ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെങ്ങും ക്യാൻസർ രോഗബാധിതരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ജീവിതസാഹചര്യങ്ങളും കഴിക്കുന്ന ഭക്ഷണവുമൊക്കെ ക്യാൻസർ രോഗം വരാനുള്ള കാരണങ്ങളിൽ പെട്ടതാണെന്ന് തെളിയിക്കുന്ന ഒട്ടേറെ ഗവേഷണ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ളവർക്ക് കൂടുതലായി ക്യാൻസർ രോഗം വരുന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധരിൽ ഉളവാക്കിയിരിക്കുന്നത്. 2023 – ലെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെമ്പാടും ചെറുപ്പക്കാരിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. യുകെയിൽ മാത്രം ഇത് 25% വർദ്ധനവ് ആണ് കാണിക്കുന്നത്.

50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ രോഗം വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പൂർണമായും വ്യക്തമല്ലെങ്കിലും മാറിയ ഭക്ഷണ ശൈലികൾ രോഗത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ വർദ്ധിച്ചുവരുന്ന ജങ്ക് ഫുഡ് അല്ലെങ്കിൽ അൾട്രാ പ്രോസസ്ഡ് ഫുഡും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്നാണ് കാൻസർ റിസർച്ച് യുകെയിലെ ഗൈനക്കോളജിസ്റ്റും ചീഫ് ക്ലിനിക്കുമായ പ്രൊഫസർ ചാൾസ് സ്വൻ്റൺ അഭിപ്രായപ്പെട്ടു . കുറഞ്ഞ നാരുകളും പഞ്ചസാരയുടെ അളവും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ രൂപപ്പെടുന്ന കുടലിലെ ബാക്ടീരിയകൾ ക്യാൻസറിന് കാരണമാകുമെന്ന് കഴിഞ്ഞവർഷം അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രബന്ധം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.


ജങ്ക് ഫുഡിലും അൾട്രാ പ്രോസസ്ഡ് ഫുഡിലും നാരുകളുടെ അംശം തീരെയില്ല. അതു മാത്രമല്ല ഇത്തരം ഭക്ഷണങ്ങളിൽ പോഷകങ്ങളും അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവ ചെറിയ അളവിൽ കഴിക്കാൻ പാടുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ധർ നിഷ്കർഷിക്കുന്നത്. ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും വഴിവെക്കും. പൊണ്ണത്തടി പലതരത്തിലും ക്യാൻസർ രോഗങ്ങൾക്ക് നേരിട്ടുള്ള കാരണമാണെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ജങ്ക് ഫുഡിന് പുറമേ ഹാം അല്ലെങ്കിൽ ബേൺ പോലുള്ള സംസ്കരിച്ച മാംസങ്ങൾ കഴിക്കുന്നതും ക്യാൻസർ സാധ്യതയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.