ലണ്ടന്‍: പി.എന്‍.ബി.തട്ടിപ്പ് കേസില്‍ യു.കെയില്‍ അറസ്റ്റിലായ ഡയമണ്ട് വ്യാപാരി നീരവ് മോഡിക്ക് കൂട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ വലംകൈയെന്ന് റിപ്പോര്‍ട്ടുകള്‍. യു.കെ മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് കൈമാറാനിരിക്കുന്ന കൊടുംകുറ്റവാളിയും ദാവൂദ് ഇബ്രഹാമിന്റെ വലംകൈയുമായ ജാബിര്‍ മോത്തിയെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലിലാണ് നീരവ് മോഡിയുമുള്ളത്. ജാബിര്‍ മോത്തിയെ ഉടന്‍ അമേരിക്കയ്ക്ക് കൈമാറാനാണ് ബ്രിട്ടന്‍ പദ്ധതിയിടുന്നത്. സൗത്ത് ലണ്ടനിലെ ജയിലിലാണ് നിലവില്‍ മോഡിയെ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി നേരത്തെ തള്ളിയിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് നീരവ്മോദിക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ മോഡിക്ക് ജയിലില്‍ കഴിയേണ്ടിവരുമെന്ന് ഉറപ്പായി. മോഡിയെ ഇന്ത്യക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ലണ്ടന്‍ കോടതിയെ ഉടന്‍ സമീപിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ജാബിര്‍ മോത്തിയുമായി നീരവിന് ബന്ധമുള്ളതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഉണ്ടായതോടെ ഇരുവരും രാജ്യം വിട്ടു. യു.കെയില്‍ രാഷ്ട്രീയ അഭയം തേടാനായിരുന്നു മോഡിയുടെ പദ്ധതി. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ച് നേരത്തെ നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതനുസരിച്ച് ഒരാഴ്ച്ച മുന്‍പ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.