ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച കരാറിന് ധാരണയായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോഡി പ്രതികരിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ട് കഴിഞ്ഞാലുടന്‍ ഇന്ത്യയുമായി 1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര ബന്ധം സ്ഥാപിക്കുവാന്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ലോകമാര്‍ക്കറ്റുകളെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ പങ്ക് വളരെ വലുതാണെന്ന് മോഡി പറഞ്ഞു.

ബ്രിട്ടീഷ് മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ഇന്ത്യന്‍ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായ-സഹകരണങ്ങളും അവര്‍ പിന്തുടരേണ്ട പോളിസികളിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങള്‍ 2020 വരെ തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പോസ്റ്റ് ബ്രക്‌സിറ്റ് കാലഘട്ടത്തിന് ശേഷവും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ അയവ് വരുത്തില്ലെന്ന് മോഡി വ്യക്തമാക്കി. ലോക മാര്‍ക്കറ്റുകളില്‍ ഇന്ത്യ വളരെയധികം പ്രാധ്യാന്യത്തോടെ കാണുന്ന മേഖലയാണ് ബ്രിട്ടന്റേത്, ആ നിലപാട് തുടരുമെന്നും മോഡി പറഞ്ഞു. ആഗോള വ്യാപാര മേഖലയോട് ബ്രിട്ടന് തുടര്‍ന്നുകൊണ്ടിരിക്കുന്ന നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് മേയ് വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് തലവന്‍മാരുമായി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച്ച ഇന്ന് ആരംഭിക്കും.

അതേസമയം കരീബിയന്‍ നാടുകളില്‍ നിന്ന് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് തെരേസ മേയ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിന്‍ഡ്രസ്റ്റ് രേഖകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ മോഡിയുമായുള്ള കൂടിക്കാഴ്ച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. 50ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ കരീബിയന്‍ നാടുകളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടതോടെ ഒരു വിഭാഗം ആളുകള്‍ നാടുകടത്തല്‍ ഭീഷണിയിലാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നു. റസിഡന്‍സി പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനാവശ്യമായി രേഖകളാണ് നശിപ്പിക്കപ്പെട്ടത്. ഈ ചരിത്ര രേഖകള്‍ ഇല്ലാതെ ഇവര്‍ക്ക് യുകെയില്‍ തുടരാന്‍ കഴിയില്ലെന്നും കോര്‍ബ് വ്യക്തമാക്കി. എന്നാല്‍ രേഖകള്‍ നശിപ്പിക്കപ്പെട്ട 2009ല്‍ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു ഹോം സെക്രട്ടറിയെന്ന് മേയ് തിരിച്ചടിച്ചു.