സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സാധാരണയായി പെസഹാ വ്യാഴാഴ്ച ബ്രിട്ടനിലെ രാജകുടുംബത്തിന്റെ തലവൻ ചില പ്രത്യേക ശുശ്രൂഷകളിലും, സേവനങ്ങളിലും ഏർപ്പെടുക പതിവാണ്. ഇതിലൊന്നാണ് എല്ലാവർഷവും പെസഹ വ്യാഴാഴ്ച ബ്രിട്ടണിൽ ഉടനീളമുള്ള പെൻഷൻകാർക്ക് പ്രത്യേകം തയ്യാറാക്കിയ പണം രാജ്ഞി നൽകുക പതിവായിരുന്നു. എന്നാൽ ഇത്തവണ കൊറോണ ബാധമൂലം ഈ പതിവ് നടന്നില്ല. വിൻഡ്സർ കാസ്റ്റ്ലിലെ സെയിന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന പെസഹായുടെ ശുശ്രൂഷയിൽ എല്ലാവർഷവും 188 ഓളം പെൻഷൻ ഉടമകൾ എത്തിയിരുന്നു. എന്നാൽ ഇത്തവണ ഈ പതിവ് നടക്കാത്ത സാഹചര്യത്തിൽ, എല്ലാവർക്കും തപാലിൽ അഞ്ച് പൗണ്ടും, അതോടൊപ്പം അഞ്ച് പെൻസും അയച്ചു കൊടുക്കുകയാണ് രാജകുടുംബം.


എല്ലാ വർഷത്തെയും പോലെ പെസഹായുടെ ശുശ്രൂഷ നടക്കാത്തതിലുള്ള ഖേദവും കത്തിലൂടെ രാജ്ഞി അറിയിക്കുന്നുണ്ട്. എല്ലാവർക്കും വ്യക്തിപരമായി സമ്മാനം തരുവാൻ കഴിയുന്ന സാഹചര്യം നിലവിലില്ല. യേശുക്രിസ്തുവിന്റെ സേവന മനോഭാവത്തെ വിളിച്ചോതുന്ന പെസഹാ തിരുനാളിൽ, എല്ലാവർക്കും പരസ്പരം പ്രാർത്ഥിക്കാം എന്ന് രാജ്ഞി ഓർമിപ്പിക്കുന്നു.

പള്ളിയിലും, കമ്മ്യൂണിറ്റി സർവീസുകളിലും പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നവർക്കാണ് ഈ സമ്മാനം സാധാരണയായി ലഭിക്കുന്നത്. സമ്മാനം ലഭിച്ചവരുടെ ചിത്രങ്ങൾ രാജകുടുംബം പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ, മണി അടിക്കുന്നതിൽ പ്രഗത്ഭനായ വ്യക്തി, 101 വയസ്സുള്ള ജോൺ ബ്രോക്കും ഉൾപെടുന്നു. തന്റെ ഏഴാം വയസ്സ് മുതൽ ഇദ്ദേഹം പള്ളിയിൽ മണി അടിക്കാൻ തുടങ്ങിയ വ്യക്തിയാണ്.