ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിങ്ടൺ : പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുറച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ചില ഭൂരിപക്ഷ മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റിന്റെ വൈറ്റ് ഹൗസിന്റെ ചീഫ് ഓഫീസ് സ്റ്റാഫ്‌ റോൺ ക്ലെയിൻ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമാകുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപ് ഭരണകൂടം പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതായിരുന്നു. കോവിഡ് മഹാമാരി ഏല്പിച്ച സാമ്പത്തിക പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തെ കൈപിടിച്ചുയർത്താൻ ബൈഡൻ പുതിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിയുക്ത പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര യുകെയിലേക്കായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഇത് യുഎസ് – യുകെ ബന്ധത്തിന്റെ വളർച്ചയ്ക്ക് കാരണമാകും.

വിദ്യാഭ്യാസ വായ്പകളുടെ കാലാവധി നീട്ടികൊടുക്കുമെന്നും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന് സംരക്ഷിക്കുമെന്നും ബൈഡനെ ഉദ്ധരിച്ചു റോൺ ക്ലെയിൻ പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യമേഖല വളരെ പരിതാപകരമാണെന്നും അതിനൊരു പരിഹാരം കാണാൻ ഒരുങ്ങുമെന്നും ക്ലെയിൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡസനോളം എക്സിക്യൂട്ടീവ് ഓർഡറുകൾ വരെ സൈൻ അപ്പ് ചെയ്യാൻ ബൈഡന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമഗ്രമായ ഇമിഗ്രേഷൻ പോളിസിയും 1.9 ട്രില്യൺ ഡോളർ കൊറോണ വൈറസ് ദുരിതാശ്വാസ ബില്ലും ബൈഡൻ തന്റെ മുൻഗണനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം 2021 അവസാനത്തോടെ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കും. അതിനാൽ തന്നെ ബൈഡൻ ഈ വർഷത്തിൽ ഒന്നിലധികം തവണ യുകെ സന്ദർശിക്കാൻ സാധ്യതയുണ്ട്. ബ്രെക്സിറ്റ് കാരണം, ഇരു രാജ്യങ്ങളും ഒരു പുതിയ വ്യാപാര കാരാറിനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അത് 2022ന് മുമ്പ് ഉണ്ടായേക്കില്ല.