പത്തുവയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ബേക്കറി ഉടമയ്ക്കായി തിരച്ചില്‍ തുടങ്ങി. കർണാടക ഹാവേരിയില്‍ ആണ് സംഭവം നടന്നത് . പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
ഹാവേരി ഉപ്പനാശി സ്വദേശിയായ പത്തുവയസുകാരന്‍ ഹരിശയ്യയാണ് മരിച്ചത്. മാർച്ച് 16ന് കൂട്ടുകാരോടൊപ്പം പ്രദേശത്തെ ബേക്കറിയില്‍ പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാഞ്ഞത് കണ്ടപ്പോൾ മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് കടയുടമ തടഞ്ഞു വച്ചിരിക്കുകയാണെന്ന വിവരം അറിഞ്ഞത്. കുട്ടി പലഹാരം മോഷ്ടിച്ചെന്നും മര്യാദ പഠിപ്പിക്കാനായി കുട്ടി വൈകീട്ട് വരെ ഇവിടെ നില്‍ക്കട്ടെയെന്നും കടയുടമ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു
വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് വരെ കടയുടമ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് ക്രൂരമായി മർദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കുട്ടി ആശുപത്രിയില്‍വച്ച് പറയുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.
ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകീട്ടോടെയാണ് നില വഷളായി മരണം സ്ഥിരീകരിച്ചത്. ആദ്യം തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്ന് ഹരിശയ്യയുടെ അച്ഛന് പരാതിപ്പെടുന്നു. കുട്ടി മരിച്ചതിന് ശേഷമാണ് പോലീസ് നടപടികൾ തുടങ്ങിയെതെന്നും അച്ഛന്‍ പറഞ്ഞു. സംഭവത്തില്‍ കടയുടമയ്ക്കെതിരെ കേസെടുത്ത പോലീസ് തിരച്ചില്‍ ഊർജിതമാക്കി. കടയുടമയടക്കം കേസിലെ പ്രതികളെല്ലാ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പാലക്കാട് കഞ്ചിക്കോട്ട് നാടിനെ നടുക്കി ദമ്പതികളുടെ മരണം. കുഞ്ഞിന്റെ തൊട്ടിൽക്കയറിൽ കുരുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതിന് പിന്നാലെ ഇതേകയറിൽ ഇവരുടെ ഭർത്താവും തൂങ്ങിമരിക്കുകയായിരുന്നു. യുവതിയുടെ മൃതശരീരം താഴെയിറക്കി ആംബുലൻസിനായി കാത്തിരിക്കുന്നതിനിടെയാണ് ഇതേ കയറിൽ കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കിയത്.
എലപ്പുള്ളി പികെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. നേതാജി നഗറിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇരുവരും. ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് ദാരുണസംഭവം. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
നിലവിളി കേട്ട് ഓടിക്കൂടിയ ആളുകൾ ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലൻസ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതിൽ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
അഗ്നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മനുപ്രസാദും മരിച്ചിരുന്നു. മനുപ്രസാദിന് വർക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു.
ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശിയായ 36കാരനായ അരുണ്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.
ഇതിനിടയിലാണ് അഞ്ജു, ശ്രീജു എന്ന യുവാവുമായി അടുക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അരുണ്‍ എതിര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി അരുണിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേര്‍ന്ന് അരുണിനെ കൊലപ്പെടുത്തിയത്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ശ്രീജുവിനേയും അഞ്ജുവിനേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആരാണ് കുത്തിയതെന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്പോള്‍ അഞ്ജുവിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്
ലക്നോ: ട്രെയിൻ യാത്രയ്ക്കിടെ ഉത്തർപ്രദേശിൽ ക്രൈസ്തവ യുവസന്യാസിനിമാർക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനും ശ്രമമുണ്ടായി. സന്യസ്തവസ്ത്രം മാറിയാണ് ഹിന്ദുത്വ തീവ്രവാദികളിൽ നിന്നും രക്ഷപെട്ട് സന്യാസിനിമാർ സംസ്ഥാനം വിട്ടത്.
മാർച്ച് 19നായിരുന്നു സംഭവം. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രൊവിൻസിലെ നാല് സന്യാസിനിമാരാണ് ആക്രമണത്തിന് ഇരയായത്. ഡൽഹിയിൽ നിന്നും ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ത്സാൻസിയിൽ വച്ചായിരുന്നു ആക്രമണം.
ഒഡീഷയിൽ നിന്നുള്ള രണ്ടു യുവസന്യാസിനിമാരെ വീട്ടിലെത്തിക്കാനാണ് മലയാളി ഉൾപ്പടെ മറ്റ് രണ്ടു സന്യാസിനിമാർ കൂടെപോയത്. പോസ്റ്റുലന്റ്സ് ആയിരുന്നതിനാൽ രണ്ടു സന്യാസിനിമാർ സാധാരണ വേഷത്തിലും മറ്റ് രണ്ടു പേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്.
തേർഡ് എസി കമ്പാർട്ടുമെന്റിലായിരുന്നു സന്യാസിനിമാരുടെ യാത്ര. ത്സാൻസിയിൽ എത്തിയപ്പോൾ, തീർഥാടനം കഴിഞ്ഞെത്തിയ ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ, മതംമാറ്റാൻ രണ്ടു പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ആക്രമണത്തിന് മുതിർന്നത്. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് വിശദീകരിച്ചിട്ടും അക്രമികൾ പിന്മാറാൻ തയാറായില്ലെന്ന് സന്യാസിനിമാർ പറഞ്ഞു.
പിന്നീട് അക്രമികൾ മതംമാറ്റാൻ ആളുകളെ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസിന് കൈമാറി. ത്സാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് ട്രെയിനിനുള്ളിൽ പ്രവേശിച്ച് സന്യാസിനിമാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വനിതാ പോലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത സന്യാസിനിമാരെ പോലീസ് ബലംപ്രയോഗിച്ച് ട്രെയിനിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ആധാർ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും അക്രമികൾക്കൊപ്പം കൂടി പോലീസും മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്യാസിനിമാർ പറഞ്ഞു.
ട്രെയിനിൽ നിന്നും സന്യാസിനിമാർ പുറത്തിറങ്ങിയതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി 150 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും അക്രമികളുടെ ആർപ്പുവിളികളോടെയാണ് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.
സന്യാസിനിമാരെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഡൽഹിയിലെ സന്യാസിനിമാർ അഭിഭാഷകൻ കൂടിയായ വൈദികന്റെ സഹായത്തോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് യുവസന്യാസിനിമാരെ മോചിപ്പിച്ചത്.
രാത്രി 11 ഓടെയാണ് ഇവർക്ക് പോലീസ് സ്റ്റേഷൻ വിടാൻ കഴിഞ്ഞത്. പിന്നീട് ഇവരെ ത്സാൻസിയിലെ ബിഷപ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ത്സാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടലിലൂടെയാണ് യുവസന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കുന്നതിൽ നിന്നും രക്ഷിക്കാനായത്.
കുറഞ്ഞ സമയത്തിനുള്ളിൽ 150 ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിന് പിന്നിലും വൻ ഗുഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു.
ബൈക്ക് മതിലിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു. അപകടം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഇരുന്നതാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. രണ്ട് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. പൊടിയാട്ടുവിള വിഷ്ണുഭവനില്‍ ഗിരിജയുടെ ഏകമകന്‍ വിഷ്ണു(24)വാണു മരിച്ചത്.
ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കിരണിനെ (21) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പുന്നക്കാട് അമ്പലത്തുംവിള റോഡില്‍ മുട്ടുകോണം ഭാഗത്തായിരുന്നു അപകടം.
ഇതുവഴി യാത്രക്കാര്‍ കുറവായതിനാല്‍ അപകടം നടന്ന വിവരം ഏറെ നേരം കഴിഞ്ഞാണ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു.
മകളുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പൊലീസ് ഉന്നതർക്ക് പരാതി നൽകി.വെഞ്ഞാറമൂട് പാലാംകോണം പൊന്നമ്പി തടത്തരികത്തു വീട്ടിൽ സി.ഷൈലജയാണ് മകൾ മീനു(21)വിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പറയുന്നത്:അമ്മയും മകളും മാത്രമാണ് കുടുംബത്തിലുള്ളത്.തിരുവനന്തപുരം സ്വകാര്യ ഫിസിയോതെറപ്പി സ്ഥാപനത്തിലെ ജീവനക്കാരിയായ മീനുവിനെ ഫെബ്രുവരി 16ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മീനുവിന്റെ മുറി പരിശോധിക്കുമ്പോൾ ഫോൺനമ്പറും പേരും എഴുതിയിരുന്ന ഒരു കുറിപ്പ് ലഭിച്ചു. ഈ നമ്പരിൽ ബന്ധുക്കൾ വിളച്ചപ്പോൾ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. സംഭവ ദിവസത്തിന്റെ തലേന്ന് ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലെത്തിയ പെൺകുട്ടി രാത്രി 9 വരെ വെള്ളാണിക്കൽ പാറമുകളിൽ സുഹൃത്തുമായി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. മരണം സംബന്ധിച്ച വിവരങ്ങൾ സംഭവദിവസം രാവിലെ സുഹൃത്തിനെ പെൺകുട്ടി അറിയിച്ചിരുന്നുവെന്ന വിവരം ലഭിച്ചുവെന്നും പരാതിയിൽ പറയുന്നു.
മരണത്തിൽ വ്യക്തമായ സംശയം ഉയർന്നതിനാൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ വിശദവിവരങ്ങൾ കാണിച്ച് പരാതി നൽകി.എന്നാൽ ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലെന്നും സംഭവത്തിനു കാരണമായ വ്യക്തിയെന്നു സംശയിക്കുന്നയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു കാരണമായി മറ്റൊരാൾ ഉണ്ടെന്നും വെഞ്ഞാറമൂട് പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നും സംഭവം മറ്റൊരു അന്വേഷണ സംഘത്തെക്കൊണ്ടു അന്വേഷിപ്പിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു
രാജസ്ഥാനിലെ ബിക്കാനീറിൽ കളിക്കുന്നതിനിടെ അഞ്ച് കുട്ടികൾ ധാന്യശേഖര സംഭരണിക്കുള്ളിൽ കുടുങ്ങി മരിച്ചു. ബിക്കാനീറിലെ ഹിമ്മതസാർ ഗ്രാമത്തിലാണ് സംഭവം. നാലിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
സേവരാം (4), രവിന (7), രാധ (5), പൂനം (8), മാലി എന്നീ കുട്ടികളാണ് മരിച്ചത്. ശ്യൂന്യമായി കിടന്നിരുന്ന വലിയ ധാന്യശേഖര സംഭരണിയിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആകസ്മികമായി ഇതിന്റെ വാതിൽ അടയുകയായിരുന്നു.
കുട്ടികളെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് ധാന്യശേഖര സംഭരണിക്കുള്ളിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോവിഡ് കാലത്ത് നാട്ടുകാർക്ക് താങ്ങായ ഡോ. ആതിരയുടെ അകാല വിയോഗം കൂരാച്ചുണ്ടിെൻറ നൊമ്പരമായി.ആറുമാസത്തോളമാണ് കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോ. ആതിര സേവനമനുഷ്ഠിച്ചത്. കോവിഡ് വ്യാപകമായ സമയത്ത് ഒ.പി സമയം വൈകീട്ട് ആറുവരെ ദീർഘിപ്പിച്ചപ്പോഴായിരുന്നു ഡോ. ആതിരയുടെ സേവനം ലഭിച്ചത്.പൊന്നോമനയെ ഒന്ന് കൊഞ്ചിക്കാൻ പോലും സാധിക്കാതെ അകാലത്തിൽ വിടവാങ്ങി. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്ടറായ ആതിരയാണ് മരിച്ചത്.
റിട്ട. എസ്‌ഐ ചെറുവത്തൂർ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകളാണ് ഡോ. ആതിര (26). കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 12നാണ് ആതിര കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലെത്തിയ ശേഷം ആതിരയ്ക്കു കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. തുടർന്നു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനിടെ, നിലഗുരുതരം ആയതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയുടെ ഭർത്താവ് പേരാമ്പ്ര സ്വദേശി ഡോ. അർജുന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അമ്മ: സുസ്മിത (ചിന്മയാ വിദ്യാലയ, പയ്യന്നൂർ). സഹോദരി: അനശ്വര.
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മനുഷ്ക് ഹിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പോലീസുകാരൻ ഉൾപ്പടെ രണ്ടു പേരെയാണ് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ്(എടിഎസ്) പിടികൂടിയത്.
അറസ്റ്റിലായ പോലീസുകാരൻ വിനായക് ഷിൺഡെ നിലവിൽ സസ്പെൻഷനിലാണ്. നരേഷ് ഗോറെയാണ് അറസ്റ്റിലായ രണ്ടാമൻ. ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാൾക്ക് അന്വേഷണം പുരോഗമിക്കുകയാണ്.
കൊലപാതക കേസ് കേന്ദ്രസർക്കാർ എൻഐഎക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം എൻഐഎക്ക് കൈമാറിയതായി മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തൃശൂര്‍ കുട്ടനല്ലൂരില്‍ വനിതാ ഡോക്ടറെ അച്ഛൻ്റെ കൺമുന്നിൽ കുത്തിക്കൊന്ന കേസിൽ കൊലയാളിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അറസ്റ്റിലായി എഴുപത്തിയഞ്ചാം ദിവസം കൊലയാളിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്.
2020 സെപ്തംബർ 28നായിരുന്നു കൊലപാതകം. മൂവാറ്റുപുഴ സ്വദേശി സോന ജോസാണ് കൊല്ലപ്പെട്ടത്. പ്രതിയായ മഹേഷ് നേരത്തെ സോനയുടെ സുഹൃത്തായിരുന്നു. തൃശൂർ കുട്ടനെല്ലൂരിൽ ഡെൻറൽ ക്ലിനിക് തുടങ്ങിയപ്പോൾ ഇൻ്റീരിയർ ഡിസൈനിങ് നടത്തിയത് മഹേഷായിരുന്നു. ഇരുവരും തമ്മിലുണ്ടായ പണമിടപാടിൽ തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് സോന ഒല്ലൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാൻ മഹേഷും സുഹൃത്തുക്കളും ക്ലിനിക്കിൽ വന്നു. സോന യോടൊപ്പം അച്ഛനും സുഹൃത്തും ഉണ്ടായിരുന്നു. ചർച്ച നടക്കുന്നതിനിടെ മഹേഷ് കത്തിയെടുത്ത് സോനയെ കുത്തി.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. തൊണ്ണൂറു ദിവസം തികയും മുമ്പേ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അപ്പോഴേയ്ക്കും പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി. ഇതിനെതിരെ സോനയുടെ കുടുംബവും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. അങ്ങനെയാണ് ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നടപടി. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. കേസിൽ വിചാരണ തൃശൂർ സെഷൻസ് കോടതിയിൽ തുടങ്ങും. കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകൻ ടി.ഷാജിത്ത് ആണ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.