പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയ സംഭവത്തിൽ, ബിജെപി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന സന്ദേശം പുറത്തുവന്നത്. മിനിറ്റുകൾക്കകം പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും, സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പോസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനെ പിന്തുണയ്ക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, യുഡിഎഫ് മണ്ഡലത്തിൽ തരംതാഴ്ന്ന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കോൺഗ്രസ് നാടകത്തിന് ചിറ്റൂർ ശക്തമായ മറുപടി നൽകുമെന്ന പരാമർശവും ഉണ്ടായിരുന്നു. ഇതോടെ ബിജെപി–എൽഡിഎഫ് രഹസ്യ ധാരണയെന്ന ആരോപണം ശക്തമായി.
സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി, മണ്ഡലത്തിൽ ‘ഡീൽ’ നടക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ചു. വിവാദം ശക്തമായതോടെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വിശദീകരണവുമായി മുന്നോട്ട് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്നും പേജ് ഹാക്ക് ചെയ്‌തതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു.











Leave a Reply