കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാങ്കാവ് വാരിയത്ത് വീട്ടില്‍ ജിശാന്ത് (കുട്ടന്‍-32) ആണ് മരിച്ചത്. തിങ്കളാഴ്ച ആനിഹാള്‍ റോഡിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ കയര്‍ ചുറ്റിയനിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.

ഞായറാഴ്ച രാത്രിയാണ് ജിശാന്ത് സുഹൃത്തിനൊപ്പം നഗരത്തിലേക്ക് എത്തിയത്. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാത്തതോടെ കുടുംബം കോഴിക്കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് പൊലീസെത്തുന്നത്.

തുടര്‍ന്ന് കിണറിനുള്ളില്‍ കയറുകൊണ്ട് ചുറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടിട്ടില്ല. ഇതിനാല്‍ മോഷണശ്രമത്തിനിടെയിലെ കൊലപാതകമായി കരുതാനാകില്ലെന്നാണ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.