ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ന്യൂയോർക്കിൽ വെച്ച് നടന്ന യുഎസ് ഓപ്പൺ ജൂനിയർ ഫൈനലിൽ ജപ്പാന്റെ വക്കാന സോനോബിനെ തോൽപ്പിച്ചപ്പോൾ ബ്രിട്ടീഷുകാരിയായ മിക സ്‌റ്റോജ്‌സാവ്ൽജെവിച്ച് നടന്നു കയറിയത് ചരിത്രത്തിന്റെ ഏടുകളിലേയ്ക്കാണ്. 15 വർഷത്തിനു ശേഷം ആദ്യമായാണ് യുഎസ് ഓപ്പൺ ജൂനിയർ വനിതകളുടെ കിരീടം ബ്രിട്ടീഷുകാരിയുടെ കൈകളിൽ എത്തിയിരിക്കുന്നത്. ജപ്പാൻ്റെ സോനോബിനെതിരെ 6-4, 6-4 എന്ന സ്‌കോറിനാണ് 15-കാരിയായ സ്‌റ്റോജ്‌സാവ്ൽജെവിച്ച് വിജയിച്ചത്. സ്‌റ്റോജ്‌സാവ്ൽജെവിച്ചിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണ് ഇത്.

2009-ൽ ഹെതർ വാട്‌സണിന് ശേഷം ഫ്ലഷിംഗ് മെഡോസിൽ കിരീടം നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് പെൺകുട്ടിയാണ് സ്‌റ്റോജ്‌സാവ്ൽജെവിച്ച്. പുരുഷന്മാരുടെ മത്സരത്തിൽ ബ്രിട്ടീഷ് താരം ജാക്ക് ഡ്രെപ്പർ സെമിയിൽ ലോകം ഒന്നാം നമ്പർ താരം ജാനിക് സ്‌കിന്നറോട് തോൽവി ഏറ്റുവാങ്ങി 24 മണിക്കൂറിനു ശേഷമാണ് ബ്രിട്ടന് അഭിമാനമായി മികച്ച ഈ നേട്ടം കൈവരിച്ചത്. വളരെ സന്തോഷവും നന്ദിയും ഉണ്ടെന്ന് തന്റെ വിജയത്തോട് സ്‌റ്റോജ്‌സാവ്ൽജെവിച്ച് പ്രതികരിച്ചു.


ഈലിംഗ് ലോൺ ടെന്നീസ് ക്ലബ്ബിൽ അഞ്ച് വയസ്സുള്ളപ്പോൾ മുതൽ സ്‌റ്റോജ്‌സാവ്ൽജെവിച്ച് ടെന്നീസ് കളിക്കാൻ തുടങ്ങിയതാണ്. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ മരിയ ഷറപ്പോവയാണ് തൻ്റെ ടെന്നീസ് ആരാധനാപാത്രമെന്നും സ്‌റ്റോജ്‌സാവ്ൽജെവിച്ച് പറഞ്ഞു. തനിക്ക് പിന്തുണയെങ്കിൽ എല്ലാവരോടുമുള്ള നന്ദിയും അവർ പറഞ്ഞു. മനോധൈര്യത്തോടെ നിലനിൽക്കുവാൻ എല്ലാവരുടെയും പിന്തുണ തനിക്ക് സഹായകരമായി. രാജ്യത്തിന് ഇത്തരം ഒരു നേട്ടം നൽകാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും അവർ വ്യക്തമാക്കി.