കുട്ടികളെ തല്ലുന്നത് രാജ്യവ്യാപകമായി നിരോധിക്കണമെന്ന ആവശ്യവുമായി ക്യാംപെയിനര്‍മാര്‍. ചാനല്‍ ദ്വീപുകഴളിലൊന്നായ ജെഴ്‌സി കുട്ടികളെ തല്ലുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആവശ്യം ശക്തമായി ഉയരുന്നത്. അത്യാവശ്യമെങ്കില്‍ കുട്ടികളെ തല്ലാം എന്ന നിയമ വ്യവസ്ഥയാണ് ജെഴ്‌സി എടുത്തു കളഞ്ഞത്. ഇതോടെ കുട്ടികളെ തല്ലുന്നത് നിരോധിച്ച മറ്റു 53 രാജ്യങ്ങള്‍ക്കൊപ്പം ഈ ബ്രിട്ടീഷ് ദ്വീപും അണിചേര്‍ന്നു. ഈ വര്‍ഷം സ്‌കോട്ട്‌ലന്‍ഡും വെയില്‍സും കുട്ടികളെ തല്ലുന്നത് നിരോധിക്കും. എന്നാല്‍ ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഇതിനായി നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കുട്ടികളെ തല്ലുന്നതിന് അനുവാദമുള്ള നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായി യുകെ തുടരും. കുട്ടികളെ തല്ലുന്നത് നിയമം മൂലം നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെതിരെ ഇംഗ്ലണ്ടില്‍ നിലവിലുള്ള നിയമം അപര്യാപ്തവും കാലഹരണപ്പെട്ടതുമാണെന്ന് അവര്‍ പറഞ്ഞു. കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റാണെന്ന് മാതാപിതാക്കളെ മനസിലാക്കുന്ന വിധത്തില്‍ നിയമം പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു. യുകെയില്‍ നിലവിലുള്ള നിയമം മുറിവുകളും പോറലുകളും ചതവുകളും ഉണ്ടാകുന്ന വിധത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്. മൂന്നിനെതിരെ 38 വോട്ടുകള്‍ക്കാണ് ജെഴ്‌സി ചൊവ്വാഴ്ച 2002ലെ ചില്‍ഡ്രന്‍സ് ലോയിലെ ഭേദഗതി പാസാക്കിയത്. കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ നമ്മുടെ ചരിത്രം വളരെ മോശമായിരുന്നു, ഇപ്പോള്‍ ആ തെറ്റ് നാം തിരുത്തുകയാണെന്ന് ജെഴ്‌സിയിലെ ചില്‍ഡ്രന്‍സ് മിനിസ്റ്റര്‍ സാം മെസെക് പറഞ്ഞു.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പൊറുക്കാന്‍ കഴിയുന്നതല്ലെന്ന് കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനായി നിയമത്തില്‍ മാറ്റം വരുത്തുന്നത് രക്ഷിതാക്കളെ കുറ്റവാളികളാക്കാനേ ഉപകരിക്കൂ എന്നായിരുന്നു വിലയിരുത്തല്‍. കുട്ടികളെ പരിക്കേല്‍പ്പിക്കുന്നവരെ മാത്രമേ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയൂ എന്നാണ് നിലപാട്.