കൂട്ടുകാരിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ഭാര്യയെ അവിടെയെത്തി കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് വിഷം കഴിച്ചു ജീവനൊടുക്കി. കൂട്ടുകാരിയുടെ മകനായ സ്കൂൾ വിദ്യാർഥിക്ക് ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ വകത്തറ വീട്ടിൽ ജോർജ് അഗസ്റ്റിൻ (39) ആണു മരിച്ചത്. ഭാര്യ സബിത (33), സബിതയുടെ സുഹൃത്ത് ഞക്കനാൽ പുത്തൻപുരയ്ക്കൽ സിന്ധു ജയന്റെ മകൻ മിഥുൻ (15) എന്നിവരെ പരുക്കേറ്റ നിലയിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവുമായി പിണങ്ങി വിവാഹമോചനത്തിനു കോടതിയെ സമീപിച്ച സബിത 4 വയസ്സുകാരനായ മകനോടൊപ്പം 2 മാസമായി സിന്ധുവിന്റെ വീട്ടിലാണു താമസം. ഇന്നലെ രാവിലെ 6.30നു സ്കൂട്ടറിലെത്തിയ ജോർജ് അഗസ്റ്റിൻ മുറിയിൽ കയറി കത്തിയെടുത്തു സബിതയുടെ കഴുത്തിൽ കുത്താൻ ശ്രമിച്ചു. സബിത തടഞ്ഞതിനെ തുടർന്നു കുത്ത് കയ്യിലാണു കൊണ്ടത്. ആക്രമണം തടയാൻ ശ്രമിച്ച മിഥുന്റെ കയ്യിലും കുത്തേറ്റു. വീട്ടുകാർ ഓടിയെത്തി ജോർജിനെ തള്ളിപ്പുറത്താക്കുകയായിരുന്നു.
പിന്നീടു സബിതയെയും മിഥുനെയും സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ഇതേ വീടിനു സമീപത്തെ പുരയിടത്തിലെത്തിയ ജോർജ് മധുരപാനീയത്തിൽ വിഷം ചേർത്തു കഴിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജോർജ് മരിച്ചു. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേസെടുത്തു. സംസ്കാരം ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ പിന്നീട്.
ജോർജ് അഗസ്റ്റിൻ ഭാര്യ സബിതയെ കൊലപ്പെടുത്താൻ വ്യക്തമായ ആസൂത്രണത്തോടെയാണ് എത്തിയതെന്നു പൊലീസ്. കാർപെന്റർ ജോലി നോക്കിയിരുന്ന ഇയാൾ സബിതയ്ക്കൊപ്പം 6 വർഷത്തോളം സിന്ധുവിന്റെ ഞക്കനാലിലെ കുടുംബവീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ലഹരിക്ക് അടിമയായ ഇയാൾ ഭാര്യയെ മർദിക്കുമായിരുന്നെന്നും പറയുന്നു. സബിത മിക്കപ്പോഴും അഭയം തേടിയിരുന്നതു സിന്ധുവിന്റെ വീട്ടിലായിരുന്നു. ഒരു വർഷം മുൻപ് ഇവർ ചെല്ലാനത്തേക്കു താമസം മാറി.
ജോർജുമായി പിണങ്ങിയ സബിത പിന്നീടാണു ഞക്കനാലിലെത്തിയത്. ഇതിനിടയിൽ വിവാഹമോചനത്തിനു കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം 27നു ഞക്കനാലെത്തിയ ജോർജ് മകനൊപ്പം ഓച്ചിറയിൽ പോയിരുന്നു. ഇന്നലെ സ്കൂട്ടറിൽ കത്തി,കയർ, വിഷം, മധുരപാനീയം, തിരച്ചറിയൽ രേഖകൾ എന്നിവയുമായിട്ടാണ് ഇയാൾ എത്തിയത്. വീടിനുള്ളിൽ പ്രവേശിച്ച ജോർജ് മകനെ കാണാനാണെന്നു പറഞ്ഞശേഷം സബിതയുടെ മുറിയിൽക്കയറി ആക്രമിക്കുകയായിരുന്നു. സബിത നിലവിളിച്ചതോടെയാണു മിഥുൻ മുറിയിലെത്തിയതും കുത്തേറ്റതും. കത്തിയും സ്കൂട്ടറും ഓച്ചിറ പൊലീസ് കണ്ടത്തിയിട്ടുണ്ട്.
എംസി റോഡിൽ വാളകത്ത് നിർത്തിയിട്ട ലോറിയിൽ പുലർച്ചെ രണ്ടരയോടെ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. ചോറ്റാനിക്കര പ്രദീപ് നിവാസിൽ സുനിലിന്റെ മകൻ ശ്യാം സുനിൽ (23), പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയിൽ പകിടപ്പറമ്പിൽ കണ്ണന്റെ മകൾ ശ്രാവണി (19) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. രാവിലെ കാൽനട യാത്രികരാണ് അപകടം പൊലീസിനെ അറിയിച്ചത്. ഇരുവരെയും പൊലീസ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട ശ്രാവണി കാമുകനായ ശ്യാം സുനിലിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബൈക്കിൽ കയറി പോയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഫയർ ആൻഡ് സെക്യൂരിറ്റി സ്ഥാപനത്തിൽ ഡ്രൈവറായ ശ്യാം. ശബരിമല തീർഥാടനത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.
രാത്രി പൊടുന്നനെ ബൈക്കുമായി പോയെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ വിവരം. മിനിയാണ് ശ്യാമിന്റെ അമ്മ. സഹോദരി: ശരണ്യ. ശ്രീജയാണ് ശ്രാവണിയുടെ അമ്മ. സഹോദരൻ: സാഗർ
മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ടും പാല് കൊടുത്തും അദ്ഭുതശക്തിയുണ്ടെന്ന് അവകാശപ്പെട്ടും ആളുകളെ ആകർഷിച്ചിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് കബില എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പിനെ വെച്ച പൂജ ചെയ്ത ദൃശ്യങ്ങള്‍ പുറത്തായതോെട വനം വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നൂറുകണക്കിനു പേരാണ് ചികില്‍സയ്ക്കും പ്രശ്നപരിഹാരങ്ങൾക്കുമായി കബിലയുടെ വീട്ടിൽ എത്തിയിരുന്നത്. വീട്ടിലെ ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠയില്‍ പാമ്പിനെ വിട്ടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പൂജയുടെ ദൃശ്യങ്ങൾ വൻതോതിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. സംരക്ഷിത വന്യജീവിയായ പാമ്പിനെ വീട്ടില്‍ വളര്‍ത്തിയതിനും പ്രദര്‍ശിപ്പിച്ചതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കബിലയെ കാഞ്ചിപുരം കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.
ഗായികയും അവതാരകയുമായ ജാഗി ജോണിന്‍റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ദരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം.
അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം ഇന്നലെ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്.
ഒാണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമരനേതാക്കളായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുള്‍പ്പെടെ പതിമൂന്നു പേരെ പ്രതികളാക്കി തിരുവനന്തപുരം പോക്സോ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രാഹുലും രശ്മിയുമുള്‍പ്പെടെയുള്ള പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബംഗലുരുവില്‍ നിന്ന് എത്തിച്ച് പെണ്‍വാണിഭം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തെ ഇളക്കിമറിച്ച ചുംബനസമര നേതാക്കളെന്ന നിലയില്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് ഒാണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും പിടിയിലാകുന്നത്. 2015 ലായിരുന്നിത്. മോഡലായ രശ്മിയെ ഭര്‍ത്താവ് രാഹുല്‍ ഇടപാടുകാര്‍ക്കായി എത്തിച്ചു നല്കിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ഒാപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരിട്ട് ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് രാഹുലും രശ്മിയും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. നെടുമ്പാശേരിയിലെ ഹോട്ടലിലില്‍ നിന്നായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 13 പ്രതികളാണുള്ളത്. ബംഗലുരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച് വാണിഭം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒാണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കൊച്ചുസുന്ദരികള്‍ എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയായിരുന്നു പെണ്‍വാണിഭമെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. നാലു വര്‍ഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കൊല്ലം പരവൂരിലെ പോളച്ചിറ ഏലയില്‍ നിന്നു കഴിഞ്ഞ ദിവസം ലഭിച്ച അജ്ഞാത മൃതദേഹം പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹത്തിന്റെ ഡിഎന്‍എ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മേഖലയില്‍ നിന്നു കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കാണാതായവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
പോളച്ചിറ ഏലയിലെ നടുതോട്ടില്‍ നിന്നു കഴിഞ്ഞ ശനിയാഴ്ച്ചയാണ് മൃതദേഹം ലഭിച്ചത്. തോട് വൃത്തിയാക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഫയര്‍ഫോഴ്സ് എത്തി കരയിലെത്തിച്ച മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് സര്‍ജന്റെ സാനിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.രണ്ടു മാസം മുന്‍പ് പരവൂര്‍ കോട്ടപ്പുറത്ത് നിന്നും കാണാതായ അനില്‍കുമാറിനെയും ഒന്നര മാസം മുന്‍പ് പോളച്ചിറയില്‍ നിന്നും കാണാതായ മഹേഷിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇരുവരുടെയും ബന്ധുക്കൾ നിന്നു അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു.
മുൻ സ്കൂൾ പ്രിൻസിപ്പലും, അധ്യാപകനും, ജീവനക്കാരനും ചേർന്ന് പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച് ആക്രമിച്ചു. മുംബൈയിലെ കഞ്ജുർമാർഗിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ 15–കാരിയായ പെൺകുട്ടിയെ ആണ് ആക്രമിച്ചത്. നഷേമാൻ ഉർദു സ്കൂളിലെ മുൻ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. കുട്ടി 9–ാം ക്ലാസ് വരെ ഈ സ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക് എഞ്ചിനിയറിങിൽ ഡിപ്ലോമ ചെയ്യുകയാണ്.സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരയായ പെൺകുട്ടി പൊലീസിനോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ:
‘ആ സ്കൂളിൽ അവസാന വർഷം പഠിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ സ്കൂളിലെ ജീവനക്കാരും ടീച്ചർമാരും ചേർന്ന് തന്നെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് താൻ ഇക്കാര്യം അച്ഛനോട് പറഞ്ഞു. അച്ഛൻ അവർക്കെതിരെ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. ഈ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതാണ്. സമയം ആറേകാലായിട്ടുണ്ടാകും. തന്റെ മുൻ സ്കൂൾ പ്രിൻസിപ്പലായ ഹൻസ് ആറ, അധ്യാപകനായി ജാവേദ്, ജീവനക്കാരായ അമാൻ, ഹാഷിം എന്നിവർ വഴിയിൽ നിൽക്കുന്നു. അവർ എന്റെ വഴി തടഞ്ഞു.
ജാവേദ് സറും ഹാഷിമും അമാനും ചേർന്ന് എന്റെ കൈകൾ ബന്ധിപ്പിച്ചു. പ്രിൻസിപ്പൽ ആ സമയത്ത് എന്തോ ദ്രാവകം എന്റെ മുഖത്തേക്ക് ഒഴിച്ചു. എനിക്ക് മുഖം വെന്തു നീറുന്നതായി തോന്നി. എന്റെ നെഞ്ചത്തും കാലുകളിലുമാണ് അത് തെറിച്ചത്. പിന്നീടാണ് അത് ആസിഡ് ആണെന്ന് മനസ്സിലായത്. പ്രിൻസിപ്പൽ തന്നെ ഭിഷണിപ്പെടുത്തുകയും ചെയ്തു. എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഇതേപോലെ ആസിഡ് ഒഴിച്ച് ആക്രമിക്കുമെന്ന് പറഞ്ഞു. ഇതിനുശേഷം എല്ലാവരും ഒരു വെള്ളക്കാറിൽ കയറി പോയി. ഞാൻ എങ്ങനൊക്കെയോ ഇക്കാര്യം അച്ഛനെ അറിയിച്ചു. അച്ഛൻ അവിടെ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു’.
തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണ്‍ (39) ദുരൂഹ സാഹചര്യത്തിലെ മരണം കൊലപാതകമാണെന്ന് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്നും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയില്‍ പറഞ്ഞു.
അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്ലാബില്‍ തലയടിച്ച് രക്തം വാര്‍ന്നിരുന്നു. കഴുത്തിലെ മുറിവാണ് കൊലപാതകത്തിന്റെ സംശയം ഉയര്‍ത്തുന്നത്.
ജീവിതത്തെ പ്രതീക്ഷയോടെ മാത്രം ചര്‍ച്ചയാക്കി ജാഗി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. മാനസികാസ്ഥ്യമുള്ള അമ്മയോടൊപ്പമാണ് താമസിച്ചിരുന്ന ഇവര്‍ക്ക് ബന്ധുക്കളുമായോ, അയല്‍പക്കകാരുമായോ ബന്ധമില്ല.ഒരു വീട്ടില്‍ താമസിച്ചിട്ടും ജാഗിയുടെ മാതാവിന് മകള്‍ മരിച്ചതായി ഇപ്പോഴും അറിവ് ലഭിച്ചിട്ടില്ല. ഫ്രിഡ്ജിന് സമീപത്ത് മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. മുഖത്ത് ഫേഷ്യല്‍ ക്രീം പുരട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു
ഇന്നു രാവിലെ ഇവരുടെ പുരുഷ സുഹൃത്ത് എത്തിയതിനു ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കൂവെന്ന് പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കവടിയാര്‍ മരപ്പാലത്തിന് സമീപത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടം മരപാലത്തിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം ഉണ്ട്.
ഇവരോടൊപ്പം കഴിയുന്ന പുരുഷ സുഹൃത്തുമായി ഞായറാഴ്ച്ച രാവിലെ 11.30ന് ഫോണില്‍ സംസാരിച്ചിരുന്നു. ഉച്ചക്ക് ശേഷം പലയാവര്‍ത്തി ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിക്കാതായതോടെ ഇരുവരുടെയും പൊതു സുഹൃത്തായ വനിതാ ഡോക്ടറെ പുരുഷ സുഹൃത്ത് ബന്ധപ്പെട്ടു. അവര്‍ അവതാരക താമസിക്കുന്ന വീട്ടിലെത്തി നോക്കിയപ്പോഴാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗായികയും അവതാരകയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് സംഘമെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ചുറ്റുപാടുളളവരുമായി ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുളളുവെന്നാണ് പൊലിസ് പറയുന്നത്.
ഇവരുടെ അമ്മ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നതായി പൊലിസ് പറയുന്നു. അമ്മ പുറത്തുപോയിരുന്ന സമയത്താണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ ബാംഗ്ലൂർ സർവകലാശാല പ്രഫസറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരൂപകൻ കൂടിയായ ജി.നഞ്ചുണ്ടൻ (58) ആണു മരിച്ചത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടൻ നാഗദേവനഹള്ളിയിലെ അപാർട്മെന്റിലായിരുന്നു താമസം. ചെന്നൈയിലായിരുന്ന ഭാര്യയും മകനും മടങ്ങിയെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നു പൊലീസ് സഹായത്തോടെ വീട്ടിൽ പ്രവേശിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു.
ബംഗളൂരു യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധ്യാപകനായി ജോലി ചെയ്തിരുന്ന നഞ്ചുണ്ടൻ കുറച്ച് ദിവസങ്ങളായി കോളേജിൽ പോകുന്നില്ലായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റാണ് വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. അവർ എത്തി പൊലീസിനൊപ്പം വീട്ടിനുള്ളിൽ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാകാം മരിച്ചതെന്ന് ദേശീയ മാധ്യമമായ പിടിഐ യോട് പൊലീസ് വെളിപ്പെടുത്തി.
കന്നഡയിൽ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ അവാർഡ് ജേതാവ് യു. ആർ അനനന്തമൂർത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ അക്ക എന്ന കൃതിക്ക് 2012 ലെ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.