പാകിസ്ഥാനിലെ ഹൈദരാബാദില്‍ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി. ത്വക്ക് രോഗ വിദഗ്ധനായ ധരം ദേവ് റാത്തിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വീടിനുള്ളില്‍ വെച്ച് ഡ്രൈവര്‍ കത്തികൊണ്ട് ഡോക്ടറുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പാക് വാര്‍ത്താ ഏജന്‍സിയായ ദി നേഷനോട് പോലീസ് പറഞ്ഞു. ഡ്രൈവറായ ഹനീഫ് ലെഗാരിയെ ബുധനാഴ്ച ഖൈര്‍പൂരിലെ വീട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
സംഭവ ദിവസം ഡോക്ടറുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പാചകക്കാരന്‍ പോലീസിനോട് പറഞ്ഞു. അവിടെയെത്തിയ ഡ്രൈവര്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ഡോക്ടറുടെ കാറില്‍ ഓടി രക്ഷപ്പെട്ടു. ഡോക്ടര്‍ ധരം ദേവ് റാത്തി ഹൈദരാബാദിലെ പ്രശസ്ത ത്വക്ക് രോഗ വിദഗ്ധനായിരുന്നുവെന്ന് ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആലപ്പുഴ എടത്വയില്‍ കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ ഏഴ് കള്ളനോട്ടുകള്‍ ഒരാള്‍ ബാങ്കില്‍ നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 500 രൂപയുടെ നോട്ടുകളാണ് മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്ന ഇയാള്‍ ബാങ്കില്‍ നല്‍കിയത്. ബാങ്ക് അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിഷയുടെ തട്ടിപ്പ് വെളിപ്പെട്ടത്.
ബാങ്കില്‍ കള്ളനോട്ടുകള്‍ നല്‍കിയ ആള്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നോട്ട് തന്ന ആളിലേക്ക് അന്വേഷണം നീണ്ടത്. ഈ കള്ളനോട്ടുകളുടെ ഉറവിടം ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ നോട്ടുകള്‍ കൈവശമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
നേരത്തെയും ജിഷയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചെന്നും മുന്‍ ഓഫീസില്‍ ക്രമക്കേട് നടത്തിയെന്നും ഉള്‍പ്പെടെയായിരുന്നു ആരോപണങ്ങള്‍. ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോള്‍.
തിരുവനന്തപുരം കല്ലമ്പലത്ത് ബസിൽ കയറുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞു കയറിയ കാറിനടിയിൽ പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. 17 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കടുവാപ്പള്ളി കെടിസിടി ആർട്സ് കോളേജിലെ ഒന്നാംവർഷ എംഎ ഇംഗ്ളീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ മാമം ശ്രീസരസിൽ വിജയകുമാറിൻ്റെയും മഞ്ജുവിന്റെയും മകൾ ശ്രേഷ്ഠ എം വിജയ് (22) ആണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷാ (21), കോരാണി ഇടയ്ക്കോട് ആസിയ മൻസിലിൽ ആസിയ (21) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം 3.15-ഓടെ ദേശീയപാതയിൽ മണമ്പൂർ ആഴാംകോണം ജങ്ഷനിലായിരുന്നു അപകടം. കല്ലമ്പലത്തുനിന്ന് ആറ്റിങ്ങലിലേക്കു വന്ന സ്വകാര്യബസ് ആഴാംകോണം ജങ്ഷനിൽ നിർത്തി വിദ്യാർഥികളെ കയറ്റുമ്പോൾ, കൊല്ലത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ കാർ നിയന്ത്രണം വിട്ട് ബസിൻ്റെ ഇടതുവശത്തുകൂടി വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ പല ഭാഗത്തേക്കു തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും പോലീസും ചേർന്ന് വിവിധ വാഹനങ്ങളിൽ കയറ്റി ചാത്തമ്പാറ കെടിസിടി. ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം വാഹനത്തിനടയിൽപ്പെട്ട ശ്രേഷ്ഠ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ശ്രേഷ്ഠയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു.
കാറോടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൻ്റെ വലിയ ശബ്ദവും കൂട്ടനിലവിളിയും കേട്ട് ഓടിയെത്തിയവർ കണ്ടത് പരിക്കേറ്റ് പലയിടത്തായി ചിതറി വീണുകിടക്കുന്ന കുട്ടികളെയാണ്. ഇടിയുടെ ഫലമായി ബാഗുകളും ചെരിപ്പുകളുമെല്ലാം പലഭാഗത്തായി തെറിച്ചുകിടക്കുകയായിരുന്നു. സമയം കളയാതെ തന്നെ അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു നാട്ടുകാർ. എല്ലാവരും ഒരുമനസ്സോടെ പ്രവർത്തന നരതരായതോടെ രക്ഷപ്രവർത്തനം ഊർജ്ജിതമായി. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നുപോയിരുന്നു. അപകടത്തിൽപ്പെട്ട കാർ പിന്നീട് യന്ത്രസംവിധാനമുപയോഗിച്ച് പോലീസ് സംഭവസ്ഥലത്തുനിന്ന് സ്റ്റേഷൻവളപ്പിലേക്കു മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നു മണി കഴിഞ്ഞാണ് സംഭവം. ദേശീയ പാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെടിസിടി കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനം കഴിഞ്ഞ് കോളേജിനു അടുത്തുള്ള ആയാംകോണം ജംഗ്ഷനിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഏകദേശം ഇരുപതോളം വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ബസ് വന്ന് അതിലേക്ക് കുട്ടികൾ കയറാൻ ഒരുങ്ങുമ്പോഴാണ് കൊല്ലം ഭാഗത്ത് നിന്നും അമിത വേഗതയിൽ ടൊയോട്ട ഫോർച്യൂണർ കാർ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുന്നത്. നിർത്തിയിട്ട് ആളെ കയറ്റിക്കൊണ്ട് നിന്ന ബസ്സിന് പുറകിലും ഇടിച്ച ശേഷമാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറിയതെന്നാണ് വിവരം.
വിദ്യാർത്ഥികൾ കാറിന് അടിയിലായപ്പോഴും കാർ ഡ്രൈവർ രക്ഷപ്പെടാൻ വാഹനം പുറകോട്ട് എടുക്കുകയും വിദ്യാർത്ഥികളുടെ ദേഹത്തു കാർ കയറി ഇറങ്ങുകയും ചെയ്തു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വിദ്യാർത്ഥികളും കാറിൽ അടിച്ചു ബഹളം വെച്ചപ്പോഴാണ് കാർ നിർത്താൻ ഡ്രൈവർ തയ്യാറായത്. നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്ന് കാറിനു അടിയിൽ പെട്ട വിദ്യാർത്ഥികളെയും കാറിടിച്ചു പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെയും തൊട്ടടുത്തുള്ള കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആതിര പി, ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ആറ്റിങ്ങൽ പ്രസിദ്ധമായ ലിപ്റ്റൻ കുടുംബത്തിലെ സുകുമാരൻനായരുടെ ജ്യേഷ്ഠ സഹോദരൻ ശ്രീധരൻനായരുടെ മകൻ വിജയകുമാറിന്റെ മകളാണ് ശ്രീ സരസിൽ ശ്രേഷ്ഠ എം വിജയ്. അടുത്ത കാലത്താണ് ലേബർ ഓഫീസർ ആയിരുന്ന വിജയകുമാർ റിട്ടയർ ചെയ്തത്. മഞ്ജുവാണ് ശ്രേഷ്ഠയുടെ മാതാവ് .
പുനലൂരിൽ കല്ലടയാറ്റിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പിറവന്തൂർ സ്വദേശി രമ്യ (30) മക്കളായ ശരണ്യ (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നുപേരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ ഒരുസ്ത്രീയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായസ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോളാണ് മൂവരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.
രമ്യയെ കൊല്ലം ചാത്തന്നൂരിലേക്കാണ് വിവാഹം കഴിച്ചുകൊണ്ട് പോയിരിക്കുന്നത്. ഭർത്താവ് ഏറെ നാളായി വിദേശത്താണെന്നാണ് വിവരം. മൃതദേഹങ്ങൾ മൂന്നും ഷാളിൽ കെട്ടിയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. ആദ്യം തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടതെന്ന സംശയമാണ് ഉടലെടുത്തത്. കൂടുതൽ അന്വേഷണത്തിലാണ് മരണപ്പെട്ടത് പിറവന്തൂർ സ്വദേശികളാണെന്ന് വ്യക്തമായത്.
പുനലൂരിലെ മക്കടവ് റബർ പാർക്കിന് സമീപം കല്ലടയാറിൻ്റെ ഭാഗത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. ഷാള്‍ കൊണ്ട് ബന്ധിച്ചനിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് (24) ആണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ പാഞ്ഞ് കയറുകയായിരുന്നു.
മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശിനി രമ (55) ആണ് മരിച്ചത്. മകൻ നിധിൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ എത്തുന്ന നിധിൻ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
മദ്യപിച്ചെത്തിയ നിധിൻ അമ്മയുമായി വഴക്കിടുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീണ്ടും മദ്യപിക്കാനായി രമയോട് പണം ആവശ്യപ്പെട്ടെങ്കിലും രമ പണം നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ നിധിൻ രമയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകൻ മദ്യപിച്ച് എത്തി നിരന്തരം ഉപദ്രവിക്കുന്നതിനാൽ പലപ്പോഴും രമ അയൽ വീടുകളിലാണ് കിടന്നിരുന്നതെന്ന് അയൽവാസികൾ പറയുന്നു. നിധിന് പുറമെ നിധിന്റെ പിതാവും രമയെ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറയുന്നു.
കുണ്ടംകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സ്‌കൂളിന് സപീമം മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ട് വിദ്യാർത്ഥിയും വിനോദ്-ശാലിനി ദമ്പതികളുടെ മകനുമായ അഭിനവ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ അഭിനവ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ അഭിനവിനെ സ്‌കൂളിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബേഡകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിനവിന് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
ആളൂരിൽ അച്ഛനേയും രണ്ടര വയസുള്ള മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി ബിനോയ്, മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയിയെ തൂങ്ങി മരിച്ച നിലയിലും മകനെ ബക്കറ്റിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഭാര്യ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവാസിയായിരുന്ന ബിനോയ് നാട്ടിലേക്ക് മടങ്ങി വന്നതിന് ശേഷം ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ബിനോയിക്ക് സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായാണ് വിവരം. രണ്ടര വയസുകാരനായ മകന് സംസാരശേഷി കുറവാണെന്ന് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇത് ബിനോയിയെ മാനസികമായി തളർത്തിയിരുന്നു.
മകനെ കൊലപ്പെടുത്തി ബിനോയ് ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിനോയിക്ക് ഒൻപത് വയസ് പ്രായമുള്ള മറ്റൊരു മകൻ കൂടിയുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
സൗത്ത് വെയ്ല്‍സില്‍ ഒരു കാറപകടത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. മുന്‍ ക്യൂ പി ആര്‍ ഫുട്‌ബോള്‍ താരത്തിന്റെ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറ്റുള്ളവർ അയാളുടെ സുഹൃത്തുക്കൾ ആണ്. മറ്റു രണ്ട് പേര്‍ ഗുരുതര നിലയിലാണ്. എ 48 ല്‍ നിന്നും അല്പം മാറി കാട്ടിനുള്ളില്‍ ആയിരുന്നു ഇന്നലെ അതിരാവിലെ കാര്‍ കണ്ടടുത്തത്. അപകടത്തില്‍പെട്ടവര്‍ 48 മണിക്കൂര്‍ ആയി ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ കിടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈവ് സ്മിത്ത് (21), ഡേസി റോസ് (21), റാഫേല്‍ ജീന്‍ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫീ റസണ്‍ (20, ഷെയ്ന്‍ ലോഗ്ലിന്‍ (32) എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന തിരക്കു പിടിച്ച ഹൈവേയില്‍ ഒരു അപകടം നടന്നിട്ട് രണ്ടു ദിവസം ആരും അറിഞ്ഞില്ല എന്നത് തികച്ചും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു . അപകടത്തില്‍ മരണമടഞ്ഞ റാഫേല്‍ ജീന്‍ മുന്‍ കാര്‍ഡിഫ് സിറ്റി ഫുട്‌ബോള്‍ താരം ലിയോണ്‍ ജീനിന്റെ മകനാണ്. 2019-ല്‍ ഇതേ വഴിയിലൂടെ അപകടകരമാം വിധം കാറോടിച്ചതിന് ശിക്ഷിക്കപ്പെട്ട വ്യക്തി കൂടിയാണ് റാഫേല്‍. 2015-ല്‍കൊക്കെയ്ന്‍ വ്യാപാരവുമായി ബന്ധപ്പെട്ട് ലിയോണ്‍ ജീന്‍ കുറച്ചു നാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മീസ്ഗ്ലാസിലെ മഫ്‌ളര്‍ ബാറില്‍ ഇവര്‍ പാര്‍ട്ടി പങ്കെടുത്തതായി പറയപ്പെടുന്നു. ശനിയാഴ്ച്ച വെളുപ്പിന് 2 മണിക്കാണ് ഇവരെ അവസാനമായി കാണുന്നത്. മുന്‍പേ പരിചയക്കാരായിരുന്നോ എന്ന കാര്യം ഉറപ്പായിട്ടില്ല. ന്യുപോര്‍ട്ടിലെ നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടത് എന്ന ചില വാര്‍ത്തകളും ഉണ്ട്. ശനിയാഴ്ച്ച ഒരു പെട്രോള്‍ സ്റ്റേഷനിലെ സി സി ക്യാമറയിലാണ് ഇവരുടെ അവസാന ദൃശ്യമുള്ളത്. അതിനു തൊട്ടുമുന്‍പായി ഡാന്‍സിയും റാഫേലും ഒരുമിച്ചുള്ള ഒരു സ്‌നാപ്ചാറ്റ് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
ഇവരെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇവരെ കണ്ടെത്തുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. റോഡില്‍ നിന്നും തെന്നി മാറി ഒരല്‍പം താഴ്ച്ചയുള്ള ഭാഗത്ത് മരക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു കാര്‍ കാണപ്പെട്ടത്. നിയന്ത്രണം വിട്ട് തെന്നി മാറിയതാവാം എന്നാണ് നിഗമനം. അപകടത്തില്‍ പെട്ട കാറിന്റെ അതുവരെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ വിവിധ സി സി ടി വി ക്യാമറകളില്‍ നിന്നായി ശേഖരിക്കുകയാണ് പോലീസ്.
അതിനിടയില്‍ അപകടമുണ്ടായ സ്ഥലത്ത് പ്രശനങ്ങല്‍ സൃഷ്ടിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അപകട സ്ഥലത്തു നിന്നും മാറി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും പോകാതിരുന്ന തോമസ് ടെയ്‌ലര്‍ എന്ന 47 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ അപകടത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് ടെയ്‌ലര്‍ പറയുന്നത്. തിരക്കു പിടിച്ച നിരത്തില്‍ അപകടം നടന്നിട്ട് രണ്ടു ദിവസക്കാലത്തോളം ആരും അറിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അയാള്‍ പറയുന്നു.
സൗദിയിൽ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. വിചാരണക്കോടതി വിധിച്ച ശിക്ഷ ജിദ്ദ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. ബന്ദര്‍ അല്‍ഖര്‍ഹദിയെന്ന യുവാവിനെ കാറിലിട്ടു ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ആൾക്കാണ് വധശിക്ഷ.
ജിദ്ദ ക്രിമിനല്‍ കോടതി വിധിക്കെതിരെ പ്രതി കഴിഞ്ഞയാഴ്ച അപ്പീല്‍ നല്‍കിയിരുന്നു. ബന്ദര്‍ അല്‍ഖര്‍ഹദിയെ കൊലപ്പെടുത്താന്‍ തന്റെ കക്ഷി ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം . എന്നാല്‍ ഇതു കോടതി തള്ളി.അപ്പീല്‍ കോടതി വിധിയില്‍ ബന്ദറിന്റെ പിതാവ് ത്വാഹാ മുഹമ്മദ് അല്‍ഖര്‍ഹദി സംതൃപ്തി പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട ബന്ദര്‍ അല്‍ഖര്‍ഹദിയുടെ സുഹൃത്താണ് പ്രതി.
സൗദിയയില്‍ സ്റ്റ്യുവാര്‍ഡ് ആയി ജോലി ചെയ്തിരുന്ന ബന്ദറിനെ പ്രതി കാറിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങനെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിനു തൊട്ടു മുൻപു ബന്ദര്‍ അല്‍ഖര്‍ഹദി പ്രതിയോട് ഉച്ചത്തില്‍ ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാമായിരുന്നു.
കൂട്ടുകാരനെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. ബന്ദറും തന്റെ കക്ഷിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രതിയുടെ അഭിഭാഷന്‍ അപ്പീല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.