കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു. അരുണിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നുദിവസം കൊണ്ടാണു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അരുണ്‍ പറയുന്നു.

ആളുകള്‍ കുറവായ ഉച്ചസമയം തന്നെ കൊലപാതകം ചെയ്യാനുള്ള സമയമെന്ന് ഉറപ്പിച്ചാണ് വീട്ടിലേയ്ക്ക് കയറിയതെന്നും അരുണ്‍ മൊഴി നല്‍കി. ഓഗസ്റ്റ് 30ന് ആയിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടില്‍ വച്ച് അരുണ്‍ കുത്തിപരുക്കേല്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സൂര്യഗായത്രി 31ന് പുലര്‍ച്ചെ മരിച്ചു.

അരുണിന്റെ വെളിപ്പെടുത്തല്‍;

കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ളതു പരിഗണിച്ചാണ് കൊലപാതകത്തിനു ഉച്ച സമയം തിരഞ്ഞെടുത്തത്. അടുക്കളയിലൂടെയാണ് വീടിന് അകത്തെത്തിയത്.

ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണു കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തിയത്. 32 തവണ കുത്തി. മരണം ഉറപ്പിച്ചു മടങ്ങാന്‍ നേരം ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഇതിനിടയില്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടിരക്ഷപ്പെട്ടു.

നേരത്തേ സ്‌നേഹബന്ധത്തിലായിരുന്ന സൂര്യഗായത്രി അതുപേക്ഷിച്ച് കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു. ആ ബന്ധം വേര്‍പെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി എനിക്കു ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതം നടത്തിയത്.