കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും െതളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. മൂന്നുവർഷം മുൻപ് കണ്ടെത്തിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിലിന്റേത് (47) ആണെന്നു തിരിച്ചറിഞ്ഞു. ബിർജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിർജു കൊലപ്പെടുത്തിയതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. കൊലപാതകത്തിൽ സഹായിച്ചതിനു 10 ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലത്തിനായി ഇസ്മായിൽ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങൾ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിർജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു ചാക്കിലാക്കി.
കാലുകളും കൈകളും തലയും വെവ്വേറെ ചാക്കുകെട്ടിലാക്കി പുഴയിലാണു തള്ളിയത്. കൈകളും തലയുമില്ലാത്ത ശരീരഭാഗം ചാക്കിൽ കെട്ടി കാരശ്ശേരി പഞ്ചായത്തിൽ റോഡരികിൽ കോഴിമാലിന്യങ്ങൾക്കിടയിൽ തള്ളി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയിൽ നിന്നാണു മരിച്ചതു ഇസ്മായിൽ ആണെന്ന നിഗമനത്തിലെത്തിയത്.
മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇസ്മായിലിന്റെ പേരിൽ മോഷണക്കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ഇസ്മായിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. മൃതദേഹത്തിന്റെ വിരലടയാളവും ഇതും ഒന്നാണെന്നു പരിശോധനയിൽ കണ്ടെത്തി. തുടർന്നു ഇസ്മായിലിന്റെ മാതാവിന്റെ രക്തസാംപിൾ ശേഖരിച്ചു ഡിഎൻഎ പരിശോധന നടത്തിയതോടെ മരിച്ചത് ഇസ്മായിൽ ആണെന്ന് ഉറപ്പിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ തേടിയുള്ള അന്വേഷണത്തിലാണ് മുക്കം ഭാഗത്തു നിന്നു ക്വട്ടേഷൻ ഇടപാടിൽ ഇസ്മായിലിനു പണം ലഭിക്കാനുണ്ടായിരുന്നുവെന്നു സുഹൃത്തുക്കളിൽ നിന്നു വിവരം ലഭിച്ചത്. ഈ ക്വട്ടേഷൻ ഇടപാട് കൊലപാതകം ആണെന്ന സൂചനയും ക്രൈം ബ്രാഞ്ചിനു ലഭിച്ചു. തുടർന്നു മുക്കം ഭാഗത്തു സമീപകാലത്തു നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചു.
ജയവല്ലിയുടെ മരണത്തിൽ നാട്ടുകാർക്കുള്ള സംശയങ്ങളും മരണത്തിനു ശേഷം മകൻ ബിർജു വീടും സ്ഥലവും വിറ്റു നാട്ടിൽ നിന്നു പോയതും സംശയമുളവാക്കി. ഇസ്മായിലും ബിർജുവും തമ്മിൽ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചു. ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇയാൾ നീലഗിരിയിലുണ്ടെന്നു കണ്ടെത്തി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. 2017ൽ മൃതശരീരത്തിന്റെ ഭാഗങ്ങൾ ചാക്കിൽ െകട്ടിയ നിലയിൽ പല സ്ഥലത്തു നിന്നായി കണ്ടെത്തിയതാണു കേസിന്റെ തുടക്കം. 2017 ജൂൺ 26നു ചാലിയം കടലോരത്തു നിന്നു മൃതദേഹത്തിന്റെ ഇടതു കൈകയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ഇതേ ഭാഗത്തുനിന്നു വലതുകൈയും കിട്ടി.
അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 6നു കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ തടപറമ്പ് റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ കൈകാലുകളും തലയും ഒഴികെയുള്ള ശരീരഭാഗം കണ്ടെത്തി. ഓഗസ്റ്റ് 13ന് ചാലിയത്തു വച്ചു തലയോട്ടിയും കണ്ടെത്തി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. 2017 ഒക്ടോബർ നാലിനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി ഇ.ജെ.ജയരാജിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.ബിനോയ് ആണു അന്വേഷിച്ചത്.
ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ മകനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അരൂർ മേഴ്സി സ്കൂളിൽവെച്ചാണ് ക്ലാസ് മുറിയിൽ അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ തല്ലിയത്. രക്ഷിതാക്കളുടെ മീറ്റിങ്ങിനിടെയായിരുന്നു സംഭവം. മാർക്ക് കുറഞ്ഞതിന് അധ്യാപികയോട് കയർക്കുകയും, പിന്നീട് മകനെ അച്ഛൻ തല്ലുകയും ചെയ്യുന്ന വീഡിയോ പിൻനിരയിൽ ഇരുന്ന ആരോ മൊബൈലിൽ പകർത്തുകയായിരുന്നു.
വീഡിയോയുടെ തുടക്കം മുതലേ വിദ്യാർഥിയുടെ പിതാവ് ദേഷ്യത്തോടെ അധ്യാപികയോട് സംസാരിക്കുന്നത് കാണാം. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അന്വേഷിച്ച് ഇയാൾ അധ്യാപികയോട് തട്ടിക്കയറി. പ്രിൻസിപ്പലിനെ വിളിക്കാനും ഇയാൾ ആക്രോശിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അധ്യാപിക, വിദ്യാർഥിയോട് തിരക്കുന്നതിനിടെയാണ് ക്ലാസ് മുറിയിലെ മുൻനിരയിൽ ഇരുന്ന അച്ഛൻ ചാടി എഴുന്നേറ്റ് മകന്‍റെ മുഖത്ത് അടിക്കുന്നത്. ക്ലാസ് ടെസ്റ്റിന്‍റെ പേപ്പർകൊണ്ട് മുഖംമറച്ചുനിന്ന് കുട്ടിയെയാണ് അച്ഛൻ തല്ലിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അച്ഛനെതിരെ രൂക്ഷവിമർശനവുമായി കമന്റുകൾ വന്നു. ഒടുവിൽ പൊലീസും ചൈൽഡ് ലൈനും സംഭവത്തിൽ ഇടപെട്ടു. നിയമനടപടി തുടങ്ങിയതായി അധികൃതർ പറയുന്നു.
സംഭവം സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ വിശദീകരണവുമായി കുട്ടിയുടെ അച്ഛനും അരൂർ സ്വദേശിയുമായ സതീശൻ പൈ രംഗത്തെത്തി. മകനെ ഏറെ സ്നേഹിക്കുന്നയാളാണെന്നും ദേഷ്യം നിയന്ത്രിക്കാനാകാത്ത നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റാണെന്നുമാണ് ഇയാൾ പറയുന്നത്. ഒരു മാസം മുമ്പ് ക്ലാസ് ടെസ്റ്റിൽ കുട്ടിക്ക് മാർക്ക് കുറഞ്ഞപ്പോൾ സ്കൂളിലെത്തി മകനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. വീണ്ടും മാർക്ക് കുറഞ്ഞതോടെയാണ് സ്കൂളിലെത്തി അധ്യാപികയോട് വിവരം തിരക്കിയത്. സംസാരത്തിനിടയിൽ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്ന ഘട്ടത്തിലാണ് മകനെ തല്ലിയതെന്നും ഇയാൾ പറയുന്നു. വർഷം 75000 രൂപയോളം ഫീസ് നൽകിയാണ് മകനെ പഠിപ്പിക്കുന്നതെന്നും ഇയാൾ പറയുന്നു.
തനിക്കെതിരെ രഹസ്യമൊഴി നൽകിയ ആളുമായി കോടതിയിൽ വച്ച് സംസാരിച്ച് ജോളി. കഴിഞ്ഞ ദിവസം കോടതിയിലെത്തിച്ചപ്പോഴാണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി, തനിക്കെതിരെ രഹസ്യമൊഴി നൽകിയ ജോസഫ് ഹില്ലാരിയോസുമായി സംസാരിച്ചത്. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംസാരം.
കൂടത്തായിയിൽ കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമാണ് ജോസഫ്. ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത് ജോസഫ് ഹില്ലാരിയോസായിരുന്നു.
ഈ പരാതിയിലാണ് പൊലീസ് ദുരൂഹമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതും ഇൻക്വസ്റ്റ് നടത്തിയതും. അന്വേഷണഭാഗമായി ശവക്കല്ലറകൾ തുറക്കാൻ അന്വേഷണ സംഘം തീരുമാനിച്ചപ്പോൾ അഭിഭാഷകനെ കണ്ട ജോളിക്കൊപ്പം മറ്റു ബന്ധുക്കളുടെ കൂടെ ഇയാളും ഉണ്ടായിരുന്നു.
പിന്നീട് ജോസഫ് മജിസ്ട്രേറ്റിന് മുമ്പാകെ ജോളിക്കെതിരെ രഹസ്യമൊഴി നൽകി. ഇയാളുമായി ജോളി കോടതിയിൽ വച്ച് സംസാരിച്ചതിനെ തുടർന്ന് ജോസഫിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍ ചോദ്യംചെയ്തിരുന്നു.
പിതാവിന്റെ സ്വത്ത് ഭാഗംവച്ചതുമായി ബന്ധപ്പെട്ട് അനിയൻ നൽകിയ ഒരു കേസിൽ ഹാജരാകാനാണ് കോടതിയിലെത്തിയതെന്നായിരുന്നു ജോസഫ് ഹില്ലാരിയോസ് അറിയിച്ചത്. തന്നെ കണ്ടപ്പോൾ ജോളി അടുത്തു വന്ന് സംസാരിച്ചതാണെന്നും കുടുബത്തിലെ ആളുകൾ തന്നെപ്പറ്റി എന്താണ് പറയുന്നതെന്ന് അന്വേഷിച്ചുവെന്നുമാണ് ജോസഫ് ചോദ്യം ചെയ്യലിൽ അറിയിച്ചത്.
ഭക്ഷണം പോലും നല്‍കാതെ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും രണ്ടു മക്കളെയും വീട്ടുതടങ്കലില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു. ചുനക്കര ലക്ഷംവീട് കോളനിയില്‍ അന്ധനായ കുഞ്ഞുമോന്‍-സജീദ ദമ്പതികളുടെ മകള്‍ നിഷ(26)യെയാണ് ഭര്‍തൃ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചത്. നിഷയുടെ മക്കളായ നിജാഫാത്തിമ(ആറ്), മുഹമ്മദ്സല്‍മാന്‍(ഒന്ന്) എന്നിവരും വട്ടപ്പാറയിലുള്ള ഭര്‍തൃവീട്ടില്‍ തടങ്കലിലായിരുന്നു.
ഭക്ഷണം പോലും ലഭിക്കാതെ അവശയായ നിഷയെ കഴിഞ്ഞ 10 ന് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മര്‍ദിച്ചു. കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും പീഡിപ്പിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഓടി രക്ഷപെട്ട നിഷ റോഡിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ നിന്നും പിങ്ക് പോലീസെത്തി പിങ്ക് പോലീസെത്തി യുവതിയെയും മക്കളെയും മോചിപ്പിച്ച് ജില്ലാ ആശുപത്രിയിലാക്കി.
ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. വിവരമറിഞ്ഞെത്തിയ നിഷയുടെ മാതാപിതാക്കള്‍ മൂവരെയും ചുനക്കരയിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. നിഷയെ പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജില്ലാ ആശുപത്രിയിലെത്തി നിഷയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി.
മാവേലിക്കര റെയില്‍വേ ലെവല്‍ക്രോസില്‍ വച്ച് ട്രെയിനിടിച്ച് തെറിച്ച് വീണാണ് നിഷയുടെ അച്ഛന്‍ കുഞ്ഞുമോന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതിനു ശേഷം നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. നാട്ടുകാരും പള്ളിക്കമ്മിറ്റിയും മുന്‍കൈയെടുത്ത് 2012 ലാണ് നിഷയുടെ വിവാഹം നടത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മര്‍ദിച്ചതെന്ന് നിഷ പറഞ്ഞു.
ഡൽഹി നിർഭയ കൂട്ട ബലാത്സംഗ കേസിലെ രണ്ട് പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികളിൽ ഒരാൾ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. നാല് പ്രതികളിൽ ഒരാളായ മുകേഷ് സിങാണ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചത്. വധ ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് ദയാഹർജിയിലെ ആവശ്യം.
ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാൻ മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികളിലുൾപ്പെട്ട വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരായിരുന്നു തിരുത്തൽ ഹരജിയുമായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി രാവിലെ തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാ ഹർജി സമർപ്പിച്ചത്. ഇതോടെ മുൻ നിശ്ചയിച്ച ദിവസം വധശിക്ഷ നടപ്പാക്കാനാവില്ലെന്നാണ് വിലയിരുത്തൽ.
രാഷ്ട്രപതിയുടെ തീരുമാനം പ്രതികൾക്ക് പ്രതികൂലമായാൽപ്പോലും 22ന് വധശിക്ഷ നടപ്പാക്കാൻ സാധ്യതയില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ദയാവധത്തിനുള്ള അപേക്ഷ തള്ളിയാലും 14 ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാനാകൂ എന്നതാണ് വിധി നടപ്പാക്കുന്നതിൽ തിരിച്ചടിയാവുന്നത്.
വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിൽ പ്രതികൾക്കു മുന്നിൽ ബാക്കിയുള്ള രണ്ട് മാർഗങ്ങളിലൊന്നായിരുന്നു തിരുത്തൽ ഹരജി രാഷ്ട്രപതിയുടെ ദയാഹരജിയും. ഇതിൽ അവസാന സാധ്യതുയും തേടുകയാണ് ദയാഹർജി സമർപ്പിക്കുന്നതിലൂടെ പ്രതികൾ.
അതിനിടെ, നിര്‍ഭയാ കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങളുടെ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി നാലുപ്രതികളുടെയും ഡമ്മികള്‍ തൂക്കിലേറ്റി. ആരാച്ചാര്‍ക്ക് പകരം ജയില്‍ ഉദ്യോഗസ്ഥനാണ് ഡമ്മികള്‍ തൂക്കിലേറ്റിയത്. ആദ്യമായാണ് തീഹാര്‍ ജയിലില്‍ ഒരേസമയം നാലുപ്രതികളെ തൂക്കിലേറ്റുന്നെന്ന പ്രത്യേകതയും കേസിനുണ്ട്.
ഒരേസമയം രണ്ട് പേരെ മാത്രമാണ് തൂക്കിലേറ്റാനുള്ള സൗകര്യമായിരുന്നു ഈ ജയിലിലുണ്ടായിരുന്നത്. പുതിയതായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ആരാച്ചാര്‍മാരായിരിക്കും ശിക്ഷ നടപ്പാക്കാന്‍ ഉണ്ടാകുകയെന്നാണ് വിവരം.
പാലക്കാട് വടക്കഞ്ചേരിയിൽ നെല്ലിയാമ്പടത്ത് അച്ഛൻ മകനെ തല്ലിക്കൊന്നു.36 വയസുള്ള ബേസിലിനെയാണ് അച്ഛൻ മത്തായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മത്തായിയെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വഴക്കിനിടെ മത്തായി ബേസിലിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ബേസിൽ വീട്ടിൽ തന്നെ മരിച്ചു. വിദേശത്തായിരുന്ന ബേസിൽ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്, അവിവാഹിതനായ ബേസിൽ മുമ്പും മദ്യപിച്ച് വഴക്കുണ്ടാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം രാവിലെയുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശി സി.വി വര്‍ഗീസാണ് ചൊവ്വാഴ്ച രാവിലെ മസ്‍കത്തിലെ ഗാലയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചത്.
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന വര്‍ഗീസ്, അല്‍ സവാഹിര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷത്തോളം സലാലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മസ്‍കത്തിലെത്തിയത്. വിസ മാറുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മലയാളി നഴ്സ് സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയുമായ (34) മേരി ഷിനോയാണു മരിച്ചത്.
സൗദി അറേബ്യയിലെ ദമാമിന് സമീപം അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ ആണ് സ്റ്റാഫ് നേഴ്സ് മേരി ഷിനോ കൊല്ലപ്പെട്ടത്.ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മേരി ഷിനോ സംഭവസ്ഥലത്തു തന്നെ മരിച്ചു.സഫാനിയയിലെ എം ഒ എച്ച് ക്ലിനിക്കിൽ നാലു വർഷമായി നഴ്സായിരുന്നു മേരി ഷിനോ.
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിനയ് ശര്‍മ്മയുടെയും മുകേഷ് കുമാറിെന്റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.
തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരപരുക്ക് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.
തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഇവർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചത്. ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ഉച്ചയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. തൃശൂർ ആളൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം