Association

ബെർളി മാളിയേക്കൽ, ബാരി

കാർഡിഫ് : കാർഡിഫ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെ ലാൻഡോക് ആശുപത്രിയിലെ വെസ്റ്റ് 2 വാർഡ് അടച്ചുപൂട്ടാനുള്ള ട്രസ്റ്റിന്റെ നിർദേശവുമായി ബന്ധപ്പെട്ട്, വെയിൽസിലെ മലയാളി സമൂഹത്തിന്റെ ആശങ്കകൾ പങ്കുവെച്ച് യുക്മ (UUKMA) നാഷണൽ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിനും മലയാളി വെൽഫെയർ അസോസിയേഷൻ (MWA) ബാരി പ്രസിഡന്റ് ടോംബിൽ കണ്ണാത്തും എംപിയും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാബിനറ്റ് മിനിസ്റ്റർ കൂടിയായ ശ്രീ. കനിഷ്ക നാരായണുമായി കൂടിക്കാഴ്ച നടത്തി. പുതിയ ബ്രിട്ടീഷ് ക്യാബിനെറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മന്ത്രിയായി ശേഷം ആദ്യമായാണ് മലയാളികൾക്ക് അദ്ദേഹം ഒരു കൂടിക്കാഴ്ചക്ക് തയ്യാറാകുന്നത്. ഈ അവസരത്തിൽ പുതിയതായി നിയമിതനായ ഇന്ത്യൻ വംശജനായ ശ്രീ കനിഷ്ക നാരായണനെ പൂച്ചെണ്ടുകൾ കൊടുത്തുകൊണ്ട് യൂകെയിലെ മലയാളികളെ പ്രതിനിധീകരിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

വെസ്റ്റ് 2 വാർഡ് അടച്ചുപൂട്ടുന്നതിലൂടെ ഉണ്ടാകാനിടയുള്ള രോഗികളുടെ പരിചരണം, അത്യാഹിത വിഭാഗത്തിലുള്ള വൈറ്റിംഗ്, ജീവനക്കാരുടെ തൊഴിൽ സുരക്ഷ, സേവനങ്ങളുടെ ലഭ്യത, ഭാവിയിലെ ആരോഗ്യപരിചരണ ആവശ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിനിധികൾ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വാർഡ് അടച്ചുപൂട്ടലിനെതിരെ ജീവനക്കാരും സമൂഹവും ഉന്നയിക്കുന്ന ആശങ്കകൾ ഉൾപ്പെടുത്തിയ പെറ്റീഷനും ബന്ധപ്പെട്ട രേഖകളും എംപിക്ക് കൈമാറി. നിലവിലെ നിർദേശത്തെക്കുറിച്ച് കൂടുതൽ വിശദമായ പരിശോധനയും ബന്ധപ്പെട്ട അധികാരികളുമായി ഇടപെടലും ആവശ്യപ്പെട്ടാണ് പ്രതിനിധികൾ നിവേദനം നൽകിയത്.

രോഗികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ നിലവാരം നിലനിർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. വെസ്റ്റ് 2 വാർഡിന്റെ ഭാവി ജീവനക്കാരുടെയും രോഗികളുടെയും ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണെന്നും ആയതുകൊണ്ട് ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും ജീവനക്കാരുടെ ആശങ്കകളും പരിഗണിച്ചുകൊണ്ടുള്ള സുതാര്യമായ തീരുമാനം അനിവാര്യമാണ് എന്നും പ്രതിനിധികൾ പ്രത്യേകം മന്ത്രിയെ അറിയിച്ചു.

പ്രാദേശിക സമൂഹത്തിനും രോഗികൾക്കും ജീവനക്കാർക്കും വെസ്റ്റ് 2 നൽകുന്ന സേവനം വളരെ പ്രധാനപ്പെട്ടതാണ്. വാർഡ് അടച്ചുപൂട്ടുന്നതിന് മുമ്പ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയും സമൂഹത്തിന്റെ ആശങ്കകൾ കേൾക്കുകയും അധികാരികൾ തയ്യാർ ആകണമെന്ന് ശ്രീ ബെന്നി അഗസ്റ്റിനും ശ്രീ. റ്റോമ്പിൽ കണ്ണത്തും സംയുക്തമായി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംപി കനിഷ്ക നാരായൺ ഉറപ്പ് നൽകിയതായി പ്രതിനിധികൾ അറിയിച്ചു. രോഗികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങൾ മുൻനിർത്തി വെസ്റ്റ് 2 വാർഡിന്റെ ഭാവിയെക്കുറിച്ച് പുനഃപരിശോധന നടത്തണമെന്ന ആവശ്യം രോഗികളുടെയും, അവരുടെ ബന്ധുക്കളുടെയും സ്റ്റാഫിന്റേയും ഇടയിൽ ശക്തമാകുകയാണ്.

അതുപോലെ ഇതേ ട്രസ്റ്റിലെ ഹീത്ത് ആശുപത്രിയിലെ A&E വിഭാഗത്തിൽ രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ വളരെ ദുരിതമായി വരുകയാണ്. രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശനം നീണ്ട കാത്തിരിപ്പ് സമയമാണ്. ഡോക്ടറെ കാണുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അതുപോലെ അമിതമായ തിരക്ക്, A&E വിഭാഗത്തിൽ രോഗികളുടെ എണ്ണം കൂടുതലാകുന്നതിനാൽ ജീവനക്കാർക്ക് വലിയ ജോലിഭാരമാനുണ്ടാക്കുക. അതിനോടൊപ്പം കിടക്കകളുടെ ലഭ്യതക്കുറവ് കാരണം ചികിത്സയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റേണ്ട രോഗികൾക്ക് കിടക്ക ലഭിക്കാൻ വൈകുന്നു. ആംബുലൻസിൽ എത്തുന്ന രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും കൈമാറുന്നതിനും ഉണ്ടാകുന്ന താമസമാണ് രോഗികൾ നേരിടുന്ന മറ്റൊരു ദുരിതം. ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട് പ്രത്യേകിച്ച് വയോധികർക്കും ഗുരുതരാവസ്ഥയിലുള്ളവർക്കും ഏറെ പ്രയാസകരമാകുകയും വേണ്ട സമയത്ത് വേണ്ട പരിചരണം ലഭിക്കാതെയും വരുന്നു.

രോഗികളുടെ എണ്ണം കൂടുതലായതിനാൽ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ വലിയ സമ്മർദ്ദത്തിൽ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയാണ്. അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് നീണ്ട കാത്തിരിപ്പ് ഭയവും ആശങ്കയും വർധിപ്പിക്കുന്നു. A&E-യിലെ തിരക്ക് മറ്റ് വിഭാഗങ്ങളിലേക്കുള്ള പരിശോധനകളും ചികിത്സകളും വൈകാൻ കാരണമാകുന്നു. ഇങ്ങനെ രോഗികളും അവരുടെ ബന്ധുക്കളും വളരെയേറെ പ്രശ്നങ്ങൾ നേരിടുമ്പോഴും ട്രസ്റ്റിലെ ലാൻഡോക്കിലെ വെസ്റ്റ് 2 വാർഡ് പോലെയുള്ള പല വാർഡുകളും അടച്ചിടുവാൻ ട്രസ്റ്റിലെ അധികാരികൾ തീരുമാനങ്ങൾ എടുക്കുന്നു. ഈ ട്രസ്റ്റിലെ എല്ലാ ഹോസ്പിറ്റലുകളിലും മലയാളി നേഴ്‌സുമാരുടെ സാന്നിത്യം വളരെ കൂടുതലാണ്.

A&E സേവനത്തിലെ ഈ തിരക്കും കാത്തിരിപ്പും രോഗികളുടെ സുരക്ഷ, രോഗാനുഭവം, ജീവനക്കാരുടെ ക്ഷേമം എന്നിവയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി ആവശ്യമാണ് എന്നും ഇതിലേക്ക് വേണ്ട നടപടികൾ എടുക്കുവാൻ വെയിൽസ് സർക്കാരിലും ബ്രിട്ടീഷ് സർക്കാരിലും സമ്മർദ്ദം ചെലുത്തുവാൻ മന്ത്രി ശ്രീ കനിഷ്ക നാരായണ ശ്രീനോട് ബെന്നി അഗസ്റ്റിനും റ്റോമ്പിൽ കണ്ണത്തും അഭ്യർത്ഥിച്ചു. രോഗികൾക്ക് സമയബന്ധിതവും സുരക്ഷിതവും മാന്യവുമായ NHS ചികിത്സ ലഭിക്കുക എന്നത് പ്രധാനപ്പെട്ട അവകാശമാണ് എന്നും കൂട്ടിച്ചേർത്തു.

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അടുത്ത് വരുന്ന ഓണാഘോഷങ്ങളിലേക്ക് മന്ത്രിയെ പ്രത്യേകം ക്ഷണിക്കുകയും വെയിൽസിലെ മലയാളികളുടെ പ്രശ്നങ്ങൾ തന്നാൽ കഴിയുന്ന രീതിയിൽ പരിഹരിക്കാൻ സഹായിക്കാമെന്നും എംപിയും ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യത്തെ എ ഐ (AI) ക്യാബിനറ്റ് മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ ഉറപ്പ് നൽകി.

 

ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ ഒരുമിച്ചു കെന്റിൽ ആദ്യമായി ഇന്ത്യൻ കെന്റ് മേള സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 15 ന് കെന്റ് ലെ മെഡ് വേ ടൗണിൽ ചാത്തത്തിലുള്ള ലോർഡ്സ് വുഡ് ലെഷർ സെന്ററിൽ വച്ചാണ് മേള നടക്കുന്നന്നത്.ഉച്ചക്ക് 12 മണി മുതൽ രാത്രി 9 മണി വരെ ആണ് മേളയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.ഫുഡ്‌ സ്റ്റാളുകൾ, കൾച്ചറൽ പ്രോഗ്രാംസ്, ലൈവ് മ്യൂസിക് ആൻഡ് ഡിജെ, ഷോപ്പിംഗ് ബസാർ, കിഡ്സ്‌ സോൺ, സ്പിരിറ്റ്വൽ ആൻഡ് വെൽനെസ്സ് സോൺ എന്നിവ മേളയുടെ ആകർഷണം ആണ്.പ്രവേശനം, കാർപാർക്കിങ് എന്നിവ തികച്ചും സൗജന്യമാണ്.എൻട്രി രജിസ്ട്രഷനും, വേദിയിൽ പെർഫോമൻസ് ചെയ്യാനുള്ള രെജിസ്ട്രഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബുക്ക്‌ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSeL161V3ad4_ewI6Q4pKfA7oQGrRa-UTfu0Pc0ZoUG0KdB25A/viewform

ഗ്ലോസ്റ്ററിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കായി ആവേശമുണര്‍ത്തുന്ന ‘ഇന്‍ഫിനിറ്റി കപ്പ് – സീസണ്‍ 3’ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 9-ന് ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സറാണ്. ലെജന്‍ഡ് സോളിസിറ്റേഴ്സ് ടൂര്‍ണമെന്റിന്റെ സഹസ്പോണ്‍സറുമാണ്. ഞായറാഴ്ച രാവിലെ 9 മണിയോടെ മത്സരം തുടങ്ങും.ഇന്ത്യന്‍ ക്രിക്കറ്റ് താരം ബേസില്‍ തമ്പി വൈകീട്ടുള്ള ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തും.

ഇന്‍ഫിനിറ്റി വാരിയേഴ്സ് ,ഓക്സ്ഫോര്‍ഡ് യുണൈറ്റഡ് ,ഗല്ലി ക്രിക്കറ്റേഴ്സ് ,റൈനോസ് ,ലെസ്റ്റര്‍ ഐക്കണ്‍സ് ,ഫീനിക്സ് നോര്‍താംപ്ടണ്‍ ,എല്‍.എം.സി. ,റൈനോസ് ബി തുടങ്ങി ഏകദേശം പത്തോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. വിജയികള്‍ക്ക് ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് നല്‍കുന്ന 1,250 പൗണ്ടും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ലെജന്റ് സോളിസിറ്റേഴ്സ് നല്‍കുന്ന 600 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നള റെസ്റ്റൊറന്റ് നല്‍കുന്ന 250 പൗുണ്ടും ട്രോഫിയും എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനമാണ് ലഭിക്കുക. കൂടാതെ ബെസ്റ്റ് ബാറ്റ്സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് ഫീല്‍ഡര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ എന്നീ വ്യക്തിഗത പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ക്ക് വിനോദമൊരുക്കാന്‍ ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. സമ്മാന ദാന ചടങ്ങിന് യുകെയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും.ആവേശം നിറഞ്ഞ ടൂര്‍ണമെന്റിന് ഇനി രണ്ടു നാള്‍ മാത്രം. ക്രിക്കറ്റ് പ്രേമികളെ ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ അറിയിച്ചു.

ടോം ജോസ് തടിയംപാട്

ഇത്തരം സംഭവങ്ങൾ അറിയുമ്പോൾ വിധി മനുഷ്യനെ ഇത്രയും വേട്ടയാടരുത് എന്ന് തോന്നിപോകും .ഉപ്പുതോട് സൈന്റ്റ് ജോസഫ് സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തലവേദന വന്ന കുട്ടിക്ക് (meningitis ) തലച്ചോറിൽ ഉണ്ടായ അണുബാധയെ തുടന്നു തളർന്നുപോയി കിടപ്പിലായ അശ്വിൻന്റെ ( 14 വയസു ) വേദന നിങ്ങൾ അറിയാതെ പോകരുത് .ചികിത്സകൾ നൽകി ഈ കുടുംബം തകർന്നടിഞ്ഞു. പെയിന്റിംഗ് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന അശ്വിൻന്റെ പിതാവ് ശിവൻ മകന്റെ വേദന സഹിക്കാൻ കഴിയാതെ ഫിറ്റ്സ് വന്നു തലകറങ്ങി വീണു ജോലിക്കു പോകാൻ കഴിയാതെയായി, കൂടാതെ വീട് ഇടിഞ്ഞു പോകുകയും ചെയ്തു.

ഭാര്യയുടെ തയ്യൽ ജോലിയാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം . ഇടുക്കി കൊച്ചു കരിമ്പനിൽ താമസിക്കുന്ന പുത്തൻപുരക്കൽ ശിവന്റെ ഈ അവസ്ഥയിൽ ആ കുടുംബത്തെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിക്കു നിങ്ങളുടെ ചെറിയ സഹായങ്ങൾ നൽകി ഈ കുടുംബത്തെ സഹായിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു . ശിവന്റെ കുടുംബത്തിന്റെ കഥന കഥ ഞങ്ങളെ അറിയിച്ചത് ഇംഗ്ലണ്ടിലെ സുന്ദർലാഡിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി റെയ്‌മണ്ട് മാത്യു മുണ്ടക്കാട്ട് ആണ് . ഇതോടൊപ്പം ഉപ്പുതോട് സൈന്റ്റ് ജോസഫ് സ്കൂളിൽ കംപ്യൂട്ടർ ഇല്ലാത്തതുകൊണ്ട് കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല എന്ന് ലിവർപൂളിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി ഡിജോ ജോൺ പാറയാനിക്കൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്കു രണ്ടു കംപ്യൂട്ടർ വാങ്ങി കൊടുക്കാനും വേണ്ടി കൂടിയാണ് ഈ ഓണം ചാരിറ്റി നടത്തിന്നത് നിങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഞങ്ങൾ നടത്തിയ ചാരിറ്റിയിലൂടെ ഇതുവരെ ഏകദേശം ഒരു കോടി എഴുപത്തി ഒൻപതര ലക്ഷം (17950000) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡുകൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

സ്വിൻഡണിൽ അരങ്ങേറുന്ന പ്രശസ്ത മെന്റലിസ്റ്റ് ആനന്ദുവിന്റെ “ദി സീക്രട്ട് ലെറ്റർ” ലൈവ് ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നടന്നു. പരിപാടിയുടെ സംഘാടകരായ ദി മെറിഡിയൻ ഇവന്റ്സ് ടീം ആദ്യ ടിക്കറ്റ് WMA പ്രസിഡന്റ് ജിജി സജിക്കും UKMA നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിതിരിക്കും കൈമാറി.

മനസ്സുവായനയും സൈക്കോളജിക്കൽ ഇല്ല്യൂഷനുകളും അത്ഭുതപ്പെടുത്തുന്ന അവതരണശൈലിയും കൊണ്ട് ശ്രദ്ധേയനായ മെന്റലിസ്റ്റ് ആനന്ദുവിന്റെ ഷോ 2026 സെപ്റ്റംബർ 18-ന് യുകെയിലെ സ്വിൻഡണിലെ MECA വേദിയിലാണ് നടക്കുക. പ്രേക്ഷകർക്ക് വ്യത്യസ്തവും ആവേശകരവുമായ അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

യുകെയിലെ മലയാളി സമൂഹത്തിനും കലാസ്വാദകർക്കുമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മെന്റലിസത്തിന്റെ വിസ്മയലോകം നേരിൽ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് മറക്കാനാവാത്ത ഒരു സായാഹ്നമായിരിക്കും “ദി സീക്രട്ട് ലെറ്റർ” സമ്മാനിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി.

താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
https://www.themeridianevent.co.uk/secret-letter

ലിവർപൂൾ: യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ‘യുക്മ കേരള പൂരം വള്ളംകളി – 2026’ൽ ചാമ്പ്യൻപട്ടം നിലനിർത്താനായി ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) വനിതാ ടീം വീണ്ടും തുഴയെറിയാൻ ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തെ പ്രതാപം വീണ്ടെടുക്കാനും വിജയകിരീടം കാത്തുസൂക്ഷിക്കാനുമുള്ള ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ് ഇത്തവണയും പോരാട്ടവീര്യവുമായി ലിവർപൂൾ ടീം മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. ​ക്യാപ്റ്റൻ ജൂലി ഫിലിപ്പിന്റെ ശക്തമായ നേതൃത്വത്തിലാണ് ടീം ഇത്തവണ മത്സരത്തിന് സജ്ജമാകുന്നത്.

​ലിമ വനിതാ ടീമംഗങ്ങൾ:

​ജൂലി ഫിലിപ്പ് (ക്യാപ്റ്റൻ), ബിന്ദു ഹരികുമാർ, റെനി ജോസ്, റോസിലി സെബാസ്റ്റ്യൻ, സിൻലെറ്റ് മാത്യു, ജിൻസിമോൾ ചാക്കോ, ലൂസി ജോർജ്, സ്റ്റെല്ല സ്റ്റാൻലി, ഷെർലി സ്റ്റാൻലി, ശ്രീബ നികുൽ, ആതിര ശ്രീജിത്ത്, സിബി മാത്യു, ചിഞ്ചു ചില്ലിറിക്കൽ ജോയ്, ഷൈജി ജോർജ്, ഫെമി ജോയ് തൊണ്ടിക്കൽ, ജിഷി ജോൺ, മുർഷിദ യഹിയ, ഫ്രെഡ പുന്നൻ, സിനി ബോബി.

​മത്സര വിവരങ്ങൾ ഒരു നോട്ടത്തിൽ:
​തീയതി: 2026 ഓഗസ്റ്റ് 15, ശനിയാഴ്ച
​സമയം: രാവിലെ 10:00 മണി മുതൽ രാത്രി 6:00 മണി വരെ
​വേദി: മാൻവേഴ്‌സ് വാട്ടർഫ്രണ്ട് ബോട്ട് ക്ലബ് (Manvers Lake, Manvers Way, Rotherham)
​സംഘാടകർ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA)

​യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) സംഘടിപ്പിക്കുന്ന ഈ വള്ളംകളി ഉത്സവം യുകെയിലെ മലയാളി കൂട്ടായ്മയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. പമ്പയുടെയും പുന്നമടയുടെയും ആവേശം അതേപടി യുകെയിലെ മാൻവേഴ്‌സ് തടാകത്തിലേക്ക് എത്തിക്കുന്ന പരമ്പരാഗത ശൈലിയിലുള്ള വള്ളംകളിയാണ് മത്സരത്തിന്റെ പ്രധാന ആകർഷണം.

​വള്ളംകളിക്കൊപ്പം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മനോഹരമായ കലാപ്രകടനങ്ങളും പൂരപ്പറമ്പിന് കൂടുതൽ മാറ്റ് കൂട്ടും. യുകെയിലെ തെക്കേ ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ആഘോഷമാക്കുന്ന, മലയാളി സമൂഹത്തിന്റെ വലിയൊരു സംഗമത്തിനാണ് മാൻവേഴ്‌സ് തടാകം വീണ്ടും സാക്ഷ്യം വഹിക്കാൻ പോകുന്നത്. ​ലിവർപൂൾ മലയാളി അസോസിയേഷന്റെ കരുത്തുറ്റ വനിതാ ടീമിന് പിന്തുണയുമായി മുഴുവൻ ലിവർപൂൾ മലയാളികളും ഒന്നടങ്കം മാൻവേഴ്‌സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ സുവർണകാലം വീണ്ടും സമ്മാനിച്ചുകൊണ്ട് “Flashback 26 – Musical Night” ജൂലൈ 19-ന് വർണാഭമായി അരങ്ങേറി. എഴുപതുകൾ, എൺപതുകൾ, തൊണ്ണൂറുകൾ, 2000-കളുടെ തുടക്കത്തിലെ മലയാളം, ഹിന്ദി, തമിഴ് ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായി.

പ്രശസ്ത ഡിജെയും ഗായകനുമായ അനീഷ് കുട്ടി നാരായണൻ, സുനില കൃഷ്ണൻ, റൊസീന വിൻസെന്റ്, ബ്ലെസൺ വർഗീസ്, അഭിജയ് ശേഖർ, മനോജ് നായർ, ജെയ്‌സി ജോസ്, ഷീന ജോസ്, അബിൻ മാത്യു, സതീഷ് സുന്ദരൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച റെട്രോ ഗാനങ്ങൾ സംഗീതാസ്വാദകരെ പഴയകാല സംഗീതത്തിന്റെ സുവർണയുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോ ഗാനവും സദസ്സിന്റെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

ആടൽ ഡാൻസ് ഗ്രൂപ്പും വേദാഞ്ജലി ഡാൻസ് ഗ്രൂപ്പും അവതരിപ്പിച്ച വർണാഭമായ നൃത്താവിഷ്കാരങ്ങൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.

പ്രശസ്ത അവതാരകൻ രാജേഷ് രാഘവനും ഗായികയും നർത്തകിയുമായ ജിത അരുണും ചേർന്ന അവതരണം പരിപാടിയെ തുടക്കം മുതൽ അവസാനം വരെ സജീവവും ആകർഷകവുമാക്കി.

D Star Music-ന്റെ DJ AKN (അനീഷ് കുട്ടി നാരായണൻ), പ്രസീദ മേനോൻ, Event Factory-യുടെ വിൽസൺ വർഗീസ്, വിജിൽ സി.പി., പവീന വിൽസൺ, നിഷ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ സംഘാടനം. Team Emotion-ലെ സനൽ സദാശിവൻ, DJ അരുണ്‍ലാൽ, സുബിൻ ചെറിയാൻ, സുബിൻ സാലി എന്നിവർ പരിപാടിയുടെ വിജയത്തിനായി മികച്ച പിന്തുണ നൽകി.

പ്രോഗ്രാം കമ്മിറ്റിയിൽ പ്രശസ്ത ഫോട്ടോഗ്രാഫറും Video Buddies-ന്റെ സ്ഥാപകനുമായ ജെയ്ബിൻ തോലത്ത്, ജോസഫ് സ്റ്റീഫൻ, സെന്തിൽ പ്രകാശ് എന്നിവർ സജീവമായി പ്രവർത്തിച്ചു.

പരിപാടിയുടെ ഫോട്ടോഗ്രഫി DFrames-ലെ സ്റ്റെനിൽ ബേബിയും വീഡിയോഗ്രഫി Video Buddies-ലെ ജെയ്ബിൻ തോലത്തും നിർവഹിച്ചു. പ്രശസ്ത സൗണ്ട് എൻജിനീയറായ ജോസ് പുറയമ്പള്ളിൽ മാതച്ചൻ മികച്ച ശബ്ദ ക്രമീകരണത്തിലൂടെ പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

അതിഥികൾക്കായി റാഹുൽ ഒരുക്കിയ ചായയും ലഘുഭക്ഷണവും ഏറെ പ്രശംസ നേടി. പ്രധാന ഭക്ഷണവിഭവങ്ങൾ Curry Hut, Nottingham-ന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കിയത്.

വിപുലമായ ജനപങ്കാളിത്തവും കലാപരമായ മികവും കൊണ്ട് Flashback 26 നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന്റെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സംഗീതപരിപാടികളിലൊന്നായി മാറി. സംഗീതവും നൃത്തവും ഓർമ്മകളും ഒത്തുചേർന്ന ഈ റെട്രോ വിരുന്ന് പങ്കെടുത്തവരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന അനുഭവമായി.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികവും ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് പോരാടുന്ന ഇന്ത്യയുടെ യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമീക്ഷ യു.കെ. ഒരു ഓൺലൈൻ യോഗം സംഘടിപ്പിച്ചു .

ഞായറാഴ്ച വൈകുന്നേരം 4.30 നു തുടങ്ങിയ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയ സഖാവ് എം സ്വരാജ്, ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റുമായ സഖാവ് എം. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു . സഖാവ് എം സ്വരാജിന്റെ അനുസ്മരണ പ്രഭാഷണത്തിൽ പോരാട്ടത്തിന്റെ പ്രതീകവമായിരുന്ന സഖാവ് വി. എസ്. അച്യുതാനന്ദന്റെ ജീവിതവും പോരാട്ടവീര്യവും ജനങ്ങൾക്കായി അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അനുസ്മരിച്ചു. അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന വരും തലമുറക്ക് സഖാവ് വി എസിന്റെ ജീവിതം എന്നും ഒരു പ്രജോതനമാകും .

എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സഖാവ് എം. ശിവപ്രസാദ് ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലവും, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രസക്തിയും, വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും
വിശദീകരിച്ചു . ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു കൊണ്ട് വരും തലമുറയെ ഇരുട്ടിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു .

സമീക്ഷ യുകെ നാഷണൽ വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ യോഗത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ , നാഷണൽ പ്രസിഡന്റ് രാജി ഷാജി എന്നിവരും സംസാരിച്ചു . നാഷണൽ കമ്മറ്റി അംഗം ഷാജു സി ബേബിയുടെ നന്ദി പ്രസംഗത്തോടെ യോഗം സമാപിച്ചു

ബിനു ജോർജ്

മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ജൂലൈ 26 ഞായറാഴ്ച്ച ഇംഗ്ലണ്ടിലെ മനോഹര ഉദ്യാനമായ കെന്റിലെ മെയ്ഡ്സ്റ്റോണിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇരുപതോളം ടീമുകൾ മാറ്റുരക്കുന്ന വടംവലി മാമാങ്കത്തിന് മെയ്ഡ്സ്റ്റോൺ ലിഷർ സെന്റർ സാക്ഷിയാകും. രാവിലെ 9 മണിക്ക് ടീമുകളുടെ രെജിസ്ട്രേഷൻ ആരംഭിച്ച് 10 മണിക്ക് ആവേശകരമായ മത്സരങ്ങൾക്ക് തുടക്കമാകും.

ആഷ്‌ഫോർഡ് എംപി ശ്രീ സോജൻ ജോസഫ് മുഖ്യാഥിതിയായിരിക്കും. സിനി ആർട്ടിസ്ററ് ശ്രീ നന്ദു മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാർക്ക് 1251 പൗണ്ട് ക്യാഷ് അവാർഡും എംഎംഎ നൽകുന്ന അത്യാകർഷകമായ ട്രോഫിയും ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 701 പൗണ്ട് ക്യാഷ് അവാർഡും എംഎംഎ നൽകുന്ന ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 350 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും, നാലാമതെത്തുന്നവർക്ക് 201 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. പങ്കെടുത്ത ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കുന്നതാണ്. കൂടാതെ ബെസ്ററ് പുള്ളർ അവാർഡ്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് എമേർജിങ് ടീം, സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡ് എന്നീ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കാണികൾക്കായി മറ്റു നിരവധി പ്രോഗ്രാമുകളാണ് വടംവലിയോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുള്ളത്. ലൈവ് ഇന്ത്യൻ ഫുഡ് കോർട്ട്, ലഘുഭക്ഷണശാലകൾ എന്നിവ രാവിലെ 10 മണിമുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. ലൈവ് ഡിജെ, ഡാൻസ് & മ്യൂസിക് എന്നിവ സ്റ്റേജിൽ അരങ്ങേറും. മത്സരങ്ങൾ ഗർഷോം ടിവി തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ കാണികൾക്കായി മത്സരങ്ങൾ ലൈവായി എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ലൈവ് ഡിജെ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

വടംവലിക്കൊപ്പം ഒരു ദിനം മുഴുവൻ ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് ജൂലൈ 26 ഞായറാഴ്ച മെയ്ഡ്സ്റ്റോൺ ലിഷർ സെന്ററിൽ എംഎംഎ ഒരുക്കിയിരിക്കുന്നത്. വടംവലിയെ പ്രോത്സാഹിപ്പിക്കുന്നതിനും നല്ലൊരു ദിനം ആസ്വദിക്കുന്നതിനുമായി എല്ലാ കലാകായിക പ്രേമികളെയും മെയ്ഡ്സ്‌റ്റോണിലേക്കു സ്വാഗതം ചെയ്യുന്നതായി എംഎംഎ പ്രസിഡന്റ് ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ സന്തോഷ് വി., സ്പോർട്സ് കോർഡിനേറ്റേഴ്‌സ് അനീഷ് പള്ളിയാലിൽ, ജോഷി ആനിത്തോട്ടത്തിൽ എന്നിവർ അറിയിച്ചു.

venue: Maidstone Leisure Centre, Mote Park, Maidstone ME15 7റൺ

ലണ്ടൻ. ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായ ഐഒസി യുകെയും ഐഒവൈസി യുകെയും സംയുക്തമായി ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മജിയുടെ പ്രതിമയ്ക്ക് സമീപം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഐഒസി നേതാക്കളും ഐഒവൈസി പ്രവർത്തകരും ഇന്ത്യൻ വംശജരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരള ചാപ്റ്ററിന്റെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളുടെയും വനിതകളായ പ്രവർത്തകരുടെയും സാന്നിധ്യം പ്രതിഷേധത്തിൽ ശ്രദ്ധേയമായി.

ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പാർലമെന്റ് നടപടികളും തുടർച്ചയായി തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാർ അത് തള്ളിക്കളഞ്ഞ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. പ്രതിഷേധ സംഗമത്തിൽ ഐഒസി യുകെ ജനറൽ സെക്രട്ടറി വിക്രംജി ദുഹാൻ വിദ്യാർഥികളുടെ മൂന്ന് പ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് പരസ്യമായി മാപ്പ് പറയുക എന്നിവയാണ് ആവശ്യങ്ങളെന്നും വിക്രം ദുഹാൻ പറഞ്ഞു.

വിദ്യാർഥികളാണ് രാജ്യത്തിന്റെ ഭാവിയെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവരുടെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രഡിഡന്റ് സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി കേട്ട് നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ ഐഒവൈസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് എഫ്രേം സാം മാറ്റാപ്പള്ളി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെയും പിന്തുണ തുടരുമെന്നും ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായ പ്രതിഷേധ അവകാശത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും യോഗത്തിൽ സംസാരിച്ച വിവിധ നേതാക്കൾ പറഞ്ഞു.

പ്രതിഷേധത്തിൽ ഐഒസി യുകെ സീനിയർ വൈസ് പ്രസിഡന്റ് ഗുർമിന്ദർ റന്ധാവ, വൈസ് പ്രസിഡന്റ് സുധാകർ ഗൗഡ്, ജനറൽ സെക്രട്ടറി വിക്രം ദുഹാൻ (കേരള ചാപ്റ്റർ ഇൻ-ചാർജ്), ട്രഷറർ സന്ദീപ് സോണി, ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ, കേരള യൂത്ത് പ്രസിഡന്റ് എഫ്രേം സാം മാറ്റാപ്പള്ളി, ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളായ ജനറൽ സെക്രട്ടറി അഷ്റഫ് അബ്ദുള്ള, സെക്രട്ടറി മെബിൻ ബേബി, പിആർഒ അജി ജോർജ്, നേതാക്കളായ ബിബിൻ ബോബച്ചൻ, അലീന, അജാസ് മുഹമ്മദ്‌, സ്റ്റീഫൻ റോയി, അൽത്താഫ് ഷംസുദ്ധീൻ, ഡാർലിൻ ജോർജ് കടവൻ എന്നിവർ ഉൾപ്പടെ നിരവധി നേതാക്കൾ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ കമ്മിറ്റി നേതാക്കളായ ഖലീലുള്ള, യാഷ് സോളങ്കി, ശ്രീനിവാസ്, വിശാൽ, സീനത്ത്, ബസു പട്ടീൽ, ജയന്ത് പട്ടേൽ, സയ്യിദ്, ജോസഫ് കൊച്ചുപറമ്പിൽ, ഷൈനു മാത്യു, ഷിജൻ ജോസ് ജോസഫ്, സെനിൽ, നസീൽ അലി എന്നിവർ ഉൾപ്പടെ ഉള്ളവർ നേതൃത്വം നൽകി.

Copyright © . All rights reserved