ന്യൂസ് ഡെസ്ക് മലയാളം യുകെ

കൂടുതൽ മാരകവും വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്ന കൊറോണാ വൈറസിൻെറ ഇന്ത്യൻ വകഭേദത്തെ നേരിടാൻ ബ്രിട്ടൻ പദ്ധതി തയ്യാറാക്കി. ഇതിൻെറ ഭാഗമായി 10 ദശലക്ഷം ജനങ്ങൾക്കാണ് കണക്ക് കൂട്ടിയതിനും നേരത്തെ രണ്ടാം ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. പുതിയ വൈറസ് വകഭേദം ബാധിച്ച കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായതാണ് ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. പുതിയ വൈറസിൻെറ സാന്നിധ്യത്തെക്കുറിച്ച് ആശങ്ക ഉണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ് കോൺഫറൻസ് നടത്തും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് മെഡിക്കൽ അഡ്വൈസർ ക്രിസ് വിറ്റിയും പങ്കെടുക്കും .സ്ഥിതി സൂഷ് മമായി വിലയിരുത്തകയാണെന്നും ആവശ്യമാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കാൻ ഗവൺമെന്റ് മടി കാണിക്കില്ലെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

രണ്ടാമത്തെ വാക്സിൻ ഡോസ് നൽകുന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ ഇന്ത്യൻ വേരിയന്റ് ബാധിച്ച സ്ഥലങ്ങളിൽ വൈറസ് വ്യാപനം നേരിടാൻ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാരിന് പദ്ധതിയുണ്ട്. അതേസമയം ഇന്ത്യൻ വകഭേദത്തിൻെറ സാന്നിധ്യം കാരണം ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ ശാസ്ത്രജ്ഞന്മാർക്ക് എതിരഭിപ്രായം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യോർക്ക്ഷയർ, ഹംബർ, വടക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവ ഒഴികെയുള്ള യുകെയിലെ മിക്ക പ്രദേശങ്ങളിലും ഇന്ത്യൻ വേരിയന്റ് ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ നിരവധി കോവിഡ് ഉപദേശക സമിതികളിൽ അംഗമായ പ്രൊഫ. പോൾ ഹണ്ടർ പറഞ്ഞു.