനത്തിന്റെയും വിമാന ടിക്കറ്റുകളുടെയും നിരക്കുകൾ കുറഞ്ഞതിനെ തുടർന്ന് യുകെയിലെ പണപ്പെരുപ്പം 3.4 ശതമാനമായി കുറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും ഫർണിച്ചറുകളുടെയും വിലവർധനവിനെ പിടിച്ചുനിർത്താൻ വിമാനനിരക്കുകളിലും പെട്രോൾ വിലയിലും ഉണ്ടായ ഇടിവാണ് പണപ്പെരുപ്പം കുറയാൻ കാരണമായത് . ഏപ്രിൽ മാസത്തിലെ 3.5 ശതമാനം എന്ന നിരക്കിൽ നിന്നാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് കുറഞ്ഞത്.
Leave a Reply