ആശിച്ചുവെച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി. 12/1016ല്‍ സജിതകുമാരി(മോളി-49) ആണ് സ്വപ്‌ന വീട്ടില്‍ താമസിക്കുന്നതിനു മുന്‍പേ മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു സജിത.
വീടിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികള്‍ രാത്രിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വയറുകള്‍ മുറികളില്‍ കിടക്കുന്നുണ്ടായിരുന്നു. തറ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ വയറുകളില്‍നിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. എന്നാല്‍ ഷോക്കേറ്റ് സജിത വീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബാക്കി പണിക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിതയുടെ ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ളതാണ് സ്ഥലം. സ്വന്തം പേരിലുള്ളതല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും സ്വന്തമായി നിര്‍മാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കള്‍ക്കൊപ്പം വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയത്. നാട്ടുകാരും കൈകോര്‍ത്ത് വീടുപണിക്കായി സഹായം ചെയ്തിരുന്നു. സജിതയുടെ വിയോഗം കുടുംബത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മക്കള്‍: മിഥുന്‍, മൃദുല്‍. മരുമകള്‍: ദിവ്യ എസ്.എല്‍.
മാവേലിക്കര: പ്രായിക്കരപ്പാലത്തില്‍നിന്നു അച്ചന്‍കോവിലാറ്റിലേക്കു ചാടിയ പെണ്‍കുട്ടിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ഉളുന്തി പെട്ടിക്കല്‍ വടക്കതില്‍ അനൂപ് സിദ്ധാര്‍ഥനാ(24)ണു തന്റെ ജീവന്‍പോലും വകവെയ്ക്കാതെ ആറ്റിലേക്കു ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ. ഉളുന്തി യൂണിറ്റ് പ്രസിഡന്റാണ് അനൂപ് സിദ്ധാര്‍ഥന്‍
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-നായിരുന്നു സംഭവം. പെണ്‍കുട്ടി ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ ചെന്നിത്തലയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. വാഹനം പാലത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ കൈയിലിരുന്ന പഴ്സ് താഴെ വീണതായി ബന്ധുവായ യുവാവിനോടു പറഞ്ഞ പെണ്‍കുട്ടി വാഹനം നിര്‍ത്തിയയുടന്‍ ചാടിയിറങ്ങി പാലത്തിന്റെ കൈവരികള്‍ക്കു മുകളിലൂടെ ആറ്റിലേക്കു ചാടി.
പെട്രോള്‍ നിറയ്ക്കാനായി പ്രായിക്കരയിലെ പമ്പില്‍ പോയി വരുകയായിരുന്ന അനൂപ് ഇതു കണ്ടു. ഉടന്‍തന്നെ വാഹനം നിര്‍ത്തി ഇയാളും ആറ്റിലേക്കു ചാടി. മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് എത്തിച്ചു. കടവില്‍ സംഭവങ്ങള്‍ കണ്ടുനിന്ന നാട്ടുകാരില്‍ ചിലര്‍ ഇവര്‍ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും തെറ്റിദ്ധരിച്ച് അനൂപുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
അടിയന്തര പ്രഥമശുശ്രൂഷ നല്‍കിയതോടെ പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടി. ഇതിനിടെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു പാലത്തില്‍നിന്നു താഴെയിറങ്ങി കടവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് നാട്ടുകാര്‍ക്ക് സത്യം വ്യക്തമായത്.
അച്ഛനമ്മമാര്‍ മരിച്ചതിനെത്തുടര്‍ന്നു സഹോദരന്റെ സംരക്ഷണത്തിലായിരുന്ന പെണ്‍കുട്ടി ഒരുയുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ കല്യാണത്തിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഇതിലുണ്ടായ മനോവിഷമമാണ് താന്‍ ആത്മഹത്യക്കു ശ്രമിക്കാന്‍ കാരണമെന്നു പെണ്‍കുട്ടി പിന്നീട് നാട്ടുകാരോടു പറഞ്ഞു.
കേബിള്‍ നെറ്റ് വര്‍ക് ജീവനക്കാരനാണ് അനൂപ്. രക്ഷാപ്രവര്‍ത്തനത്തിനിടെ അനൂപിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.
വള്ളികുന്നം: ഭര്‍ത്തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തെക്കേമുറി ആക്കനാട്ടുതെക്കതില്‍ എസ്. സതീഷിന്റെ ഭാര്യ സവിത(പാറു- 24)യാണു മരിച്ചത്. സംഭവസമയത്ത് സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കി.
വ്യാഴാഴ്ചപുലര്‍ച്ചേ ഒരുമണിയോടെയാണു സംഭവം. രണ്ടരവര്‍ഷംമുന്‍പാണ് എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകള്‍ സവിതയെ ദുബായില്‍ ജോലിചെയ്യുന്ന സതീഷ് വിവാഹംകഴിച്ചത്.
പോലീസ് പറയുന്നത്: സവിത മുന്‍പ് മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി കൈഞരമ്പു ചെറുതായി മുറിച്ചശേഷം ഇയാളെ ഫോണില്‍വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്നു യുവാവ് സവിതയുടെ വീട്ടിലേക്കുവന്നു. മുറ്റത്തുനിന്ന് ഇരുവരും ഏറെനേരം സംസാരിച്ചു. സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോള്‍ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു.
യുവാവുമായുള്ള സംസാരത്തിനിടെ സവിത ദേഷ്യപ്പെട്ട് വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി മുറിക്കുള്ളിലേക്കുകയറി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് പുറത്തുനിന്നു ജനാലയില്‍ത്തട്ടി ബഹളമുണ്ടാക്കി. ഉറങ്ങിക്കിടന്ന സതീഷിന്റെ അമ്മ ബഹളം കേട്ടുണര്‍ന്നു. അയല്‍വാസികളും ഓടിയെത്തി. സവിത മുറി കുറ്റിയിട്ടിരുന്നു. തള്ളിത്തുറന്നു നോക്കിയപ്പോഴാണു ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും അച്ഛന്‍ സജു പോലീസിനു മൊഴിനല്‍കി. യുവാവ് ഒളിവിലാണെന്നു പോലീസ് പറഞ്ഞു. വള്ളികുന്നം ഇന്‍സ്‌പെക്ടര്‍ എം.എം. ഇഗ്‌നേഷ്യസ്, വിരലടയാളവിദഗ്ദ്ധര്‍, ശാസ്ത്രീയ പരിശോധനാസംഘം എന്നിവര്‍ തെളിവെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
ഐസ്‌ലന്‍ഡിനെതിരായ ലോക കപ്പ് യോഗ്യതാ മത്സരശേഷം മടങ്ങിയ ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം വ്യോമദുരന്തത്തെ അഭിമുഖീകരിച്ചതായി റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ടീമുമായി സഞ്ചരിച്ച ക്ലാസ്‌ജെറ്റ് ഫ്‌ളൈറ്റ് കെഎല്‍ജെ 2703 എന്ന വിമാനമാണ് നിഗൂഢമായ കാരണത്താല്‍ വഴി തിരിച്ചുവിട്ടത്.
ഐസ്‌ലന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്യവിക്കില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് 29000 അടിയിലേറെ ഉയരത്തില്‍വെച്ച് അപകടത്തെ അഭിമുഖീകരിച്ചത്. ആകാശമദ്ധ്യേ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിട്ട വിമാനത്തെ സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബര്‍ഗിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.
ഇരുപത് മിനിറ്റു കൊണ്ട് എഡിന്‍ബര്‍ഗില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് വിമാനത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ താരങ്ങള്‍ക്ക് ശ്വാസം വീണത്. വിമാനം ലാന്‍ഡ് ചെയ്യുന്നതു വരെ അടിയന്തരാവസ്ഥ തുടരുകയും ചെയ്തു. ദിശ തിരിച്ചുവിടാനുള്ള കാരണം, വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
നടന്‍ രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച രാവിലെ അന്ധേരിക്കടുത്തായിരുന്നു വാഹനാപകടം നടന്നത്. മുംബൈ കൂപ്പര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. മാരകമായി പരിക്കേറ്റ ഇയാളെ താരം ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് അവിടെ നിന്നും കടന്നു കളയുകയായിരുന്നുവെന്ന് രാജേഷിന്റെ കുടുംബം ആരോപിച്ചു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് രജത് ബേദിക്കെതിരേ കേസെടുത്തിരുന്നു. തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.. സഹായിക്കാമെന്ന് ഉറപ്പുപറഞ്ഞ രജത് അല്പസമയത്തിന് ശേഷം സ്ഥലം വിട്ടതായി രാജേഷിന്റെ കുടുംബം ആരോപിച്ചു. പിന്നാലെയാണ് താരത്തിനെതിരെ പോലീസ് കേസെടുത്തത്.
ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ റോഡ് മുറിച്ചു കടക്കവേയാണ് രാജേഷിനെ രജതിന്റെ കാറിടിച്ചതെന്ന് ഭാര്യ ബബിത ദൂത് പറഞ്ഞു. രാജേഷ് കാറിന്റെ മുമ്പിലേക്ക് പെട്ടെന്ന് വന്നുപെടുകയായിരുന്നുവെന്നും താനും ഡ്രൈവറും അവിടെയുണ്ടാകുമെന്നും രജത് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആരുമറിയാതെ സ്ഥലം വിട്ട അദ്ദേഹം തിരിച്ചുവന്നില്ലെന്ന് ബബിത ആരോപിച്ചു. അതേസമയം, നടന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. അന്വേഷണം നടത്തി വരികയാണ്.
നടിയെ കത്തിമുനയില്‍ നിര്‍ത്തി സിനിമയെ വെല്ലുന്ന മോഷണം. നടി അലംകൃത സാഹെയുടെ വീട്ടിലാണ് നട്ടുച്ചയ്ക്ക് ഞെട്ടിക്കുന്ന കവര്‍ച്ച നടന്നത്. താരത്തിന്റെ ഛത്തീസ്ഗഢിലെ വീട്ടില്‍ വച്ചാണ് സംഭവം. മോഷ്ടാക്കള്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നടിയെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു.
കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ നടി മോഷ്ടാക്കളില്‍ നിന്ന് കുതറിയോടി മുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ സംഘത്തിലെ രണ്ടുപേര്‍ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
വീണ്ടും താരത്തിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് നല്‍കി. കൂട്ടത്തിലൊരാള്‍ നടിയുടെ എടിഎം കാര്‍ഡ് എടുത്തുകൊണ്ടുപോയി 50000 രൂപ പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. നഗരത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അലംകൃത താമസിക്കാനെത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രണ്ട് ദിവസങ്ങളായി അവര്‍ ദൂരയാത്ര പോയിരിക്കുകയായിരുന്നു. അതിനിടെയാണ് പട്ടാപ്പകല്‍ മോഷണം അരങ്ങേറുന്നത്.
പതിമൂന്നുവയസ്സുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മേല്‍പ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങളുടെയും ഷാഹിനയുടെയും മൂത്തമകള്‍ സഫ ഫാത്തിമയെ (13)യാണ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സമൂഹ മാധ്യമത്തിലെ ചാറ്റിങ് വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുള്ള വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.വീട്ടിനുള്ളിലെ മുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സമൂഹ മാധ്യമം വഴി പെണ്‍കുട്ടി നടത്തിയ ചാറ്റിങ് വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വിലക്കിയിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടി വിഷമത്തിലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സഫ.
കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു. അരുണിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നുദിവസം കൊണ്ടാണു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അരുണ്‍ പറയുന്നു.
ആളുകള്‍ കുറവായ ഉച്ചസമയം തന്നെ കൊലപാതകം ചെയ്യാനുള്ള സമയമെന്ന് ഉറപ്പിച്ചാണ് വീട്ടിലേയ്ക്ക് കയറിയതെന്നും അരുണ്‍ മൊഴി നല്‍കി. ഓഗസ്റ്റ് 30ന് ആയിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടില്‍ വച്ച് അരുണ്‍ കുത്തിപരുക്കേല്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സൂര്യഗായത്രി 31ന് പുലര്‍ച്ചെ മരിച്ചു.
അരുണിന്റെ വെളിപ്പെടുത്തല്‍;
കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ളതു പരിഗണിച്ചാണ് കൊലപാതകത്തിനു ഉച്ച സമയം തിരഞ്ഞെടുത്തത്. അടുക്കളയിലൂടെയാണ് വീടിന് അകത്തെത്തിയത്.
ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണു കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തിയത്. 32 തവണ കുത്തി. മരണം ഉറപ്പിച്ചു മടങ്ങാന്‍ നേരം ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഇതിനിടയില്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടിരക്ഷപ്പെട്ടു.
നേരത്തേ സ്‌നേഹബന്ധത്തിലായിരുന്ന സൂര്യഗായത്രി അതുപേക്ഷിച്ച് കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു. ആ ബന്ധം വേര്‍പെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി എനിക്കു ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതം നടത്തിയത്.
നടുറോഡിലേക്ക് ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. അവിനാശി റോഡില്‍ ചിന്നിയപാളയം ചെക് പോസ്റ്റിന് സമീപമാണ് സംഭവം. മൃതദേഹം വലിച്ചെറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 5ന് ആണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കൂടുതല്‍ വ്യക്തത ലഭിച്ചില്ല. മൃദദേഹം ഏത് യുവതിയുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പുലര്‍ച്ചെ ആയതിനാല്‍ ഇരുട്ട് കാരണവും റോഡില്‍ അധികം വാഹനങ്ങളും ഇല്ലാത്തതിരുന്നതിനാല്‍ റോഡില്‍ കിടന്ന മൃതദേഹത്തില്‍ പിറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങുകയും ചെയ്തു. ആകെ അലങ്കോലമായിരുന്ന മൃതദേഹത്തില്‍ നിരവധി പാടുകള്‍ ഉള്ളതായി പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ പറയുന്നു.
കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ പൊലീസ്. കാര്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുന്നു. 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.
കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി ആദിത്യനുമായി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. രാഖില്‍ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.
രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണ് പോകുന്നതെന്ന വിവരമൊന്നും അറിയില്ലെന്നാണ് ആദിത്യന്‍ പോലീസിനോട് പറഞ്ഞത്. തോക്ക് നല്‍കിയ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, മുന്‍ഗര്‍ സ്വദേശി മനീഷ്‌കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.