സുചി ലീക്ക്‌സ് ചലച്ചിത്രരംഗത്ത് കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. ഗായിക സുചിത്രയുടെ അക്കൗണ്ടില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെയാണ് പല വീഡിയോയും ഫോട്ടോയും ലീക്കായത്. ഇതിനുപിന്നില്‍ സുചിത്രയാണെന്നും പിന്നീട് സുചിത്രയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമൊക്കെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നടനും ഭര്‍ത്താവുമായി കാര്‍ത്തിക് തന്റെ ഭാര്യ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സുചിത്രയെ കാണാനില്ലെന്ന പരാതിയുമായി അവരുടെ സഹോദരി സുനിത പോലീസിനെ സമീപിച്ചു. സുചിത്ര കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തിങ്കളാഴ്ച മുതല്‍ അവരെ കാണാനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുനിത പരാതി നല്‍കിയത്.
ആഡംബര ജീവിതം നയിക്കുന്നതിനായി കുട്ടികളെ ദത്തെടുത്ത് ക്രൂര പീഡനത്തിന് വിധേയരാക്കി വിഡിയോ ചീത്രീകരിച്ചിരുന്ന നഷാലേ ഹോബ്സൺ മരിച്ചു. മഷാലെ ഹക്നീ എന്ന പേരിലായിരുന്നു ഇവർ യൂട്യൂബിൽ പ്രശസ്തയായത്. ക്രൂരപീഡനങ്ങൾ വെളിച്ചത്തായതിനെ തുടർന്ന് ഇവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആറ് വയസുമുതൽ 15 വയസുവരെയുള്ള കുട്ടികളെ കൊണ്ട് സാഹസിക കൃത്യങ്ങൾ ചെയ്യിച്ചാണ് ഇവർ വിഡിയോ ചിത്രീകരിച്ചിരുന്നത്. എട്ട് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന ഹക്നീയുടെ ചാനൽ പെരുമാറ്റച്ചട്ട ലംഘനത്തെ തുടർന്ന് യൂട്യൂബ് നീക്കം ചെയ്തിരുന്നു.
അമ്മയുടെ പ്രവർത്തനങ്ങൾ വഴിവിട്ടതാണെന്ന് ചൂണ്ടിക്കാട്ടി മകൾ പൊലീസിന് വിവരങ്ങൾകൈമാറിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. ബാലപീഡനം, ഉപദ്രവിക്കൽ, അന്യായമായി തടവിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു.
ഹക്നീ പറയുന്നത് ചെയ്തില്ലെങ്കിൽ സ്വകാര്യ ഭാഗങ്ങളിൽ പെപ്പർ സ്പ്രേ പ്രയോഗിക്കുമായിരുന്നെന്നും നാലഞ്ചു ദിവസത്തേക്കു കടുത്ത വേദനയനുഭവിക്കാന്‍ വിടുമായിരുന്നുവെന്നും മറ്റൊരു പെൺകുട്ടി പറഞ്ഞു. ചിലപ്പോൾ കൂട്ടത്തിലെ ആൺകുട്ടികളുടെ ലിംഗത്തിന്റെ അഗ്രത്തിൽ ഹക്നീ നുള്ളിപ്പറിക്കാറുണ്ടായിരുന്നു. പലപ്പോഴും രക്തമൊലിപ്പിച്ച് നടക്കുന്ന അവസ്ഥയായിരുന്നു ഇവരെന്നും പൊലീസ് പറയുന്നു.
കൊടും തണുപ്പുവെള്ളത്തിൽ കുട്ടികളെ നിർബന്ധിച്ചു കുളിപ്പിക്കുമായിരുന്നു. ഇത്തരത്തിൽ കുട്ടികളെ ഉപദ്രവിച്ചും പട്ടിണിക്കിട്ടും 2.5 ദശലക്ഷം ഡോളറാണ് ഹക്നീ സമ്പാദിച്ചത്. യൂട്യൂബ് നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് ചാനൽ അവർ നീക്കം ചെയ്തു. ഇവരുടെ വീട്ടിൽ ആരോഗ്യപരിശോധനയ്ക്കെത്തിയ സംഘമാണ് ദത്തെടുക്കപ്പെട്ട ഒരു കുട്ടിയെ ഹക്നീയുടെ വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഡയപ്പർ മാത്രം ധരിച്ചായിരുന്നു കുട്ടി നിന്നിരുന്നത്. മറ്റ് കുട്ടികളെയും പരിശോധിച്ചതോടെ ഇവർ ആവശ്യത്തിന് ഭക്ഷണമില്ലാത്ത അവസ്ഥയിലാണെന്നു മനസ്സിലായി. ദാഹിക്കുന്നുവെന്നും വിശക്കുന്നുവെന്നുമാണ് ഇവർ സംഘത്തോട് ആദ്യം പറഞ്ഞത്. ഇവർക്ക് ഭക്ഷണം നൽകിയെങ്കിലും കഴിക്കാൻ തയാറായില്ല. ഹക്നീ മർദിക്കുമെന്നാണു കുട്ടികൾ പറഞ്ഞത്.
പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഹക്നീക്ക് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ കോടതി ജാമ്യം അനുവദിച്ചു. വിചാരണ നേരിടാനോ ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയോ നൽകാൻ കഴിയാത്ത വിധം ആരോഗ്യം നശിച്ച ഹക്നീക്കു പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് ആരോഗ്യം വീണ്ടെടുക്കാനും ചികിത്സയ്ക്കുമായി കോടതി 15 മാസത്തെ സമയം അനുവദിക്കുകയായിരുന്നു. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതമാണ് ഹക്നീയുടെ ആരോഗ്യനില മോശമാക്കിയത്. ഒക്ടോബർ 28 ന് ചികിത്സയിലായിരുന്ന ഹക്നീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചുവെങ്കിലും ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വഷളായി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു അന്ത്യം.
സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് നഴ്സറി വിദ്യാർത്ഥിയായ ആറ് വയസ്സുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ ബൈരാപുരം പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്സറി സ്കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ കുട്ടി ഓടുന്നതിനിടെ അബദ്ധത്തിൽ ചൂടുള്ള സാമ്ബാർ ചെമ്ബിൽ വീഴുകയായിരുന്നു. ഉടൻതന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നുവെന്നും അപകടത്തിൽപ്പെട്ട കുട്ടി വരി തെറ്റിച്ച് ഓടുകയായിരുന്നുവെന്നും ആയ മൊഴി നൽകി. ഈ സമയം, കുട്ടികൾക്ക് വിളമ്ബാനായി രണ്ട് പേർ കൂടി സാമ്ബാർ പാത്രം കൊണ്ടുവരികയായിരുന്നു. കാൽതെറ്റി നിയന്ത്രണം വിട്ട കുട്ടി തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീഴുകയായിരുന്നു. സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
കുന്ദമംഗലത്ത് കിണറ്റിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടതിന് പിന്നിൽ ദുരൂഹത. കീഴരിയൂർ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവും കുടുംബവും ചേർന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സ്ത്രീധനത്തിൻറെ പേരിൽ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരൻ നിജേഷ് പറഞ്ഞു.
തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭർത്താവ് ഫോൺ വിളിച്ചതാണ് സഹേദരനിൽ സംശയം ഉളവാക്കിയത്. സാധാരണ ഒറ്റയ്ക്ക് ഇവർ വീട്ടിലേക്ക് വരാറില്ല. രാത്രി വീട്ടിൽ വച്ചു കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അതിനാൽ സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭർത്താവ് പറഞ്ഞു.
ഒരു മരണ ചടങ്ങിൽ സംബന്ധിക്കാൻ വീട്ടിൽ നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടിൽ വന്നപ്പോൾ ഇവരെ കണ്ടില്ലെന്നും ഭർത്താവ് പറഞ്ഞു. സഹോദരൻ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് ഇവർ കിണറ്റിൽ ചാടിയെന്ന് സഹോദരനെ നാട്ടുകാരൻ വിളിച്ചറിയിക്കുകയായിരുന്നു.
സുഹൃത്തുക്കളാണ് നിജിനയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവോ വീട്ടുകാരോ ആശുപത്രിയിലോ മറ്റു ചടങ്ങുകളിൽ സംബന്ധിക്കാൻ എത്താതിരുന്നതും സംശയത്തിന് കാരണമായി. തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭർതൃവീട്ടുകാർ യാത്രപോയതാകാമെന്നുമാണ് ബന്ധുക്കളുട സംശയം. വിവാഹത്തിനു ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നെന്നും അതിന്റെ പേരിൽ നിജിന ഭർതൃവീട്ടുകാരുടെ പീഡനത്തിനിരയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് വെണ്‍മണി. എപി ചെറിയാനും ഭാര്യ ലില്ലിയുമാണ് കൊല്ലപ്പെട്ടത്. അന്യ സംസ്ഥാന തൊഴിലാളികുളുടെ അടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇപ്പോള്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളുടെ പ്രതികരണമാണ് ഏവരെയും ഈറനണിയി്കുന്നത്. ‘മോഷണം നടത്താനാണെങ്കില്‍ അവരെ പൂട്ടിയിട്ടാല്‍ പോരായിരുന്നോ, വയ്യാത്തവരല്ലേ, എന്തിനാ കൊന്നുകളഞ്ഞത് ?’ ദമ്പതികളുടെ മകള്‍ ബിന്ദു ചോദിക്കുന്നു.
ഷാര്‍ജയില്‍ നിന്നും പപ്പയെയും മമ്മിയെയും വീഡിയോകള്‍ ചെയ്യുമായിരുന്നു, ഞായറാഴ്ചയും ചെയ്തിരുന്നു,. പണിക്കാര്‍ ഉള്ള വിവരം പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വിധത്തിലാണ് പ്രതികളെത്തിയത്. വേണ്ടെന്ന് പറഞ്ഞിട്ടും ഞായറാഴ്ച അവര്‍ എത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങില്‍ കയറി തേങ്ങയിട്ടു. ഞായറാഴ്ച പള്ളിയില്‍ പോകാനൊരുങ്ങിയ ലില്ലിയുടെ ആഭരണങ്ങള്‍ ഇവര്‍ കണ്ടിട്ടുണ്ടാകാം.-ബിന്ദു പറഞ്ഞു. ഭര്‍ത്താവ് രെജു കുരുവിളയ്‌ക്കൊപ്പമാണ് ഷാര്‍ജയില്‍ നിന്നും ബിന്ദു എത്തിയത്. സഹോദരന്‍ ബിബു ഭാര്യ ഷാനിക്കും മകനും ഒപ്പം ദുബായില്‍ നിന്നും എത്തി. ബന്ധുക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ബിബു.
പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. പ്രതികളിലൊരാള്‍ നേരത്തേ ബംഗ്ലദേശില്‍ നിന്നു കേരളത്തിലെ സുഹൃത്തിനെ വിളിച്ചതൊഴിച്ചാല്‍ പിന്നീട് ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ട്രെയിന്‍ യാത്രയില്‍ സഹയാത്രികരുടെയും വെണ്‍മണിയില്‍ ഉണ്ടായിരുന്നപ്പോള്‍ സുഹൃത്തുക്കളുടെയും ഫോണുകളില്‍ നിന്നാകും ഇവര്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നത് എന്നാണു പൊലീസ് നിഗമനം. എന്നാല്‍ പ്രതികളില്‍ നിന്നു 3 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായാണു വിവരം. മരിച്ച ചെറിയാന്റേതു തന്നെയാണോ ഈ ഫോണുകള്‍ എന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി അനീഷ് വി.കോരയുടെ മൊബൈല്‍ ഫോണില്‍ ഇവയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഇതല്ല ഫോണ്‍ എന്നായിരുന്നു പേരക്കുട്ടി സ്‌നേഹയുടെ മറുപടി.
കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം ക്രൈംബ്രാഞ്ച് തയ്യാറാക്കി. തലയോട്ടി പരിശോധിച്ച് കംപ്യൂട്ടര്‍ സഹായത്താലാണ് രേഖാചിത്രം തയ്യാറാക്കിയത്. മൂന്ന് രൂപത്തിലുള്ള ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രേഖാചിത്രവും പരിശോധിച്ച അന്വേഷണസംഘം കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരനായിരിക്കുമെന്ന നിഗമനത്തിലാണ്.
ചാലിയത്തും മുക്കത്തുമാണ് മനുഷ്യശരീരങ്ങള്‍ കണ്ടെത്തിയത്. വെട്ടിമാറ്റിയ കൈകളും തലയും ഉടലും രണ്ടുവര്‍ഷംമുന്‍പാണ് വിവിധ ദിവസങ്ങളിലായി കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളെകുറിച്ചോ കൊലപാതകം നടത്തിയവരെകുറിച്ചോ ഇതുവരെയും ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. 2017, ജൂണ്‍ 28 നാണ് അറത്തുമാറ്റിയ ഇടതു കൈ ചാലിയം കടല്‍ തീരത്തുനിന്ന് ആദ്യം കണ്ടെത്തിയത്. വീണ്ടും അഞ്ച് ദിവസത്തിന് ശേഷം മലയോര മേഖലയായ മുക്കം എസ്‌റ്റേറ്റ് റോഡരികില്‍ നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി.
ഒരാഴ്ച കഴിഞ്ഞതോടെ കൈകള്‍ ലഭിച്ച തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. മൂന്ന് ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. മൂര്‍ച്ചയേറിയ യന്ത്രം ഉപയോഗിച്ചാണ് ശരീരം മുറിച്ചതെന്നും സംശയിക്കുന്നു. ഏകദേശം ഇരുപത്തിയഞ്ചുവയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തുനിന്ന് കാണാതയവരെകുറിച്ച് അന്വേഷിച്ചെങ്കിലും ഈ കേസിലേക്ക് ഒരു സൂചനയും ലഭിച്ചില്ല. ഡിഎന്‍എ പരിശോധനയിലാണ് എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയില്‍ കൊല്ലപ്പെട്ട ആളുടെ നാല് വിരലടയാളങ്ങള്‍ ശേഖരിച്ചു. കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാർജയിൽ നിന്നും രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ വന്നതിന് പിന്നാലെ ഭർത്താവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ സഹായം തേടി വീട്ടമ്മ വീഡിയോ സന്ദേശം പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവച്ചത്. ജാസ്മിൻ സുൽത്താന എന്ന സ്ത്രീയാണ് ട്വിറ്ററിലൂടെയാണ് സഹായം ആവശ്യപ്പെട്ടത്. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നുമാണ് ഇവർ വീഡിയോയിൽ അഭ്യർത്ഥിച്ചത്.
മര്‍ദ്ദനമേറ്റ് കലങ്ങിയ കണ്ണുകളുമായാണ് യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നുണ്ട്. കൂടാതെ കലങ്ങിയ കണ്ണില്‍ നിന്നും രക്തവും ഒഴുകുന്നുണ്ട്. ‘അടിയന്തിരമായി സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന. ഞാന്‍ യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ പേര് മൊഹമ്മദ് ഖിസര്‍ ഉല്ല. എന്നെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. സഹായിക്കണം’ എന്നായിരുന്നു പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. കരഞ്ഞുകൊണ്ടാണ് ഇവര്‍ രക്ഷ തേടിയത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. കൂടാതെ വിദേശകാര്യ വകുപ്പിന്റെ സഹായവും തേടിയിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവരുടെ പേജുകളിലും ആവശ്യവുമായി നിരവധി പേർ എത്തി.
താന്‍ ബംഗളുരുവില്‍ നിന്നുള്ളതാണെന്നും ഭര്‍ത്താവിനൊപ്പം ഇനിയും യുഎഇയില്‍ താമസിക്കാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. അഞ്ച് വയസും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കള്‍ക്കൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധിപ്പേര്‍ ഇവരുടെ സന്ദേശം ട്വിറ്റില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ട്വിറ്ററിലൂടെ ഷാര്‍ജ പൊലീസിന്റെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെയും സഹായവും തേടി. രണ്ട് വീഡിയോകളാണ് യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതില്‍ ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം ഏറ്റതായും പറയുന്നുണ്ട്. മുഹമ്മദ് ഖിസറുള്ള എന്നാണ് ഭര്‍ത്താവിന്റെ പേരെന്നും ട്വീറ്റില്‍ പറയുന്നു.
ട്വിറ്ററിൽ ഈ വീഡിയോ പ്രചരിപ്പിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. യുവതിക്ക് ചികിത്സ നൽകിയതായും പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങൾ ഇനി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വൈശാഖ് ബൈജുവിന്റെ മൊഴി പുറത്തായിരിക്കുകയാണ്. മുളവന ചരുവിള പുത്തന്‍ വീട്ടില്‍ കൃതി (25)യെയാണ് ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ ദേവിപ്രിയയില്‍ വൈശാഖ് ബൈജു (28) ശ്വാസം മുട്ടിച്ച് കൊന്നത്. കുടുംബ പ്രശ്‌നങ്ങളുടെ പേരിലുണ്ടായ വഴക്കിനെ തുടര്‍ന്ന് താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പൊലീസില്‍ മൊഴിനല്‍കി. ദേഷ്യം വന്നപ്പോള്‍ തല തലയിണയില്‍ അമര്‍ത്തുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടി ചെയ്തതല്ലെന്നുമാണ് ബൈജു മൊഴി നല്‍കിയത്. ബൈജുവിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ച് വഴക്കായി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി പിടിച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും ബൈജു പറഞ്ഞു. ഭാര്യ മരിച്ചെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന ബൈജു പിന്നീട് ഏതു മാര്‍ഗവും അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് കൃതിയുടെ അമ്മ കതകില്‍ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച് പോയി. കൊല്ലത്തെ സ്വന്തം വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
അതേസമയം, ഇവര്‍ തമ്മില്‍ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താല്‍പര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും കൃതിയുടെ ഡയറി കുറിപ്പില്‍ എഴുതിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോള്‍ വിവാഹമോചിതയായതാണ്. തുടര്‍ന്ന് വൈശാഖുമായി ഫേസ്ബുക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. പിന്നീട് 2018ല്‍ ഇവര്‍ തമ്മില്‍ റജിസ്റ്റര്‍ വിവാഹം നടത്തി. എന്നാല്‍ ഈ വിവാഹത്തിന് വൈശാഖിന്റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് കല്യാണമായി നടത്താമെന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. തുടര്‍ന്് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഗള്‍ഫിലേക്ക് പോയ വൈശാഖ് ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തി. പിന്നീട് നാട്ടില്‍ എഡ്യൂക്കേഷനല്‍ കണ്‍സള്‍ന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് വസ്തു പണയപ്പെടുത്തിയും മറ്റും പല തവണയായി കൃതിയുടെ വീട്ടുകാരില്‍ നിന്നും വൈശാഖ് 25 ലക്ഷത്തിലധികം രൂപ വാങ്ങിയതായി വീട്ടുകാര്‍ പറഞ്ഞു.
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവില്‍. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് അധ്യാപകന്‍ ഒളിവില്‍ പോയത്.
ഫാത്തിമയുടെ ബന്ധുക്കള്‍ കേസ് അന്വേഷിക്കുന്ന കോട്ടൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണകാരണമെന്ന് ആരോപിക്കുന്ന കുറിപ്പ് കണ്ടെത്തിയത്. അതേസമയം ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോട്ടൂര്‍ പോലീസ് നല്‍കുന്ന വിശദീകരണം.
നിരുത്തരവാദപരമായാണ് കോട്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ കേസില്‍ ഇടപെട്ടത്. ഐഐടി പ്രദേശത്തെ പോലീസ് സ്‌റ്റേഷനാണ് കോട്ടൂര്‍. എഫ്‌ഐആര്‍ വാങ്ങാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ മേശപ്പുറത്തിരിക്കുന്ന ഫോണുകളിലൊന്ന് ഫാത്തിമയുടേതാണെന്ന് ആയിഷ തിരിച്ചറിഞ്ഞിരുന്നു. ഫാത്തിമയുടെ മരണത്തിലെ സുപ്രധാന തെളിവായ ആ ഫോണ്‍ വളരെ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തത്. ഞങ്ങള്‍ ഫോണ്‍ ആവശ്യപ്പെട്ടു. അത് കിട്ടിയപ്പോഴാണ് അതിനുള്ളില്‍ നിന്നും ആ ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുറക്കുമ്പോള്‍ തന്നെ സ്‌ക്രീനിലുണ്ടായിരുന്നത് അധ്യാപകനെതിരായ വാക്കുകളായിരുന്നു. ഈ അധ്യാപകനാണ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്നത്.
ഇതിനിടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അവര്‍ പറയുന്നു. സുദര്‍ശന്‍ പത്മനാഭന്‍ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് 20ല്‍ 13 മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി യോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. അന്ന് വൈകിട്ടാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
മൊബൈല്‍ ഫോണിലെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. അതേസമയം സുദര്‍ശന്‍ പത്മനാഭനെതിരെയോ മറ്റേതെങ്കിലും അധ്യാപകര്‍ക്കെതിരെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഐഐടി രജിസ്ട്രാര്‍ പറയുന്നത്.
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. ഫാത്തിമയ്ക്ക് നീതി തേടി സോഷ്യൽ മീഡിയ ക്യാംപെയിനും ആരംഭിച്ചു. ഇതിനൊപ്പം ആത്മഹത്യയ്ക്ക് പിന്നിൽ ജാതിവെറി എന്ന ആരോപണവും ശക്തമാവുകയാണ്.‘എന്റെ പേരു തന്നെ പ്രശ്നമാണ് വാപ്പിച്ചാ..’ എന്ന് ഫാത്തിമ കുറിച്ച വരികൾ ജാതിവെറിയിലേക്ക് വിരൽചൂണ്ടുകയാണ്. സുദർശന്‍ പത്മനാഭൻ എന്ന അധ്യാപകനാണ് മരണത്തിനു കാരണക്കാരനെന്ന് ഫാത്തിമ കുറിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം രംഗത്തെത്തി. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വിമർശനം.
സംഭവത്തില്‍ പൊലീസ് ഇതുവരെ അന്വേഷണം തുടങ്ങിയില്ല. അസ്വഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണുണ്ടായത്. ആത്മഹത്യാകുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതി ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നുമാണ് ചെന്നൈ കോട്ടൂര്‍പുരം പൊലീസിന്റെ വിശദീകരണം
ശനിയാഴ്ചയാണ് മദ്രാസ് ഐ.ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ ഹോസ്റ്റലില്‍ വച്ച് ആത്മഹത്യ ചെയ്തത്. മരണത്തിനുത്തരവാദി അധ്യാപകനാണെന്ന് മൊബൈല്‍ ഫോണില്‍ കുറിപ്പെഴുതിയതിനു ശേഷമായിരുന്നു ആത്മഹത്യ. എന്നാല്‍ കസ്റ്റഡിയിലിരിക്കുന്ന ഫോണില്‍ ഇത്തരം കുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഫാത്തിമയുടെ ഫോണിലെയും ലാപ്ടോപിലെയും തെളിവുകള്‍ നശിപ്പിക്കപെടുമെന്ന ഭയമുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് ഫോറന്‍സിക് പരിശോധന ആവശ്യപെടാമെന്നും കേസ് അന്വേഷിക്കുന്ന കോട്ടൂര്‍പുരം പൊലീസ് വിശദീകരിച്ചു.
അതേ സമയം വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപെട്ട കേസില്‍ പൊലീസുമയി സഹകരിക്കുമെന്ന് ഐ.ഐ.ടിയിലെ ഫാത്തിമ പഠിച്ചിരുന്ന ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വകുപ്പിന്റെ വിശദീകരണം.അധ്യാപകനെതിരെയുള്ള ആരോപണത്തെ കുറിച്ച് അറിയില്ലെന്നും വകുപ്പ് േമധാവിയടക്കമുള്ളവര്‍ വിശദീകരിക്കുന്നു.
ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികൾക്ക് ഒന്നരമാസത്തെ അവധി നല്‍കി. സെമസ്റ്റര്‍ പരീക്ഷകള്‍ പോലും മാറ്റിവച്ചു അവധി നല്‍കിയത് ദുരൂഹതയുണ്ടാക്കുന്നു. പരസ്പരം താരതമ്യം ചെയ്തു മാര്‍ക്കിടുന്ന പഠന രീതിയാണ് മാനസിക സമ്മര്‍ദമുണ്ടാക്കുന്നതെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്റെ പേര് തന്നെയാണ് എന്റെ പ്രശ്നം വാപ്പിച്ചീ..
2016 ജനുവരി 17 ന് സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോൾ രോഹിത് വെമുല കുറിച്ച് വച്ചത് ഈ വാക്കുകളായിരുന്നു.എന്റെ ജന്മമാണ് എന്റെ കുറ്റം.
മൂന്നര വർഷത്തിന് ശേഷം ഫാത്തിമ ലത്തീഫ് എന്ന ഐ.ഐ.ടി വിദ്യാർത്ഥിനി തന്റെ ആത്മഹത്യാകുറിപ്പിലെഴുതിയിരിക്കുന്നു,
എന്റെ പേരു തന്നെ പ്രശ്നമാണ് വാപ്പിച്ചാ..നിങ്ങളോർക്കണം, ദക്ഷിണേന്ത്യയിലെ, മദ്രാസിലെ ,ഒരു കാമ്പസിനകത്ത് പോലും ഇതാണ് ജീവിതമെങ്കിൽ ഉത്തരേന്ത്യൻ കാമ്പസുകളിലെ ജാതിവെറിയിൽ എങ്ങിനെയാകും ഇനി കുട്ടികൾ പിടിച്ച് നിൽക്കുക?
രോഹിത് വെമുലക്ക് വേണ്ടി ഉയർന്ന പ്രതിഷേധങ്ങൾ പോലും ഇനി ഉയരില്ല. ഭയം അഡ്മിൻ ഓൺലികളാക്കിയ മനുഷ്യരിൽ നിന്ന് എന്ത് പ്രതിഷേധ സ്വരമാണ് പ്രതീക്ഷിക്കാനാവുക?മനുഷ്യരെ പച്ചക്ക് അടിച്ച് കൊന്ന് വീഡിയോ ഷൂട്ട് ചെയ്തവർക്ക് വീര ചക്രം കൊടുത്ത് ആനയിക്കപ്പെടുന്ന കാലമാണിത്. നീതി ചവിട്ടിക്കൂട്ടി കൊട്ടയിലെറിയുന്ന നേരമാണിത്. തിളച്ച് മറിയേണ്ട തെരുവുകളിൽ മഞ്ഞ് മലകളാണുള്ളത്. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പോലെ കുട്ടികൾ ഇനിയും ആത്മഹത്യാ കുറിപ്പുകൾ എഴുതുന്നത് തടയേണ്ടേ?പുതപ്പിനുള്ളിൽ നിന്ന് ഇനി ഞെട്ടിയുണരുക എന്ത് കേൾക്കുമ്പോഴാണ്?
നാട്ടിൽ ഇനി പ്രതിഷേധങ്ങളുയർത്താനുള്ള ചങ്കുറപ്പ് ആർക്കാണുള്ളത്?ഇത് ആൾക്കൂട്ട കൊലപാതകങ്ങളുടെ കാമ്പസ് വേർഷനാണ്. ജനാധിപത്യം ഊർദ്ധശ്വാസം വലിക്കുന്ന ഈ ഘട്ടത്തിൽ മനുഷ്യത്വമുള്ളവർ ഒന്നിച്ചിറങ്ങിയില്ലെങ്കിൽ നമുക്ക് അനുശോചനം രേഖപ്പെടുത്താൻ പോലും ആരും ബാക്കിയുണ്ടാവില്ല.
മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതു തെളിയിക്കുന്ന കുറിപ്പ് ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്നാട് പൊലീസ് സ്വീകരിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു.മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയിലിലും പരാതി നല്‍കി.ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയാണ് ഫാത്തിമ ലത്തീഫ് വിജയിച്ചത്.