വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന ഒഴിവാക്കാനും സീറ്റ് ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിക്കിട്ടാനുമായി പൈലറ്റിന്റെ വേഷം കെട്ടിയ ആൾ അറസ്റ്റിൽ. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. രാജൻ മഹ്ബൂബാനിയെന്ന നാൽപ്പത്തിയെട്ടുകാരനാണു സുരക്ഷാ പരിശോധന ഒഴിവാക്കാൻ ജർമൻ എയർലൈൻസായ ലുഫ്താൻസയുടെ പൈലറ്റായി ആൾമാറാട്ടം നടത്തിയത്.
കൺസൾട്ടൻസി കമ്പനി ഉടമയായ രാജൻ രണ്ടു വർഷമായി ബാങ്‌കോക്കിൽനിന്നുള്ള പൈലറ്റായി ആൾമാറാട്ടം നടത്തി വിമാനത്തിൽ യാത്ര ചെയ്യുന്നു. വ്യാജ ഐഡി കാർഡ് ഇയാളിൽനിന്നു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽനിന്ന് വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തതായും പോലീസ് പറഞ്ഞു.
വസന്ത് കുഞ്ച് സ്വദേശിയായ രാജൻ മഹ്ബൂബാനി തുടക്കത്തിൽ സ്വകാര്യ കമ്പനികളിൽ വിവിധ തലങ്ങളിൽ ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് കോർപറേറ്റുകൾക്ക് പരിശീലനവും കൺസൾട്ടേഷനും നൽകുന്ന സ്ഥാപനം സ്വന്തമായി ആരംഭിക്കുകയായിരുന്നുവെന്ന് ഇന്ദിരാ ഗാന്ധി വിമാനത്താവളം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
“തിങ്കളാഴ്ച കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിൽ കയറാനിരിക്കെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ലുഫ്താൻസ എയർലൈൻസിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ (സിഎസ്‌ഒ) ഇയാളെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു. വിമാനത്താവളത്തിന്റെ പുറപ്പെടൽ ഗേറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്,” സഞ്ജയ് ഭാട്ടിയ പറഞ്ഞു. ഇയാളുടെ പക്കൽനിന്ന് വ്യാജ ഐഡി കാർഡ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
“വ്യോമയാന മേഖലയെക്കുറിച്ച് താൻ യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കാറുള്ളതായും ബാങ്കോക്കിൽനിന്നു ലുഫ്താൻസ വ്യാജ ഐഡി കാർഡ് നേടിയതായും മഹ്ബൂബാനി വെളിപ്പെടുത്തി. യൂണിഫോം ധരിക്കാനും അവയിൽ ഫോട്ടോയെടുക്കാനും തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. ആർമി കേണൽ ആയി പോസ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫോണിൽ ഉണ്ട്. ടിക്ക് ടോക്കിൽ വ്യത്യസ്ത യൂണിഫോം ധരിച്ച വീഡിയോകളും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്,” ഡിസിപി കൂട്ടിച്ചേർത്തു.
സുരക്ഷാ പരിശോധന സമയത്ത് വേഗത്തിൽ അകത്തേക്ക് പ്രവേശിക്കാനും വിമാനക്കമ്പനികളിൽ നിന്ന് ടിക്കറ്റ് ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിക്കിട്ടാനുമുള്ള മാർഗമായാണ് താൻ ആൾമാറാട്ടം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ മഹ്ബൂബാനി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വിമാനത്തിൽ കയറാൻ എയർലൈൻ അംഗങ്ങൾ ഉപയോഗിക്കുന്ന വഴിയിൽ അദ്ദേഹം പ്രവേശിക്കുമായിരുന്നു. കൂടുതൽ പരിഗണന ലഭിക്കാനായി അദ്ദേഹം പൈലറ്റായി വേഷമിടും. ഇതുവഴി രാജൻ മഹ്ബൂബാനി തന്റെ സീറ്റ് അപ്ഗ്രേഡ് ചെയ്യാറുമുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ഇയാൾ പലയിടങ്ങളിലും പോയിട്ടുണ്ട്,”ഭാട്ടിയ കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുടയിൽ വീട്ടമ്മ ആലീസിനെ കഴുത്തറത്ത് കൊന്നത് ആരാണെന്ന് ഇനിയും വ്യക്തമല്ല. കഴുത്തിലെ ആഴത്തിലുള്ള മുറിവിന്റെ ശൈലി കണ്ട് ഇതരസംസ്ഥാനക്കാരനാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം . ആലീസിന്റെ ശരീരത്തിൽ ഒരേയൊരു മുറിവാണ് കൊലയാളി വരുത്തിയിട്ടുള്ളത്. അത് , കഴുത്തിലാണ്. ഇടതു കൈയിൽ ബലം പ്രയോഗിച്ചിട്ടുണ്ട്.
മൽപിടുത്തത്തിന്റെ ലക്ഷണമില്ല. കൈകളിലെ എട്ടു വളകൾ മാത്രം കൊലയാളി കവർന്നു. ആറു പവന്റെ മാല അലമാരയിൽ ഊരി ഭദ്രമായി സൂക്ഷിച്ചിരുന്നു. ഇതു കവർന്നിട്ടില്ല. 30 ,000 രൂപയും അലമാരയിലുണ്ടായിരുന്നു. വള ഊരി എടുത്ത ഉടനെ കൊലയാളി സ്ഥലം വിട്ടു. ഒരാളാണോ അതോ രണ്ടു പേരാണോ കൊല നടത്തിയതെന്ന് ഇനിയും വ്യക്തമല്ല. പലതരത്തിലുള്ള ഊഹാപോഹങ്ങൾ പൊലീസിന്റെ മുമ്പിലുണ്ട്.
ആലീസിന്റെ ഭർത്താവ് നടത്തിയിരുന്ന അറവുശാലയിലെ പഴയ തൊഴിലാളിയായ അസാമുകാരൻ സംഭവ ദിവസത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നു എന്ന വിവരമാണ്. അസാമുകാരനെ ഫോണിൽ ഇതുവരെ കിട്ടിയിട്ടുമില്ല. നാട്ടിലെ സ്ഥിരം ക്രിമിനലുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് ഇടപാടുകാരായ സ്ഥിരം ക്രിമിനലുകൾ സംഭവ സമയത്ത് ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണ്. ആലീസിന്റെ വീട്ടു പരിസരത്തുള്ള അഞ്ഞൂറോളം വീടുകളിൽ പൊലീസ് എത്തി ഓരോ കുടുംബാംഗങ്ങളുടേയും പേരു വിവരങ്ങൾ ശേഖരിച്ചു . അവരെല്ലാം സംഭവ ദിവസം എവിടെയായിരുന്നുവെന്ന് പരിശോധിച്ചു വരികയാണ്.
പട്ടാപകൽ വീട്ടമ്മയെ കൊന്ന് കടന്നു കളഞ്ഞ ആ കൊലയാളിയെ നാട്ടിലാരും കണ്ടിട്ടില്ല. അപരിചിതരായ ആരേയും ആ ദിവസം കണ്ടിട്ടില്ല. കർട്ടൻ പണിക്കാർ വന്നു പോയതല്ലാതെ മറ്റാരേയും കണ്ടിട്ടില്ല. സിസിടിവി കാമറകൾ കുറവാണ്. നിലവിൽ , സി സി ടി വി കാമറകൾ ഉള്ള വീടുകളിലെത്തി പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനു കീഴിൽ സംഭവ സമയം ആക്ടീവായിരുന്ന കോളുകൾ പരിശോധിക്കുന്നുണ്ട്. സംഭവ സമയത്തിന് ശേഷം സ്വിച്ച് ഓഫായ ഫോൺ നമ്പറുകളും പരിശോധിക്കുന്നുണ്ട്. ഇതിനോടകം മുന്നൂറു പേരെ ചോദ്യം ചെയ്തു വിട്ടു. സംശയമുള്ളവരെ വീണ്ടും വിളിപ്പിക്കും. തൃശൂർ റൂറൽ എസ്.പി. : കെ.പി.വിജയകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.
കൊലയാളി വീടിന്റെ പുറകുവശം വഴിയാണ് പുറത്തു കടന്നിട്ടുള്ളത്. ആലീസിന്റെ മൊബൈൽ ഫോൺ അടുക്കള ഭാഗത്തു നിന്നാണ് കിട്ടിയത്. മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലയാളിയെ പ്രതിരോധിക്കാൻ പോലും ആലീസിന് സമയം കിട്ടിയിട്ടില്ല. ജനവാസ മേഖല ആണെങ്കിലും തൊട്ടടുത്ത രണ്ടു വീടുകളിലും ആൾ താമസമില്ല. പിന്നെ രണ്ടു പറമ്പുകളാണ്. ആലീസ് പകൽ സമയത്ത് തനിച്ചാണെന്ന് അറിവുള്ള ആളായിരുന്നിരിക്കണം കൊലയാളി.
കഴുത്തറത്ത് കൊന്ന് വളകൾ തട്ടാൻ രണ്ടും കൽപിച്ചാണ് കൊലയാളി വന്നിട്ടുള്ളത്. അതിരാവിലെ വീട്ടിൽ എത്തി എവിടെയെങ്കിലും ഒളിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. കൊല നടത്തി വളകൾ കൈക്കലാക്കിയ ശേഷം പെട്ടെന്ന് കൊലയാളി സ്ഥലം വിട്ടത് പിടിക്കപ്പെടാതിരിക്കാനാകാം. കൊല നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കൊലയാളിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് സമ്മർദമുണ്ടാക്കുന്നുണ്ട്.
മദ്യപാനിയായ മകന്റെ ശല്യം സഹിക്കാൻ വയ്യാതെ കൊന്നെന്ന് കുടുംബാംഗങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇൻഡോറിലാണ് സംഭവം. മദ്യപിച്ച് വല്ലാതെ എത്തുന്ന മകൻ തന്റെ ഭാര്യയെയും മകളെയും ഇളയ മകന്റെ ഭാര്യയെയും പലവട്ടം ബലാത്സംഗം ചെയ്തുവെന്നും ഇത് ഇനിയും സഹിക്കാൻ വയ്യാത്തത് കൊണ്ട് കൊന്നുകളഞ്ഞതാണെന്നും യുവാവിന്റെ അച്ഛൻ പൊലീസിൽ മൊഴി നൽകി .
കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നു കൊലപാതകമെന്നും കൃത്യത്തിന് ശേഷം ഗോപാൽദാസ് കുന്നിന് സമീപത്ത് മൃതദേഹം ഉപേക്ഷിച്ചുവെന്നും ഇവർ സമ്മതിച്ചു.
ഇവരുെട വീടിന് സമീപത്തെ കുന്നിൻപ്രദേശത്ത് നിന്ന് 24കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. മകനെ കാണാനില്ലെന്നും വീടുവിട്ട് പോയെന്നുമായിരുന്നു കുടുംബാംഗങ്ങൾ ആദ്യം നൽകിയ മൊഴി.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളിലേക്ക് അന്വേഷണം നീണ്ടു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുടുംബാംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി.
2009ല്‍ ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ച യുവാവ് ഒടുവില്‍ ദുരൂഹതകള്‍ ബാക്കിവച്ച് യാത്രയായപ്പോള്‍ മരണകാരണം എന്താണെന്നത് ഉറ്റവര്‍ക്കിടയില്‍ ചോദ്യചിഹ്നമായി ശേഷിക്കുന്നു.പ്രേതങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഉത്തരം തേടി അലഞ്ഞവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്ന പേരാണ് ഗൗരവിന്റേത്. ലോകത്ത് പ്രേത സാന്നിധ്യമുണ്ടെന്ന് പ്രചരിച്ചിടത്തൊക്കെ ധൈര്യപൂര്‍വ്വം എത്തിയ ഗൗരവ് വാര്‍ത്തകളില്‍ നിറഞ്ഞത് നിരവധി തവണ. പലയിടത്തെയും അന്ധവിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഈ യുവാവ് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി.
2016 ജൂലൈ ഏഴിനാണ് ഡല്‍ഹി ദ്വാരകയിലെ സ്വന്തം ഫ്‌ളാറ്റിനുള്ളില്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ ഗൗരവിനെ കണ്ടത്. ഭാര്യക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇവിടെ ഗൗരവ് താമസിച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഗൗരവിനെ കണ്ടു എന്നാണ് ഭാര്യ ആര്യാ കാശ്യപ് പൊലീസിന് നല്‍കിയ മൊഴി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗരവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വീടും ഗൗരവിന്റെ മൊബൈല്‍ ഫോണും പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. ഗൗരവിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ഡല്‍ഹി പൊലീസ് കേസ് ഫയല്‍ മടക്കി. എന്നാല്‍ ഇത് ബന്ധുക്കള്‍ ഇന്നും വിശ്വസിക്കുന്നില്ല. ഗൗരവ് ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ലെന്നാണ് വീട്ടുകാരുടെ നിലപാട്.
അമേരിക്കയില്‍ പഠനശേഷം കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുത്ത് ഇഷ്ടജോലിയില്‍ പ്രവേശിക്കുകയായിരുന്നു ഗൗരവ്. പ്രേതബാധയുണ്ടെന്നു പരക്കെ പറഞ്ഞിരുന്ന ഒരു വീട്ടിലേക്കു താമസം മാറിയതോടെയാണ് കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന കരിയറില്‍ നിന്നും ഗൗരവ് പിന്തിരിയാന്‍ തുടങ്ങിയതെന്നു പറയപ്പെടുന്നു. ജോലി വിട്ടശേഷം പാരാനോര്‍മല്‍ വിഷയങ്ങളില്‍ പഠനം നടത്തിയ ഗൗരവ് ഇന്ത്യയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് പാരാനോര്‍മല്‍ അന്വേഷകനും പാരാ നെക്‌സസ് പ്രതിനിധിയുമായിരുന്നു.
പ്രേതബാധയുള്ളതെന്ന് പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ രാത്രി തങ്ങുകയുമൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. ഇന്ത്യയിലും വിദേശത്തും അടക്കം ഇത്തരം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകള്‍ വിഷയമായ ടിവി പരിപാടികള്‍ക്കും പ്രേക്ഷകരേറെയായിരുന്നു. ഭൂത് ആയാ, ഫിയര്‍ ഫയല്‍സ് തുടങ്ങിയ ടിവി പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 16 ഡിസംബര്‍, ടാങ്കോ ചാര്‍ളി എന്നീ സിനിമകളിലും ഗൗരവ് അഭിനയിച്ചിട്ടുണ്ട്. പ്രേതബാധയുണ്ടെന്ന് പറയുന്ന ആറായിരത്തോളം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചുണ്ടെന്നാണ് ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഗൗരവ് വിവാഹിതനായത്. ഏതോ വിപരീതശക്തി തന്നെ അതിലേക്കു നയിക്കുന്നുവെന്നും പിന്തിരിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നും ഗൗരവ് ഭാര്യ ആര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലിയിലുള്ള അമിതഭാരമോ സമ്മര്‍ദ്ദമോ മൂലം പറഞ്ഞതാകാമെന്ന് കരുതി ഭാര്യ അതു കാര്യമാക്കിയിരുന്നില്ല. തിവാരിയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റം കറുത്തപാട് കണ്ടിരുന്നു. ഏതോ അദൃശ്യ ശക്തികള്‍ തിവാരിയുടെ മരണത്തിന് പിന്നിലുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നവര്‍ നിരവധിയാണ്.
പ്രേതങ്ങളിലും കെട്ടുകഥകളിലും ഭയന്ന് കഴിയുന്ന ജനങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൗരവ് തിവാരി പാരനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത്. എന്നാല്‍ മരണത്തിലെ ദുരൂഹത മൂലം അദ്ദേഹം ലക്ഷ്യം വച്ചതിന്റെ വിപരീത പ്രചാരണമാണ് ഇന്ന് പലരും നടത്തുന്നത്.
നെടുമ്പാശേരി അത്താണിയിലെ ബാര്‍ ഹോട്ടലിന് മുന്നിെല കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽ മിഡിയയിൽ . മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. അതേസമയം കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റോഡരുകിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികൾ ബിനോയിയുടെ മുഖം വികൃതമാക്കി. ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറൽ എസ്.പി കെ.കാർത്തിക് പറഞ്ഞു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥലത്തെത്തിയ എസ്.പി പറഞ്ഞു. നിരവധി കാപ്പാ കേസുകളിൽ പ്രതിയായ ബിനുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. മരിച്ച ബിനോയിയും നിരവധി കേസുകളിൽ പ്രതിയാണ്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
17 വയസ്സുകാരിയെ ബലംപ്രയോഗിച്ചു പ്രാപിക്കാൻ ശ്രമിച്ചു എന്ന പരാതിയെ പൂർണമായി തള്ളി യോർക്ക് പ്രഭു ആൻഡ്രൂ. ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിസിനസുകാരൻ ജെഫ്രി എസ്റ്റെയ്ൻമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അവ്യക്തമായ മറുപടി.
ജെഫ്രി എസ്റ്റെയ്ൻനെതിരെ പരാതിയുമായി രംഗത്തെത്തിയ വെർജീനിയ ജിഫ്രി യെ പ്രഭു മൂന്നുതവണ ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് താൻ കുട്ടികളുമായി വീട്ടിൽ ആയിരുന്നു എന്നാണ് പ്രഭു പറയുന്നത്. അന്ന് വിർജീനിയ റോബെർട്സ് എന്ന് വിളിക്കപ്പെട്ടിരുന്ന വിർജീനിയ ജിഫ്‌റിയെ 2001ലും 2002ലും ആയി മൂന്നു തവണ പീഡിപ്പിച്ചു എന്നാണ് പരാതി. അന്ന് അവർക്ക് 17 വയസ്സായിരുന്നു എന്നും ലണ്ടനിലും ന്യൂയോർക്കിലെ വസതിയിൽ വെച്ചുമാണ് തന്നെ പീഡിപ്പിച്ചതെന്നും അവർ വെളിപ്പെടുത്തി. അന്ന് ഒരുമിച്ച് ഡാൻസ് കളിച്ച ശേഷം വിയർത്തൊലിച്ച്ആണ് ഇരുവരും ഒരുമിച്ച് മുറിയിലേക്ക് പോയതെന്നും അവർ പറഞ്ഞു.
എന്നാൽ കുറച്ചു കാലമായി തനിക്ക് ഹോർമോൺ തകരാറുമൂലം വിയർക്കാറില്ലായിരുന്നുവെന്നും, പരാതിക്കാരിയെ പരിചയപ്പെട്ടത് ഓർമ്മയില്ലെന്നും പ്രഭു പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് ആൻഡ്രൂ പറയുന്നത്. പരാതി കെട്ടിച്ചമച്ചതാണെന്നും പ്രഭു കൂട്ടിച്ചേർത്തു. തെളിവായി ഹാജരാക്കുന്ന ചിത്രമെടുത്തത് തനിക്ക് ഓർമ്മയില്ലെന്നും, ഒരുപക്ഷേ ചിത്രം തന്നെ വ്യാജമായിരിക്കാം എന്നും ആൻഡ്രൂ പറയുന്നു.
ന്യൂയോർക്കിൽ വച്ച് പീഡിപ്പിച്ചിരുന്നു എന്ന് പരാതിയിലും വാസ്തവമില്ല ആ സമയത്ത് താൻ യുകെയിൽ ആയിരുന്നു എന്നും പ്രഭു കൂട്ടിച്ചേർത്തു. കേസിൽ അറസ്റ്റിലായ ജെഫ്രി എസ്റ്റെയ്ന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചിട്ടുണ്ട് എന്നും, അദ്ദേഹവുമായുള്ള സൗഹൃദം ബിസിനസിനെ പറ്റി കൂടുതൽ അറിയാൻ സഹായകമായെന്നും പ്രഭു പറഞ്ഞു. എന്നാൽ തന്റെ മകളുടെ പിറന്നാളിന് അതിഥിയായി ക്ഷണിക്കുമ്പോൾ അയാളുടെ പേരിൽ കേസ് ഉണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നു എന്നും പ്രഭു പറഞ്ഞു. ജയിലിൽ നിന്നിറങ്ങിയ ശേഷവും പ്രഭു ജെഫ്രിയെ സന്ദർശിക്കാൻ പോയിരുന്നു.എന്നാൽ ആരോപണങ്ങൾ ഒന്നും ഒരു വിധത്തിലും സമ്മതിക്കാത്ത വിധമുള്ള ന്യായവാദങ്ങൾആയിരുന്നു പൂർണമായും പ്രഭുവിന്റേത് .
ശരീരഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വിദഗ്ധനായ കൊലപാതകിയെന്ന് ക്രൈംബ്രാഞ്ച്. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയതും അവ ഉപേക്ഷിക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗവും മറ്റും അടിസ്ഥാനമാക്കിയാണ് പ്രതി വിദഗ്ധനായ കൊലപാതകിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
കഴുത്ത് മുറുക്കിയാണ് കൊലനടത്തിയത്. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ഒരു ദിവസം സൂക്ഷിച്ചതിന് ശേഷമാണ് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയത്. ശരീരഭാഗങ്ങളിലൊന്നും രക്തം തളം കെട്ടി നിന്നിരുന്നില്ല. ഇക്കാരണത്താലാണ് രക്തം കട്ടപിടിച്ച ശേഷം അറുത്തുമാറ്റിയതാവാമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.
ശരീര ഭാഗങ്ങള്‍ അറുത്തുമാറ്റാന്‍ മൂര്‍ച്ചയേറിയ വസ്തുമാണ് ഉപയോഗിച്ചത്. ഒരുപക്ഷേ മാര്‍ബിള്‍ മുറിക്കുന്ന ബ്ലേഡോ, കൈകൊണ്ടുപയോഗിക്കാവുന്ന മരം മുറിയ്ക്കുന്ന മെഷിനോ ഇതിനായി ഉപയോഗിച്ചിരിക്കാം. മുറി ഭാഗങ്ങളില്‍ മാംസം ചിന്നിച്ചിതറിയിട്ടുണ്ട്. അതിനാല്‍ മുറിയ്ക്കുന്നതിനിടെ ബ്ലേഡ് ഒന്നില്‍കൂടുതല്‍ തവണ മുറിയിലൂടെ കടന്നുപോയിരിക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശരീരത്തിലെ എല്ലിന് ഭാഗങ്ങള്‍ ഒഴിവാക്കി കൃത്യമായി മാസംഭാഗങ്ങളില് കൂടിയാണ് മുറിച്ചത്. വിദഗ്ധനായ ആള്‍ക്കല്ലാതെ ഇത്തരത്തില്‍ കൃത്യം നടത്താന്‍ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കൃത്യം നടന്ന സ്ഥലവും ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച സ്ഥലവും വ്യത്യസ്തമാണ്. കഴുത്തിന് താഴേയുള്ളതും അരയ്ക്ക് മുകളിലുള്ളതുമായ കൈകളില്ലാത്ത ശരീര ഭാഗം റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിന് സമീപത്തൊന്നും രക്തമോ മറ്റൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൃത്യം നടത്തിയത് മറ്റൊരിടത്ത് നിന്നാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നത്.
വിവിധ ഭാഗങ്ങളില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെങ്കിലും ഉപേക്ഷിച്ചത് ഒരിടത്തായിരിക്കാമെന്നാണ് നിഗമനം. ഇരുവഞ്ഞി പുഴയില്‍ ഉപേക്ഷിക്കാനുള്ള സാധ്യതയാണുള്ളതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇരുവഞ്ഞിപുഴ കടലില്‍ ചേരുന്ന അഴിമുഖത്ത് നിന്നാണ് ശരീരഭാഗങ്ങളില്‍ കൂടതലും കണ്ടെത്തിയത്. പുഴയില്‍ ഉപേക്ഷിച്ച ഭാഗങ്ങള്‍ ഒഴുകി കടലിലെത്തിയെന്നാണ് സംശയിക്കുന്നത്. ജൂണ്‍ മാസമായതിനാല്‍ മഴവെള്ളത്തിനൊപ്പം ഇവ കടലില്‍ വേഗത്തില്‍ എത്തിച്ചേര്ന്നതാവാമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നു.
കൊല്ലപ്പെട്ടതാരാണെന്ന് കണ്ടെത്തിയാല്‍ പ്രതിയെ പിടികൂടാനാവുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ലഭ്യമായ ശരീരഭാഗങ്ങളും തലയോട്ടിയും അടിസ്ഥാനമാക്കി രണ്ടുവര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് തയാറാക്കി. 165 സെന്റീമീറ്റര്‍ നീളമുള്ള ഇതരദേശക്കാരനായ 25 വയസുള്ള യുവാവാണ് മരിച്ചതെന്നാണ് നിഗമനം. മരിക്കുന്നതിന് മുമ്പ് യുവാവ് മദ്യപിച്ചിരുന്നതായും നാല് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ പറഞ്ഞു.
ശരീരലക്ഷണങ്ങളും മറ്റും കണക്കിലെടുത്താണ് ഇതരദേശക്കാരനാണ് കൊല്ലപ്പെട്ടതെന്ന് നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. പുകയില ഉത്പന്നങ്ങള്‍ പതിവായി ഉപയോഗിച്ചവരില്‍ കാണുന്ന രീതിയില്‍ പല്ലില്‍ കറപിടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടതാരെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൊലയാളിയെ കുറിച്ച് അന്വേഷിക്കാനാവൂ. മൂന്ന് ഭാവങ്ങളിലുള്ള രേഖാചിത്രമാണിപ്പോള്‍ പോലീസ് പുറത്തുവിട്ടത്.
2017 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം. ചാലിയം കടലോരത്ത് നിന്ന് ഇടത് കൈയുടെ ഭാഗമായിരുന്നു ആദ്യം ലഭിച്ചത്. മൂന്നു ദിവസത്തിന് ശേഷം ഇതേ ഭാഗത്ത് നിന്ന് വലതു കൈയും കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം ജൂലൈ ആറിന് തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ അരയ്ക്ക് മേല്പോട്ടുള്ള ഭാഗവും കണ്ടെത്തി. പഞ്ചസാര ചാക്കിലായിരുന്നു ശരീരഭാഗം ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തില്‍ തിരുവമ്പാടി പോലീസും കേസെടുത്തു.
പിന്നീട് അടുത്തമാസം ഓഗസ്റ്റ് 13 ന് ചാലിയത്ത് നിന്ന് തലയോട്ടിയും കണ്ടെടുത്തു. കൈകളും തലയോട്ടിയും കണ്ടെത്തിയ സംഭവത്തില്‍ ബേപ്പൂര്‍ പോലീസായിരുന്നു കേസെടുത്തത്. ഒരാളുടെ തന്നെ ശരീരഭാഗങ്ങളാണിതെന്ന് പോലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഒരാളുടെത് തന്നെയാണെന്ന് കണ്ടെത്തി. 2017 സപ്റ്റംബര്‍ 16 ന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ പിന്നീട് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.
2017 ഒക്ടോബര്‍ നാലിനാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംസ്ഥാനത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമായി പോലീസ് അന്വേഷണം നടത്തി. കാണാതായവരെ കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോ വഴിയും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതരദേശതൊഴിലാളിയാണെന്ന സംശയത്തെ തുടര്‍ന്ന് മുക്കം ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തി.
ഇവിടെയുള്ള കരാറുകരേയും ഇതരദേശതൊഴിലാളികളേയും ഉള്‍പ്പെടുത്തികൊണ്ട് യോഗം ചേര്‍ന്നെങ്കിലും മരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചില്ല. ഇതേതത്തുടര്ന്നാണ് തലയോട്ടി അടിസ്ഥാനമാക്കി രേഖാചിത്രം തയാറാക്കിയത്. രേഖാചിത്രത്തില്‍ സാമ്യമുള്ളയാളുളെ കാണാതായിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും തുടരന്വേഷണത്തിന് ഇത് ഏറെ സഹായകരമാവുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി. ഫോണ്‍: 9497990212,
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമി വിൽപ്പനയിൽ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങൾക്കകം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കിൽനിന്ന് ജോളി പിൻവലിച്ചിട്ടുണ്ട്.
റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു.
20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ച് ദിവസങ്ങൾക്കകം മുഴുവൻതുകയും ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകൾ. ടോം തോമസിന്റെ വ്യാജ ഒപ്പിട്ട ചെക്ക് നൽകി തുക തട്ടിയതാണെന്നു സംശയിക്കുന്നു. ടോം തോമസ് വധകേസിൽ ഇന്നലെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ജോളിയെ അടുത്തദിവസം വിവിധ ബാങ്കുകളിലെത്തിച്ച് തെളിവെടുക്കും.
ടോം തോമസിന്റെ മരുമകളായ ജോളി നൽകിയ ചെക്ക് ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്താതെ പണം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണെന്നു സംശയിക്കുന്നു. ഇതിനിടെ റോയ് തോമസിന്റെ മുക്കം റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പാർട്ണറായിരുന്ന ആൾ ദുരൂഹസാഹചര്യത്തിൽ മരിച്ചുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
റോയിയും പാർട്ണറും തമ്മിലുണ്ടായിരുന്ന സാന്പത്തിക ഇടപാടുകൾ ജോളിയ്ക്ക് അറിയാമായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പാർട്ണറുടെ മരണം സംബന്ധിച്ച ചില സംശയങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘാംഗം വെളിപ്പെടുത്തി.
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം. രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനത്തിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തു. കൂടാതെ വിഷയത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായും കൂടികാഴ്ച നടത്തി. ആത്മഹത്യയില്‍ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം നാളെ ചെന്നെയിലെത്തും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തേവാലയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് െ്രെകംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനിടെ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടേയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. െ്രെകംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വര മൂര്‍ത്തി പറഞ്ഞു.
പ്രിയപെട്ട മകള്‍ക്കു എന്തുപറ്റിയെന്നറിയാന്‍ ഒരു മനുഷ്യന്‍ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഏറ്റെടുത്തത്. സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടിയിലേക്ക് നീങ്ങുകയാണ്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശും.
ഫാത്തിമയ്ക്കു നീതി തേടി എന്ന ഹാഷ്ടാഗോടെ തുടങ്ങിയ പ്രക്ഷോഭം ദേശീയ തലത്തിലേക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫാത്തിമയെന്ന പേര് അധ്യാപകനായിരുന്ന സുദര്‍ശന്‍ പത്മനാഭന് വലിയ പ്രശ്‌നമായിരുന്നുവെന്നാണ് പിതാവ് ലത്തീഫ് പറയുന്നത്. മകളുടെ പേര് ഉച്ചരിക്കാന്‍ പോലും അയാള്‍ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാന്‍ അയാള്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാള്‍ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.
അഞ്ചാം ക്ലാസു മുതല്‍ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കില്‍ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറില്‍ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂര്‍പുരത്തെ പൊലീസ് സ്‌റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മില്‍ ചില ഇടപാടുകളുണ്ട്. മകള്‍ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയില്‍ കാണും, അല്ലെങ്കില്‍ കാശു വാങ്ങി അവര്‍ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലില്‍ എഴുതിവച്ചത് അവര്‍ അറിയാതെ പോയതുകൊണ്ടു മാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു. ഏതായാലും വിഷയം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതോടെ എല്ലാം മാറി മറിയും. ഫാത്തിമയുടെ കുടുംബത്തിന് നീതി കിട്ടിയാല്‍ അതിലൊരു കയ്യടി വി. മുരളീധരനും കിട്ടും.
മലയാളി കുടുംബത്തിലെ ഒൻപത് മാസം പ്രായമുള്ള കുട്ടിയെ റാസൽഖൈമ വില്ലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതര നിലയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ, അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളിൽ താമസിക്കുന്നു. ഭർത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് പറയുന്നു.
യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്ലാറ്റിൽ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നുവത്രെ. ഭർത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.