കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം. പനി ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കയക്കും. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വ്യാഴാഴ്ചയാണ് നാലാം ക്ലാസുകാരി അനയ മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനായ ഏഴ് വയസുകാരനാണ് പുതുതായി രോഗ ലക്ഷണം. പനി ബാധിച്ചതിനെ തുടർന്ന് ഏഴുവയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്രവ സാംപിൾ കഴിഞ്ഞ ദിവസം മൈക്രോ ബയോളജി ലാബിൽ പരിശോധിച്ചെങ്കിലും റിസൾട്ട് നെഗറ്റീവായിരുന്നു.
ഇന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം നട്ടെല്ലിൽ നിന്നു സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശത്തെ ജലാശയങ്ങളിൽ ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ നടത്തിയിരുന്നു. അനയ പഠിച്ച സ്കൂളിൽ ഇന്നലെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ തുടരുകയാണ്. കുഞ്ഞിന്‍റെ വീട് ഉൾപ്പെടുന്ന ഓമശ്ശേരിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച 49 വയസുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Leave a Reply