കോയമ്പത്തൂര്‍ ∙ ഫോൺ വിളിച്ച് നിരന്തരം അശ്ലീലം പറഞ്ഞയാളെ യുവതിയും അമ്മയും ചേര്‍ന്ന് വീട്ടിലേക്കു വിളിച്ചുവരുത്തി മര്‍ദിച്ചു കൊലപ്പെടുത്തി. രത്‌നപുരി അരുള്‍നഗറില്‍ താമസിക്കുന്ന എന്‍.പെരിയസ്വാമി (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി (32), അമ്മ മല്ലിക എന്നിവരെ കാരമടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിറകുകൊണ്ട് അടിയേറ്റ പെരിയസ്വാമി, ധനലക്ഷ്മിയുടെ വീടിനു സമീപത്താണു മരിച്ചുവീണത്.
പെരിയനഗറില്‍ താമസിക്കുന്ന ധനലക്ഷ്മിയുടെ ഭര്‍ത്താവും പിതാവും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ധനലക്ഷ്മിക്ക് അറിയാത്ത നമ്പരില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. അവര്‍ തിരിച്ചു വിളിച്ചു. പിന്നീട് തുടര്‍ച്ചയായി അതേ നമ്പരില്‍നിന്നു കോളുകള്‍ വന്നുതുടങ്ങി. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്.
ശല്യം സഹിക്കാന്‍ വയ്യാതായതോടെ അവര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. വിളിക്കുന്നയാളെ കണ്ടെത്താന്‍ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറില്‍ എത്താന്‍ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. അമ്മയും മകളും പെരിയസ്വാമിയുമായി വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. കാലിലും തലയിലും മുഖത്തും പരുക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ദേശിയ പാതയില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്താണ് സംഭവം. റെഡ്മി കമ്പനിയുടെ പത്ത് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ ശേഖരമാണ് കൊള്ളയടിച്ചത്.
ചെന്നൈയില്‍ നിന്നും ഫോണുകളുമായി മുംബൈയ്ക്ക് പോകുകയായിരുന്ന ലോറിയാണ് ഒരു സംഘം തട്ടിയെടുത്തത്. രാമനാഥപുരം സ്വദേശിയായ ഡ്രൈവര്‍ അരുണ്‍ (34), ചെന്നൈ പൂനമല്ലി സ്വദേശിയായ സതീഷ് കുമാര്‍ (29) എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
ഡ്രൈവര്‍മാരെ കൈയ്യേറ്റെ ചെയ്ത ശേഷമാണ് കൊള്ളയടിച്ചത്. ഇരുവരുടെയും കണ്ണും കൈകളും കെട്ടി സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കൈകളും കാലുകളും തമ്മില്‍ ബന്ധിച്ചു. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മൊബൈലുകള്‍ സംഘം കൊള്ളയടിച്ചതായി ഡ്രൈവര്‍മാര്‍ പോലീസിനോട് പറഞ്ഞു.
ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചൂളഗിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 10 കോടിരൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായാണ് പ്രാഥമിക വിലയിരുത്തലെന്ന് പോലീസ് പറഞ്ഞു.
അബുദാബിയില്‍ വാഹനാപകടത്തില്‍ തൃശുര്‍ സ്വദേശിക്ക് ദാരുണാന്ത്യം. മണലൂര്‍ ഗവ. ഐടിഐക്കു സമീപം അതിയുന്തന്‍ ആന്റണിയുടെ മകന്‍ ലിനിനാണ് മരിച്ചത്. 27 വയസ്സായിരുന്നു. ശവ സംസ്‌കാരം നാളെ പത്തിനു കാരമുക്ക് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍.
കഴിഞ്ഞ ശനി പുലര്‍ച്ചെ നാലിനായിരുന്നു അപകടം സംഭവിച്ചത്. ജോലിസ്ഥലത്തേക്കു പോകുന്നിതിനിടെ ലിനിന്‍ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ചു മറിയുകയായിരുന്നു. ഉടന്‍ തന്നെ ലിനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അബുദാബി മഹാവി അഡ്‌നോക്കിലെ സ്റ്റാര്‍ ബാര്‍ക്‌സിലെ ജീവനക്കാരനാണ്.
യുപിയിൽ ഇരുപത്തിയഞ്ചുകാരിയായ ഗായികയെ മാനഭംഗപ്പെടുത്തിയതിനു നിഷാദ് പാർട്ടി എംഎൽഎ വിജയ് മിശ്രയും മകനുമടക്കം മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയാണു നിഷാദ് പാർട്ടി.
2014ൽ മിശ്രയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നാണു ഗായിക പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. 2015ൽ വാരാണസിയിലെ ഹോട്ടലിൽവച്ചും ഗായിക മാനഭംഗത്തിനിരയായി. മിശ്ര മാനഭംഗപ്പെടുത്തിയശേഷം വീട്ടിലേക്കു പോകവേ മിശ്രയുടെ മകനും മരുമകനും തന്നെ മാനഭംഗപ്പെടുത്തിയെന്നു ഗായിക ആരോപിച്ചു. ഭൂമി കൈയേറ്റ കേസിൽ വിജയ് മിശ്ര ജയിലിലാണ്.
കണ്ണൂരില്‍ രണ്ടു യുവാക്കളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി ആറങ്ങാട്ടേരിയിലെ അതുല്‍, സാരംഗ് എന്നിവരുടെ മൃതദേഹമാണ് റോഡ് അരികില്‍ നിന്നും കണ്ടെത്തിയത്. ചിറ്റാരിപറമ്പ് ചുണ്ടയിലെ റോഡരുകിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ബൈക്ക് മരത്തിലിടിച്ച് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ആറ് സുഹൃത്തുക്കളുമൊത്ത് മൂന്ന് ബൈക്കുകളിലായി ഇവര്‍ വയനാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാല്‍ അതുലിനെയും സാരംഗിനേയും കാണാത്തതിനെ തുടര്‍ന്ന് മറ്റ് രണ്ടു ബൈക്കുകളില്‍ പോയവര്‍ തിരിച്ചുവന്നു. തിരച്ചിലിനൊടുവില്‍ രാവിലെയാണ് റോഡരുകില്‍ മൃതദേഹങ്ങളും ബൈക്കും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
താൻ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നിയമ വിദ്യാർഥിനി. ഫോർ സെയിൽ എന്ന സിനിമയിലെ രംഗമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. 14–ാം വയസ്സിലാണ് ഈ സിനിമയിൽ അഭിനയിച്ചതെന്നും സോന എം എബ്രഹാം എന്ന പെൺകുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവയ്ക്കുന്നു. അതില്‍ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടു. പക്ഷേ അത് ചെയ്തില്ല. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല എന്നും സോന പറയുന്നു.
സോനയുടെ വാക്കുകൾ:
എന്റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യമാണ് എല്ലാവരോടും വെളിപ്പെടുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. എന്റെ 10–ാം ക്ലാസ് പഠനകാലത്ത് ഒരു സിനിമയിൽ ്ഭിനയിച്ചു. ഫോർ സെയിൽ എന്നാണ് ആ സിനിമയുടെ പേര്. ഫോര്‍ സെയിലിന്റെ പ്രമേയത്തെക്കുറിച്ച് ഇന്നാലോചിക്കുമ്പോള്‍ അതില്‍ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷമാണ് കാതൽ സന്ധ്യ ചെയ്തത്. സിനിമയില്‍ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതില്‍ അഭിനയിച്ചതിലൂടെ പക്ഷേ ഞാനാണ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടത്. പക്ഷേ അത് ചെയ്തില്ല. അതിന് തെളിവാണ് ഞാൻ നിങ്ങളുടെ മുമ്പിൽ ഇപ്പോൾ നിൽക്കുന്നത്. അനുജത്തി ആക്രമിക്കപ്പെടുന്ന വീഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവില്‍ ആ സീന്‍ ഡയറക്ടറുടെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചത്. എന്റെ പേരന്റ്‌സും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് ഞാന്‍ നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്‌നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്.
സമൂഹത്തില്‍ നിന്ന് അത്രയും കുത്തുവാക്കുകള്‍ ഏറ്റുകൊണ്ടിരിക്കുകയാണ്. എന്തിനാണ് നാണംകെട്ട് ജീവിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എനിക്ക് എന്തോ വലിയ കുറവുണ്ടെന്ന രീതിയിലാണ് ആളുകള്‍ നോക്കുന്നത്. അധ്യാപകരുടെ നോട്ടം പോലും വേദനിപ്പിച്ചു. അങ്ങനെയുള്ള ചേട്ടന്‍മാരോട് ഒരു കാര്യമേ പറയാനുള്ളൂ. ചേട്ടന്‍മാരേ, ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നെക്കാള്‍ ദുഖം നിങ്ങള്‍ക്കാണ്. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് എന്റെ ബന്ധുക്കള്‍ പോലും ശ്രമിച്ചത്. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല. സോന പറയുന്നു.
അമ്മയിൽ നിന്ന് രാജിവച്ച് പാർവതിയോട് ബഹുമാനമുണ്ടെന്നും സോന പറയുന്നുണ്ട്. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
https://www.facebook.com/sona.m.abraham.5/posts/169214654833312
രണ്ട് വർഷമായി നിർബന്ധിത പീഡനം. 34–കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് ടെക്സാസ് പൊലീസ്. 2018 മുതൽ ഇവർ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 12–കാരനാണ് പീഡനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ ബ്രിട്ട്നി റൗലു എന്ന സത്രീയാണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ആറാം ഗ്രേഡിൽ പഠിക്കുന്ന മകനെയാണ് ഇവർ ഉപദ്രവിച്ചിരുന്നത്. സ്വയം വിവസ്ത്രയാകുകയും മകനെ നിർബന്ധിച്ച് വസ്ത്രമഴിപ്പിച്ചുമാണ് ഇവർ പീഡനം നടത്തിയിരുന്നതെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്. പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും ചെയ്തു.
രണ്ടു വർഷങ്ങൾക്ക് ശേഷം വിശ്വസിക്കാൻ പറ്റുന്ന ഒരാളോട് കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞു. അയാൾ കുട്ടിയെ പോലീസിന്റെ മുന്നിൽ കൊണ്ടുവരികയായിരുന്നു.
അഭിഭാഷകന്റെ മുന്നിലും കുട്ടി കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് ശേഷം റൂലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലിൽ അടച്ചു.
മൂന്ന് ദിവസം കിണറ്റിൽ കഴിഞ്ഞ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ. കർണാടക കൊളർ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുമ്പ് പരിചയപ്പെട്ട ആദർശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇയാൾ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തുകയും ചെയ്തിരുന്നു.
ദേവനഹള്ളിയിലിറങ്ങിയ യുവതിയെ സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദർശ് എത്തിച്ചത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ഇവിടെ വച്ച് അയാൾ യുവതിയോട് വിവാഹ അഭ്യർഥന നടത്തി. എന്നാൽ ഇത് അവർ നിരസിച്ച ദേഷ്യത്തിൽ കൊലപ്പെടുത്തുന്നതിനായി കിണറ്റിൽ തള്ളിയിടുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു ഇത്. ഇതിനു ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞു. ‘തന്നെ വിവാഹം ചെയ്തില്ലെങ്കിൽ കൊന്നു കളയുമെന്ന് ആദർശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് കിണറ്റിൽ തള്ളിയതെന്നുമാണ് രക്ഷപ്പെട്ടെത്തിയ ശേഷം പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നത്.
കിണറ്റിൽ വീണ് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് യുവതിയുടെ കരച്ചിൽ നാട്ടുകാർ കേട്ടത്. ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ക്രെയിനിന്‍റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. നിർജ്ജലീകരണം സംഭവിച്ച യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിജയപുര സബ് ഇന്‍സ്പെക്ടർ മഞ്ജുനാഥ് അറിയിച്ചതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
‘കിണറ്റിൽ ഒരു യുവതി വീണു കിടക്കുന്നുവെന്ന വിവരം ലഭിച്ചയുടൻ തന്നെ ഞങ്ങൾ സ്ഥലത്തെത്തിയിരുന്നു. ഏകദേശം അറുപത് അടിയോളം ആഴമുള്ള വരണ്ട കിണറായിരുന്നു അത്. കിണറ്റിനുള്ളിലെ കുറ്റിക്കാടുകളാണ് യുവതിയെ അപകടത്തിൽ നിന്നും രക്ഷിച്ചതെന്നാണ് തോന്നുന്നത്. വളരെ ചെറുപ്പമായിരുന്ന അവർ മൂന്ന് ദിവസം എങ്ങനെയൊക്കെയോ ആ കിണറ്റിനുള്ളിൽ അതിജീവിച്ചു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതിയെ കിണറ്റിൽ തള്ളിയിട്ട ആദർശ് എന്ന 22കാരനെ പൊലീസ് വൈകാതെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പാരിസിലെ സ്കൂളിനു സമീപം ചരിത്രാധ്യാപകനെ മതനിന്ദയാരോപിച്ച് തലയറുത്ത് കൊന്നു. പിന്നീട് പൊലീസുമായുണ്ടായ വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. അധ്യാപകന്‍ സാമുവല്‍ പാറ്റി ഒരു മാസം മുമ്പ് വിദ്യാര്‍ഥികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്‌ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അഭ്യര്‍ഥിച്ചതിനുശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാര്‍ട്ടൂണ്‍ കാണിച്ചത്.
പ്രതിഷേധിച്ചവരുമായി സ്കൂളില്‍ വിളിച്ച യോഗത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. 2015ല്‍ ഫ്രഞ്ച് ആക്ഷേപമാസികയായ ഷാര്‍ലെ എബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വന്നതിനെത്തുടര്‍ന്നും അക്രമം നടന്നിരുന്നു. അന്ന് മാസികയുടെ ഓഫിസില്‍ നടന്ന വെടിവയ്പില്‍12 പേരാണ് കൊല്ലപ്പെട്ടത്.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
അപേക്ഷ 23ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണു വിജയ് പി. നായരുടെ താമസ സ്ഥലത്തു പോയതെന്നുമാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നത്.
വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു അവിടേക്ക് പോയതെന്നും അപേക്ഷയിലുണ്ട്. കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. പ്രമുഖരടക്കമുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.