ലണ്ടൻ: റിഷി സുനക് തന്റെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപണം. റാബിനെതിരായ ഭീഷണിപ്പെടുത്തൽ ആരോപണങ്ങളെക്കുറിച്ച് അഭിഭാഷകന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ ഇതുവരെ റിപ്പോർട്ട്‌ പുറത്ത് വന്നിട്ടില്ല. പ്രതിപക്ഷ പാർട്ടികളിൽ നിന്നുൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്.

തന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാളായ റാബ്, മന്ത്രിമാരുടെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ, പുറത്താക്കണോ അതോ രാജിവെക്കണോ എന്ന് സുനക് അന്തിമമായി തീരുമാനിക്കേണ്ടതുണ്ട്. റിപ്പോർട്ട് ലഭിച്ച അന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാക്കളും അറിയിച്ചിരുന്നു. റിപ്പോർട്ടിന്റെ പൂർണ്ണരൂപം അദ്ദേഹം കണ്ടെങ്കിലും പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

നീതിന്യായ സെക്രട്ടറി കൂടിയായ റാബ്, ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് നിഷേധിക്കുകയും താൻ എല്ലായ്പ്പോഴും പ്രഫഷണലായി മാത്രമേ പെരുമാറിയിട്ടുള്ളെന്നും വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ തന്റെ എട്ട് ഔപചാരിക പരാതികളാണ് അദ്ദേഹം നേരിടുന്നത്. നവംബറിൽ ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന അഭിഭാഷകൻ ആദം ടോളി കെസിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ നടപടി കൈകൊള്ളുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.