ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ കാരി സിമണ്ട്സ് രണ്ടാമതും ഗർഭിണി ആയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഈ വർഷമാദ്യം തനിക്ക് ഗർഭാവസ്ഥയിൽ വച്ച് തന്നെ കുഞ്ഞു നഷ്ടപ്പെട്ട വിവരവും മുപ്പതിമൂന്നുകാരിയായ സിമണ്ട്സ് തുറന്നു പറഞ്ഞിരിക്കുകയാണ്. വളരെ വേദനാജനകമായ ഒരു അനുഭവത്തിലൂടെ ആണ് താൻ കടന്നു വന്നതെന്ന് അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കാരി ഇക്കാര്യം വെളിപ്പെടുത്തിയത്. വീണ്ടും ഗർഭിണി ആയതിൽ താൻ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഇതേ സാഹചര്യം അനുഭവിക്കുന്ന മറ്റുള്ളവർക്ക് തന്റെ തുറന്നുപറച്ചിൽ ഒരു ആശ്വാസകരം ആകുമെന്ന് അവർ പറഞ്ഞു.

ഡിസംബറോടുകൂടി കാരി കുഞ്ഞിന് ജന്മം നൽകും. ലേബർ പാർട്ടി നേതാവ് സർ കെയിൻ സ്റ്റാർമർ ദമ്പതികൾക്ക് എല്ലാ ആശംസകളും നൽകി.

ഇപ്പോൾ ജനിക്കാൻ പോകുന്ന ഈ കുഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഏഴാമത്തെ കുട്ടിയാണ് എന്നാണ് റിപ്പോർട്ടുകൾ. മറ്റു രണ്ടു വിവാഹങ്ങളിൽ നിന്നായി ബോറിസ് ജോൺസന് 5 കുട്ടികളുണ്ട്. കൺസർവേറ്റീവ് എംപിമാർ എല്ലാവരും തന്നെ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. ദമ്പതികളുടെ ആദ്യത്തെ മകൻ ബോറിസ് ജോൺസന്റെ ആശുപത്രി വാസത്തിനു ശേഷം ഉടനെയാണ് ജനിച്ചത്. ബോറിസ് ജോൺസനെ ചികിത്സിച്ച ഡോക്ടറോടുള്ള ആദരസൂചകമായി മകന്റെ പേരിനോടൊപ്പം നിക്കോളാസ് എന്ന് കൂടി ചേർത്തിരുന്നു. ഈ വർഷം മെയിലാണ് ബോറിസ് ജോൺസൺ കാരിയെ വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിൽ വച്ച് രഹസ്യമായി വിവാഹം ചെയ്തത്.