Crime

ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന് സമീപം ഒരു പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരാരി ലാലിന്റെ ബാഗും മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്നാണ് മുരാരി ലാല്‍ മരിച്ചതെന്ന് പറഞ്ഞ പൊലീസ് എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമായിട്ടില്ലെന്നും പറയുന്നു. ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് മുരാരി ലാല്‍ ലഖ്‌നൗവിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പുഷ്പക് എക്‌സ്പ്രസ് ട്രെയിനില്‍ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു.മുരാരി ലാല്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ വിസ്‌കോന്‍സിനിനെ മിൽ‌വാക്കി നഗരത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. മോൾ‌സൺ കോഴ്‌‌സ് സമുച്ചയത്തിലായിരുന്നു വെടിവെപ്പ്. മോൾ‌സൺ കോഴ്‌‌സ് സമുച്ചയത്തിലെ അഞ്ച് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

മിൽ‌വാക്കി സ്വദേശിയായ 51 കാരനാണ് അക്രമി. ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ‘അഞ്ചുപേരും നമ്മളെപോലെ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം എത്രയും നേരത്തെ അവരവരുടെ കുടുംബങ്ങളില്‍ മടങ്ങിയെത്തണം എന്നായിരിക്കും അവരുടേയും ആഗ്രഹിച്ചിട്ടുണ്ടാവുക. ഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല’. മിൽ‌വാക്കി മേയർ ടോം ബാരറ്റ് പറഞ്ഞു.

അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിവെയ്പില്‍ അനുശോചനം അറിയിച്ചു.

കോർപ്പറേറ്റ് ഓഫീസുകളും മദ്യനിർമ്മാണ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്. ഈ സമുച്ചയത്തിൽ 600 പേരെങ്കിലും ജോലിചെയ്യുന്നുണ്ട്. മോൾസൺ കോഴ്‌സിന്റെ ഭാഗമായ മില്ലർ ബ്രൂവിംഗ് കമ്പനിയുടെ പേരിനോട് ചേര്‍ന്നാണ് പ്രദേശത്തെ മിൽ‌വാക്കിയെന്നു വിളിക്കുന്നത്. അക്രമി ഒരു മദ്യനിര്‍മ്മാണ തൊഴിലാളിയാണ്. ‘നിർഭാഗ്യവശാൽ, ഈ ദാരുണമായ സംഭവത്തിൽ ഞങ്ങളുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന്’ മോൾസൺ കോഴ്‌സ് സിഇഒ ഗാവിൻ ഹാറ്റേഴ്‌സ്ലി പറഞ്ഞു. എല്ലാവര്‍ക്കും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതിനായി ഞങ്ങള്‍ മദ്യശാല താല്‍ക്കാലികമായി ഒരാഴ്ചത്തേക്ക് അടച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴുത്തിൽ കുരുക്കിട്ട്, സുഹൃത്തായ യുവതിയെ വിഡിയോ കോളിലൂടെ കാട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിന് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.

ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രിയിൽ ജോലിക്കു ശേഷം 12ന് മുറിയിൽ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ വിഡിയോ കോളിൽ എത്തി താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് കഴുത്തിൽ കുരുക്കിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിച്ചപ്പോഴാണു സംഭവം അറിഞ്ഞത്. തുടർന്ന് ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് ഉള്ളിൽ കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്. ബാദുഷ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായത്. ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

ബാദുഷയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ കബറടക്കി. മാതാവ്: മുംതാസ്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ കോടതി ഹാളില്‍ പ്രദര്‍ശിപ്പിച്ചു.

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ബി.ജെ.പി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങളാണ് കോടതി പ്രദര്‍ശിപ്പിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കോടതി നിര്‍ദേശ പ്രകാരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിനുവേണ്ടി സോളിസിറ്റര്‍ ജനറലിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമുള്ളത് കൊണ്ടാണ് കോടതിയില്‍ ഹാജരായതെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ ജോളിയുടെ മൊഴിയെടുത്ത് പോലീസ്. കൈഞരമ്പ് കടിച്ച്‌ മുറിച്ചതാണെന്നാണ് ജോളിയുടെ മാെഴി. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജോളിയിപ്പോള്‍. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച്‌ മുറിച്ചെന്നും ടൈലില്‍ ഉരച്ച്‌ വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്ന് ജയില്‍ സൂപ്രണ്ട് പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൂടത്തായി കൂട്ടക്കൊലപാതകക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലാ ജയിലില്‍വച്ച് കയ്യിലെ ഞരമ്പ് മുറിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തു.

രാജ്യ തലസ്ഥാനത്തുണ്ടായ കലാപത്തെ അപലപിച്ച് അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍. ലോകം നിങ്ങളെ കാണുന്നുണ്ട്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും വിഭജനങ്ങളും ജനാധിപത്യം വച്ചുപൊറുപ്പിക്കരുതെന്ന് പ്രമീള ജയപാല്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

ദില്ലിയിലെ കലാപത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ട ദ ന്യൂയോര്‍ക്ക് ടൈസിന്‍റെ വാര്‍ത്തയോടൊപ്പമാണ് പ്രമീള ജയപാലിന്‍റെ ട്വീറ്റ്. ജമ്മുകശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം തയ്യാറാക്കിയ വ്യക്തിയാണ് പ്രമീള ജയപാല്‍. ദില്ലിയിലെ കലാപം ധാര്‍മ്മിക നേതൃത്വത്തിന്‍റെ പരാജയമെന്നാണ് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി അലന്‍ ലോവെന്തല്‍ പ്രതികരിച്ചത്. സെനറ്റര്‍ എലിസബത്ത് വാരനും ദില്ലിയിലെ കലാപത്തെ ശക്തമായി അപലപിച്ചു.

ജനാധിപത്യ പങ്കാളിയായ ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. എന്നാല്‍ മത സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ പാലിക്കപ്പെടണം. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള അക്രമം പ്രോല്‍സാഹിപ്പിക്കപ്പെടാവുന്നതല്ലെന്ന് എലിസബത്ത് വാറന്‍ പ്രതികരിച്ചു.

യുഎസ് കോണ്‍ഗ്രസ് നേതാവ് റഷീദ ത്ലയ്ബ് ദില്ലി കലാപത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചു. എന്നാല്‍ ദില്ലിയില്‍ വംര്‍ഗീയ സംഘര്‍ഷം നടക്കുന്നതാണ് യഥാര്‍ത്ഥ സംഭവം. മുസ്‍ലിംമുകളെ ലക്ഷ്യമിട്ടാണ് അക്രമം. ഇന്ത്യയില്‍ മുസ്‍ലിമുകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നിശബ്ദരായി ഇരിക്കാനാവില്ലെന്ന് റഷീദ പറയുന്നു. പ്രസിഡന്‍റ് ട്രംപ് ദില്ലിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വര്‍ഗീയ സംഘര്‍ഷത്തില്‍ പതിനൊന്ന് പേര്‍ ദില്ലി പരിസരത്ത് കൊല്ലപ്പെട്ടുവെന്നായിരുന്നു ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

സ്വന്തം മകനെ എറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ ശരണ്യ ഭര്‍ത്താവിനെ കണ്ട് പൊട്ടിക്കരഞ്ഞു. കാമുകന്‍ നിധിന്റെ പ്രേരണയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പോലീസിനോട് പറയുകയുണ്ടായി. ആദ്യം ശരണ്യ പറഞ്ഞിരുന്നത് മകനെ കൊന്നത് താന്‍ ഒറ്റയ്ക്കാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും ആണ്.

ഇപ്പോള്‍ ശരണ്യ പറയുന്നതിങ്ങനെ.. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടില്‍ നിന്ന് താന്‍ മോഷ്ടിച്ചതെന്നും ശരണ്യ പറഞ്ഞു. കുഞ്ഞിനെ മുമ്പും കൊലപ്പെടുത്താന്‍ യുവതി ശ്രമിച്ചിരുന്നു.

എന്നാല്‍ ശരണ്യയുടെ മൊഴി കാമുകന്‍ നിധിന്‍ തള്ളുകയാണുണ്ടായത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, യുവതിയെ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും നിധിന്‍ പറഞ്ഞു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ശരണ്യയെ കാണാന്‍ എത്തിയിരുന്നതായി നിധിന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു.

അതേസമയം, ഭര്‍ത്താവ് പ്രണവിനെ കണ്ട ശരണ്യ ‘എനിക്കാരുമില്ലാതായി’ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. പ്രണവിന്റെ സുഹൃത്ത് കൂടിയാണ് യുവതിയുടെ കാമുകനായ നിധിന്‍. നിധിനെ കണ്ടതും കുടുംബം തകര്‍ത്തല്ലോടാ എന്നും പറഞ്ഞ് തല്ലാനോങ്ങിയ പ്രണവിനെ കുടെയുണ്ടായിരുന്നവര്‍ പിടിച്ചുമാറ്റി.

തിരിപ്പൂര്‍ അവിനാശിയ്ക്ക് പിന്നാലെ വീണ്ടും ആളുകളുടെ ജീവനെടുത്ത് ബസ് അപകടം. രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം. ലേക്ഹാരി നഗരത്തിലെ മേജ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് സ്വായ് മദാപൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടമായി ബസ് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബസില്‍ 28 പേര്‍ ഉണ്ടായിരുന്നു. രാവിലെയാണ് അപകടം. മരിച്ചവരില്‍ 10 പുരുഷനും, 10 സ്ത്രീകളും മൂന്ന് കുട്ടികളുമാണുള്ളത്. പരിക്കേറ്റവരെ അടുത്തുള്ള ലേക്കാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുവർഷത്തിലും ഇടുക്കി ജില്ലയെ വിടാതെ പിന്തുടർന്നു കൊലപാതകങ്ങൾ. 2 മാസത്തിനിടെ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 7 കൊലപാതകക്കേസുകളാണ്

കൊലപാതകങ്ങളിൽ ജില്ല മുങ്ങിയപ്പോൾ ജില്ലയിലെ ശാസ്ത്രീയ പരിശോധന വിദഗ്ധരും വിരലടയാള വിദഗ്ധരും കഴിഞ്ഞ ദിവസം വെള്ളം കുടിച്ചു. ശാസ്ത്രീയ പരിശോധന നടത്തുന്നവരും വിരലടയാള വിദഗ്ധരും തിങ്കളാഴ്ച മാത്രം ഓടിയത് ഒട്ടേറെകിലോമീറ്ററുകൾ. വണ്ടിപ്പെരിയാർ, മറയൂർ, തൂക്കുപാലം, കമ്പംമെട്ട് എന്നിവിടങ്ങളിലെത്തി പരിശോധന നടത്താൻ പാടുപെട്ട സംഘം തിങ്കൾ വൈകിട്ടാണ് മറയൂരിലെ അന്വേഷണം പൂർത്തിയാക്കിയത്.

വണ്ടിപ്പെരിയാറിൽ ഗൃഹനാഥയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തു രാവിലെ ശാസ്ത്രീയ പരിശോധനാ വിദഗ്ധരും വിരലടയാള വിദഗ്ധരും എത്തി. മറയൂരിൽ ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാനാണ് പിന്നീടു പുറപ്പെട്ടത്. ശരീരമാസകലം വെട്ടും കുത്തും ഏറ്റ നിലയിലാണ് മറയൂരിൽ മൃതദേഹം കണ്ടെത്തിയത്. ഈ കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ മണിക്കൂറുകൾ എടുത്തു.

ഈ കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തുടർന്ന് കമ്പംമെട്ടിൽ വാക്കുതർക്കത്തിനിടെ പരുക്കേറ്റതിനെത്തുടർന്നു മരിച്ച ടോമിയുടെ മൃതദേഹം പരിശോധിക്കാൻ വിദഗ്ധ പരിശോധനാ സംഘം തൂക്കുപാലത്ത് എത്തി.

തുടരെത്തുടരെയുള്ള കൊലപാതകങ്ങളിൽ വിറങ്ങലിച്ച് ജില്ല. 2 മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 7 കൊലപാതകക്കേസുകൾ. ജനുവരിയിൽ 3 കേസുകളും ഈ മാസം 4 കേസുകളും റിപ്പോർട്ട് ചെയ്തു. 4 കേസുകൾ കഴിഞ്ഞ 2 ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്തത്. മറയൂരിൽ 70 വയസ്സ് പ്രായമുള്ള ആളെ വീട്ടിൽ വച്ചു വെട്ടിക്കൊലപ്പെടുത്തി ചാക്കിൽ കെട്ടി വൈദ്യുതി ഓഫിസിന് സമീപം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇതിലൊന്ന്.

മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പനെയാണ് (70 മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പംമെട്ട് അച്ചക്കടയിൽ മർദനമേറ്റ് ആറ്റിൻകര കൊല്ലപ്പള്ളിൽ ടോമി (49) മരിച്ചതാണ് അടുത്ത സംഭവം. വണ്ടിപ്പെരിയാർ ഡൈമുക്ക് 24 പുതുവേൽ ഭാഗത്ത് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയെ (50) പീഡനശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയതാണ് അടുത്തത്.

ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ മകൻ അടിച്ചുകൊന്ന സംഭവം ആണു മറ്റൊന്ന്. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫാണ് (കൊച്ചേട്ടൻ–64) മരിച്ചത്. മകൻ രാഹുലിനെ (32) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 9 ന് ആണ് സംഭവം. മകന്റെ ക്രൂരമർദനമേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ജോസഫ് ശനിയാഴ്ചയാണ് മരിച്ചത്.

Copyright © . All rights reserved