Crime

വീട്ടിലേക്ക് വിളിച്ച് അരമണിക്കൂറിനുള്ളിൽ എത്താമെന്ന് അമ്മയോട് ടെലിഫോണിൽ വിളിച്ച് ഉറപ്പ് നൽകിയ മകൻ ഒരിക്കലും മടങ്ങി വരില്ലെന്ന് അറിഞ്ഞ ഞെട്ടലിലാണ് കുടുംബം. സിജോ ജെറിൻ ജോസഫ് (27) ഇനിയൊരിക്കലും വീട്ടിലേക്ക് പടി കടന്നുവരില്ല എന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. ഫോൺ വിളി എത്തി ഏറെ സമയം പിന്നിട്ടിട്ടും സിജോയെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ തിരഞ്ഞ് ഇറങ്ങിയിരുന്നു.പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ ഫോൺ സ്ഥാനം നിർണയിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അപകടവിവരം അറിയുന്നത്.

പുതുശ്ശേരി കവലയ്ക്ക് സമീപം വന്ന് സിജോയുടെ നമ്പറിൽ വിളിച്ചപ്പോൾ തോട്ടത്തിൽനിന്ന് മൊബൈൽ ശബ്ദമുയർന്നു. റോഡിൽനിന്ന് തെറിച്ച് റബ്ബർ തോട്ടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റനിലയിലായിരുന്നു സിജോ. കീഴ്വായ്പൂര് സ്റ്റേഷനിലെ എസ്‌ഐ സുരേന്ദ്രനും സജിയുമായിരുന്നു സിജോയെകണ്ടെത്തിയത്. ആ സമയത്ത് ചെറിയ അനക്കമുണ്ടോയെന്ന് സംശയം മാത്രമായിരുന്നു ബാക്കിയായത്.പിന്നീട് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസ്ഥിരീകരിച്ചു.

പുറമറ്റം കവലയിൽനിന്ന് കുറഞ്ഞൂക്കടവ് പാലം കടന്നുവന്ന ബൈക്ക് പുതുശ്ശേരി കവലയിൽ കയറുന്നതിന് മുൻപുള്ള വളവ് തിരിയാതെ നേരേ പോകുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ പത്ത് മീറ്ററോളം അകലെ മുതൽ ബ്രേക്ക് ചെയ്തതിന്റെ അടയാളം റോഡിൽ കാണാനുണ്ട്. മുള്ളുവേലി തകർത്ത് തോട്ടത്തിൽ കടന്ന ബൈക്ക് ഇടിച്ച് റബ്ബർ മരത്തിന്റെ പുറംപാളി രണ്ട് മീറ്റർ ഉയരത്തിൽ ഇളകിപ്പോയി. അത്ര പൊക്കത്തിലും ശക്തിയിലുമാണ് വന്ന് പതിച്ചതെന്ന് മരത്തിലെ പരിക്ക് തന്നെ സൂചിപ്പിക്കുന്നു.

കൊടുംവളവായ ഇവിടെ ഡിവൈഡറും മറ്റ് സുരക്ഷാപാളികളുമില്ല. റോഡുപണി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കേണ്ട പാതയുടെ ആദ്യത്തെ പാളി മാത്രമേ വിരിച്ചിട്ടുള്ളൂ. അതിനാൽ റോഡ് അടയാളങ്ങളോ അപകടമുന്നറിയിപ്പ് സൂചനകളോ ഇല്ലെന്നതുമാണ് അപകടത്തിന് കാരണമായത്.

അവിവാഹിതനാണ്. അച്ഛൻ: ജോസഫ് ജോർജ്, അമ്മ: അക്കാമ്മ. സഹോദരങ്ങൾ: ജൂബിൻ ജോസഫ് (മസ്‌കറ്റ്), ജൂലി മറിയം ജോസഫ് (നഴ്‌സ് കിങ് സൗദ് മെഡിസിറ്റി, സൗദി അറേബ്യ). സംസ്‌കാരം പിന്നീട്.

ആലപ്പുഴ ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ചേപ്പാട് കാഞ്ഞൂര്‍ ചൂരക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് മൃതദേഹത്തിന്റെ തല കണ്ടെത്തിയത്. നായ കടിച്ചെടുത്ത് കൊണ്ടിട്ടതാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി.

മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം കരീലക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.

കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് 48 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ 26കാരിയായ ദീപ്തിയാണ് പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. നൂലുകെട്ടിനു (ഇരുപത്തിയെട്ടുകെട്ടൽ) ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി പറഞ്ഞതായി പോലീസ് അറിയിച്ചു.

ഇതേത്തുടർന്ന് ദീപ്തി കൗൺസലിങ്ങിനു വിധേയയായിരുന്നു. ശനിയാഴ്ച കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് വീട്ടിലെ കിണറ്റിലേക്കിട്ടതെന്നാണ് ദീപ്തിയുടെ മൊഴി. സംഭവത്തിന് ശേഷം, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തിയെ വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പോലീസ് നിരീക്ഷണത്തിലാണ് ചികിത്സ. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തിന് കേസെടുത്തു. ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്.

കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞത്. എന്നാൽ, സംശയംതോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു. വീട്ടുകാർ പോലീസിനും ഇതേ മൊഴിതന്നെയാണ് നൽകിയത്. കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ അമ്മ കുറ്റംസമ്മതിക്കുകയായിരുന്നു.

കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാണാതായ മറുനാടന്‍ തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ്. സംഭവത്തിനുപിന്നാലെ കാണാതായ ബംഗാള്‍ സ്വദേശി ആദം ആലി(21)യെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ജോലിചെയ്തിരുന്ന മറ്റു മറുനാടന്‍ തൊഴിലാളികളെ ചോദ്യംചെയ്തു വരികയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യെയാണ് കഴിഞ്ഞദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ വീട്ടില്‍നിന്ന് കാണാതായത്. ഇവരുടെ വീട്ടില്‍നിന്ന് ഉച്ചയ്ക്ക് എന്തോ ശബ്ദം കേട്ടിരുന്നതായി സമീപവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. പിന്നാലെ വര്‍ക്കലയിലേക്ക് പോയിരുന്ന ഭര്‍ത്താവ് ദിനരാജിനെ വിവരമറിയിച്ചു. വീടിനകത്ത് കയറി പരിശോധിക്കാന്‍ ദിനരാജ് ആവശ്യപ്പെട്ടെങ്കിലും മനോരമയെ വീടിനുള്ളിലും കണ്ടില്ല. ഇതോടെയാണ് പോലീസില്‍ വിവരമറിയിച്ചത്.

പരാതി ലഭിച്ചതിന് പിന്നാലെ പോലീസും നാട്ടുകാരും സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രാത്രിയോടെ ഈ കിണറ്റില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇതിനിടെയാണ് മനോരമയുടെ വീടിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന വിവരവും പോലീസിന് ലഭിച്ചത്. ദിവസങ്ങളായി അഞ്ചുപേരടങ്ങുന്ന മറുനാടന്‍ തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തുവരികയായിരുന്നു. മനോരമയുടെ വീട്ടില്‍നിന്നാണ് ഇവര്‍ കുടിവെള്ളം എടുത്തിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാളായ ആദം ആലിയെ ഞായറാഴ്ച ഉച്ചമുതല്‍ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഇതോടെയാണ് ആദം ആലിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.

ഒപ്പം ജോലിചെയ്യുന്ന മറ്റ് നാല് തൊഴിലാളികള്‍ക്കൊപ്പമാണ് ആദം ആലി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്ന് ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. താന്‍ ആ സ്ത്രീയെ തല്ലിയെന്നും ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞാണ് ആദം ആലി താമസസ്ഥലത്തുനിന്ന് പോയത്.

അതേസമയം, ഇവിടെനിന്ന് മടങ്ങിയതിന് പിന്നാലെ ആദം ആലി ഒരു സിംകാര്‍ഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചതായി വിവരമുണ്ട്. ഇയാള്‍ ഒരിക്കലും സ്ഥിരമായി ഒരു നമ്പര്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മാത്രമല്ല, യുവാവ് പബ്ജി ഗെയിം പതിവായി കളിച്ചിരുന്ന ആളാണെന്നും പബ്ജിയില്‍ തോറ്റതിന്റെ പേരില്‍ അടുത്തിടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചതായും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അടിമുടി ദുരൂഹത

മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയും ഉയരമുള്ള മതില്‍ കടന്ന് ഇയാള്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നതിലും സംശയമുണ്ട്. കൃത്യത്തില്‍ മറ്റൊരുടെയെങ്കിലും സഹായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.

അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്ന് ദിവസം മാത്രം കഴിഞ്ഞൊള്ളൂ. നാലാം ദിവസത്തെ യാത്ര അവസാനിച്ചതാകട്ടെ വൻ ദുരന്തത്തിലും. ബിരുദധാരിയായ ദേവീകൃഷ്ണ റെയിൽവെ സ്റ്റേഷനു സമീപം അമ്പലനടയിലെ ഒരു കംപ്യൂട്ടർസ്ഥാപനത്തിലാണ് ജോലിക്ക് കയറിയിരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു പരിക്കേറ്റ പൗഷയുടെ ജോലി. ദേവീകൃഷ്ണയുടെ വിയോഗം വീടിനും നാടിനും വിശ്വസിക്കാനായിട്ടില്ല. കൺമുൻപിൽ കണ്ട ദുരന്തത്തിന്റെ പകപ്പിൽ നിന്നും ഇനിയും സുഹൃത്തുക്കൾ മുക്തരായിട്ടില്ല.

ശനിയാഴ്ച രാവിലെ 9.15-ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് 300 മീറ്റർ വടക്ക് പറയൻതോടിനു കുറുകെയുള്ള പാലക്കുഴി പാലത്തിലാണ് അപകടമുണ്ടായത്. ദിവസവും പോകുന്ന റോഡിൽ വെള്ളം കയറിയതിനാൽ യാത്ര തീവണ്ടിപ്പാളത്തിലൂടെയാക്കി. വെള്ളപ്പൊക്കസമയത്ത് വി.ആർ. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നത് റെയിൽവെ ട്രാക്ക് വഴിയാണ്. അപകടത്തിൽപ്പെട്ടവരും ആ പാത പിന്തുടർന്നു. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് മഴയും പ്രളയഭീഷണിയുമൊക്കെയുണ്ടായിട്ടും ഇവരെ തൊഴിൽശാലകളിലേക്ക് മുടങ്ങാതെ പോകാൻ പ്രേരിപ്പിച്ചത്.

പാലത്തിലേക്ക് കയറും മുമ്പ് ലാലിക്ക് ഒരു ഫോൺ വന്നതിനെ തുടർന്ന് ഒരു വശത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈ സമയം ദേവീകൃഷ്ണയും പൗഷയും മുന്നോട്ടു നടന്ന് പാലത്തിലേക്ക് കയറി. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ കുട മുന്നോട്ട് ചരിച്ചുപിടിച്ചിരുന്നു. ഇതിനിടയിൽ, തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പ്രതിവാര എക്സ്പ്രസ് വന്നത് ശ്രദ്ധിച്ചില്ല. അടുത്തെത്താറായ തീവണ്ടി കണ്ടപ്പോൾ പാലത്തിൽ കയറി നിൽക്കാവുന്ന സ്ഥലത്തേക്ക് എത്താനുള്ള സാവകാശവും ഇവർക്ക് കിട്ടിയില്ല.

തീവണ്ടിയും ഇവരും തമ്മിൽ കഷ്ടിച്ച് അരമീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാൻ പരമാവധി അകലത്തേക്ക് നിൽക്കാനുള്ള ശ്രമത്തിനിടെ ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു. പാലത്തിനടിയിലെ തോടിന് സമാന്തരമായുള്ള റോഡിലേക്കാണ് ഇരുവരും വീണത്. എന്നാൽ, കനത്ത മഴയിൽ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന കമ്പിയിലേക്ക് വീണ ദേവീകൃഷ്ണ ചെളിയിലേക്ക് താഴുകയും ചെയ്തു.

പൗഷ വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്തു. ഇതുകണ്ട ലാലി ബഹളം വെച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. പൗഷയെ രക്ഷിച്ചു. ദേവീകൃഷ്ണയെ ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്ത് അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിന് വിസ ശരിയായത്.

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിൽ വെച്ചാണ് ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വർഷം മുൻപായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീർ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങൾ തുടർക്കഥയായിരുന്നു എന്നാണ് വിവരം.

രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ അച്ഛനോട് പറഞ്ഞ് കരയുന്ന മൻദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

 

”എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്”. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.

യുപിയിലെ ബിജ്‌നോർ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ മന്ദീപ് കൗറിന്റെ കുടുംബം.

”മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

 

രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലെ കുഡൂര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്.ജൂണ്‍ ഏഴിന് മാണ്ഡ്യയിലെ അരകെരെ, കെ ബെട്ടനഹള്ളി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ലൈംഗിക തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു.

ബെംഗളൂരുവിലെ പീനിയയിലെ നിര്‍മ്മാണ കമ്പനിയില്‍ തൊഴിലാളിയാണ് സിദ്ധലിംഗപ്പ. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുമകുരുവിലെ ദാബാസ്‌പേട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലൈംഗിക തൊഴിലാളിയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് തന്നെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തണമെന്ന ആഗ്രഹം ചന്ദ്രകലക്കുണ്ടായിരുന്നു. അതിന് വേണ്ടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചിവരുത്തി. പിറ്റേ ദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുക്കുകയായിരുന്നു. പിന്നീട് തലയില്ലാത്ത മൃതദേഹങ്ങള്‍ ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.

ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയില്‍ കുമുദയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് തുമുകുരുവിലെത്തി വീട് വാടകക്കെടുത്ത് കഴിയുകയായിരുന്നു. സമാനരീതിയില്‍ കൊലപ്പെടുത്താനുള്ള മറ്റ് അഞ്ച് സ്ത്രീകളുടെ പട്ടിക കൂടി തയ്യാറാക്കിയിരുന്നുവെന്ന് ദക്ഷിണമേഖല ഐജി പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു.

കാൽവഴുതി കൊക്കർണിയിലേയ്ക്ക് വീണ അനുജത്തിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചേച്ചി മുങ്ങിമരിച്ചു. ആഴമുള്ള കുളമാണ് കൊക്കർണി. കരിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ ശിഖാദാസാണ് മരിച്ചത്. 16 വയസായിരുന്നു. കുളത്തിന്റെ ആഴവും സ്വന്തം ജീവനും പോലും വകവെയ്ക്കാതെയാണ് തന്റെ കൂടപ്പിറപ്പിനെ രക്ഷിക്കാനായി ശിഖാദാസ് എടുത്ത് ചാടിയത്.

എന്നാൽ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ ശിഖാദാസിനെ ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റാനായില്ല. സമീപത്തെ പുല്ലിൽ പിടിച്ചു കിടന്ന അനിയത്തിയെ ജീവിതത്തിന്റെ കരയിലേയ്ക്ക് കയറ്റി കൊണ്ട് വരികയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ സ്വകാര്യവ്യക്തിയുടെ കൊക്കർണിയിലാണ് സംഭവം നടന്നത്.

മേലെ എഴുത്താണിയിലെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ശിഖയും അനിയത്തി ശില്പയും കൂട്ടുകാരിക്കൊപ്പം സമീപത്തെ നെൽപ്പാടത്തെ വരമ്പിലൂടെ നടക്കുമ്പോൾ ശില്പയുടെ കാലിൽ ചെളി പറ്റി. ഇത് കഴുകാൻ അടുത്തുള്ള കൊക്കർണിയിലേക്ക് ഇറങ്ങിയ ശില്പ കാൽ വഴുതി വീഴുകയായിരുന്നു. അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖാദാസ് ആഴങ്ങളിലേയ്ക്ക് വഴുതി വീണു. ശിഖയെ ശില്പയും കൂട്ടുകാരിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ ക്ലബ്ബിലുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിറ്റൂർ അഗ്‌നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വടവന്നൂർ വി.എം.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കോഴിക്കോട് നിന്ന് മറ്റൊരു പ്രവാസി യുവാവിനെ കൂടി കാണാതായെന്ന് പരാതി.കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന റിജേഷ് ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.

റിജേഷിനെ ഒന്നരമാസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വളയം പോലീസ് കേസെടുത്തു. റിജേഷിന്റെ ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ യുവാവ് നാട്ടില്‍ പോയെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതിനിടെയില്‍ റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും ബന്ധുക്കള്‍ പറയുന്നു.

ഫോണ്‍ കോളിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നു. അവര്‍ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ പത്തിനാണ് റിജേഷ് കുടുംബവുമായി അവസാനം സംസാരിച്ചത്.

ഈ സംഭവത്തിന് പിന്നിലും സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. റിജേഷിന്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?  മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കുന്നു.

ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്റെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകിയത്. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിനാണ്. ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22 നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പോലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പോലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പോലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്.

തുടര്‍ന്നാണ് ദീപക്കിന്റേതെന്ന പേരില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎന്‍എയുമായി ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് അമ്മ ശ്രീലത പറയുന്നു. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു.

അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved