Crime

മറയൂർ : പട്ടാപ്പകൽ നാട്ടുകാരുടെ മുന്നിൽ യുവാവ് പിതൃസഹോദരന്റെ കാൽ വെട്ടി മാറ്റി. കാന്തല്ലൂർ കർശനാട് സ്വദേശി മുരുകനാണ് (40) പിതാവിന്റെ ഇളയ സഹോദരനായ മുത്തുപാണ്ടിയുടെ (65) ഇടതുകാൽ വാക്കത്തികൊണ്ട് വെട്ടി മാറ്റിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ പത്തോടെ കോവിൽക്കടവ് ഓട്ടോ സ്റ്റാൻഡിനു സമീപമാണ് സംഭവം.

അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന മുത്തുപാണ്ടിയെ പൊലീസ് ഇൻസ്‌പെക്ടർ വി.ആർ.ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അറ്റുപോയ കാൽ തുന്നിച്ചേർക്കാനാകില്ലെന്നു കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് രാജപാളയത്തെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാനായി മുത്തുപാണ്ടിയും മുരുകനും ഒരുമിച്ച് പോയിരുന്നു. അന്നുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. മുരുകനെതിരെ പൊലീസിൽ കേസ് കൊടുക്കുമെന്ന് മുത്തുപാണ്ടി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് മുരുകൻ മുത്തുപാണ്ടിയുടെ കാൽ വെട്ടിയതെന്നും മറയൂർ പൊലീസ് പറയുന്നു.

നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടുമുതലും അതിലെ ദൃശ്യങ്ങള്‍ രേഖകളുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കാന്‍ പാടില്ലെന്നും സര്‍ക്കാര്‍. രേഖകളുടെ പകര്‍പ്പ് ലഭിക്കാതെ പ്രതിക്ക് എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് കോടതിയുടെ ചോദ്യം. കേസിലെ രേഖകളുടെ പകര്‍പ്പ് ലഭിക്കേണ്ടത് നിയമപരമായ അവകാശമാണെന്ന് ദിലീപും സ്വകാര്യതയ്ക്കുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന് ഇരയായ നടിയും വാദിച്ചു. കേസ് വിധി പറയാനായി മാറ്റി.

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറികാര്‍ഡ് തൊണ്ടിയോ രേഖയോ എന്ന സങ്കീര്‍ണമായ നിയമപ്രശ്നത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തൊണ്ടിമുതല്‍ പ്രതിഭാഗത്തിന് നിയമാനുസരണം കൈമാറേണ്ടതില്ല . എന്നാല്‍ തെളിവായി ഹാജരാക്കപ്പെടുന്ന രേഖകളുെട പകര്‍പ്പ് പ്രതിക്ക് ആവശ്യപ്പെടാം. എങ്കിലും ദൃശ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇരയുടെ സ്വകാര്യത ഈ കേസില്‍ പ്രധാനമാണെന്നും അത് സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി പ്രതികരിച്ചു.

സര്‍ക്കാര്‍ വാദത്തെ ദിലീപ് ശക്തമായി എതിര്‍ത്തു. നിയമപരമായ അവകാശം അനുവദിക്കണമെന്ന് ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചു. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഉഭയസമ്മതത്തോടെയാണോയെന്ന് തെളിയിക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണ്. ഓടുന്ന വണ്ടിയില്‍ പീഡനം നടന്നുവെന്നതാണ് പ്രോസിക്യൂഷന്‍ കേസ്. യഥാര്‍ഥത്തില്‍ നിര്‍ത്തിയിട്ട വണ്ടിയിലാണ് സംഭവം നടന്നതെന്നും ഇത്തരം ൈരുദ്ധ്യങ്ങള്‍ തെളിയക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണെന്നും റോഹത്ഗി വാദിച്ചു.

ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു നടിയുടെ വാദം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ പോലും പ്രതികള്‍ ഇതുപോലെ ദൃശ്യങ്ങള്‍ ചോദിച്ച് വന്നേക്കാം. പ്രതിയുടെ അവകാശം മാത്രമല്ല, ഇരയുടെ സ്വകാര്യതയും കോടതി മാനിക്കണമെന്നും നടി വാദിച്ചു.

മുന്‍ ആന്ധ്ര സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ്‌ റാവു ആത്മഹത്യ ചെയ്തു. 72 വയസ്സായിരുന്നു.

ഇന്ന് രാവിലെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രനിയമസഭയില്‍ സ്പീക്കറായിരുന്നു.

ജഗമോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയാതതിനെ തുടര്‍ന്ന് നിരന്തരമായി വന്ന അഴിമതിക്കേസുകളാണ് ആത്മഹത്യക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകനും മകള്‍ക്കുമെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും കൊടേല ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു.ശിവപ്രസാദയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍ രംഗത്തെത്തി.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനുശോചനം അറിയിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൃഷ്ണസാഗര്‍ റാവുവും അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയാണ് ശിവപ്രസാദെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ബിശ്വഭൂഷന്‍ ഹരിചന്ദ്രനും കോണ്‍ഗ്രസ് പാര്‍ട്ടിയും അനുശോചനം അറിയിച്ചു.

മെക്‌സികോയിലെ ജാലിസ്‌കോ സംസ്ഥാനത്ത് ഒരു കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത ബാഗുകളിലായാണ് ഇവ കുഴിച്ചിട്ടത്.

കുറച്ചു ദിവസങ്ങളായി പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. മൃതദേഹങ്ങള്‍ പലതും വെട്ടിമാറ്റിയതിനാല്‍ ശരീരഭാഗങ്ങള്‍ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി കൂടുതല്‍ വിദഗ്ധരെ സ്ഥലത്തേക്ക് അയയ്ക്കണമെന്ന് പ്രാദേശിക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെക്‌സിക്കോയിലെ ഏറ്റവും അപകടകാരികളായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജാലിസ്‌കോയിലാണ്. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇവിടെ പതിവാണ്. കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം.

ഡോക്ടര്‍ മരിച്ചപ്പോള്‍ വീട് വൃത്തിയാക്കി. കിട്ടിയത് 2246 ഭ്രൂണങ്ങള്‍. അമേരിക്കയിലെ ഇല്ലിനോയിസ് എന്ന സ്ഥലത്താണ് സംഭവം. ഗര്‍ഭഛിദ്ര ഡോക്ടര്‍ എന്നറിയപ്പെടുന്ന ഉൾറിച് ക്ലോപ്‌ഫെറിന്‍റെ മരണശേഷമാണ് വീട്ടിൽ നിന്നാണ് ഭ്രൂണങ്ങൾ കണ്ടെത്തിയത്.

ഇന്ത്യാനയ്ക്കടുത്ത് സൗത്ത് ബെന്‍റിൽ ഇദ്ദേഹത്തിന് ക്ലിനിക്കുണ്ടായിരുന്നു. 2016ൽ ഇദ്ദേഹത്തിന്‍റെ വൈദ്യപരിശോധന ലൈസൻസ് പിൻവലിച്ച ശേഷം ഇത് തുറന്നിട്ടില്ല. 13 കാരിയായ പെൺകുട്ടിയ്ക്ക് ഗർഭഛിദ്രം നടത്തിയത് സർക്കാരിനെ അറിയിച്ചില്ലെന്ന കണ്ടെത്തലാണ് അദ്ദേഹത്തിന് ലൈസൻസ് നഷ്ടമാക്കിയത്. തിരുമ്മ് ചികിത്സയിൽ വിദഗ്ദ്ധനായ ഫിസിഷ്യൻ എന്നാണ് ഇദ്ദേഹത്തിന്‍റെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ 43 വർഷമായി ഗർഭഛിദ്രം നടത്തുന്ന തനിക്ക് ഒരിക്കൽ പോലും കൈപ്പിഴ സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പറയുന്നത്.

“സ്ത്രീകളാണ് ഗർഭം ധരിക്കുന്നത്, പുരുഷനല്ല. അവരുടെ വ്യക്തിജീവിതത്തിൽ അവർക്ക് ഗുണകരമെന്ന് തോന്നുന്ന തീരുമാനം സ്ത്രീയെടുത്താൽ അതിനെ നമ്മൾ മാനിക്കേണ്ടതുണ്ട്. ഞാനിവിടെ ആരെയും തിരുത്താനില്ല. ഞാനിവിടെ ആരെക്കുറിച്ചും മുൻധാരണകൾ പങ്കുവയ്ക്കാനുമില്ല,” ഈ കേസിലെ വാദത്തിനിടെ കോടതിയിൽ ക്ലോപ്ഫെർ പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 2246 ഭ്രൂണങ്ങളും വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ബിഹാറില്‍ യുവതിയെയും സുഹൃത്തായ യുവാവിനെയും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. വിവാഹേതര ബന്ധം ആരോപിച്ചാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ബീഹാറിലെ ഇഗുനി ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. വിവാഹേതര ബന്ധത്തിന്‍റെ പേരിലാണ് യുവതിയെയും യുവാവിനെയും ക്രൂരമായി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പരിശോധനയില്‍ ഇവരെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയതെന്ന് വ്യക്തമായി. കുന്ദന്‍ മന്‍ജി, ലാല്‍തി ദേവി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു

യുവതിയും പ്രായത്തില്‍ ഇളവുള്ള യുവാവും തമ്മിലുള്ള ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായ ചോദ്യം ചെയ്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. എന്തായാലും ഗ്രാമത്തിലെ ഇരട്ടക്കൊലപാതകത്തില്‍ മേഖലയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്

മൂന്നാറിൽ എട്ടുവയസ്സുകാരിയെ വീടിനുള്ളിൽ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടി പീഡനത്തിനിരയായെന്ന് സൂചന നൽകി പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട്‌ . മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

മൂന്നാർ മേഖലയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ആണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉൗഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആണ് അപകടം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി ആണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ എത്തി വിദഗ്ധ പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധു എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെ ആണ് ആദ്യം വിവരം അറിയിച്ചത്. ഇയാൾ എത്തിയാണ് കഴുത്തിൽ കുരുങ്ങിയ കയർ മുറിച്ച് മാറ്റിയത്.

പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു.

സംഭവം നടന്ന തേയില എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്തു. പലരുടേയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ പീഡനം സംബന്ധിച്ച് ആണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാൽ മരണത്തെ കുറിച്ചുള്ള ദുരൂഹതയും നീങ്ങും എന്ന പ്രതീക്ഷയിൽ ആണ് അന്വേഷണ സംഘം. പെൺകുട്ടിയെ പീഡിപ്പിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നും എസ്റ്റേറ്റിൽ തന്നെ ഉള്ളവർ ആകാം എന്നും ആണ് പൊലീസിന്റെ കണക്ക് കൂട്ടൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.

ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ യുവതിക്ക് ടാങ്കറിലിടിച്ച്‌ ദാരുണാന്ത്യം. ചെന്നൈയില്‍ ആണ് സംഭവം. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ശുഭ ശ്രീയാണ് മരിച്ചത്. ജയലളിതയുടെയും പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നു വീണത്.

പള്ളവാരം – തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നിമിഷങ്ങള്‍ക്കുള്ളില്‍ യുവതിയുടെ വാഹനത്തില്‍ ടാങ്കര്‍ ലോറിയിടി ച്ചു. എന്നാൽ തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം സ്കൂട്ടര്‍ ഓടിക്കുമ്പോൾ യുവതി ഹെല്‍മറ്റ് വച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

അനധികൃതമായാണ് ഇവ സ്ഥാപിച്ചതെന്നാണ് വിവരം. എഐഎഡിഎംകെയുടെ പ്രാദേശികനേതാവ് സി ജയഗോപാല്‍ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്.സംഭവത്തെ തുടര്‍ന്ന് ടാങ്കര്‍ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ഇയാള്‍ക്കെതിരെ കേസെടുത്തു.

നാമക്കല്‍: അങ്കണവാടി ജീവനക്കാരിയുമായി സ്കൂള്‍ പരിസരത്ത് വെച്ച്‌ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.

അങ്കണവാടി ജീവനക്കാരിയും അധ്യപകനും തമ്മില്‍ സ്‌കൂള്‍ പരിസരത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നാണ് നാട്ടുകര്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് സംഭവം. നാമക്കല്‍ ബുധനസാന്തൈ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വി ശരവണന്‍(38) ആണ് മര്‍ദനമേറ്റത്.

സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച്‌ അങ്കണ്‍വാടി ജീവനക്കാരിയുമായി ശരവണന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

തന്നെ മര്‍ദിച്ചെന്നു കാണിച്ച്‌ അധ്യാപകനും സ്‌കൂള്‍ പരിസരത്ത് അനാശാസ്യം നടത്തിയെന്നു കാട്ടി നാട്ടുകാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മലപ്പുറം: തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ഏർവാടിയിലേക്ക് പോയ റസീനയും കുടുംബം സഞ്ചരിച്ച കാർ അമിത വേ​ഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട  കാറിന് പിറകിൽ ബൈക്കിടിച്ചാണ് ഒരാൾ മരിച്ചത്. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved