ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ക്യാൻസർ മൂലമുള്ള മരണനിരക്ക് 1980കളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം മൂന്നിലൊന്നു വരെ കുറഞ്ഞതായുള്ള പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നു . ക്യാൻസർ റിസർച്ച് യുകെ നടത്തിയ വിശകലനപ്രകാരം 1989ൽ ഒരു ലക്ഷം ആളുകളിൽ ഏകദേശം 355 പേർ ക്യാൻസർ മൂലം മരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 247 ആയി കുറഞ്ഞു. പ്രതിരോധം, നേരത്തെ രോഗനിർണയം, പുതിയ ചികിത്സാ രീതികൾ എന്നിവയിൽ ഉണ്ടായ വലിയ പുരോഗതിയാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും രാജ്യത്ത് ഓരോ നാലിൽ ഒരു മരണത്തിനും ഇപ്പോഴും ക്യാൻസറാണ് കാരണം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മാത്രം ക്യാൻസർ മരണനിരക്ക് 11% കുറഞ്ഞിട്ടുണ്ട്. ഒവേറിയൻ ക്യാൻസർ മരണങ്ങൾ 19 ശതമാനമായും വയറിൽ ഉണ്ടാകുന്ന ക്യാൻസർ 34 ശതമാനമായും ശ്വാസകോശ ക്യാൻസർ 22 ശതമാനമായും കുറഞ്ഞു. ബൗവൽ ക്യാൻസർ 6%, ബ്രസ്റ്റ് ക്യാൻസർ 14%, സർവിക്കൽ ക്യാൻസർ 11%, ല്യൂക്കീമിയ 9% എന്നിങ്ങനെയും കുറവുണ്ടായി. ഈസോഫഗൽ ക്യാൻസർ മരണനിരക്ക് 12% കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. എന്നാൽ കിഡ്നി ക്യാൻസർ 5%, കരൾ ക്യാൻസർ 14%, കണ്ണ് ക്യാൻസർ 26%, ഗാൾബ്ലാഡർ ക്യാൻസർ 29% എന്നിങ്ങനെ ചില രോഗങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്.

പുകവലി നിയന്ത്രണ നിയമങ്ങളും nhs നടപ്പാക്കിയ ബ്രസ്റ്റ്, ബൗവൽ, സർവിക്കൽ സ്ക്രീനിംഗ് പദ്ധതികളും മരണനിരക്ക് കുറയാൻ പ്രധാന കാരണങ്ങളായിട്ടുണ്ട് . സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ സർവിക്കൽ ക്യാൻസർ കുറയുന്നതിലും വലിയ പങ്കുവഹിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം ജനസംഖ്യയും വയോധികരുടെ എണ്ണവും കൂടുന്നതിനാൽ രാജ്യത്ത് ഓരോ 75 സെക്കൻഡിലും ഒരാൾക്ക് ക്യാൻസർ കണ്ടെത്തപ്പെടുന്നുണ്ടെന്നും ചികിത്സാ സേവനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ 2 ബില്യൺ പൗണ്ട് നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.











Leave a Reply