Crime

കൊവിഡ് വൈറസ് വ്യാപനത്തേയ്ക്കാള്‍ ഇരട്ടി വേഗത്തിലാണ് ഇതുസംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്നത്. ഇറാനില്‍ മെത്തനോള്‍ കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്.

എന്നാല്‍ വാര്‍ത്തയില്‍ വിശ്വസിച്ച് നിരവധി പേരാണ് മെത്തനോള്‍ കുടിച്ചത്. ഇതുവരെ 700 പേര്‍ മരണപ്പെട്ടതായും വിവരമുണ്ട്. മരണനിരക്ക് ഇനിയും ഉയരാമെന്നാണ് ഇറാനിയന്‍ ആരോഗ്യ മന്ത്രാലയം വക്താവ് ഹൊസൈന്‍ ഹസ്സാനിയാന്‍ അറിയിച്ചത്. ആശുപത്രിയിലെത്താതെ 200ഓളം പേര്‍ മരിച്ചതിനാലാണ് നിരക്ക് ഇനിയും കൂടാമെന്ന് വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.

ഫെബ്രുവരി 20നും ഏപ്രില്‍ ഏഴിനും ഇടയിലാണ് ഇത്രയും പേര്‍ മരിച്ചത്. ആകെ 5011 പേര്‍ക്ക് മെത്തനോള്‍ ഉപയോഗിച്ചത് വഴി അപകടം സംഭവിച്ചിട്ടുണ്ടെന്ന് മറ്റൊരു വക്താവായ കിയാനോഷ് ജഹാന്‍പൂര്‍ പറയുന്നു. 90ഓളം പേരുടെ കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്‌ന തിരോധാനവുമായി ഉയര്‍ന്നു വരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട എസ്പി കെ ജി സൈമണ്‍. ജസ്‌നയെ കണ്ടെത്തിയെന്ന പ്രചരണം തെറ്റാണെന്ന് എസ്സ് പി പറഞ്ഞു. എന്നാല്‍ പോസ്റ്റീവ് ആയ ചില വാര്‍ത്തകള്‍ പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജസ്‌നയെ കണ്ടെത്തിയെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരുന്നു ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.

കോളജ് വിദ്യാത്ഥിനിയായിരുന്ന ജസ്‌നയെ 2018 ലാണ് കാണാതാകുന്നത്. 2018 മാര്‍ച്ച് 20നാണ് മുക്കുട്ടുതറയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. സൈബര്‍ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ ടവറുകള്‍ കേന്ദ്രികരിച്ചുള്ള അന്വേഷണവും ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

സൗദി അറേബ്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇനി മുതല്‍ തടവുശിക്ഷയാണ് നല്‍കുക.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ് രാജ്യത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കുറ്റകൃത്യം നടത്തുന്ന സമയത്തോ അറസ്റ്റ് ചെയ്യുമ്പോഴോ പ്രതിക്ക് പ്രായം 18 വയസ്സോ, അതില്‍ താഴെയോ ആണെങ്കില്‍ അത്തരക്കാരെയാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കുക. ഇവരെ ജുവനൈല്‍ ഹോമുകളില്‍ പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിക്കും.

ഇത് സംബന്ധിച്ച് സൗദി ഉന്നതാധികാര സമിതി ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകളില്‍ വധശിക്ഷ നിര്‍ത്തി വെക്കാനും പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനും പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി.

നേരത്തെ, വിവിധ കേസുകളില്‍ വിധിക്കാറുണ്ടായിരുന്ന ചാട്ടയടി ശിക്ഷയും സൗദിയില്‍ അടുത്തിടെ നിരോധിച്ചിരുന്നു. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് ഉത്തരവ്.

മരിച്ച് സംസ്‌കരിച്ച് സഞ്ചയനം കഴിഞ്ഞ് പരേതന്‍ വീട്ടില്‍ തിരിച്ചെത്തിയ കഥ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാലിത് ജീവിതത്തിലും സംഭവിച്ചു. തൃശൂരിലാണ് സംഭവം.

മരിച്ച് ശവസംസ്‌കാരവും സഞ്ചയനവുമെല്ലാം കഴിഞ്ഞു. ലോക്ഡൗണിനിടെയാണ് ഒരാള്‍ വീട്ടിലേക്ക് കയറി വരുന്നത്. മരിച്ചുവെന്ന് പറയുന്നത് വീട്ടിലെ ഗൃഹനാഥന്‍ തന്നെ. തിലകന്‍ (58) ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീട്ടിലെത്തിയത്. നാട്ടുകാരും വീട്ടുകാരും ഒരുനിമിഷം ഭയന്നുവിറച്ചുനിന്നു പോയി.

ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് നടുവില്‍ക്കരയിലെ വീട്ടില്‍ തിലകന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 32 വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 25ന് പുലര്‍ച്ചെ 1.30ന് കയ്പമംഗലം കാളമുറിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാനലുകളില്‍ വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം കണ്ട് തന്റെ ബന്ധുവാണ് മരിച്ചതെന്ന് പറയുകയായിരുന്നു. മാര്‍ച്ച് 26ന് മൃതദേഹപരിശോധന നടത്തി നടുവില്‍ക്കരയില്‍ കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു.

അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി. കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായ തിലകനെ ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതര്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. പിന്നെയാരുടൈ മൃതദേഹമാണ് സംസ്‌കരിച്ചതെന്ന് തിരിച്ചറിയാനാകാതെ കുഴഞ്ഞിരിക്കുകയാണ് പോലീസ്.

കൊല്ലത്ത് നിന്നും മാർച്ച് 17 മുതൽ കാണാതായെന്ന് പോലീസിൽ പരാതി ലഭിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ പാലക്കാട്ടെ വാടക വീടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലം കൊട്ടിയം നടുവിലക്കരയിൽ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസന്വേഷിക്കുന്ന കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാർച്ച് 17 നാണ് ഇവരെ കാണാതായത്.

ജോലി സ്ഥലത്തുനിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കൾ കൊട്ടിയം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചു വന്നത്. ഇതിനോട് ചേർന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

രണ്ടു വര്ഷം മുൻപ് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ(20) കണ്ടെത്തിയതായി സൂചന. ജസ്നയെ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയല്‍ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി. ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.

സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ല. മുണ്ടക്കയത്തെ നിരീക്ഷണ ക്യാമറയില്‍ ജെസ്നയോടു സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായി. 2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി. മലപ്പുറത്തെ കോട്ടക്കുന്നില്‍ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് ക്ഷേത്ര പൂജാരിമാരെ അമ്പലത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രംഗിദാസ്, സേവാദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തു.

ക്ഷേത്രവസ്തുക്കള്‍ മോഷ്ടിക്കുന്നത് ചോദ്യംചെയ്തതാണ് കൊലപാതകകാരണമെന്നാണ് പൊലീസ് നിഗമനം.യു.പിയില്‍ പൂജാരിമാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുകയാണ്. വിഷയത്തെ ആരും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു

ഹരിയാനയിലെ അംബാലയിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ഗ്രാമീണരും പൊലീസും തമ്മിൽ സംഘർഷം. ഗ്രാമീണർ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കുമെതിരെ കല്ലെറിഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്.

ഇന്നലെയാണ് അറുപതുകാരിയായ സ്ത്രീ മരിച്ചത്. കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.ഇവരുടെ സാമ്പിൾ സ്രവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലം ഇതുവരേയും ലഭിച്ചിട്ടില്ല.

ഒരു പ്രമുഖ മാധ്യമം ആണ് കപ്പൽ ജോയിയുടെ മരണത്തെ പറ്റി അതിദൂരൂഹമായ ഈ റിപ്പോർട്ട് പുറത്തു വിട്ടത്. ആദ്യം തന്നെ കപ്പൽ ജോയിയുടെ മരണം ദുരൂഹം എന്നും മരണത്തിൽ സുഹൃത്തുക്കൾക്ക് സംശയം ഉണ്ടെന്നും വിവരങ്ങൾ നൽകിയതും ഈ ഓൺലൈൻ മാധ്യമം ആയിരുന്നു. തുടർന്നാണ് മുഖ്യധരമാധ്യമങ്ങളും പ്രശ്നം ഏറ്റെടുത്ത്.

കാര്യങ്ങൾ സത്യം എങ്കിൽ കപ്പൽ ജോയിയുടെ മരണം ആത്മഹത്യയും അതി ദുരൂഹതയിലേക്കു പോകുന്ന ഒരു സാംബ്രാജ്യത്തിന്റെ തകർച്ചയുടെ കാരണങ്ങളിലേക്കു ചൂഴ്ന്നു ഇറങ്ങുന്ന സംഭവവികാസങ്ങളും ആണ് ഇനി കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ദുബായിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും ജോയി ചാടി ആത്മഹത്യ ചെയ്കയായിരുന്നു എന്നാണ് ഈ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കപ്പൽ ജോയിയുടെ മരണവും ഷെട്ടിയുമായുള്ള സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജോയിയുടെ സുഹൃത്തുക്കൾ പറയുന്ന ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അറക്കൽ ജോയിയെ അറിയാത്ത മലയാളികൾ ചുരുക്കം. 44,000 അടിയിൽ ഉയർന്നു നിൽക്കുന്ന കേരത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ എന്ന നിലയിൽ എങ്കിലും അദ്ദേഹം മലയാളികളുടെ ഇടയിൽ പ്രശസ്തൻ ആണ്. അക്കൗണ്ടെന്റ് ആയി ഗൾഫിൽ എത്തി ലോകത്തിലെ ഏറ്റവും മികച്ച റിഫൈനറികളിൽ ഒന്നിന്റെ മുതലാളി എന്ന കോടിശ്വരൻ ആയിട്ടും അദ്ദേഹം സ്വന്തം നാടിനെയും നാട്ടുകാരെയും മറക്കാത്ത സ്‌നേഹനിധിയും കാരുണ്യവാനും ആയ ജോയിയെ നാട്ടുകാർക്കും മറക്കാനാവില്ല. അത് തന്നെ ആണ് അദ്ദേഹത്തെ നാട്ടുകാർക്കും പ്രിയങ്കരൻ ആക്കിയത്

യെസ് ബാങ്ക് അഴിമതിക്കേസിൽ പ്രതികളായ ഡിഎച്ച്എഫ്എൽ പ്രമോട്ടർമാർ സിബിഐ കസ്റ്റഡിയിൽ. കപിൽ വധ്വാൻ, സഹോദരൻ ധീരജ് വധ്വാൻ എന്നിവരെയാണ് സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തത്.

ഈ മാസം 9ന് പശ്ചിമ മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷനായ മഹാബലേശ്വറിലെ ഫാം ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇരുവരും പിടിയിലായിരുന്നു. തുടർന്ന് പാഞ്ചഗണിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കി.

എന്നാൽ, ക്വാറന്റീൻ കാലാവധി കഴിഞ്ഞെന്നും യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളിൽ പ്രതികളായ ഇവരെ കസ്റ്റഡിയിൽ എടുക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല, സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതികളെ മോചിപ്പിക്കരുതെന്ന് സത്താറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഇരുവരേയും കസ്റ്റഡിയിലെടുത്തത്. യെസ് ബാങ്ക് മേധാവി റാണ കപൂറുമായുള്ള ബന്ധം ഉപയോഗിച്ച് വലിയ തോതിൽ സാമ്പത്തിക ഇടപാടും ക്രമക്കേടും നടത്തിയെന്നാണ് കപിൽ വധ്വാൻ, സഹോദരൻ ധീരജ് വധ്വാൻ എന്നിവർക്കെതിരെയുള്ള കേസ്.

RECENT POSTS
Copyright © . All rights reserved