കാനഡയുടെ അറ്റ്ലാന്റിക് തീരത്തിനടുത്തുള്ള സെയ്ന്റ് ലോ ഉൾക്കടലിനു മുകളിലാണു സംഭവം.കഴിഞ്ഞ ജൂലൈ 30ന് കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി രണ്ട് പൈലറ്റുമാർ രംഗത്തെത്തി. കാനഡയിലെ ക്യുബക്കിനും ന്യൂഫൗണ്ട്‌ലാൻഡിനും ഇടയ്ക്കുള്ള പ്രദേശമാണ് ഇത്. രണ്ടു പൈലറ്റുമാരും വ്യത്യസ്ത വിമാനങ്ങളിലെ ജീവനക്കാരാണ്. ഒരാൾ സൈനിക വിമാനം പറപ്പിക്കുന്നയാളും മറ്റെയാൾ യാത്രാ വിമാന പൈലറ്റുമാണ്. ഇവർ തമ്മിൽ നേരിട്ടു ബന്ധമില്ല.

സംഭവം നടക്കുമ്പോൾ കാനഡയിലെ ഒന്റാരിയോയിൽ നിന്നു ജർമനിയിലെ കൊളോണിലേക്കു പോകുകയായിരുന്നു സൈനിക വിമാനം. യാത്രാവിമാനം യുഎസിലെ ബോസ്റ്റണിൽ നിന്ന് നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്കു യാത്ര തിരിച്ചതായിരുന്നു. പറക്കും തളികയെന്നു സംശയിക്കുന്ന വസ്തു കണ്ട മാത്രയിൽ സൈനിക വാഹനത്തിലെ പൈലറ്റ് ആയിരം അടി മുകളിലേക്കു വിമാനം കയറ്റി നിരീക്ഷണം നടത്തി. എന്നാൽ അപ്പോഴേക്കും വസ്തു മേഘങ്ങൾക്കിടയിൽ അതിവേഗത്തിൽ മറ‍‍ഞ്ഞിരുന്നു.

പൈലറ്റുമാർ കണ്ടെന്നു പറയുന്നത് സത്യം തന്നെയായിരിക്കും, എന്നാൽ അത് ഉറപ്പിക്കാനാകില്ലെന്ന് വ്യോമയാന ഗവേഷകനായ സ്റ്റെഫാൻ വാറ്റ്കിൻസ് പറഞ്ഞു. ചിലപ്പോൾ ഇതൊരു ഉൽക്കയാകാൻ സാധ്യതയുണ്ട്. മേഖലയിൽ പെഴ്സീഡ് എന്ന പേരിൽ ഉൽക്കമഴ നടക്കുന്ന സമയമാണ് ഇത്. ചിലപ്പോൾ ഇതിലുള്ള ഒരു ഉൽക്കയാകാം പൈലറ്റുമാർക്ക് പറക്കുംതളികയായി തോന്നിയത്. ചിലപ്പോൾ അതൊരു കാലാവസ്ഥാ നിരീക്ഷണ ബലൂണോ, റോക്കറ്റോ ആയിരിക്കും. ചിലപ്പോൾ പറക്കും തളികയാകാനും മതി–വാറ്റ്കിൻസ് പറഞ്ഞു.