ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രൈയ്ന് സഹായവുമായി ബ്രിട്ടൻ. യുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യത്തേക്ക് ബ്രിട്ടൻ ഹെലികോപ്റ്ററുകൾ അയയ്ക്കുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. യുദ്ധത്തിന് ശേഷം ആദ്യമായാണ് യു കെ വിമാനം അയക്കുന്നത്. മൂന്ന് മുൻ സീ കിംഗ് ഹെലികോപ്റ്ററുകളും ഇതിന്റെ ഭാഗമായി നൽകും ആദ്യത്തേത് ഇതിനകം തന്നെ എത്തിക്കഴിഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനം പറക്കുന്നതിനും, മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട യുക്രേനിയൻ ക്രൂവിന് യുകെയിൽ പരിശീലനം നൽകിയിരുന്നു. എന്നാൽ ഇവയ്ക്ക് പുറമെ യുകെ 10,000 പീരങ്കികൾ കൂടി അയക്കുമെന്ന് വാലസ് പറഞ്ഞു. ഓസ്‌ലോയിൽ നിന്നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സീ കിംഗ് ഹെലികോപ്റ്റർ മുമ്പ് റോയൽ എയർഫോഴ്‌സും റോയൽ നേവിയും ഉപയോഗിച്ചിരുന്നു. അടുത്തിടെ യുക്രൈയ്ൻ മോചിപ്പിച്ച പ്രദേശം സുരക്ഷിതമാക്കാൻ സേനയെ എല്ലാരീതിയിലും സഹായിക്കുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഋഷി സുനക് കീവ് സന്ദർശിച്ച് എല്ലാവിധ പിന്തുണയും അറിയിച്ചിരുന്നു. അതിനു പുറമെ 50 മില്യൺ പൗണ്ടിന്റെ പുതിയ പ്രതിരോധ സഹായ പാക്കേജ് തയ്യാറാക്കുകയും ചെയ്തിരുന്നു. അതിൽ 125 വിമാനവിരുദ്ധ തോക്കുകളും ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളും ഉൾപ്പെടുന്നുണ്ട്. ശൈത്യകാലത്ത് ഉക്രെയ്നിന്റെ ചില ഭാഗങ്ങളിൽ താപനില -20C വരെ താഴും. ഇതിനാൽ യുക്രേനിയൻ സൈനികർക്ക് കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ ശീതകാല ഉപകരണങ്ങളും, ഹെവി ഡ്യൂട്ടി സ്ലീപ്പിംഗ് ബാഗുകളും പായകളും വിതരണം ചെയ്തിരുന്നു.