ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തെറ്റായ വിവരങ്ങൾ നൽകി അർഹമല്ലാത്ത ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ബെനിഫിറ്റ് തട്ടിപ്പുകാർക്ക് ഇനി മുതൽ പിടി വീഴും. പിഴയടക്കാത്ത കുറ്റവാളികളെന്നു കണ്ടെത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഇനിമുതൽ റദ്ദ് ചെയ്യാനാണ് സർക്കാർ തീരുമാനം. തട്ടിപ്പുകൾ തടയാനുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമായാണ് ഈ നിയമനിർമ്മാണം. സിസ്റ്റത്തെ ആവർത്തിച്ച് വഞ്ചിക്കുകയും 1,000 പൗണ്ടോ അതിൽ കൂടുതലോ പിഴ ആയവർക്ക് രണ്ട് വർഷം വരെ ഡ്രൈവിംഗ് വിലക്ക് ലഭിക്കും. സർക്കാർ സംവിധാനങ്ങളെ വഞ്ചിക്കുന്നവർക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ നിയമനിർമ്മാണമെന്ന് വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ വ്യക്തമാക്കി. മുൻ കൺസർവേറ്റീവ് സർക്കാർ പ്രഖ്യാപിച്ച സ്കീമിനെ അനുകരിക്കുന്ന തരത്തിൽ, ടാർഗെറ്റ് അന്വേഷണങ്ങളെ സഹായിക്കുന്നതിന് ആനുകൂല്യങ്ങൾ അവകാശപ്പെടുന്നവരെ കുറിച്ചുള്ള അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ ബാങ്കുകളെ നിർബന്ധിക്കുന്ന പുതിയ അധികാരങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ബാങ്കുകളിൽ നിന്നും, സ്വകാര്യത ആവശ്യപ്പെടുന്ന വ്യക്തികളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉണ്ടാകാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. പാൻഡെമിക് സമയത്ത് നടന്ന സങ്കീർണ്ണമായ തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ കൂടുതൽ സമയം പബ്ലിക് സെക്ടർ ഫ്രോഡ് അതോറിറ്റിക്ക് ഈ കരട് നിയമം നൽകുന്നുണ്ട്.
സംശയാസ്പദമായ ക്ലെയിമുകൾ കൂടുതൽ ഫലപ്രദമായി തിരിച്ചറിയാൻ ബാങ്കിംഗ് ഡാറ്റാ ഡി ഡബ്യു പി അന്വേഷകരെ സഹായിക്കുമെന്നും, ഇതിലൂടെ നികുതിദായകർക്ക് അഞ്ച് വർഷത്തിനുള്ളിൽ 1.6 ബില്യൺ പൗണ്ട് ലാഭം ഉണ്ടാകുമെന്നുമാണ് മന്ത്രിമാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ആനുകൂല്യങ്ങൾ അവകാശപ്പെടുന്നവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും, അതോടൊപ്പം തന്നെ നിയമാനുസൃതമായി അനുകൂല്യങ്ങൾ അവകാശപ്പെടുന്നവരെയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണെന്നും പ്രചാരണ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. എന്നാൽ ബാങ്ക് അക്കൗണ്ടുകൾ ആക്സസ്സു ചെയ്യാൻ ഡി ഡബ്ല്യു പിക്ക് അധികാരമില്ലെന്ന് വിമർശകരെ അഭിമുഖീകരിച്ച മന്ത്രിമാർ ശക്തമായി പ്രതികരിച്ചു.
Leave a Reply