തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശക്തമായ പ്രചാരണം കാഴ്ച്ചവെച്ച് സ്ഥാനാർത്ഥികൾ.യുകെയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനായി പോലീസിന്റെ സ്റ്റോപ്പ്, സെർച്ച് അധികാരങ്ങൾ വർദ്ധിപ്പിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.”ബ്രിട്ടനിൽ കുറ്റകൃത്യങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ഇതിനെ തരണം ചെയ്യാൻ ആവശ്യമായ നടപടികൾ കൊണ്ടുവരും. ഇതിനുവേണ്ടി പോലീസിനെ പിന്തുണയ്ക്കാൻ അധിക ഫണ്ടിംഗ് ആവശ്യമാണ്‌.കൂടാതെ പരിശോധനയ്ക്കും കത്തി കൈവശം വയ്ക്കുന്നവരെ പിടിയ്ക്കാനും പോലീസിനെ പിന്തുണയ്ക്കും.” ജോൺസൻ കൂട്ടിച്ചേർത്തു. ലണ്ടൻ തെരുവിൽ കൂടുതൽ പോലീസുകാരെ നിയമിക്കുമെന്നും മുൻ മേയർ കൂടിയായ ജോൺസൻ അറിയിച്ചു.

2014ൽ ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോൾ തെരേസ മേ സ്റ്റോപ്പ്‌, സെർച്ച്‌ അധികാരങ്ങൾ കുറച്ചിരുന്നുവെങ്കിലും, ഈ വർഷം തുടക്കത്തിൽ ഇത് ഊർജ്ജിതമാക്കുകയും ചെയ്തു. വെളുത്ത വർഗക്കാരെക്കാൾ 40 ശതമാനം കൂടുതൽ ആക്രമണങ്ങൾക്കു ഇരയാവുന്നത് കറുത്ത വർഗക്കാരാണെന്ന് ആഭ്യന്തരഭരണ കാര്യാലയത്തിന്റെ കണക്കുകൾ വ്യക്തമാകുന്നു. കോർപ്പറേറ്റ് നികുതി കുറയ്ക്കും, വിദ്യാഭ്യാസവായ്പയുടെ പലിശ നിരക്ക് കുറയ്ക്കും, വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകും എന്നീ വാഗ്ദാനങ്ങളും ജോൺസൻ നൽകുകയുണ്ടായി. “ബ്രെക്സിറ്റ്‌ രാജ്യത്താകെ അശാന്തി ഉണ്ടാക്കി, ഇതിനു പരിഹാരം കാണുമ്പോൾ ജനങ്ങൾ സന്തോഷവാന്മാരാകും.” ജോൺസൻ പറഞ്ഞു. ബ്രെക്സിറ്റിന്റെ കാര്യത്തിൽ കൂടുതൽ കരുത്ത് കാണിക്കുന്നത് ജോൺസൻ ആണ്. ഒക്ടോബർ 31ന് തന്നെ ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തെത്തിക്കും എന്ന ഉറച്ച നിലപാടിലാണ് ജോൺസൻ.

 

ജർമൻ ചാൻസിലർ ആഞ്ചേല മെർക്കൽ പുതിയ ബ്രെക്സിറ്റ്‌ ഡീൽ പാക്കേജ് നോക്കുകയാണെന്ന് ജെറമി ഹണ്ട് സ്കൈ ന്യൂസിനോട് പറഞ്ഞു. “ഞാൻ വിവേകപൂർണമായ സമീപനമാണ് മുന്നോട്ട് വെച്ചത്. മെർക്കൽ ഇതിനെ അനുകൂലിക്കുമെന്ന് വിശ്വസിക്കുന്നു.”ഹണ്ട് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹണ്ടും ജോൺസണും പല ചർച്ചകളിലും പങ്കെടുക്കുന്നുണ്ട് . പുതിയ വാഗ്‌ദങ്ങൾ നൽകി ജനങ്ങളെ കയ്യിലെടുക്കാനാണ് അവർ ശ്രമിക്കുന്നത്. പുതിയ പ്രധാനമന്ത്രി ആരാണെന്ന് അറിയാൻ ജൂലൈ 23 വരെ കാത്തിരിക്കണം.