ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്ലിയറിംഗിലൂടെ ഒരു മികച്ച സർവകലാശാലയിൽ ഇടം നേടുന്നതിന് വിദ്യാർത്ഥികൾ അതിവേഗം ശ്രമിക്കേണ്ടതുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുകാസ്) മേധാവി ക്ലെയർ മാർച്ചന്റ്. യൂണിവേഴ്സിറ്റിയിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഏതൊക്കെ കോഴ്സുകളിൽ ഒഴിവുണ്ടെന്ന് ക്ലിയറിംഗിലൂടെ തിരയാം. യൂണിവേഴ്സിറ്റിയിൽ സീറ്റ് ലഭിക്കാൻ ആവശ്യമായ എ-ലെവൽ അല്ലെങ്കിൽ തത്തുല്യ ഗ്രേഡുകൾ നഷ്‌ടമായവർ ഇത് പലപ്പോഴും ഉപയോഗിക്കുന്നു. എ-ലെവലുകൾ, ടി-ലെവലുകൾ, ബിടെക്കുകൾ, മറ്റ് ലെവൽ 3 റിസൾട്ടുകൾ ഓഗസ്റ്റ് 17 -ന് പ്രസിദ്ധീകരിക്കും.

ജനസംഖ്യയിൽ 18 വയസ്സുള്ളവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ എലൈറ്റ് റസ്സൽ ഗ്രൂപ്പ് സർവ്വകലാശാലകൾ പോലെ ഉയർന്ന ഗ്രേഡുകൾ ആവശ്യപ്പെടുന്ന സർവ്വകലാശാലകളിൽ ഇടം നേടുന്നത് കൂടുതൽ മത്സരാധിഷ്ഠിതമായിരിക്കും. ബിരുദ കോഴ്‌സുകളിൽ ചേരാൻ അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള അപേക്ഷകളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. ഇഷ്ടമുള്ള കോഴ്സിൽ സീറ്റുകൾ ഉണ്ടോ എന്ന് നോക്കി വേഗത്തിൽ ചേരുക എന്നതാണ് നല്ല മാർഗം എന്നും അവർ കൂട്ടിച്ചേർത്തു.

ക്ലിയറിംഗിലൂടെ നിലവിൽ 28,000 കോഴ്‌സുകൾ ലഭ്യമാണ്. ക്ലിയറിംഗ് ഒക്ടോബർ 17 -ന് അവസാനിക്കും. കഴിഞ്ഞ വർഷം 18 വയസ്സുള്ള 34,875 പേർ ഈ സംവിധാനത്തിലൂടെ സർവകലാശാലയിൽ ഇടം നേടിയിരുന്നു. മൂന്ന് വർഷത്തെ ഉയർന്ന ഗ്രേഡുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ റിസൾട്ടുകൾ കോവിഡിന് മുമ്പുള്ള നിലയ്ക്ക് അനുസൃതമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.