ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിൽ കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ടിന്റുവിനെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തി സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുധീഷിന്റെ ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ച നിലയിലുമാണ്.
സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പോലീസ് പറയുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന സുധീഷ് വിദേശത്തു നിന്നു 2 മാസം മുൻപാണ് അവധിക്കെത്തിയത്. ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. യാത്രാ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും പോയിരുന്നു. തുടർന്ന് ഏകമകനെ സുധീഷിന്റെ സഹോദരൻ ഗീരിഷിന്റെ വീട്ടിലാക്കിയാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്.
ഇരുവരും രാത്രിയോടെ തിരിച്ച് വീട്ടിൽ എത്തിയെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ഗിരീഷിന്റെ വീട്ടിലേക്ക് മകനെ കൂട്ടാനായി തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. തുടർന്ന് സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്‌കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞിരുന്നു. തുടർന്ന് കുഞ്ഞമ്മിണി വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്.
പിന്നീട് വിവരമറിയിച്ച പ്രകാരം പോലീസ് എത്തിയാണ് വീടു തുറന്നതും ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തിയതും. ടിന്റുവിനെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൃതദേഹം മൂടിയ നിലയിലായിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടർത്തിയ ശേഷം കയറിൽ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ മധു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.
കോഴിക്കോട് ചേവായൂരിൽ കാസർകോട് സ്വദേശിനിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വീട് റെയ്ഡ് ചെയ്ത് പോലീസ്. പരിശോധനയിൽ മയക്കുമരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.
ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുന്നത്.
ഷഹനയും ഭർത്താവ് സജാദും നിരന്തരം വഴക്കടിച്ചിരുന്നെന്ന് വീട്ടുടമ. ഇതേതുടർന്ന് പല തവണ വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വീടിന്റ ഉടമസ്ഥൻ ജസാർ പ്രതികരിച്ചു.
ഷഹനയെ രാവിലെയോടെയാണ് ജനലഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷഹന മരിച്ചതറിഞ്ഞ് ഈ വീട്ടിലേക്ക് ആദ്യം എത്തിയത് ജസാറായിരുന്നു. കണ്ടെത്തിയിട്ടുണ്ടെന്നും ജാസറെത്തുമ്പോൾ ഷഹാന സജാദിന്റെ മടിയിൽ തലവെച്ച് കിടക്കുന്നതായാണ് കണ്ടത്. നാട്ടുകാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. തൊട്ടുപിന്നാലെ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സജാദ് ഷഹനയുമായി സിനിമയുടെ പ്രതിഫലത്തെച്ചൊല്ലി വഴക്കിട്ടിരുന്നെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും എസിപി കെ സുദർശൻ പറഞ്ഞു.ഭർത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും പറഞ്ഞു.
ഷഹനയുടെ മുറിയിലെ ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പക്ഷെ ഇതുപയോഗിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്നതിൽ സംശയമുണ്ട്. മുറിയിൽ നടത്തിയ പരിശോധനയിൽ എഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സിനിമാനടിയും മോഡലുമായ ഷഹനയുടെ പിറന്നാൾ ദിനത്തിൽ വീട്ടുകാർ അറിഞ്ഞത് മരണവാർത്ത. ഇന്നലെ പുലർച്ചെ വീട്ടുകാർക്കു ലഭിച്ച ഫോൺകോൾ അവരുടെ എല്ലാമായ ഷഹനയെ കോഴിക്കോട് ചേവായൂരിനടുത്ത് പറമ്പയിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയെന്ന വിവരമാണ്.
ചെറുവത്തൂരിനടുത്ത് തിമിരി വലിയപൊയിലിലെ ഉച്ചിത്തിടിലിൽ ഷഹനയുടെ കുടുംബം താമസമാക്കിയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. ഷഹനയുടെ ഉമ്മ ഉമൈബയും ചെറുവത്തൂരിലെ റിയൽ ഗ്രൂപ്പ് ജീവനക്കാരനായ ജ്യേഷ്ഠൻ ബിലാലും അനുജൻ കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി നദീമും ഉമ്മയുടെ ഉമ്മയുമാണ് വലിയപൊയിലിലെ വീട്ടിൽ താമസിച്ചുവരുന്നത്. നേരത്തേ കാസർഗോഡ് ചട്ടഞ്ചാലിലായിരുന്നു ഇവരുടെ കുടുംബം.
16 മാസം മുമ്പാണ് കോഴിക്കോട്ടെ സജാദുമായി ഷഹനയുടെ നിക്കാഹ് നടന്നത്. ഒരു തവണ മാത്രമേ നാട്ടിലേക്ക് വന്നുള്ളൂ. എന്നാൽ വ്യാഴാഴ്ച രാത്രി സഹോദരൻ ബിലാലിനെ ഫോണിൽ ബന്ധപ്പെട്ട് വെള്ളിയാഴ്ച തന്റെ ഇരുപതാം പിറന്നാളിന് കുടുംബാംഗങ്ങളെ കൂട്ടി കോഴിക്കോട്ടെ വീട്ടിൽ എത്തണമെന്ന് ഷഹന ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാർ വെള്ളിയാഴ്ച പോകാൻ തയാറെടുത്തതുമായിരുന്നു. താമസസ്ഥലത്തെക്കുറിച്ച് വിവരങ്ങളറിയാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പുറപ്പെടും മുമ്പ് പുലർച്ചെ വീട്ടുകാരെ ഞെട്ടിച്ച ഫോൺ കോളെത്തുകയായിരുന്നു.
‘ലോക്ഡൗൺ’എന്ന തമിഴ് സിനിമയിൽ പ്രധാന വേഷം ചെയ്ത ഷഹന നിരവധി വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. മരണവാർത്ത അറിഞ്ഞയുടൻ ഉമ്മയും സഹോദരനും കോഴിക്കോട്ടേക്കു തിരിച്ചിരുന്നു.
സംഭവത്തിൽ ഷഹനയുടെ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും ഷഹന പറഞ്ഞതായി ഷഹനയുടെ മാതൃസഹോദരീപുത്രൻ ബി.കെ. അബ്ദുൾ റഹ്മാൻ ദീപികയോടു പറഞ്ഞു. അതുകൊണ്ടുതന്നെ ഷഹനയെ അപായപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവ് തിരുവനന്തപുരം നന്തൻകോട് സ്വദേശി ബിജുവിന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ബിജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമായത്. തൊടുപുഴയിൽ വർക്ക്ഷോപ്പ് നടത്തിയിരുന്ന യുവാവിന്റേത് സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സംശയത്തെ തുടർന്നു ബന്ധുക്കൾ നൽകിയ പരാതിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു.
മകന്റെ മരണത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. 2019 ഏപ്രിൽ ആറിനാണ് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദിന്റെ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിച്ചത്. കുട്ടിയുടെ അച്ഛനായ ബിജു ഇതിന് ഒരുവർഷം മുമ്പു മരണമടഞ്ഞിരുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം.
ബിജുവിന്റെ മരണത്തിനു പിന്നാലെ ബന്ധുവായ അരുണ്‍ ആനന്ദ് ബിജുവിന്റ ഭാര്യക്കൊപ്പം താമസം തുടങ്ങി. എന്നാൽ, കുട്ടിയുടെ മരണത്തോടെ ബിജുവിന്റെ മരണത്തിലും സംശയമുയർന്നു. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബാബു പരാതി നൽകിയത്.
ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമാർട്ടം നടത്തുകയായിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സ്വാഭാവിക മരണമെന്നു കരുതിയത് കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചാണ് കൊലനടത്തിയതെന്നും ആദ്യ പോസ്റ്റമോർട്ടത്തിൽ ചില പിഴവുകളുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ഇതിനിടെ ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി. ഭാര്യയുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഇവരുടെ അമ്മയെ നുണ പരിശോധന നടത്താനുള്ള അപേക്ഷ അംഗീകരിച്ചില്ല. ഇതിനെതിരേ ക്രൈംബ്രാഞ്ച് അപ്പീൽ നൽകിയിരിക്കുകയാണ്. ബിജുവിന്റെ മരണത്തിൽ അരുണ്‍ ആനന്ദിന് പങ്കുള്ളതായി തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരുണ്‍ ആനന്ദിനെ കഴിഞ്ഞ ദിവസം പോക്‌സോ കേസിൽ മുട്ടം കോടതി 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസില്‍ നടന്‍ മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും. അടുത്തയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി നോട്ടീസ.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.
അതേസമയം മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് മെഹ്നാസിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയത്. റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. നിലവില്‍ മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഇത് അന്വേഷണത്തില്‍ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
നേരത്തെ മെഹ്നാസിന്റെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍ഗോഡേയ്ക്ക് പോയിരുന്നു. എന്നാല്‍ മെഹ്നാസിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം.
മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.
അമയന്നൂർ സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്. ടിന്‍റുവിന്‍റെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ ആയിരുന്നു. തുണികളിട്ട് മൂടിയ നിലയിൽ കട്ടിലിന് അടിയിൽ ആയിരുന്നു മൃതദേഹം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു സുദീഷിന്‍റെ മൃതദേഹം.
വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുൻപാണ്. നഴ്സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പക്ഷെ കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസ് അനുമാനിക്കുന്നത്.
സുധീഷും ഭാര്യയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത് . കഴിഞ്ഞ ദിവസം മകനെ സുധീഷിന്റെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
യുവതിയും യുവാവും ഫ്‌ളാറ്റില്‍ തീ കൊളുത്തി മരിച്ചു, ആറ് വയസുള്ള കുട്ടി രക്ഷപെട്ടു. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. നിയമപരമായി വിവാഹതരല്ലാത്ത ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഈ ഫ്ളാറ്റില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ബിന്ദു നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ ആറു വയസുകാരനായ മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം വൈകീട്ടാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി.
ഉടനെതന്നെ മുറിയില്‍ തീപടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഫ്ളാറ്റിന് പുറത്തേക്കോടിയ കുട്ടിയാണ് തീപിടത്തത്തിന്റെ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
കുമാരമംഗലത്ത് നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതി അരുണ്‍ ആനന്ദി(36)ന് 21 വര്‍ഷം തടവും 3.8 ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ കേസിലെ വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ കഠിനതടവും രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തൊടുപുഴ പോക്‌സോ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ അരുണ്‍ ആനന്ദ്. പോക്‌സോ കേസില്‍ അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാള്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവരുടെ അമ്മയ്‌ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയില്‍, മാര്‍ച്ച് 28-ന് മൂത്തകുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്.തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.
ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്‌സോ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫ് ചൂണ്ടിക്കാട്ടി.കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷന്‍ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.
സ്വകാര്യ കോളേജിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സൗത്ത് നന്ദനത്തില്‍ പദ്മനാഭന്റെ മകള്‍ സാന്ദ്ര (20)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച ക്ലാസില്‍നിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മരണത്തിനുമുന്‍പ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികള്‍ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു.
വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു.