ബിഹാറിൽ കൗമാരക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർക്ക് ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഹിന്ദു പുത്ര സംഘതൻ അംഗമായ നാഗേഷ് സമ്രത് (23), ഹിന്ദു സമാജ് സംഘതൻ അംഗമായ വികാസ് കുമാർ (21) എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായും ദേശീയ പൗരത്വ രജിസ്റ്ററിനെതിരായും രാഷ്ട്രീയ ജനതാദൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ത്രിവർണ പതാകയും കയ്യിൽ പിടിച്ച് പങ്കെടുത്ത ആമിർ ഹൻസ്‌ല (18)യെയാണ് 10 ദിവസങ്ങൾക്കുശേഷം ഡിസംബർ 31 ന് മരിച്ചനിലയിൽ കണ്ടെത്തിയത്. പുൽവാരി ഷരീഫ് പ്രദേശത്തെ ബാഗ് സ്റ്റിച്ചിങ് യൂണിറ്റിലെ ജോലിക്കാരനായിരുന്നു ആമിർ.
”അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗം നടത്തിയപ്പോൾ അമീർ ഹൻസ്‌ല അവിടെനിന്നു പോകാൻ ശ്രമിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘട് ഗാലി പ്രദേശത്തെ ചില ആൺകുട്ടികൾ പിന്നീട് ആമിറിനെ പിടിച്ചുവച്ചു. ആമിറിനെ കൊല്ലാൻ ഇഷ്ടികകളും മറ്റ് മൂർച്ചയുളള വസ്തുക്കളും ഉപയോഗിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിൽ പരുക്കുകളും ശരീരത്തിൽ രണ്ട് മുറിവുകളുടെ അടയാളങ്ങളും ഉണ്ടായിരുന്നു” ഫുൽവാരി ഷരീഫി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റാഫിഖർ റഹ്മാൻ പറഞ്ഞു.
”ഡിസംബർ 21 ന് സൈക്കിളിലാണ് ഹൻസ്‌ല ജോലിക്കു പോയത്. പക്ഷേ അന്നു ബന്ദായതിനാൽ സ്റ്റിച്ചിങ് യൂണിറ്റ് തുറന്നില്ല. തുടർന്ന് ഹൻസ്‌ല ആർജെഡിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ത്രിവർണ പതാകയും കയ്യിൽ പിടിച്ചു പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഹൻസ്‌ലയുടെ വീഡിയോ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. രാവിലെ 11.45 നാണ് കുടുംബം ഹൻസ്‌ലയുമായി അവസാനം സംസാരിച്ചത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിനു മുൻപുളള അവസാന ലൊക്കേഷൻ ഫുൽവാരി ഷരീഫ് ബ്ലോക്ക് ഓഫീസിന് അടുത്താണ്. ഈ പ്രദേശത്തുനിന്നാണ് അഴുകിയ നിലയിൽ ഹൻസ്‌ലയുടെ മൃതദേഹം കണ്ടെത്തിയത്,” റഹ്മാൻ പറഞ്ഞു.
പ്രതിഷേധത്തിൽ ആദ്യമായാണ് തന്റെ മകൻ പങ്കെടുത്തതെന്ന് ഹൻസ്‌ലയുടെ പിതാവ് സൊഹൈൽ അഹമ്മദ് പറഞ്ഞു. ”അവൻ ചെയ്ത തെറ്റ് എന്താണ്? അവൻ കയ്യിൽ ത്രിവർണ പതാക പിടിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു. 10-ാ ക്ലാസിനുശേഷം പഠനം നിർത്തിയ ഹൻസ്‌ല സ്റ്റിച്ചിങ് യൂണിറ്റിൽ ജോലി ചെയ്യാൻ തുടങ്ങിയതായി കുടുംബം പറഞ്ഞു.
”എന്റെ ആറു മക്കളിൽ നാലാമത്തെ മകനാണ് ആമിർ. മൂത്ത മകൻ മദ്രസാധ്യാപകനാണ്. മറ്റു നാലുപേർ പഠിക്കുന്നു. എനിക്കെന്റെ മകനെ നഷ്ടമായി. മറ്റൊരാൾക്കും ഇത് സംഭവിക്കരുത്,” പിതാവ് പറഞ്ഞു.
കഴിഞ്ഞ മേയ് മാസത്തിൽ ഓഫീസുകളുടെയും അതിലെ ഭാരവാഹികളുടെയും വിവരങ്ങൾ ശേഖരിക്കാൻ ബിഹാർ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ആവശ്യപ്പെട്ട 19 സംഘടനകളിൽ ഹിന്ദു പുത്ര സംഘതനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹൻസ്‌ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീപക് മഹട്ടോ, ഛോട്ടു മഹട്ടോ, സനോജ് മഹട്ടോ, റായിസ് പസ്വാൻ എന്നിവർ അറിയപ്പെടുന്ന കുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി.
ദീപക്, ഛോട്ടു, സനോജ് എന്നിവരിൽനിന്നാണ് ഹൻസ്‌ലയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തെക്കുറിച്ചുളള വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ആർജെഡിയുടെ പ്രതിഷേധത്തിനു മുൻപായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോകളിലൂടെ പ്രതിഷേധക്കാർക്കെതിരെ അക്രമം നടത്താൻ പദ്ധതിയിട്ടതിൽ സാമ്രാട്ടിന്റെയും കുമാറിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചെണ്ടുവര എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.
പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശയത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.
മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്‍പ് അനുരാധ പദ്വാളാണ് തന്റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.
എന്നാൽ മരണത്തിനു തൊട്ടു മുന്‍പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്റെയും അരുണിന്റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.
1974ൽ അനുരാധയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാൽ തന്റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്‍പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .
വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്‍പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.
തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.
ബോട്ടിനുള്ളിൽ തിരിച്ചറിയാനാകാത്ത വിധം ഏഴു മൃതദേഹങ്ങൾ, ആഴ്ചകളുടെ പഴക്കം. ജപ്പാന്റെ തീരത്തേക്ക് ഇത്തരം പ്രേതബോട്ടുകൾ എത്തുന്നത് ഇപ്പോൾ പതിവാണ്. മരങ്ങൾ കൊണ്ട് തീർത്ത ഉത്തരകൊറിയൻ ബോട്ടുകളാണ് മൃതദേഹങ്ങളുമായി ജപ്പാൻ കടൽത്തീരത്ത് എത്തുന്നത്. 2017 ൽ മാത്രം 104 ‘പ്രേത ബോട്ടുകൾ’ ജപ്പാന്റെ തീരം തൊട്ടെന്നാണ് കണക്ക്.
ഉത്തരകൊറിയയിൽ നിന്ന് 900 കിലോമീറ്ററോളം അകലെ ജപ്പാനിലെ സഡോ ദ്വീപിലാണ് ഉത്തര കൊറിയയിൽ നിന്നെന്നു കരുതുന്ന ബോട്ട് തീരസംരക്ഷണ സേന കണ്ടെത്തിയത്. ശനിയാഴ്ച നടന്ന പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ നിലയിൽ ഏഴ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രണ്ടു മൃതദേഹങ്ങൾ ഉടലും തലയും വേർപെട്ട നിലയിലായിരുന്നു. സാരമായി കേടുപറ്റിയ ബോട്ടിൽ കൊറിയന്‍ അക്ഷരങ്ങളും സംഖ്യകളും പെയിന്‍റ് ചെയ്തിരുന്നതാണ് ബോട്ട് ഉത്തരകൊറിയയിൽ നിന്നാണെന്ന സംശയങ്ങൾക്കു ബലം നൽകിയത്. മുൻകാലങ്ങളിൽ ജപ്പാൻ തീരത്തടിഞ്ഞ പ്രേത ബോട്ടുകളിൽ ഭൂരിഭാഗവും ഉത്തരകൊറിയയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഉത്തര കൊറിയയിലെ ഭക്ഷ്യ പ്രതിസന്ധിയാണ് ജനങ്ങളെ കടലിലേക്കു തള്ളിവിടുന്നതെന്നാണ് അനുമാനം. ഭക്ഷണമോ വെള്ളമോ വഴി കാട്ടാനുള്ള ജിപിഎസ് സംവിധാനങ്ങളോ പോലുമില്ലാതെയാണു പലരും പരമ്പരാഗത തടിബോട്ടുകളും കടലിലേക്കിറങ്ങുന്നതു തന്നെ. കിഴക്കൻ തീരത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞ വർഷമാണ് കിം ജോങ് ഉൻ വെട്ടിക്കുറച്ചത്. ഉത്തര കൊറിയയിൽ നിന്ന് രാജ്യം വിടാൻ ഒരുങ്ങുന്നവർ ഈ വഴിയാണ് തിരഞ്ഞെടുക്കുക. ഇങ്ങനെ രാജ്യം വിടുന്നവർ പലപ്പോഴും തീരസംരക്ഷണ സേനയുടെ പിടിയിൽപെടും. ഇവരെ കഴുത്തുവെട്ടി കൊന്നുകളയുകയോ കടലിൽ മുക്കിക്കൊല്ലുകയോ ആണ് കിമ്മിന്റെ സേന സാധാരണ ചെയ്യുക.
ചാകരക്കാലത്ത് ചില ബോട്ടുകൾക്ക് സർക്കാർ ‘ക്വാട്ട’ നിശ്ചയിച്ചു നൽകാറുണ്ടെന്നും പറയുന്നത്ര മത്സ്യം കൊണ്ടു വന്നില്ലെങ്കിൽ വീണ്ടും തിരിച്ചു കടലിലേക്കു തിരിച്ചു വിടുമെന്നും രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ കൂടുതൽ മത്സ്യത്തിനായി ഉൾക്കടലിലേക്കു പോകാൻ മത്സ്യത്തൊഴിലാളുകൾ നിർബന്ധിക്കപ്പെടുകയും വഴിതെറ്റി ഭക്ഷണവും വെള്ളവും തീർന്ന് മരിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച തീരത്തണഞ്ഞ ബോട്ടിൽ ഉത്തരകൊറിയൻ അക്ഷരങ്ങളും സംഖ്യകളുമാണ് തെളിവുകളായി അവശേഷിച്ചിരുന്നത്.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ക്രൂരതകൾ താങ്ങാനാകാതെ ആയിരങ്ങളാണ് അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. കൊറിയൻ യുദ്ധത്തിനു ശേഷം 32,000ത്തോളം ഉത്തര കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. ഭൂരിപക്ഷം പേരും ചൈന വഴിയാണു കടക്കുന്നത്. ഇക്കഴിഞ്ഞ 20 വർഷത്തിനിടെയായിരുന്നു ഏറ്റവും കൂടുതൽ പലായനം.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. റോയി വധക്കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്
കേസിൽ നാല് പ്രതികളാണ് ഉള്ളത്. റോയിയുടെ ഭാര്യയായിരുന്ന ജോളിയാണ് ഒന്നാം പ്രതി, എം.എസ് മാത്യു, പ്രജികുമാർ, മനോജ് എന്നിവരും കേസിലെ പ്രതികളാണ്. കൊലപാതകം, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 266 സാക്ഷികളേയും കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കും. 322 രേഖകളാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചത്.
കേസിൽ ഡി.എൻ.എ ടെസ്റ്റിെൻറ ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ പറഞ്ഞു. േജാളിക്ക് വേണ്ടി വ്യാജരേഖ ചമച്ചതും വിൽപത്രത്തിൽ ഒപ്പിട്ടതും മനോജാണ്. വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ പിന്നീട് നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഡോര്‍: ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ ഫാം ഹൗസിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യ. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മധ്യപ്രദേശ് ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം.
പ്രമുഖ ബിസിനസ് കുടുംബാംഗങ്ങളായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ധര്‍മ്മരാജ് മീന പറഞ്ഞു.
ലിഫ്റ്റ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് ഓടികൂടിയവര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) എന്ന ബന്ധു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കവിയൂരിലെ കൂട്ടമരണകേസ് അന്വേഷണത്തില്‍ സിബിഐക്ക് വീണ്ടും തിരിച്ചടി. മരണം ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുന്നത്.
2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയേയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോര്‍ട്ട്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹര്‍ജി.
മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷൻ നടി. വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചതാണ് കാരണം. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ച് നടിയായ എസ്.ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫിലിം ടെക്‌നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ദേവി പിന്നീട് പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്‌ലറിങ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇടവേളകളില്‍ ദേവി സീരിയലുകളിലും അഭിനയിച്ചിരുന്നു. ശങ്കര്‍ തെയ്‌നാംപെട്ടില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്.
ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവര്‍ അവിടെയില്ലെന്ന് അറിഞ്ഞ് പുലര്‍ച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തി. ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണില്‍ വിളിച്ചുവരുത്തി. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അജ്മാനിൽ ചികിത്സപ്പിഴവുകാരണം മലയാളി യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഏകദേശം രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരമായി ലഭിക്കും.. സംഭവത്തിൽ 10 ലക്ഷം ദിർഹം അതായത് 1.94 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതിവിധി.
കൊല്ലം സ്വദേശിയായ അലോഷ്യസ് മെൻഡസ് ആണ് ശരിയായ ചികിത്സ ലഭിക്കാതെ അജ്മാനിൽ വെച്ച് മരണമടഞ്ഞത് .ദുബായിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അലോഷ്യസ് അജ്മാനിൽ മലയാളി ഡോക്ടർമാർ നടത്തുന്ന ഒരു മെഡിക്കൽ സെന്ററിൽ പോയത് . എന്നാൽ ശരിയായ രീതിയിൽ രോഗനിർണയം നടത്താൻ വേണ്ട ടെസ്റ്റുകളൊന്നും നടത്താതെ പ്രാഥമിക നിഗമനത്തിന്റെയടിസ്ഥാനത്തിൽ രോഗിക്ക് മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു…..കടുത്ത നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ കാര്യമാക്കിയില്ല എന്ന് പരാതിയിൽ പറയുന്നു.
അലോഷ്യസ് വീട്ടിലെത്തി നാല് മണിക്കൂർ കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണു. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഈ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു…….
ഇതിനെത്തുടർന്നാണ് അലോഷ്യസ് ആദ്യം ചെന്ന ഹോസ്പിറ്റലിനെതിരെ ബന്ധുക്കൾ കേസ് കൊടുത്തത് . ആശുപത്രിക്കെതിരേ ആരോഗ്യവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. സഹിക്കാനാകാത്ത നെഞ്ച് വേദദനയുണ്ടെന്നു രോഗി പറഞ്ഞിട്ടും ചികിത്സയിൽ അലംഭാവം കാണിച്ചു എന്നായിരുന്നു കേസ് , കൃത്യസമയത്തു വേണ്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അലോഷ്യസിന്റെ ജീവൻ തിരിച്ചു പിടിക്കാമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മെഡിക്കൽ സെന്ററിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച ബോധ്യപ്പെട്ടു.. അലോഷ്യസിന്റെ ബന്ധുക്കൾ ദുബായ് അൽ കബ്ബാൻ അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അജ്മാൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിന്റെ വിചാരണവേളയിൽ കോടതി അന്വേഷണത്തിനായി ഉന്നത മെഡിക്കൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ടിലും മെഡിക്കൽ സെന്ററിന്റെ വീഴ്ച സ്ഥിരീകരിച്ചു. തുടർന്നായിരുന്നു 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിവിധി ഉണ്ടായത്