ജാര്‍ഖണ്ഡില്‍ സൈനികന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബന്ദാര പോലീസ് സ്റ്റേഷന് സമീപത്തുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനുശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയതാകാമെന്ന് കരുതുന്നു. ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗയിലാണ് സംഭവം.
ശനിയാഴ്ച വൈകീട്ട് യുവതിയെ കാണാനായി മൂന്നുപേര്‍ എത്തിയിരുന്നതായി ഗ്രാമവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സ്ത്രീയെ കാണാനെത്തിയത് ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഹിമാചല്‍ പ്രദേശിലാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്.
ഷാര്‍ജയിലെ മലയാളി വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി നീല്‍ പുരുഷ് കുമാര്‍ (29) യുഎസില്‍ വെടിയേറ്റ് മരിച്ച സംഭവം കേസ് ഗ്രാന്റ് ജൂറിക്ക്. സംഭവത്തില്‍ ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സ്(23) എന്ന യുവാവാണ് അറസ്റ്റിലായത്. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പ്രതിയുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാണ് കേസ് ഇനി പരിഗണിക്കുക എന്ന കാര്യം വ്യക്തമല്ല. മകന്റെ മരണത്തില്‍ നീതിവേണമെന്ന് നീലിന്റെ പിതാവ് പുരുഷ് കുമാര്‍ പ്രതികരിച്ചു.
പ്രതി ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും കേസ് ഗ്രാന്‍ഡ് ജൂറിയ്ക്ക് വിടുകയാണെന്നും പിക് കണ്‍ട്രി ജഡ്ജ് സ്റ്റീവന്‍ കര്‍ടിസ് പറഞ്ഞു. ലിയോണ്‍ സംഭവ സമയത്തോട് അടുപ്പിച്ച് ഗാരേജിലേക്ക് കയറി പോകുന്നതിന്റെയും പണം ആവശ്യപ്പെടുന്നതിന്റെയും വിഡിയോ ഉണ്ടെന്നും നീല്‍കുമാറിനെ ക്ലോസ് റേഞ്ചില്‍ വച്ച് വെടിവയ്ക്കുകയുമായിരുന്നുവെന്നും ബ്രന്‍ഡിഡ്ജ് പോലീസ് കോടതിയെ അറിയിച്ചു.
ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ പുരുഷ് കുമാര്‍. ബ്രന്‍ഡിഡ്ജിലെ അലബാമയില്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു നീല്‍. ജൂലൈ 24-ന് രാവിലെ ഏഴുമണിക്ക് കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു.
മുംബയ് കൊളാബയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഏഴാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒരാള്‍ തന്റെ സുഹൃത്തിന്റെ മൂന്ന് വയസുള്ള മകളെ താഴേയ്ക്ക് എറിഞ്ഞുകൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40ലധികം പ്രായമുള്ള അനില്‍ ചുഗാനി എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 7.30ഓടെയാണ് സംഭവം. അന്വേഷണം നടന്നുവരുകയാണ് എന്ന് പൊലീസ് അറിയിച്ചു. കൃത്യം ചെയ്യാനുള്ള പ്രേരണ വ്യക്തമല്ല. ഷനായ് ഹാതിരാമണി
എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷനായയുടെ പിതാവ് ബിസിനസുകാരനായ പ്രേം ഹാതിരാമണിയുടെ സുഹൃത്താണ് അനില്‍ ചുഗായ്.
കൊളാബയിലെ റേഡിയോ ക്ലബിന് സമീപമുള്ള അശോക അപ്പാര്‍ട്ട്‌മെന്റിലെ എ ബ്ലോക്കിലാണ് സംഭവം നടന്നത്. കുട്ടിയെ തന്റെ ഫ്‌ളാറ്റിലേയ്ക്ക് കളിക്കാനായി വിടാന്‍ പ്രേമിനോട് അനില്‍ ആവശ്യപ്പെടുകയായിരുന്നു. ബെഡ്‌റൂമിലെ ജനല്‍ വഴിയാണ് കുട്ടിയെ താഴേയ്‌ക്കെറിഞ്ഞത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്കാണ് കുട്ടി വീണത്.
കൊല്ലം അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അഞ്ചല്‍ പൊടിയാട്ടുവിളയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന ജയന്റെയും ഭാര്യ രേഖയുടെയും മൃതദേഹം കിടപ്പുമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീടിനുള്ളില്‍ നിന്നു രേഖയുടെ നിലവിളി കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു.
പലതവണ വിളിച്ചിട്ടും കതക് തുറക്കാഞ്ഞതോടെ നാട്ടുകാര്‍ കതകു തകര്‍ത്ത് വീടിനുള്ളില്‍ കയറി. തലയില്‍ നിന്നു ചോരവാര്‍ന്ന നിലയിലായിരുന്നു രേഖ. ജയന്‍ അബോധാവസ്ഥയിലും. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ വിവാഹത്തില്‍ രേഖയ്ക്ക് രണ്ടു കുട്ടികളുണ്ട്.
കടപ്പുറത്ത് തലയില്ലാത്ത അഴുകിയ ജഡം കരയ്ക്കടിഞ്ഞു.തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്താണ് സംഭവം.. പുലര്‍ച്ചെ 6.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്.
മൃതദേഹം അഴുകിയതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുനക്കക്കടവ് തീരദേശ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
വാഷിങ്ടണ്‍: അമേരിക്കയിലെ ഷെറിൻ മാത്യു കൊലക്കേസിൽ പുനർവിചാരണ വേണമെന്ന വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന്‍റെ അപ്പീൽ കോടതി തള്ളി. അമേരിക്കൻ മലയാളിയായ വെസ്‍ലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിലാണ് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ജൂണിൽ നടന്ന വിചാരണയിൽ കുട്ടിയുടെ മൃതദേഹത്തിന്‍റെ ഫോട്ടോകൾ തെറ്റിദ്ധാരണയുണ്ടാക്കും വിധം പ്രോസിക്യൂഷൻ ഉപയോഗിച്ചു എന്നായിരുന്നു അപ്പീലിലെ വാദം. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് വെസ്‍ലിയുടെ അഭിഭാഷകരുടെ നീക്കം. 2017 ഒക്ടോബറിലാണ് കുട്ടിയെ ഡാലസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിഷംചേര്‍ത്ത് നല്‍കിയതെന്ന് കരുതുന്ന പിറന്നാള്‍ കേക്ക് കഴിച്ച അച്ഛനും മകനും ദാരുണാന്ത്യം.തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
എട്ട് വയസ്സുകാരന്‍ രാം ചരണും പിതാവുമാണ് മരിച്ചത്. അമ്മാവന്‍ വാങ്ങിനല്‍കിയ കേക്ക് കഴിച്ചാണ് മരണം സംഭവിച്ചത്അതേ സമയം കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.
കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് സംശയം.
രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്.വിഷംകേക്കില്‍ ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കേക്കിന്റെ സാമ്പിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.അന്വേഷണം നടന്നുവരുകയാണ്.
ആഘോഷങ്ങളുടെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സംസ്ഥാനത്ത് നിന്നും പുതിയൊരു വാര്‍ത്തകൂടി. ഇത്തവണ ഇരയായത് ഒരു അമ്മയും മകനുമാണ്.
ഓണാഘോഷത്തിന്‍റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മക്കും മകനും പരിക്കേറ്റു. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. പെരിങ്ങമല ഇക്ബാൽ കോളജിലെ വിദ്യാർത്ഥികൾ നടത്തിയ ആഘോഷത്തിനിടെയാണ് അപകടം.
ബൈക്കുകള്‍ നൂറോളം വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസ പ്രകടനങ്ങളാണ് അപകടത്തില്‍ കലാശിച്ചത്. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചുവീഴ്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഗതാഗതം വിദ്യാർത്ഥികൾ സ്‍തംഭിപ്പിക്കുകയും ചെയ്‍തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
മുത്തൂറ്റ് ഗ്രൂപ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ എം. ജോര്‍ജിനെ (പോൾ മുത്തൂറ്റ്) കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. കൊല ചെയ്യാനുള്ള ഉദ്ദേശ്യമോ തയാറെടുപ്പോ കൂട്ടായ ലക്ഷ്യമോ പ്രതികൾക്ക് ഉണ്ടായിരുെന്നന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി.
ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നു മുതൽ ഒമ്പത് വരെ പ്രതികളായ സത്താർ, സുജിത്ത്, ആകാശ് ശശിധരൻ, സതീശ് കുമാർ, രാജീവ് കുമാർ, ഷിനോ പോൾ, ഫൈസൽ എന്നിവരെയാണ് കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഒമ്പതാം പ്രതി ഫൈസൽ ഒഴികെയുള്ളവർക്കെതിരെ അന്യായമായി സംഘംചേരൽ, മാരകായുധം കൈവശംെവക്കൽ, കൂട്ടംചേർന്ന് മർദിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ നിലനിൽക്കും. ഫൈസലിനെ നിരപരാധിയാണെന്ന് കണ്ട് കുറ്റമുക്തനാക്കി. അതേസമയം, അപ്പീൽ നൽകാത്തതിനാൽ രണ്ടാം പ്രതി കാരി സതീഷിനെതിരായ ജീവപര്യന്തം നിലനിൽക്കും.
സതീഷ് അടക്കം ഒമ്പതുപേർക്കാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി 2015 സെപ്റ്റംബർ ഒന്നിന് ജീവപര്യന്തം വിധിച്ചത്.
കേരളം നടുങ്ങിയ കൊലപാതകം. കഥകൾ ഒട്ടേറെ പ്രചരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് പോലെ അതിസമ്പന്നരായ സംഘത്തിലെ പ്രധാനിയെ റോഡരികിൽ ഗുണ്ടാസംഘം കുത്തിക്കൊല്ലുക. അതും കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളിെനാപ്പം വണ്ടിയിൽ ഉണ്ടായിരുന്നപ്പോൾ തന്നെ. വർഷങ്ങൾക്കിപ്പുറം ഇന്ന് അതേ കേസിലെ പ്രതികൾ ജീവപര്യന്തം ശിക്ഷയിൽ നിന്നും ഉൗരി പോകുന്ന കാഴ്ച. ഇത്തരത്തിൽ സംശയങ്ങളും ചോദ്യങ്ങളും വിവാദങ്ങളും ഇൗ കേസിനെ വിടാതെ പിന്തുടരുകയാണ്. യുവ വ്യവസായി പോള്‍ എം. ജോര്‍ജിന്റെ കൊലപാതകത്തിലെ പ്രതികൾ പോലും ഇങ്ങനെ രക്ഷപ്പെടുമ്പോൾ ആരുടെ ഭാഗത്താണ് വീഴ്ച എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.
2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോള്‍ കൊല്ലപ്പെടുന്നത്. ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു സിബിഐ കേസ്. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ 2010 ജനുവരിയിലാണ് പോള്‍ ജോര്‍ജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കേസില്‍ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സംഭവത്തിൽ മാപ്പുസാക്ഷികളായിരുന്നു.
വാദങ്ങൾക്ക് ശേഷം 2015 സെപ്റ്റംബറില്‍ കേസിലെ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചിരുന്നു. മറ്റു നാലു പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിനതടവും പിഴയുമാണു വിധിച്ചത്. ഇതിനോടനുബന്ധിച്ച ക്വട്ടേഷന്‍ കേസില്‍ 13 പ്രതികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കും മൂന്നു വര്‍ഷം കഠിനതടവും പിഴയും സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രഘു ശിക്ഷ വിധിച്ചു. പോള്‍ വധക്കേസില്‍ കാരി സതീഷ് അടക്കം ആദ്യ ഒന്‍പതു പ്രതികള്‍ക്കു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതായി ജഡ്ജി ആര്‍. രഘു വ്യക്തമാക്കിയിരുന്നു.
ചങ്ങനാശേരി സ്വദേശികളായ ടി. ജയചന്ദ്രന്‍, കാരി സതീഷ്, എസ്. സത്താര്‍, എസ്. സുജിത്ത്, ആകാശ് ശശിധരന്‍ എന്ന രാജേഷ്, ജെ. സതീഷ് കുമാര്‍, ആര്‍. രാജീവ് കുമാര്‍, ഷിനോ എന്ന ഷിനോ പോള്‍, എച്ച്. ഫൈസല്‍ , ആലപ്പുഴ സ്വദേശികളായ എം. അബി, എം. റിയാസ്, കെ. സിദ്ദിഖ്, എ. ഇസ്മായില്‍ എന്നിവരെയാണു ശിക്ഷിച്ചത്. ഇതില്‍ ആദ്യ ഒന്‍പതു പ്രതികള്‍ക്കു കൊലയില്‍ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. അബിയും റിയാസും സഹോദരങ്ങളാണ്. കൊലക്കേസില്‍ ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസന്‍ എന്ന സന്തോഷ് കുമാര്‍, സബീര്‍, സുല്‍ഫിക്കര്‍, പ്രദീഷ് എന്നിവരും ഉള്‍പ്പെടെ 17 പ്രതികളും ക്വട്ടേഷന്‍ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സാമ്പത്തീക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന നിധിന്‍ മോഹനും ഓഫീസ് സ്റ്റാഫായിരുന്ന ജിത്തുവും അക്കൗണ്ടില്‍ നിന്നും വന്‍തുക പിന്‍ വലിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സമിതിയുടെ അക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം. ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയിക്കുന്നത്. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.