ബാസിൽഡൺ: യുകെയിലെ മലയാളി സമൂഹത്തിന് ദൈനംദിന ജീവിതത്തിൽ ആവശ്യമായ വിവിധ സേവനങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും കുറിച്ച് പ്രായോഗിക അറിവും മാർഗനിർദേശവും നൽകുക എന്ന ലക്ഷ്യത്തോടെ ജീവൻ ട്രസ്റ്റ് യുകെ (Jeevan Trust UK) സംഘടിപ്പിക്കുന്ന ആദ്യ ‘Synergy – Community Information Programme’ നാളെ, സെപ്റ്റംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ബാസിൽഡണിൽ നടക്കും.
ബാസിൽഡൺ മലയാളി അസോസിയേഷന്റെ (BMA) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുകെയിൽ വളർന്നുവരുന്ന കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ, കുട്ടികൾക്ക് പ്രചോദനവും ശരിയായ മാർഗനിർദേശവും നൽകേണ്ടതിന്റെ പ്രാധാന്യം, Child Abuse, Safeguarding, Effective Parenting, മുതിർന്നവർക്കുള്ള പരിചരണവും സാമൂഹിക പിന്തുണയും, ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട സഹായം, GP രജിസ്ട്രേഷൻ, ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയ പ്രവാസി കുടുംബങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും.
വിദഗ്ധരും വിഷയങ്ങളും
സിബി തോമസ് – (Sunderland) Chairman, Jeevan Trust UK
Adult Care & Social Support Services
ടോമി സെബാസ്റ്റ്യൻ – (Chelmsford) Training Coordinator, Jeevan Trust UK
Safeguarding Children & Effective Parenting
യുകെയിൽ വളർന്നുവരുന്ന കുട്ടികൾക്ക് പ്രചോദനവും മാർഗനിർദേശവും നൽകൽ, Child Abuse, കുട്ടികളുടെ സുരക്ഷയും Safeguarding-ഉം, ഫലപ്രദമായ Parenting എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ അവതരിപ്പിക്കും.
ഡോ. സൂസൻ ജാക്സൺ – (Northampton) Faculty Member, Jeevan Trust UK
Domestic Abuse Support & Guidance
ഡോ. സോജി അലക്സ് – (Leeds) PRO, Jeevan Trust UK
GP Registration & Healthcare Access
ജീവൻ ട്രസ്റ്റ് യുകെ സെക്രട്ടറി അബ്രഹാം ലൂക്കോസ്, ട്രഷറർ ആന്റണി അബ്രഹാം, ഫാക്കൽറ്റി അംഗം ഡോ. വിമല സെബാസ്റ്റ്യൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ജീവൻ ട്രസ്റ്റ് യുകെയുടെ സ്ഥാപക അംഗം അഡ്വ. ഫ്രാൻസിസ് കാവാലക്കാട്ടിൽ, ബാസിൽഡൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിജോ ജോസഫ്, അസോസിയേഷന്റെ മറ്റ് ഭാരവാഹികൾ എന്നിവരും പരിപാടിയിൽ സന്നിഹിതരാകും.
വിഷയാവതരണങ്ങൾക്ക് ശേഷം Interactive Q&A Session ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്ക് തങ്ങളുടെ സംശയങ്ങളും ആശങ്കകളും വിദഗ്ധരുമായി നേരിട്ട് പങ്കുവയ്ക്കാനും ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും തേടാനും അവസരമുണ്ടാകും.
“Empowering Individuals • Strengthening Families • Building Communities” എന്ന സന്ദേശം മുൻനിർത്തിയാണ് സിനർജി കമ്മ്യൂണിറ്റി ഇൻഫർമേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

പ്രവേശനം സൗജന്യം
പരിപാടിയിൽ പങ്കെടുക്കുന്നതിന് പ്രവേശന ഫീസ് ഇല്ല. ബാസിൽഡൺ മലയാളി അസോസിയേഷൻ അംഗങ്ങൾക്ക് പുറമെ, പുറത്തുനിന്നും പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജീവൻ ട്രസ്റ്റ് യുകെ സെക്രട്ടറിയുമായി മുൻകൂട്ടി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
📞 ബന്ധപ്പെടുക: 07886 262747
📅 ശനിയാഴ്ച, 19 സെപ്റ്റംബർ 2026
⏰ ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:00 വരെ
📍 Holy Trinity Parish Hall, 57 Wickhay, Basildon, SS15 5AD
ജീവൻ ട്രസ്റ്റ് യുകെയുടെ ആദ്യ സിനർജി പരിപാടി വിജയകരമാക്കുന്നതിന് സഹകരണവും പിന്തുണയും നൽകുന്ന ബാസിൽഡൺ മലയാളി അസോസിയേഷനോട് ജീവൻ ട്രസ്റ്റ് യുകെ ഭാരവാഹികൾ നന്ദി അറിയിച്ചു. സമൂഹത്തിന് ആവശ്യമായ അറിവും പിന്തുണയും വിദഗ്ധരിൽ നിന്ന് നേരിട്ട് ലഭ്യമാക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർഥിച്ചു.
പി.ആർ.ഒ.: മെർളിൻ മേരി അഗസ്റ്റിൻ
₹10 ലക്ഷം കാഷ് പ്രൈസുകൾ; ₹1 ലക്ഷം ഗ്രാൻഡ് പ്രൈസ്; സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും; വേൾഡ് മലയാളി ഫെഡറേഷൻറ്റെ സജീവ സഹകരണത്തോടെ ആഗോള മത്സരം; ഇത്തവണ മുതൽ സബ് ജൂനിയർ വിഭാഗവും
ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ആശയവിനിമയ മികവ്, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27)- ൻറ്റെ രജിസ്ട്രേഷൻ സെപ്റ്റംബർ 15-ന് ആരംഭിച്ചു. ഡിസംബർ 15 വരെ നീളുന്ന ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷനോടൊപ്പം മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോ സമർപ്പിക്കണം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരം.
മൂന്ന് ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മത്സരാർത്ഥികളെ കണ്ടെത്തി, ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും നൽകി അവരുടെ കഴിവുകൾ കൂടുതൽ മികവുറ്റതാക്കിയ ശേഷമാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മികച്ച പ്രതിഭകൾ 2027 ഓഗസ്റ്റ് 7-ന് പാലായിൽ നടക്കുന്ന ഓൺ-സ്റ്റേജ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുക. സബ് ജൂനിയർ വിഭാഗത്തിൻറ്റെ ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ പൂർണമായും ഓൺലൈനായിരിക്കും. ഒരു വർഷത്തോളം നീളുന്ന പരിശീലന–മത്സര പരമ്പരയായാണ് സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നത്.
സീസൺ 4-ൻറ്റെ പ്രധാന പ്രത്യേകതകളിലൊന്ന് ഓർമ്മ ഇന്റർനാഷണലും വേൾഡ് മലയാളി ഫെഡറേഷനും (WMF) കൈകോർക്കുന്ന വിപുലമായ ആഗോള സഹകരണമാണ്. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ അവസരങ്ങളും സൗജന്യ പരിശീലനവും ഈ വർഷത്തെ സാമൂഹിക സന്ദേശവും എത്തിക്കുകയാണ് ഈ സഹകരണത്തിൻറ്റെ പ്രധാന ലക്ഷ്യം. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം മലയാളി യുവതലമുറയെ ഒരേ പരിശീലന–മത്സര വേദിയിൽ ബന്ധിപ്പിക്കുന്ന ആഗോള സംരംഭമായി സീസൺ 4-നെ കൂടുതൽ വിപുലപ്പെടുത്താനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.

‘ഓപ്പറേഷൻ തൂഫാൻ’-ന് പിന്തുണ; ഇത്തവണ പ്രസംഗവേദി ലഹരിക്കെതിരെ: യുവതലമുറയെ ബാധിക്കുന്ന ലഹരിവിപത്തിനെതിരെ ശക്തമായ സാമൂഹിക സന്ദേശം ഉയർത്തിക്കൊണ്ടാണ് ഓർമ്മ സീസൺ 4 സംഘടിപ്പിക്കുന്നത്. കേരള സർക്കാരിൻറ്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണത്തിന് പിന്തുണ നൽകിക്കൊണ്ട് ലഹരിവിരുദ്ധ ബോധവത്കരണമാണ് ഈ വർഷത്തെ മത്സരത്തിൻറ്റെ മുഖ്യ സാമൂഹിക ദൗത്യം. ലഹരിക്കെതിരെയുള്ള സന്ദേശം ഒരു മത്സരവിഷയത്തിൽ മാത്രം ഒതുക്കാതെ, വിദ്യാർത്ഥികളുടെ ശബ്ദത്തിലൂടെ കുടുംബങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.
സീസൺ 4-ൻറ്റെ ലഹരിവിരുദ്ധ ദൗത്യത്തിനും യുവജന ശാക്തീകരണ ലക്ഷ്യത്തിനും ദേശീയ–സംസ്ഥാന തലങ്ങളിലെ പ്രമുഖരിൽനിന്ന് ശക്തമായ പിന്തുണയും ആശംസയും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പേരിൽ ആരംഭിച്ച സീസൺ 4 പ്രചാരണത്തിന് മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി ശ്രീ. റോജി എം. ജോൺ, ജലവിഭവവകുപ്പു മന്ത്രി അഡ്വ. മോൻസ് ജോസഫ് എന്നിവരും വിവിധ ഘട്ടങ്ങളിലായി പോസ്റ്റർ പ്രകാശനം നിർവഹിച്ചും സന്ദേശങ്ങൾ നൽകിയും സംരംഭത്തിന് പിന്തുണയും ആശംസയും അറിയിച്ചു.

ലോകപ്രശസ്ത പ്രഭാഷകനും പാർലമെന്റേറിയനും എഴുത്തുകാരനുമായ ഡോ. ശശി തരൂർ ഒന്നാം സീസൺ മുതൽ ഓർമ്മയുടെ ഈ സംരംഭത്തെ പ്രത്യേക സന്ദേശങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചുവരികയാണ്. സീസൺ 4-ലും പ്രത്യേക സന്ദേശത്തിലൂടെ തൻറ്റെ ശക്തമായ പിന്തുണയും ആശംസയും അറിയിച്ച അദ്ദേഹം, യുവജനങ്ങളുടെ പ്രസംഗ–ആശയവിനിമയ കഴിവുകൾ വളർത്താനുള്ള ഓർമ്മയുടെ ശ്രമത്തോടുള്ള തുടർച്ചയായ പിന്തുണ വീണ്ടും ഉറപ്പിച്ചു.
ഈ ലഹരിവിരുദ്ധ ദൗത്യത്തെ കേന്ദ്രീകരിച്ചാണ് ആദ്യ റൗണ്ടിലെ വിഷയങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വിഭാഗത്തിലെ വിഷയം “Choose Dreams, Choose Life, Say No to Drugs” എന്നതും മലയാളം വിഭാഗത്തിലെ വിഷയം “സ്വപ്നങ്ങൾ തിരഞ്ഞെടുക്കാം, ജീവിതം തിരഞ്ഞെടുക്കാം, നാശത്തിൻറ്റെ ലഹരി ഉപേക്ഷിക്കാം” എന്നതുമാണ്. മത്സരാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഭാഷയിലെ വിഷയത്തെ ആസ്പദമാക്കിയുള്ള മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോയാണ് ഗൂഗിൾ ഫോമിലൂടെ ആദ്യ റൗണ്ടിലേക്ക് സമർപ്പിക്കേണ്ടത്.
സീസൺ 4-ൽ ആദ്യമായി സബ് ജൂനിയർ വിഭാഗം ഉൾപ്പെടുത്തിയതാണ് മറ്റൊരു പ്രധാന പുതുമ. നിലവിൽ പഠിക്കുന്ന ഗ്രേഡ് അടിസ്ഥാനമാക്കി 4 മുതൽ 6 വരെ ഗ്രേഡുകളിലുള്ളവർ സബ് ജൂനിയർ വിഭാഗത്തിലും, 7 മുതൽ 10 വരെ ഗ്രേഡുകളിലുള്ളവർ ജൂനിയർ വിഭാഗത്തിലും, 11-ാം ഗ്രേഡ് മുതൽ ഡിഗ്രി അവസാനവർഷം വരെയുള്ള വർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും മത്സരിക്കാം.

സബ് ജൂനിയർ വിഭാഗത്തിൻറ്റെ ഫൈനൽ ഉൾപ്പെടെയുള്ള മുഴുവൻ മത്സരങ്ങളും ഓൺലൈനായിരിക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിവിധ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരിൽനിന്ന് ഫൈനലിസ്റ്റുകളെ കണ്ടെത്തി പാലായിലെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും.
വിജയികളെ മാത്രം കണ്ടെത്തുന്ന ഒരു സാധാരണ പ്രസംഗമത്സരം എന്നതിലുപരി, മത്സരാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി മികച്ച ആശയവിനിമയശേഷിയുള്ള യുവതലമുറയെ വളർത്തുക എന്നതാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതലുള്ള പ്രധാന സവിശേഷത. ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസിൻറ്റെ നേതൃത്വത്തിലാണ് സീസൺ 4-ന്റെ മത്സര–പരിശീലന പദ്ധതികൾ ഏകോപിപ്പിക്കുന്നത്.
ഒരു വേദിയിൽ കയറി മികച്ച പ്രസംഗം നടത്താൻ കുട്ടികളെ പരിശീലിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിൻറ്റെ ലക്ഷ്യം. അവർ എവിടെ ജീവിച്ചാലും, ഏതു തൊഴിൽമേഖല തിരഞ്ഞെടുത്താലും, സ്വന്തം അറിവും ആശയങ്ങളും വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയുന്ന മികച്ച ആശയവിനിമയക്കാരായി അവരെ വളർത്തുക എന്ന വിശാലമായ കാഴ്ചപ്പാടാണ് പരിശീലനത്തിനു പിന്നിലുള്ളത്.
മത്സരത്തോടൊപ്പം ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെന്ററിംഗും നൽകുന്ന പരിശീലനാധിഷ്ഠിത മാതൃകയാണ് ഓർമ്മയുടെ ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. രജിസ്ട്രേഷൻ ഫീസില്ല; പരിശീലനവും മെന്ററിംഗും സൗജന്യമാണ്. പ്രസംഗത്തിൻറ്റെ ഉള്ളടക്കവും ഘടനയും, ഭാഷാപാടവം, ആശയവിനിമയശേഷി, ശബ്ദനിയന്ത്രണം, അവതരണ മികവ്, ശരീരഭാഷ, ആത്മവിശ്വാസം, സ്റ്റേജ് പ്രസൻസ്, ചിന്താശേഷി, നേതൃത്വഗുണങ്ങൾ തുടങ്ങിയ മേഖലകളിലാണ് പരിശീലനം കേന്ദ്രീകരിക്കുന്നത്. സിനർജി കൺസൾട്ടൻസിയിലെ ഡോ.ബെന്നി കുര്യൻ, സോയി തോമസ് എന്നിവർ പ്രസംഗപരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു. ജോർജ് കരുണയ്ക്കൽ, പ്രൊഫ. ടോമി ചെറിയാൻ എന്നിവർ മെന്റർമാരായി മത്സരാർത്ഥികളുടെ തുടർവളർച്ചയ്ക്കും പരിശീലന പരിപാടികൾക്കും നേതൃത്വം നൽകുന്നു.
മലയാളികൾ ഇന്ന് ലോകത്തിൻറ്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. കേരളത്തിലെ പുതിയ തലമുറയും പഠനത്തിനും തൊഴിലിനും ജീവിതത്തിനുമായി കൂടുതൽ ആഗോള അവസരങ്ങളിലേക്കാണ് മുന്നേറുന്നത്. അറിവും വിദ്യാഭ്യാസവും സാങ്കേതിക–തൊഴിൽ വൈദഗ്ധ്യവും അവർക്കുള്ള വലിയ ശക്തികളാണ്. അതോടൊപ്പം, തങ്ങൾക്കുള്ള അറിവും ആശയങ്ങളും മറ്റുള്ളവരിലേക്ക് ഫലപ്രദമായി എത്തിക്കാനുള്ള സംസാര–ആശയവിനിമയ ശേഷി കൂടി പരിശീലനത്തിലൂടെ മൂർച്ചപ്പെടുത്താനായാൽ, ഏതു രാജ്യത്തും ഏതു തൊഴിൽമേഖലയിലും അവരുടെ ഭാവിക്ക് അത് വലിയൊരു മുതൽക്കൂട്ടാകും. അതുകൊണ്ടുതന്നെ പ്രസംഗപരിശീലനത്തെ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പായി മാത്രമല്ല, ജീവിതത്തിനും കരിയറിനും നേതൃത്വത്തിനുമുള്ള പരിശീലനമായാണ് ഓർമ്മ കാണുന്നത്. യുവതലമുറയുടെ ഭാവിയെ ഗൗരവത്തോടെ കാണുന്ന മാതാപിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസമൂഹവും പ്രത്യേകം ശ്രദ്ധിക്കേണ്ട യുവജന ശാക്തീകരണ സംരംഭം കൂടിയാണിത്.

സീസൺ 4-ൽ വിവിധ വിഭാഗങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് ആകെ ₹10 ലക്ഷം രൂപയുടെ കാഷ് പ്രൈസുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ്. സീനിയർ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭയ്ക്ക് നൽകുന്ന ‘ORMA Orator of the Year 2026’ ഗ്രാൻഡ് പ്രൈസായി അറ്റോർണി ജോസഫ് കുന്നേൽ സ്പോൺസർ ചെയ്യുന്ന ₹1,00,000 കാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
സീനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും ഒന്നാം സമ്മാനം ₹50,000 വീതമാണ്. ഓരോ ഭാഷയിലും ₹30,000 വീതം രണ്ട് രണ്ടാം സമ്മാനങ്ങൾ, ₹20,000 വീതം മൂന്ന് മൂന്നാം സമ്മാനങ്ങൾ, ₹10,000 വീതം നാല് നാലാം സമ്മാനങ്ങൾ, ₹5,000 വീതം അഞ്ച് അഞ്ചാം സമ്മാനങ്ങൾ നൽകും.
ജൂനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും ഒന്നാം സമ്മാനം ₹25,000 വീതമാണ്. ഓരോ ഭാഷയിലും ₹15,000 വീതം രണ്ട് രണ്ടാം സമ്മാനങ്ങൾ, ₹10,000 വീതം മൂന്ന് മൂന്നാം സമ്മാനങ്ങൾ, ₹5,000 വീതം നാല് നാലാം സമ്മാനങ്ങൾ, ₹3,000 വീതം അഞ്ച് അഞ്ചാം സമ്മാനങ്ങൾ നൽകും.
പുതുതായി ആരംഭിക്കുന്ന സബ് ജൂനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും, ഒന്നാം സമ്മാനം ₹15,000, രണ്ടാം സമ്മാനം ₹10,000, മൂന്നാം സമ്മാനം ₹5,000 എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടാതെ ₹2,000 വീതമുള്ള അഞ്ച് പ്രോത്സാഹന സമ്മാനങ്ങളും നൽകും. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും.
ഒന്നാം സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1,160 പേരും പങ്കെടുത്ത ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം മൂന്നാം സീസണോടെ 1,680 പേരോടെ കൂടുതൽ വിപുലമായ ആഗോള വിദ്യാർത്ഥി പങ്കാളിത്തത്തിലേക്ക് വളർന്നു. ആദ്യ മൂന്ന് സീസണുകളിലായി 3,500-ത്തിലധികം വിദ്യാർത്ഥികൾ ഓർമ്മയുടെ അന്താരാഷ്ട്ര പ്രസംഗവേദിയുടെ ഭാഗമായി.
ഓൺലൈൻ മത്സരങ്ങൾ, പരിശീലന സെഷനുകൾ, അസൈൻമെൻറ്റെകൾ, വ്യക്തിഗത ഫീഡ്ബാക്ക്, വിവിധ റൗണ്ടുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ പടിപടിയായി വളർത്തുന്ന രീതിയാണ് മുൻ സീസണുകളിലും പിന്തുടർന്നത്. അതിൻറ്റെ തുടർച്ചയായി കൂടുതൽ വിപുലമായ പരിശീലനവും ആഗോള പങ്കാളിത്തവും സാമൂഹിക ദൗത്യവും ഉൾപ്പെടുത്തിയാണ് നാലാം സീസൺ മുന്നോട്ടുപോകുന്നത്.
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ അഡ്വൈസറി ബോർഡിൽ നീതിന്യായം, ശാസ്ത്രം, വിദ്യാഭ്യാസം, കല, പരിശീലനം തുടങ്ങിയ മേഖലകളിലെ പ്രമുഖർ അംഗങ്ങളാണ്. കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് ഡോ. നാരായണ കുറുപ്പ്, DRDO Aero Systems മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, Arcadia University USA പ്രസിഡന്റ് ഡോ. അജയ് നായർ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ്, എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, Holy Family University അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്, ഡോ. വിപിൻ വി. റോൾഡന്റ്, സീനിയർ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആൻഡ് പെർഫോമൻസ് കോച്ച്, മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് എന്നിവരാണ് അഡ്വൈസറി ബോർഡിലുള്ളത്.
സീസൺ 4-ന്റെ രാജ്യാന്തര സംഘാടന പ്രവർത്തനങ്ങളിൽ നാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവൽ, മീഡിയ ചെയർ അരുൺ കോവാട്ട്, പി.ആർ.ഒ. മെർളിൻ മേരി അഗസ്റ്റിൻ എന്നിവരും വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നു. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ഓർമ്മ കേരള ചാപ്റ്റർ പ്രസിഡൻറ്റെ കുര്യാക്കോസ് മണിവയലിൽ, എബി ജെ. ജോസ്, ഷാജി അഗസ്റ്റിൻ ആറ്റുപുറം എന്നിവർ നേതൃത്വം നൽകുന്ന ടീമും സജീവമായി രംഗത്തുണ്ട്. WMF സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിൻറ്റെയും ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബുവിൻറ്റെയും നേതൃത്വത്തിലുള്ള വേൾഡ് മലയാളി ഫെഡറേഷൻറ്റെ ലോകവ്യാപക ശൃംഖലയും സീസൺ 4-ൽ ശക്തമായി പങ്കുചേരുന്നു.
സെപ്റ്റംബർ 15 മുതൽ ഡിസംബർ 15, 2026 വരെയാണ് ആദ്യ റൗണ്ട്. തുടർന്ന് മത്സരാർത്ഥികൾ വിവിധ ഘട്ടങ്ങളിലെ മത്സര–പരിശീലന പ്രക്രിയയിലൂടെ മുന്നേറും. ഈ ഒരു വർഷത്തെ യാത്രയുടെ പരിസമാപ്തിയായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മികച്ച പ്രതിഭകൾ 2027 ഓഗസ്റ്റ് 7-ന് പാലാ, കേരളത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും.
ഒരു മൂന്നു മിനിറ്റ് പ്രസംഗവീഡിയോയിൽ തുടങ്ങി, മത്സരത്തിൻറ്റെയും പരിശീലനത്തിൻറ്റെയും മെന്ററിംഗിൻറ്റെയും വിവിധ ഘട്ടങ്ങൾ കടന്ന് പാലായിലെ സ്വപ്നവേദിയിലേക്കെത്താവുന്ന ഒരു യാത്രയാണ് ഓർമ്മ WMF-നോടു ചേർന്ന് സീസൺ 4-ൽ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. ലഹരിക്കെതിരെ യുവശബ്ദങ്ങൾ ഉയർത്തുന്നതിനൊപ്പം, അവർ നാളെ ലോകത്തിൻറ്റെ ഏതു ഭാഗത്തും ഏതു തൊഴിൽമേഖലയിലും എത്തിയാലും സ്വന്തം അറിവും ആശയങ്ങളും ആത്മവിശ്വാസത്തോടെ പങ്കുവയ്ക്കാൻ കഴിയുന്ന മികച്ച ആശയവിനിമയക്കാരും നേതാക്കളുമായി വളരാൻ സഹായിക്കുക എന്ന ദീർഘകാല ലക്ഷ്യവും ഈ സംരംഭത്തിനുണ്ട്.
രജിസ്ട്രേഷൻ: സെപ്റ്റംബർ 15 – ഡിസംബർ 15, 2026 | ആദ്യ റൗണ്ട്: 3 മിനിറ്റ് പ്രസംഗവീഡിയോ | ഭാഷകൾ: മലയാളം, ഇംഗ്ലീഷ് | രജിസ്ട്രേഷൻ ഫീസ്: ഇല്ല | പരിശീലനവും മെൻറ്റെറിംഗും: സൗജന്യം | ഗ്രാൻഡ് ഫിനാലെ: ഓഗസ്റ്റ് 7, 2027 — പാലാ, കേരളം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ ഔദ്യോഗിക വെബ്സൈറ്റ് www.ormaspeech.org സന്ദർശിക്കാം. വാട്സ്ആപ്പ്: +1 412 656 4853 | +91 7907810571.
അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ് : ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ (ബി എം കെ എ) നേതൃത്വം നൽകുന്ന ‘പൊന്നോണം 2026’ നാളെ, സെപ്തംബർ 19 ന് ശനിയാഴ്ച്ച അതിവിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന ‘ പൊന്നോണം 2026’ ആഘോഷതോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ വെച്ച് കൊണ്ടാടും.
ബെഡ്ഫോർഡ് & കെംപ്സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും, കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും, പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ബിഎം കെഎ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും.

ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസിയേഷൻ അംഗങ്ങൾ ചേർന്നൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയിൽ വിളമ്പുക 28 ഇനം വിഭവങ്ങൾ ആവും. ചെണ്ടമേളം, തിരുവാതിര, കഥകളി,മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വർണ്ണാഭമാക്കും. കൂടാതെ കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിൻറെ ഭാഗമായുണ്ടാവും.
ബെഡ്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ ബി എംകെ എ ഒരുക്കുന്ന തിരുവോണ ആഘോഷവും, ഗംഭീര ഓണസദ്യയും സംഘടനയുടെ ജൈത്രയാത്രയുടെ പതിനഞ്ചാം വാർഷീകത്തിന്റെ ഭാഗമായുള്ള മികവുറ്റ പരിപാടികൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായും അസ്സോസ്സിയേഷൻ പ്രസിഡണ്ട് ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.
VENUE: BROMHAM VILLAGE HALL, VILLAGE ROAD,
BEDFORD, MK43 8JP
ക്രോയ്ഡൺ: മാവേലിയുടെ ഓർമകളുമായി പൂക്കളമൊരുങ്ങി; താളമേളങ്ങളുടെ അകമ്പടിയിൽ തിരുവാതിരച്ചുവടുകൾ വിരിഞ്ഞു; വാഴയിലയിൽ കേരളത്തിന്റെ രുചിപ്പെരുമയെത്തി. ഒടുവിൽ വടംവലിയുടെ ആരവത്തിൽ ആഘോഷവേദി ആവേശക്കടലായി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ സറേ റീജൻ സംഘടിപ്പിച്ച ഓണാഘോഷം, പ്രവാസമണ്ണിൽ കേരളം പുനർജനിച്ച അപൂർവദിനമായി.
സെപ്റ്റംബർ 12 ശനിയാഴ്ച ക്രോയ്ഡണിലെ തോൺടൺ ഹീത്തിലുള്ള സെന്റ് ജൂഡ് ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികൾ പങ്കെടുത്തു. “നാടിനൊപ്പം നന്മക്കൊപ്പം” എന്ന സന്ദേശമുയർത്തിയ ആഘോഷം, ഓണം കേവലം ഗൃഹാതുരമായ ഓർമയല്ലെന്നും നാടിന്റെ നന്മയ്ക്കും സമൂഹത്തിന്റെ ഐക്യത്തിനുമായി കൈകോർക്കാനുള്ള പ്രതിജ്ഞയാണെന്നും വിളിച്ചുപറഞ്ഞു.

പ്രവർത്തനമികവിന് വാനോളം പ്രശംസ
മുഖ്യാതിഥിയായ ക്രോയ്ഡന്റെ മുൻ മേയറും കൗൺസിലറുമായ Cllr Dr Manju Shahul-Hameed നിലവിളക്ക് തെളിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തനരംഗത്തെ അനുഭവസമ്പത്തും സമൂഹത്തോടുള്ള പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയയായ അവർ, ഐഒസിയുടെ പ്രവർത്തനമികവിനെ ഉദ്ഘാടനപ്രസംഗത്തിൽ വാനോളം പുകഴ്ത്തി.
സറേ റീജനിലെ ഓരോ പ്രവർത്തകന്റെയും വർഷങ്ങളായുള്ള കഠിനാധ്വാനവും അർപ്പണബോധവും തനിക്ക് നേരിട്ടറിയാമെന്ന് അവർ അനുസ്മരിച്ചു. കൂട്ടായ്മയും സാമൂഹിക ഉത്തരവാദിത്തവും കൈകോർക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങൾ സമൂഹത്തിന് മാതൃകയാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ തുറന്ന അംഗീകാരം പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.

“നാടിനൊപ്പം നന്മക്കൊപ്പം”—വാക്കുകൾക്കപ്പുറമുള്ള പ്രതിജ്ഞ
ലോട്ടന്റെ മുൻ മേയർ ശ്രീ ഫിലിപ്പ് എബ്രഹാം ആശംസാപ്രസംഗത്തിൽ ഐഒസിയുടെ സന്ദേശമായ “നാടിനൊപ്പം നന്മക്കൊപ്പം” എന്ന വാക്കുകളുടെ പ്രസക്തി ഹൃദയസ്പർശിയായി വിശദീകരിച്ചു. ജന്മനാടിനോടുള്ള സ്നേഹം ഓർമകളിൽ മാത്രം ഒതുങ്ങാതെ, നന്മയുള്ള പ്രവർത്തനങ്ങളായി സമൂഹത്തിലേക്ക് ഒഴുകണമെന്നതാണ് ഈ സന്ദേശത്തിന്റെ സത്തയെന്ന് അദ്ദേഹം പറഞ്ഞു.
നാടിന്റെ പുരോഗതിക്കൊപ്പം നടക്കുകയും സഹായം ആവശ്യമായവർക്കു കൈത്താങ്ങാവുകയും ചെയ്യുമ്പോഴാണ് പ്രവാസജീവിതം കൂടുതൽ അർഥപൂർണമാകുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

Screenshot
സറേ റീജന് ദേശീയ നേതൃത്വത്തിന്റെ അഭിനന്ദനം
ഐഒസി യുകെ കേരള ഘടകം നാഷണൽ പ്രസിഡന്റ് ശ്രീ സുജു കെ. ദാനിയേലിന്റെ ആശംസാപ്രസംഗം സദസ്സിൽ ആവേശത്തിന്റെ തിരയുയർത്തി. മികച്ച സംഘാടനത്തിനും മാതൃകാപരമായ കൂട്ടായ പ്രവർത്തനത്തിനും സറേ റീജൻ ടീമിനെയും നാഷണൽ കമ്മിറ്റി ടീമിനെയും അദ്ദേഹം ഹൃദയപൂർവം അഭിനന്ദിച്ചു.
“Well done Surrey Region Team and National Committee Team. Congratulations!” എന്ന അദ്ദേഹത്തിന്റെ അഭിനന്ദനവാക്കുകൾ പ്രവർത്തകരുടെ അധ്വാനത്തിന് ദേശീയ നേതൃത്വം നൽകിയ അംഗീകാരമായി മാറി. പരിപാടിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ചേർത്തുപിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ഐഒസി യുകെ കേരള ഘടകം നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ ബേബിക്കുട്ടി ജോർജ് അമ്പത് വർഷം മുൻപ് ക്രോയ്ഡണിൽ പങ്കെടുത്ത ഒരു ഓണാഘോഷത്തിന്റെ ഓർമകൾ പങ്കുവച്ചത് സദസ്സിൽ കൗതുകമുണർത്തി. അരനൂറ്റാണ്ടിനിടെ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങളിൽ വന്ന മാറ്റങ്ങളും വളർച്ചയും പുതിയ തലമുറയുടെ സജീവപങ്കാളിത്തവും അദ്ദേഹം മനോഹരമായി താരതമ്യം ചെയ്തു.
നാഷണൽ ജനറൽ സെക്രട്ടറി ശ്രീ അഷ്റഫ് അബ്ദുല്ല, ആഘോഷത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച സംഘാടകരുടെയും പ്രവർത്തകരുടെയും കഠിനാധ്വാനത്തെ അഭിനന്ദിച്ചു. ഒരുമയും അച്ചടക്കവും ആത്മാർഥതയുമാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.

സറേ റീജൻ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജ് അധ്യക്ഷത വഹിച്ചു. കൂട്ടായ പ്രവർത്തനത്തിന്റെ കരുത്താണ് ഇത്രയും മനോഹരമായ ആഘോഷം യാഥാർഥ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റെന്ന നിലയിൽ തനിക്ക് നിരന്തരം പിന്തുണയും സഹകരണവും നൽകുന്ന എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഐഒസി യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എഫ്രേം, ഇത്തരം ആഘോഷങ്ങളാണ് യുകെയിൽ വളരുന്ന മലയാളി യുവതലമുറയ്ക്ക് ഓണത്തിന്റെ ചരിത്രവും സംസ്കാരവും മൂല്യങ്ങളും പരിചയപ്പെടുത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിനായി യുവാക്കൾ നൽകുന്ന സേവനവും അവരുടെ സജീവപങ്കാളിത്തവും ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ തോമസ് ഫിലിപ്പ്, “നാടിനൊപ്പം നന്മക്കൊപ്പം” എന്നത് ഒരു ആഘോഷവാചകം മാത്രമല്ലെന്നും ജന്മനാടിനോടുള്ള കടപ്പാടും മനുഷ്യനന്മയോടുള്ള പ്രതിബദ്ധതയും ഒരുമിക്കുന്ന പ്രവർത്തനദർശനമാണെന്നും ആശംസാപ്രസംഗത്തിൽ വിശദീകരിച്ചു.
സറേ റീജൻ വൈസ് പ്രസിഡന്റ് ശ്രീ ജെറിൻ ജേക്കബ് സ്വാഗതം ആശംസിച്ചു. സറേ റീജൻ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജ് അധ്യക്ഷപ്രസംഗവും ഓണസന്ദേശവും നൽകി. പരിപാടിയുടെ വിജയത്തിനായി കൈകോർത്ത എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് ശ്രീ തോമസ് ഫിലിപ്പ് നന്ദിപ്രകാശനം നിർവഹിച്ചു.

യുവപ്രതിഭകൾക്ക് ആദരം; അഭിമാനമായി പുരസ്കാരവേദി
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയ അഞ്ചു യുവപ്രതിഭകളെ ആദരിച്ച നിമിഷം ആഘോഷവേദിയുടെ അഭിമാനമുഹൂർത്തമായി. എ ലെവൽ പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച നേഹ മരിയ ജെറിൻ, ശ്യാം അശോകൻ എന്നിവരും ജിസിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ സെറാ സ്കറിയ, ശ്രദ്ധ വിവേക് ഉണ്ണിത്താൻ, ആൻ പ്രവീൺ മാത്യു എന്നിവരുമാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ കഠിനാധ്വാനത്തെ കൂട്ടുപിടിച്ച ഈ മിടുക്കർ, പ്രവാസി മലയാളി സമൂഹത്തിന്റെ അഭിമാനവും പുതിയ തലമുറയുടെ പ്രതീക്ഷയുമാണെന്ന് വേദി വിലയിരുത്തി. മാതാപിതാക്കളുടെ പിന്തുണയും വിദ്യാർഥികളുടെ നിശ്ചയദാർഢ്യവും ഒരുപോലെ ആദരിക്കപ്പെട്ട ചടങ്ങിൽ നിറഞ്ഞ കൈയടികളോടെയാണ് ഓരോ വിജയിയെയും സദസ്സ് വരവേറ്റത്.
ഇത് അഞ്ചു കുട്ടികൾക്കുള്ള പുരസ്കാരവിതരണം മാത്രമായിരുന്നില്ല; യുകെയിൽ വളരുന്ന മുഴുവൻ മലയാളി വിദ്യാർഥികൾക്കുമുള്ള പ്രചോദനസന്ദേശം കൂടിയായിരുന്നു. പരിശ്രമിച്ചാൽ ഉയരങ്ങൾ കീഴടക്കാമെന്ന് തെളിയിച്ച യുവപ്രതിഭകൾക്ക് ഐഒസി നേതൃത്വം ശോഭനമായ ഭാവി ആശംസിച്ചു.

വാഴയിലയിൽ വിളമ്പിയത് കേരളത്തിന്റെ രുചിപ്പെരുമ
ഓണാഘോഷത്തിന്റെ രുചികേന്ദ്രമായി മാറിയത് വിഭവസമൃദ്ധമായ മഹാസദ്യയായിരുന്നു. വാഴയിലയിൽ നിരന്ന പരമ്പരാഗത വിഭവങ്ങളും വിവിധയിനം പായസങ്ങളും പങ്കെടുത്തവരെ കേരളത്തിലെ തറവാട്ടുമുറ്റങ്ങളിലേക്ക് ഓർമകളിലൂടെ കൂട്ടിക്കൊണ്ടുപോയി.
ഓരോ വിഭവത്തിലും നാട്ടുരുചിയുടെ കരുതലും ഓരോ പായസത്തിലും ഓണത്തിന്റെ മധുരവും നിറഞ്ഞുനിന്നു. സദ്യ ആസ്വദിച്ചപ്പോൾ പലർക്കും കിലോമീറ്ററുകൾക്കപ്പുറമുള്ള സ്വന്തം വീടും കുടുംബവും ബാല്യകാല ഓണവുമെല്ലാം മനസ്സിൽ വീണ്ടും തെളിഞ്ഞു. രുചിയിലും വിളമ്പലിലും സംഘാടനത്തിലും മികവുപുലർത്തിയ സദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി.

തിരുവാതിരച്ചുവടുകളിൽ വിരിഞ്ഞു കേരളം
നിലവിളക്കിന്റെ പൊൻവെളിച്ചത്തെ ഓർമിപ്പിക്കുന്ന വേഷപ്പകിട്ടോടെ അരങ്ങിലെത്തിയ പ്രശസ്ത തിരുവാതിരസംഘം ചുവടുവച്ചപ്പോൾ, ക്രോയ്ഡണിലെ വേദി കേരളീയ തറവാട്ടുമുറ്റമായി മാറി. കൈകൊട്ടിക്കളിയുടെ താളവും ചുവടുകളുടെ ഐക്യവും മുഖഭാവങ്ങളുടെ സൗന്ദര്യവും ചേർന്ന അവതരണം സദസ്സിനെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തി.
തനിമ ചോർന്നുപോകാതെ പാരമ്പര്യത്തെ പുതുതലമുറയിലേക്കെത്തിച്ച തിരുവാതിര, നാട്ടിൽനിന്ന് അകലെയായിരുന്നിട്ടും മനസ്സിൽ കേരളത്തെ സൂക്ഷിക്കുന്ന ഓരോ പ്രവാസിയുടെയും ഗൃഹാതുരതയെ തൊട്ടുണർത്തി. അവതരണം അവസാനിച്ചിട്ടും നിലയ്ക്കാത്ത കൈയടികൾ അതിന്റെ മനോഹാരിതയ്ക്കുള്ള സദസ്സിന്റെ സാക്ഷ്യപത്രമായി.
തുടർന്നെത്തിയ നൃത്തങ്ങൾ, ഗാനങ്ങൾ, കുട്ടികളുടെ കലാപ്രകടനങ്ങൾ, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവ ആഘോഷവേദിയെ വർണാഭമാക്കി. പ്രായഭേദമില്ലാതെ കലാകാരന്മാരും കലാകാരികളും കഴിവുകൾ അവതരിപ്പിച്ചപ്പോൾ, ഓരോ പ്രകടനത്തെയും നിറഞ്ഞ മനസ്സോടെയും കരഘോഷത്തോടെയും സദസ്സ് സ്വീകരിച്ചു.

വടംവലിയിൽ ആവേശം കൊടുമുടിയിലെത്തി
ഓണാഘോഷത്തിന്റെ അവസാനഘട്ടത്തിൽ നടന്ന വടംവലി മത്സരം വേദിയെയും കാണികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി. കരുത്തിനൊപ്പം തന്ത്രവും ഐക്യവും പരീക്ഷിക്കപ്പെട്ട മത്സരത്തിൽ ടീമുകൾ വീറോടെ പൊരുതി. ഓരോ വലിക്കും ഒപ്പം ഉയർന്ന ആർപ്പുവിളികളും പ്രോത്സാഹനങ്ങളും സെന്റ് ജൂഡ് ചർച്ച് ഹാളിനെ ആവേശക്കടലാക്കി.
ജയപരാജയങ്ങളെക്കാൾ സൗഹൃദത്തിനും കൂട്ടായ്മയ്ക്കുമാണ് മത്സരം പ്രാധാന്യം നൽകിയതെന്നത് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കുചേർന്നപ്പോൾ വടംവലി, പഴയകാല നാട്ടിൻപുറത്തെ ഓണാഘോഷങ്ങളുടെ മനോഹരമായ പുനരാവിഷ്കാരമായി.

മടങ്ങിയത് ഓർമകളുമായി; മനസ്സിൽ നിറഞ്ഞത് കേരളം
മണിക്കൂറുകൾ നീണ്ട ആഘോഷം അവസാനിച്ചപ്പോൾ, പങ്കെടുത്തവർ മടങ്ങിയത് സദ്യയുടെ രുചിയും പാട്ടിന്റെ ഈണവും തിരുവാതിരയുടെ താളവും വടംവലിയുടെ ആവേശവും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടായിരുന്നു. പ്രവാസലോകത്ത് ഓണം ഒരു ആഘോഷദിനം മാത്രമല്ലെന്നും തലമുറകളെ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമാണെന്നും പരിപാടി വീണ്ടും തെളിയിച്ചു.
“നാടിനൊപ്പം നന്മക്കൊപ്പം” എന്ന സന്ദേശത്തെ വാക്കുകളിൽ ഒതുക്കാതെ ഐക്യത്തിന്റെയും ആദരവിന്റെയും പങ്കുവയ്ക്കലിന്റെയും അനുഭവമാക്കി മാറ്റിയ ഐഒസി സറേ റീജന്റെ ഓണാഘോഷം ക്രോയ്ഡണിന്റെ ഓർമപ്പുസ്തകത്തിൽ നിറമുള്ള ഒരധ്യായമായി.
ആ ദിവസം സെന്റ് ജൂഡ് ചർച്ച് ഹാളിൽ നടന്നത് ഒരു സാധാരണ ഓണാഘോഷമായിരുന്നില്ല—പൂക്കളത്തിന്റെ സുഗന്ധവും പായസത്തിന്റെ മധുരവും തിരുവാതിരയുടെ താളവും മലയാളികളുടെ സ്നേഹവും ചേർന്ന്, കേരളം തന്നെ ക്രോയ്ഡണിൽ ഇറങ്ങിവന്നതായിരുന്നു.

ചെൽട്ടൻഹാം: മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൻഹാമിന്റെ (MAC) ഈ വർഷത്തെ ഓണാഘോഷവും പത്താം വാർഷികാഘോഷവും സംയുക്തമായി സെപ്റ്റംബർ 20ന് വിപുലമായ പരിപാടികളോടെ നടക്കും. ചെൽട്ടൻഹാമിലെ Pates Grammar School വേദിയാകുന്ന ആഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിക്കും. കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. MAC അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന തിരുവാതിര, വടംവലി, സ്കിറ്റ്, ഗാനമേള തുടങ്ങി നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

MAC-ന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത കലാകാരൻ രാജ കൊടിയനും കലാഭവൻ ജോസിയുടെ നേതൃത്വത്തിലുള്ള സംഘവും അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടിയായ ‘ONAI 2026’ ആണ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ചെൽട്ടൻഹാമിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക പാരമ്പര്യവും ആഘോഷിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് കേരളത്തിന്റെ സംസ്കാരവും കലാരൂപങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഓണസദ്യയും വിവിധ വിനോദപരിപാടികളും ഉൾപ്പെടെ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. MAC പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടിയുടെ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്. ചെൽട്ടൻഹാമിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 20ന് രാവിലെ 10 മുതൽ Pates Grammar School, Cheltenham ആണ് വേദി. ‘ഓണത്തിന്റെ നിറവും കേരളത്തിന്റെ പാരമ്പര്യവും MAC-ന്റെ പത്താം വാർഷികത്തിന്റെ ആവേശവും ഒരേ വേദിയിൽ — ONNAI ONAM 2026’ എന്ന സന്ദേശത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
സിബി ജോസ്
നാടിന്റെ ഓർമകളും ,പൂക്കളമിട്ട മുറ്റവും വാഴയിലയിലെ സദ്യയും സഹോദരങ്ങൾ ഒത്തുചേർന്നിരുന്ന വീടും , സ്നേഹത്തിന്റെ നിമിഷങ്ങളും,മറക്കാനാവാത്ത ആ ഓർമകൾക്ക് ഒരിക്കൽക്കൂടി നിറം പകരുകയായിരുന്നു സ്റ്റോക്ക് ഓൺ ട്രെൻഡിലെ സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷൻ (SMA) സംഘടിപ്പിച്ച ‘ഓണാരവം@2026’
സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ സ്റ്റോക്ക് ഓൺ ട്രെൻഡിലെ കോപ്പറേറ്റീവ് അക്കാഡമി ഹാളിൽ നടന്ന ആഘോഷത്തിൽ SMA കുടുംബാംഗങ്ങൾ ജാതി-മത ഭേദമന്യേ ഒത്തുചേർന്നു.
പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും അടുത്ത തലമുറയിലേക്ക് പകർന്നുനൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷം കുടുംബബന്ധങ്ങളുടെയും കലാവൈവിധ്യത്തിന്റെയും വേദിയായി.

ഉച്ചയ്ക്ക് 12ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പൂക്കളവും സദ്യയും ഇല്ലാത്ത ഒരു ഓണക്കാലം സ്റ്റോക്ക് ഓൺ ട്രെൻഡിലെ SMA കുടുംബത്തിന് സങ്കൽപ്പിക്കാനാകാത്തതുപോലെ, ഇത്തവണയും പാരമ്പര്യത്തിന്റെ രുചിയും കൂട്ടായ്മയുടെ ചൂടും സദ്യയിൽ നിറഞ്ഞുനിന്നു. SMA മുൻ സെക്രട്ടറി ജിജോ ജോസഫിന്റെയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും , SMA കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ പരിപാടികൾ സമയോചിതമായി ക്രമീകരിച്ച് ഓണസദ്യ ഭംഗിയായി നടത്തി.
ഓണക്കോടിയണിഞ്ഞും പുലിക്കളിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയും മഹാമനസ്കനായ അസുര രാജാവായ മഹാബലി തമ്പുരാനെ ഗജവീരന്മാരും മുത്തു കുടകളും ഏന്തിയ മനോഹരമായി അലങ്കരിച്ച വേദിയിലേക്ക് ആഘോഷപൂർവം ആനയിച്ചു വരവേറ്റു.
വൈകുന്നേരം നാലിന് അസോസിയേഷൻ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടന്നു. UUKMA നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും സ്റ്റോക്ക് ഓൺ ട്രെൻഡിലെ കുര്യാക്കോസ് യാക്കോബായ ഓർത്തഡോക്സ് പള്ളി വികാരി Rev. Fr. സിബി വാലയിലും മുഖ്യാതിഥികളായി.
അസോസിയേഷൻ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷ പ്രസംഗവും, സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതം പറഞ്ഞു. UUKMA നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ തിരിതെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. Fr. സിബി വാലയിൽ ഓണസന്ദേശം നൽകി. പ്രോഗ്രാം കോർഡിനേറ്റർ സിറിൽ മാഞ്ഞൂരാൻ നന്ദിയും രേഖപ്പെടുത്തി.

തുടർന്നുള്ള മണിക്കൂറുകൾ SMAയുടെ കലാവൈവിധ്യത്തിന് വേദിയായി. SMAയുടെ ഡാൻസ് സ്കൂളിലെ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച, ഓണപ്പാട്ട്, തിരുവാതിര, മോഹിനിയാട്ടം, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക്-ഡ്യൂയറ്റ് ഡാൻസ്, നാടൻപാട്ട് എന്നിവ സദസ്സിന് ആവേശവും ആസ്വാദനവും പകർന്നു. ചെണ്ടമേളവും, ഫാഷൻ ഷോയും ആഘോഷത്തിന് മാറ്റുകൂട്ടി.
ദീപാ സുരേഷും സിജിൻ അകശാലയും സ്റ്റേജ് പരിപാടികൾ കോർഡിനേറ്റ് ചെയ്തു. റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാഷൻ ഷോയിലെ രണ്ട് വിജയികൾക്ക് House of Draupadi Online Boutique നൽകുന്ന ഓണക്കോടിയും Shadow Fox Fashion നൽകുന്ന പോർട്ട്ഫോളിയോ ഫോട്ടോഷൂട്ടും സമ്മാനമായി ലഭിച്ചു. യൂത്ത് കോർഡിനേറ്റർ അലീന വിജിയും, ബിജോയ് ഫ്രാൻസിസും ഫാഷൻ ഷോയ്ക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കോർഡിനേറ്റർമാരായ സിറിൽ മാഞ്ഞൂരാൻ, ജോസ്നി ജിനോ, ട്രഷറർ അനീഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഷിന്റോ വർഗീസ് , ജിനു എബ്രഹാം, ജോയിന്റ് സെക്രട്ടറി ജോസിനി ജിനോ,PRO സിബി ജോസ്, ആർട്സ് കോർഡിനേറ്റർ രാജലക്ഷ്മി രാജൻ, യൂത്ത് കോർഡിനേറ്റർ അലീന വിജി എന്നിവരോടൊപ്പം, എസ്എംഎ മുൻപ്രസിഡന്റുമാരായ ബെന്നി പാലാട്ടി, വിജി കെ പി ,റോയ് ഫ്രാൻസിസ്, എബിൻ ബേബി, അജിമംഗലത്ത്, വിനു ഹോർമിസ്, വിൻസൻറ് കുര്യാക്കോസ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണപരിപാടികൾക്ക് നേതൃത്വം നൽകി.
ബാല്യത്തിലെ ഓണനാളുകളും കുടുംബത്തോടൊപ്പം പങ്കിട്ട ആ ചെറുതും വലുതുമായ നിമിഷങ്ങളും മനസ്സിൽ ചേർത്തുപിടിച്ച്, തലമുറകളിലൂടെ പകർന്നുകിട്ടിയ ആ സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും പൈതൃകം അടുത്ത തലമുറയിലേക്കും കൈമാറാനുള്ള SMAയുടെ കൂട്ടായ ശ്രമത്തിന് സാക്ഷിയായി ‘ഓണാരവം@2026’.

ബെന്നി അഗസ്റ്റിൻ, യുക്മ ദേശീയ കമ്മിറ്റി അംഗം
പെനാർത്ത് (കാർഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ നിറവും ആവേശവും പകരാൻ യുക്മ വെയിൽസ് റീജിയണൽ കലാമേള 2026, ഒക്ടോബർ 10ന് പെനാർത്തിൽ നടക്കും. പെനാർത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്. കലാമേളയുടെ നടത്തിപ്പിനായി റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ വിപുലമായ കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഈ വർഷത്തെ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ശ്രീ. ബിജു പോൾ പ്രസിഡന്റ് ആയുള്ള കാർഡിഫ് മലയാളി അസോസിയേഷൻ (സി എം എ) ആണ്. മത്സരാർത്ഥികൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചതായി കലാമേള കോഓർഡിനേറ്റർ ജോബി മാത്യു അറിയിച്ചു.
കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.
വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും കലാമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കും. നൃത്തം, സംഗീതം, ലളിതഗാനം, നാടൻപാട്ടുകൾ, പ്രസംഗം, സംഘനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മറ്റ് കേരളീയ കലാരൂപങ്ങൾ തുടങ്ങി വിവിധ കലാ ഇനങ്ങളിൽ മത്സരങ്ങളും അവതരണങ്ങളും അരങ്ങേറും.

വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങളുടെയും കലാസ്നേഹികളുടെയും സാന്നിധ്യം കലാമേളയെ കൂടുതൽ ശ്രദ്ധേയമാക്കും. നോർത്ത് വെയ്ൽസും സൗത്ത് വെയ്ൽസും ഒരുമിക്കുന്ന ഒരു സുവർണ്ണ അവസരം. കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ മലയാളി സംഘടനകളെ ഒരേ വേദിയിൽ അണിനിരത്തി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമാകും.
യുക്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരികവും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്നത്.
വേദി: St Cyres School, Sully Road, Penarth, CF64 2XP
തീയതി: 10 ഒക്ടോബർ 2026
സമയം : 9am to 5 pm
സംഘടിപ്പിക്കുന്നത്: യുക്മ വെയിൽസ് റീജിയണൽ കമ്മിറ്റി & കാർഡിഫ് മലയാളി അസോസിയേഷൻ.
വെയിൽസിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറുന്ന റീജിയണൽ കലാമേള 2026-നെ വിജയിപ്പിക്കാൻ എല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകരായ യുക്മ വെയിൽസ് റീജിയനും കാർഡിഫ് മലയാളി അസോസിയേഷനും അഭ്യർത്ഥിച്ചു.
മനോജ് ജോസഫ്
ലിവർപൂൾ: ജന്മ നാടിന്റെ ഓർമ്മ പുതുക്കി സെപ്റ്റംബർ 12 ശനിയാഴ്ച വെസ്റ്റ് ഡെർബിയിലെ കാർഡിനൽ ഹീനൻ ഓഡിറ്റോറിയത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിച്ച ‘ദേ മാവേലി 2026’ ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. രാവിലെ 9 മണിക്ക് ലിമ പ്രവർത്തകർ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പരമ്പരാഗത കേരളീയ വസ്ത്രങ്ങളണിഞ്ഞ് എത്തിയ നൂറുകണക്കിന് മലയാളികൾ യഥാർത്ഥ ഉത്സവ അന്തരീക്ഷം സമ്മാനിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഓണസദ്യ ഗണപതിക്ക് സമർപ്പിച്ച ശേഷമാണ് വിളമ്പിത്തുടങ്ങിയത്. ലിവർപൂളിലെ അക്ഷയ റെസ്റ്റോറന്റ് തയ്യാറാക്കിയ 28-ഓളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ പങ്കെടുത്ത ഏവർക്കും വേറിട്ട അനുഭവമായി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ നടന്നു. ആവേശകരമായ വടംവലി മത്സരങ്ങൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

സദ്യയ്ക്ക് ശേഷം ലിമയിലെ വനിതകൾ അവതരിപ്പിച്ച പരമ്പരാഗത തിരുവാതിര അരങ്ങേറി. ഓണത്തിന്റെ യഥാർത്ഥ മൂല്യങ്ങളും സാംസ്കാരിക തനിമയും വെളിപ്പെടുത്തുന്ന മനോഹരമായ ഒരു സ്കിറ്റ് ശ്രീ. ജോയ് അഗസ്റ്റിയുടെ നേതൃത്വത്തിൽ വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് മേളത്തോടും താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടും കൂടി മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. വൈകിട്ട് 4 മണിക്ക് നടന്ന പൊതുസമ്മേളനം ലിമ പ്രസിഡന്റ് ബിജു ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ബ്ലെസ്സൺ രാജൻ സ്വാഗതം ആശംസിച്ചു. ക്രിസ് ജോർജ് ടോംസ് നന്ദിയും പറഞ്ഞു. മുഖ്യാതിഥി എം.പി. കിം ജോൺസൺ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തും ഇത്രയധികം ആളുകളെ ഒരുമിച്ച് അണിനിരത്തി സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി ലിവർപൂളിലെ മലയാളി സമൂഹത്തിന് ലിമ നൽകിവരുന്ന മികച്ച സേവനങ്ങളെയും പ്രവർത്തനങ്ങളെയും ലിവർപൂൾ എം.പി കിം ജോൺസൺ (Kim Johnson MP) പ്രശംസിച്ചു. സംഘടനയുടെ ഭാവി കാഴ്ചപ്പാടുകളും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മനോഹരമായ പുതിയ ലോഗോ ശ്രീ. ജോയ് അഗസ്റ്റി വേദിയിൽ പ്രകാശനം ചെയ്തു.

ചടങ്ങിൽ യുക്മ വള്ളംകളിയിൽ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, ഒരുമ ബ്ലാക്ബേൺ പുൾ ലീഗ് വനിതാ വടംവലിയിൽ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, യുക്മ നോർത്ത് വെസ്റ്റ് കായിക മേളകളിൽ മികച്ച വിജയം നേടിയ കായികതാരങ്ങളെയും ആദരിച്ചു. കൂടാതെ ജി.സി.എസ്.ഇ (GCSE), എ-ലെവൽ (A-Level) പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ ലിമ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി അനുമോദിച്ചു.

ആർട്സ് കോഓർഡിനേറ്റർ ക്രിസ് ടോംസിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന പരിപാടികൾ പ്രേക്ഷകരുടെ കൈയടി നേടി. ‘ടീം മുദ്രിക’യുടെ ഡാൻസ് പെർഫോമൻസും, ശ്രീ സൂര്യ ഡാൻസ് അക്കാദമി അവതരിപ്പിച്ച നൃത്താവിഷ്കാരവും ശ്രദ്ധേയമായി. സമകാലിക വിഷയങ്ങൾ ചർച്ച ചെയ്ത മൈം (Mime) പ്രകടനവും വേദിയിൽ ശ്രദ്ധ നേടി. കാസിൽ യുകെ (CASTLE UK) അവതരിപ്പിച്ച ‘കാൾസ്മാൻ ചരിതം’ ചവിട്ടുനാടകം കാണികൾക്ക് പുതിയൊരു അനുഭവമായി. കാൽ നൂറ്റാണ്ട് പിന്നിടുന്ന സാമൂഹിക സേവന പാരമ്പര്യത്തോടൊപ്പം, യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യം പകർന്നുനൽകാൻ കൂടിയാണ് തനത് കലകളെയും സംസ്കാരത്തെയും ലിമ പ്രോത്സാഹിപ്പിക്കുന്നത്.

രാത്രിയോടെ ആഘോഷങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന് ഡിജെ അദേവ് (DJ ADEV) നയിച്ച ലൈവ് ഡിജെ പ്രോഗ്രാം ആരംഭിച്ചു. നാടൻ താളങ്ങളും പാശ്ചാത്യ സംഗീത ബീറ്റുകളും കോർത്തിണക്കിയ മ്യൂസിക്കൽ നൈറ്റിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ചുവടുവെച്ചു.
രാത്രി 10 മണിയോടെയാണ് ഔദ്യോഗിക പരിപാടികൾ അവസാനിച്ചത്. ലിമ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ആഴ്ചകൾ നീണ്ട കഠിനാധ്വാനമാണ് ‘ദേ മാവേലി 2026’ വിജയകരമാക്കാൻ സഹായിച്ചത്. യുകെ മലയാളി കൂട്ടായ്മയുടെ ഒരു ഉത്തമ ഉദാഹരണമായി ഈ ആഘോഷരാവ് മാറി.

സൗത്താംപ്ടൺ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷവും ഇരുപതാം വാർഷികവും സംയുക്തമായി വിക്കാം വില്ലേജ് ഹാളില് സെപ്റ്റംബർ അഞ്ചാം തീയതി നടത്തപ്പെട്ടു. ആഘോഷങ്ങൾക്ക് ബേസിംഗ് സ്റ്റോക്കിന്റെയും ഡീൻ ബോറോ കൗൺസിലിന്റെയും ഡെപ്യൂട്ടി മേയറും മലയാളിയുമായ സജീഷ് റ്റോം മുഖ്യാതിഥി ആയിരുന്നു. സ്വാഗതമരുളിയ മാസ് പ്രസിഡന്റ് ഷെല്ലി കുര്യൻ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാള ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ഊന്നി പറയുകയുണ്ടായി.

വർണ്ണാഭമായ ഓണപ്പൂക്കളവും മാവേലിയും ചെണ്ട മേളവും തിരുവാതിരക്കളിയും നൃത്തനൃത്യങ്ങളും ഗാനാലാപനങ്ങളും സ്കിറ്റുകൾ കൊണ്ടും ഇരുപതു വർഷത്തെ സൗത്താംപ്ടൺ മലയാളി സമൂഹത്തിന്റെ പ്രതാപവും പ്രതിഭയും ഒത്തൊരുമയും പരസ്പരമുള്ള സ്നേഹവും പ്രകടമാക്കുന്നതായിരുന്നു ഓണാഘോഷ പരിപാടികൾ.

2025-2026 അസ്സോസിയേഷന്റെ കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് ഷെല്ലി കുര്യൻ വൈസ് പ്രസിഡന്റ് സുരേഷ് പി. കമൽ സെക്രട്ടറി ലീജി വർഗീസ് ജോയിന്റ് സെക്രട്ടറി ലിയാ തോമസ് ട്രഷറർ ഫെബിൻ ജോർജ്ജ് ആർട്സ് കോർടിനേറ്റർ സ്റ്റോയി തൃശ്ശൂക്കാരൻ സ്പോർട്സ് കോർടിനേറ്ററുമാരായ ജോയി ജോർജ്ജ് സോബർട് മാത്യു ഫുഡ് കോർടിനേറ്റർ സന്തോഷ് വാസു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2003 മുതൽ സൗത്താംപ്ടണിലേക്ക് കുടിയേറിപ്പാർത്ത മലയാളികൾ ഒന്നുപോലെ ഓണസദ്യയും കലാപരിപാടികളും ആസ്വദിക്കുകയും കുടുംബാംഗങ്ങൾ പരസ്പരം പരിചയം പുതുക്കുകയും ചെയ്യുന്ന ഒരു സംഗമ വേദിയാണ് സൗത്താംപ്ടൺ മലയാളിയെ സംബന്ധിച്ച് ഓണാഘോഷം.

ഹേവർഹിൽ: ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച ഓണാഘോഷം 2026 സെപ്റ്റംബർ 5-ന് രാവിലെ 10 മണി മുതൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷപൂർവം നടന്നു. HMA അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ മുന്നൂറിലധികം പേർ ആഘോഷത്തിൽ പങ്കുചേർന്നു.
കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, UUKMA ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഹേവർഹിൽ ടൗൺ കൗൺസിൽ മേയർ ലോറ മില്ലർ-ജോൺസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മെഗാ തിരുവാതിരയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചത് ആഘോഷത്തിന് കേരളീയ പാരമ്പര്യത്തിന്റെ മനോഹാരിത പകർന്നു. തുടർന്ന് വിവിധ പ്രായത്തിലുള്ള കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്ത-കലാപരിപാടികൾ അരങ്ങേറി.

ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ആവേശകരമായ വടംവലി മത്സരം. Loyalty Insurance & Mortgage-നെ പ്രതിനിധീകരിച്ച് അബ്രഹാം ലൂക്കോസ് സ്പോൺസർ ചെയ്ത പുതിയ വടം HMAയ്ക്ക് ഔദ്യോഗികമായി കൈമാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ആവേശത്തോടെ വടംവലിയിൽ പങ്കെടുത്തു. ജയപരാജയങ്ങൾക്കപ്പുറം സൗഹൃദവും സഹകരണവും കൂട്ടായ്മയും നിറഞ്ഞ മത്സരമായി വടംവലി മാറി.
ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു വിഭവസമൃദ്ധമായ ഓണസദ്യ. പപ്പടം, പഴം, പായസം ഉൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങളോടുകൂടിയ രുചികരമായ സദ്യ പങ്കെടുത്തവർക്ക് നാട്ടിലെ ഓണത്തിന്റെ ഓർമകൾ സമ്മാനിച്ചു.

വൈകുന്നേരം പ്രശസ്ത ഹാസ്യതാരങ്ങളായ ബിനു അടിമാലി, പോൾസൺ കൂത്താട്ടുകുളം, തങ്കച്ചൻ വിതുര എന്നിവരും പ്രമുഖ ഗായകരും ചേർന്നൊരുക്കിയ മെഗാ കോമഡി–മ്യൂസിക്കൽ സ്റ്റേജ് ഷോ ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. ചിരിയും സംഗീതവും നിറഞ്ഞ കലാപ്രകടനങ്ങൾ സദസ്സിനെ ഏറെ ആസ്വദിപ്പിച്ചു.
HMA പ്രസിഡന്റ് നോബി ജേക്കബ്, സെക്രട്ടറി ഗോവിന്ദ് ബാലഗോപാൽ, ട്രഷറർ ഷിബു ജോൺ, ഷാലി വിവിയൻ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വോളന്റിയർമാരും ചേർന്നാണ് പരിപാടികൾ ഏകോപിപ്പിച്ചത്.
കേരളത്തിന്റെ സമ്പന്നമായ ഓണപ്പാരമ്പര്യവും പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷമായി HMA ഓണാഘോഷം 2026 മാറി. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അവിസ്മരണീയമാക്കി.
