ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് എംപിമാര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക് ഒന്നിനും കോമണ്‍സ് വോട്ടെടുപ്പുകളില്‍ ഭൂരിപക്ഷ പിന്തുണയില്ല. യൂറോപ്യന്‍ യൂണിയന്‍ വിടുന്ന വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ എട്ടു മാര്‍ഗ്ഗങ്ങളായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയനുമായുള്ള കസ്റ്റംസ് യൂണിയന്‍ തുടരുക, ഉടമ്പടിയില്‍ ഹിതപരിശോധന നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടക്കമുള്ള ഇവയില്‍ വോട്ടെടുപ്പു പരമ്പര തന്നെയാണ് കോമണ്‍സില്‍ നടന്നത്. പാര്‍ലമെന്റില്‍ ഇത്തരമൊരു ഫലമുണ്ടായത് മന്ത്രിമാര്‍ നിര്‍ദേശിച്ച ഡീലാണ് മികച്ചതെന്ന് വ്യക്തമാക്കുന്നുവെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേയ് പ്രതികരിച്ചു. തന്റെ ഡീലിന് പിന്തുണ നല്‍കിയാല്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്ന് തെരേസ മേയ് പ്രഖ്യാപിച്ചതിനു ശേഷമാണ് വോട്ടെടുപ്പുകളില്‍ ഈ വിധത്തിലുള്ള ഫലം ഉണ്ടായത്. യൂറോപ്യന്‍ യൂണിയനുമായുള്ള പിന്‍മാറ്റ കരാറിന് അംഗീകാരം നല്‍കിയാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പായി താന്‍ സ്ഥാനംമൊഴിയാന്‍ തയ്യാറാണെന്ന് ടോറി എംപിമാരുടെ യോഗത്തിലാണ് മേയ് അറിയിച്ചത്.

ഇതേത്തുടര്‍ന്ന് വിരുദ്ധ ചേരിയിലായിരുന്ന പല കണ്‍സര്‍വേറ്റീവ് എംപിമാരും മേയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഡീലിനെ പിന്തുണക്കില്ലെന്ന് ടോറി സഖ്യ കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന അപ്രതീക്ഷിത വോട്ടെടുപ്പുകള്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റിലുണ്ടായ തടസ്സങ്ങള്‍ നീക്കുമെന്നായിരുന്നു എംപിമാര്‍ പ്രതീക്ഷിച്ചത്. ബ്രെക്‌സിറ്റ് ഡീലില്‍ ഹിതപരിശോധന, കസ്റ്റംസ് യൂണിയന്‍, ലേബര്‍ നിര്‍ദേശിച്ച ബ്രെക്‌സിറ്റ് പ്ലാന്‍, പൊതു വിപണി, ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കി നോ ഡീല്‍ ഒഴിവാക്കാനുള്ള നിര്‍ദേശം, ഏപ്രില്‍ 12ഓടെ നോ ഡീല്‍, മാള്‍ട്ട്ഹൗസ് പ്ലാന്‍ ബി, ഇഎഫ്ടിഎ, ഇഇഎ എന്നിവയില്‍ അംഗത്വം തുടങ്ങിയ നിര്‍ദേശങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇവയെല്ലാം പാര്‍ലമെന്റ് തള്ളുകയായിരുന്നു.

ഇവയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച നിര്‍ദേശം താരിഫ് രഹിത വ്യാപാരം തുടരുന്നതിനായി യുകെയും യൂറോപ്യന്‍ യൂണിയനും പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ കെന്‍ ക്ലാര്‍ക്ക് അവതരിപ്പിച്ച ക്രോസ് പാര്‍ട്ടി പദ്ധതിയായിരുന്നു ഇത്. 264നെതിരെ 272 വോട്ടുകള്‍ക്കാണ് ഇത് തള്ളിയത്. മാര്‍ക്ക് ഫീല്‍ഡ്, സ്റ്റീഫന്‍ ഹാമണ്ട്, മാര്‍ഗറ്റ് ജെയിംസ്, ആന്‍ മില്‍ട്ടണ്‍, റോറി സ്റ്റുവര്‍ട്ട് എന്നീ കണ്‍സര്‍വേറ്റീവ് മന്ത്രിമാരും ഈ നിര്‍ദേശത്തെ പിന്തുണച്ചു. ക്യാബിനറ്റ് മന്ത്രിമാരൊഴികെ എല്ലാ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കും സ്വതന്ത്ര വോട്ട് അവകാശം നല്‍കിയിരുന്നു.