പാനീയം നല്‍കി കോഴിക്കോട് നഗരത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍ഐഎ കേസെടുത്തു. വിദ്യാര്‍ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റിലായ നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ റിമാന്‍ഡ് ചെയ്തു.

19 കാരനാണ് പ്രതിയായ മുഹമ്മദ് ജാസിം. കോഴിക്കോട്ടെ പ്രമുഖ പാര്‍ക്കില്‍ ലഹരി കലര്‍ന്ന പാനീയം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജാസിം അറസ്റ്റിലായത്. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പണവും സ്വര്‍ണവും കൈക്കലാക്കി. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് മതംമാറ്റാന്‍ നിര്‍ബന്ധിച്ചുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്. ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

നഗരത്തില്‍ സി.എയ്ക്ക് പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് കെണിയില്‍ കുടുക്കിയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടി മാനസിക പ്രശ്നങ്ങളില്‍ അകപ്പെട്ടു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് ശേഷം തിരിച്ച് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ജാസിം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.