ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിൽ വെച്ചാണ് ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വർഷം മുൻപായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീർ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങൾ തുടർക്കഥയായിരുന്നു എന്നാണ് വിവരം.

രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ അച്ഛനോട് പറഞ്ഞ് കരയുന്ന മൻദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

 

”എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്”. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.

യുപിയിലെ ബിജ്‌നോർ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ മന്ദീപ് കൗറിന്റെ കുടുംബം.

”മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.