ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക്അനുവദിക്കുന്ന അവകാശങ്ങള്‍ സംബന്ധിച്ച് യുകെ സര്‍വകലാശാലകള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ ഇന്ന് സമര്‍പ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ബ്രെക്‌സിറ്റ് തകര്‍ക്കരുതെന്നാണ് സര്‍വകലാശാലകള്‍ ആവശ്യപ്പെടുന്നത്. അതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും 24 സര്‍വകലാശാലകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 73 ബില്യന്‍ പൗണ്ട് നല്‍കുന്ന ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങളാണ് ബ്രെക്‌സിറ്റിലുള്ളതെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ലണ്ടന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്ന സംഘമാണ് നിവേദനവുമായി രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പുതിയ സെറ്റില്‍ഡ് സ്റ്റാറ്റസ് ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നതാണ് സര്‍വകലാശാലകളുടെ പ്രധാന ആവശ്യം. പെര്‍മനന്റ് റെഡിസന്‍സി പോലെയുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. രണ്ടു വര്‍ഷത്തിനു മേല്‍ വിദേശത്തായിരുന്നതിനു ശേഷം മടങ്ങിയെത്തുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള അവകാശം എടുത്തുകളയാനുള്ള പദ്ധതിയെയും സര്‍വകലാശാലകള്‍ എതിര്‍ക്കുന്നു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ലഭിതക്കുന്ന അവകാശങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സര്‍വകലാശാലകള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയത്.