സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കാർ ടാക്‌സുകളെ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 2017 ഏപ്രിൽ ഒന്നിനു ശേഷം വാങ്ങിച്ച എല്ലാ കാറുകൾക്കും ഒരേ ടാക്സ് ആയിരിക്കുമെന്ന നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കാറുകൾ പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സൈഡ് എമിഷന് അനുസരിച്ച് ടാക്സു കൾ നിശ്ചയിക്കുന്നതാണ് പുതിയ രീതി. ഇതോടെ ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുന്ന കാറുകളുടെ ഉടമസ്ഥർക്ക് 2000 പൗണ്ട് വരെ വർഷത്തിൽ ടാക്സായി അടയ്ക്കേണ്ടതാണ്. മോട്ടോർ വാഹന ങ്ങളെ സംബന്ധിക്കുന്ന പല നിർണായക തീരുമാനങ്ങളും ചാൻസലർ റിഷി സുനക് ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ധന ഡ്യൂട്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്ന മരവിപ്പ് തുടരുക, ഇലക്ട്രിക് കാറുകൾക്ക് അടുത്ത മൂന്നുവർഷം പ്ലഗ് ഇൻ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ റോഡ് വികസനത്തിനും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.

എന്നാൽ ഇതിനിടയിലാണ് കാർ ടാക്സുകളുടെ ഈ വർദ്ധനവ്. നിലവിലെ നിയമം അനുസരിച്ച്, ആദ്യ വർഷത്തെ കാർ ടാക്സുകൾ പുറന്തള്ളപ്പെടുന്ന വാതകത്തിന് അനുസരിച്ചായിരിക്കും. എന്നാൽ രണ്ടാംവർഷം മുതൽ നിശ്ചിത നിരക്കായി 140 പൗണ്ട് മാത്രം കൊടുത്താൽ മതിയാകും. എന്നാൽ രണ്ടാംവർഷം മുതൽ കാറുകളുടെ കണ്ടീഷൻ അനുസരിച്ച് ടാക്സ് നിശ്ചയിക്കപ്പടുന്നതാണ് പുതിയ രീതി. നിലവിൽ ഒരു കിലോമീറ്ററിൽ 255 ഗ്രാം കാർബൺഡയോക്സൈഡ് പുറംതള്ളപ്പെടുന്ന കാർ ഉടമസ്ഥർ 2135 പൗണ്ടാണ് വർഷം നൽകേണ്ടത്. എന്നാൽ രണ്ടാം വർഷം മുതൽ ഇത് നൽകേണ്ടിയിരുന്നില്ല.

എന്നാൽ പുതിയ നിയമം അനുസരിച്ച്, ഓരോ വർഷവും ഇതേ തുക കാർ ഉടമസ്ഥർ നൽകേണ്ടതാണ്. പെട്രോൾ, ഡീസൽ കാറുകളുടെ ഉപയോഗം കുറച്ച്, ഇലക്ട്രിക്കൽ കാറുകളിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.