മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആഢംബര സൗകര്യങ്ങളോടെയുളള സ്വകാര്യ ആശുപത്രിയിലെ വാസം വിവാദമായ സാഹചര്യത്തിലാണ് നടപടി. റിമാൻഡിലായിരുന്നിട്ടും അച്ഛന്‍റെയും ബന്ധുക്കളുടെയും ഒപ്പമാണ് ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ശ്രീറാമിന്‍റെ വാട്‍സാപ്പ് നമ്പർ പലപ്പോഴും ഓൺലൈനിലുമായിരുന്നു. എന്താണ് ശ്രീറാമിന്‍റെ ആരോഗ്യപ്രശ്നമെന്ന് പൊലീസോ ആശുപത്രി അധികൃതരോ വ്യക്തമാക്കിയിരുന്നില്ല.
സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മുഖത്ത് മാസ്ക് ഇട്ടിരുന്നു. ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈയ്ക്കും കാലിനും ഒടിവ് ഇല്ലെന്നാണ് ഇതുവരെ ഡോക്ടർമാർ നൽകിയ വിവരം. ഇടിച്ചതിന്‍റെ പരിക്കുകളാണുള്ളത്. വലിയ പരിക്കുകളില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും വിശദീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് ശേഷമാകും എങ്ങോട്ടാണ് മാറ്റുക എന്ന കാര്യം തീരുമാനിക്കുക.
അപകടമുണ്ടായ ശേഷം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ശ്രീറാം ഇത് കേൾക്കാതെ സ്വകാര്യ ആശുപത്രിയായ കിംസിലേക്കാണ് പോയത്. സുഹൃത്തുക്കളായ ഡോക്ടർമാരുടെ സംഘം ശ്രീറാമിനൊപ്പമുണ്ടായിരുന്നു കിംസിൽ എന്നാണ് വിവരം.
അതേസമയം ഐഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് ചുമത്തിയത് 10 വർഷംവരെ തടവ് ലഭിക്കാവുന്ന 304 വകുപ്പുകളാണ്. ബോധപൂർവമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങി 10വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 28 ദിവസമെങ്കിലും റിമാൻഡിൽ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയത്.
കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോർ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേർത്തിട്ടുണ്ട്. ശ്രീറാം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി ജുഡീഷ്യൽ കോടതി അഞ്ചിലെ മജിസ്‌ട്രേട്ട് എ ആർ അമൽ എത്തിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. പൊലീസ് കാവൽ ഏർപ്പെടുത്തി. ഡിസ്‌ചാർജ് ചെയ്‌താൽ സബ്‌ജയിലിലേക്ക് മാറ്റും.ഒരു പഴുതും ശേഷിപ്പിക്കാതെ അന്വേഷണംവേണമെന്നും വീഴ്‌ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ പൊലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ട്.
ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പൊലീസും. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള്‍ മുന്‍പു വിവാഹബന്ധം വേര്‍പെടുത്തി.വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്.
തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോര്‍വാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്.
അപകടത്തില്‍ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലുള്ളവർ പുറത്തിറങ്ങും മുൻപേ മങ്ങാരം ഗവ.യുപി പ്രധാനാധ്യാപിക ഗേറ്റ് പൂട്ടി പോയെന്നു പരാതി. കുട്ടിയും ബന്ധുവും അധ്യാപികയും ഹെൽപ്പറും മുക്കാൽ മണിക്കൂർ ഉള്ളിൽ കുടുങ്ങി. മങ്ങാരം ഗവ. യുപി സ്കൂളിനോടു ചേർന്നു പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ഇന്നലെ 3 മണിയോടെയാണ് സംഭവം. അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വീട്ടിൽ പോയിരുന്നോ എന്ന് ഉറപ്പാക്കാതെ പ്രധാനാധ്യാപിക ഡി.രജിത പ്രധാന ഗേറ്റ് പൂട്ടി പോയതാണ് വിവാദമായത്.
സമയമായിട്ടും കുട്ടിയും ബന്ധുവും വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ അങ്കണവാടിയിൽ കുടുങ്ങിയ വിവരമറിയുന്നത്. ഗേറ്റ് തുറക്കുന്നതിനായി പ്രധാനാധ്യാപികയെ പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നഗരസഭാംഗങ്ങളെയും പൊലീസിനെയും വിവരം അറിയിച്ചു. നഗരസഭാംഗങ്ങളായ ജി.അനിൽ കുമാർ, വി.വി.വിജയകുമാർ എന്നിവർ സ്ഥലത്തെത്തി.
അവരുടെ സാന്നിധ്യത്തിലാണ് പൂട്ടു തകർത്തു ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതു സംബന്ധിച്ചു പൊലീസിലും പന്തളം ഐസിഡിഎസ് ഓഫിസർക്കും അധ്യാപിക പരാതി നൽകി. ഐസിഡിഎസ് ഓഫിസർ റാഹില കലക്ടർക്കും ബാലാവകാശ കമ്മിഷനും ഏഇഒയ്ക്കും പരാതി നൽകി. പ്രധാനാധ്യാപികയും അങ്കണവാടി അധ്യാപികയും തമ്മിലുള്ള ശീതസമരത്തെത്തുടർന്നാണ് സംഭവമുണ്ടായതത്രേ.
അങ്കണവാടിയും വഴിയും ശുചീകരിക്കണമെന്ന് പ്രധാനാധ്യാപിക ഡി.രജിത അങ്കണവാടി അധ്യാപിക വരദയോട് ആവശ്യപ്പെട്ടിരുന്നു. 18 കുട്ടികളുടെ കാര്യം നോക്കേണ്ടതിനാൽ ഇത് അങ്കണവാടി ജീവനക്കാർക്ക് ചെയ്യാനാകില്ലെന്ന് വരദ അറിയിച്ചു. തുടർന്ന് അങ്കണവാടിലേക്കുള്ള വൈദ്യുതിയും വെള്ളവും പ്രധാനാധ്യാപിക നിഷേധിച്ചെന്നും വരദ പറഞ്ഞു. പന്തളം നഗരസഭയ്ക്കു കീഴിലാണ് മങ്ങാരം ഗവ. യുപി സ്കൂൾ. അവിടെയാണ് അങ്കണവാടിയും പ്രവർത്തിക്കുന്നത്.
അങ്കണവാടിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നു കാട്ടി പ്രധാനാധ്യാപികയ്ക്ക് നോട്ടിസ് നൽകിയിരുന്നതായി കൗൺസിലർ അനിൽ കുമാർ പറഞ്ഞു. ഇതിൽ പ്രകോപിതയായിട്ടാണ് അവർ അങ്കണവാടിയുടെ പ്രവർത്തന സമയം കഴിയുന്നതിനു മുൻപ് വാതിൽ പൂട്ടി പ്രതികാര നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അത്യാവശ്യ കാര്യത്തിനു പുറത്തുപോകേണ്ടി വന്നതിനാലാണ് ഗേറ്റ് പൂട്ടിയതെന്നും സ്കൂൾ വളപ്പിൽത്തന്നെയുള്ള ചെറിയ ഗേറ്റ് തുറന്നിട്ടിരുന്നെന്നും സ്കൂൾ പ്രധാനാധ്യാപിക ഡി.രജിത പറഞ്ഞു.
സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വമേധയാ കേസെടുത്തതായി ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു. സ്റ്റേഷൻ ഓഫിസറോട് നാളെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനാധ്യാപികയുടെ നടപടി ബോധപൂർണമാണെന്നു കണ്ടെത്തിയാൽ ബാലനീതി നിയമപ്രകാരം സംഭവത്തെ ഗൗരവമായി കണ്ട് നടപടിയുണ്ടാകും.
ടെക്സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകൾക്കം യുഎസിൽ വീണ്ടും വെടിവയ്പ്. ഓറിഗനിലെ ഒഹായോവിൽ പ്രാദേശിക സമയം പുലർച്ചെ ഒന്നിനു നടന്ന വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 16 പേർക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടർന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടൻ പൊലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.
ടെക്സസിലെ എൽ പാസോയിൽ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഓറിഗനിൽ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഫ്ബിഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോൾ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികൾ സ്വീകരിക്കാനായെന്നും ഡേടൻ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി.
ഓറിഗനിലെ ഈസ്റ്റ് ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിനു സമീപമായിരുന്നു വെടിവയ്പ്. എന്നാൽ ഇവിടത്തെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാർ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചു. ആളുകൾ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലതവണ വെടിയൊച്ചയും കേൾക്കാം.
Just in| People feared dead as police search for a second gunman after a shooting at a bar in Ohio.Police responded to calls about an active shooter in the area of East 5th Street in the #Oregon District
The the first shooter was killed by police #ohioshooting #Ohio pic.twitter.com/feYJ3hSlbL— -🇦🇺🇺🇸🇦🇺- (@Frolencewalters) August 4, 2019
യുഎസിലെ ടെക്സാസ്, എല്‍ പാസോയിൽ വാൾമാർട് സ്റ്റോറിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവർണർ ഗ്രെഗ് അബോട്ട് വ്യക്തമാക്കി.
21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി. ഡാലസിനു സമീപമുള്ള അലെൻ സ്വദേശിയാണ് ഇയാൾ. അക്രമത്തിനു പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങി. സ്പാനിഷ് വംശജർക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എൽ പാസോ. വളരെ മോശം റിപ്പോർട്ടുകളാണുള്ളതെന്നും നിരവധി പേർ മരിച്ചതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ടെക്സാസ് ഗവർണറുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
സ്ഥാപനത്തിന്റെ വാഹന പാർക്കിങ് സ്ഥലത്തു വെടിയേറ്റവർ വീണുകിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവർ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്. സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ മരണ സംഖ്യ എത്രയെന്നു പറയാൻ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ റോബർട്ട് ഗോമസ് യുഎസ് മാധ്യമങ്ങളോടു പറഞ്ഞു.
സംഭവം നടക്കുമ്പോൾ സ്ഥാപനത്തിനകത്ത് 1,000 മുതൽ 3,000 വരെ ആൾക്കാർ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. യുഎസിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കൻ കലിഫോർണിയയിൽ 19 കാരൻ നടത്തിയ വെടിവയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മരിച്ചവരിൽ 2 കുട്ടികളും ഉണ്ടായിരുന്നു.
കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്കുനേരെ ആദ്യഭര്‍ത്താവിന്റെ ആസിഡാക്രമണം. ജോലികഴിഞ്ഞുമടങ്ങിവരും വഴിയാണ് യുവതിക്കുനേരെ ആസിഡൊഴിക്കുകയും കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തത്. ആക്രമണം നടത്തിയ ശേഷം ഒാടിരക്ഷപ്പെട്ട യുവതിയുടെ ആദ്യഭര്‍ത്താവ് സുഭാഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.
ശരീരത്തിന്റെ പിന്‍ഭാഗത്താണ് ആസിഡ് വീണ് പൊള്ളലേറ്റിട്ടുള്ളത്,മേലാസകലം കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചിട്ടുണ്ട്,അപായപ്പെടുത്താല്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും പരിക്കുകള്‍ മാരകമല്ല,വഴിയില്‍ ആക്രമണം നേരിട്ട യുവതി അടുത്തവീട്ടിലേക്ക് ഒാടികയറുകയായിരുന്നു.
ആറുമാസമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്,ബന്ധംവേര്‍പ്പെടുത്തിയ ശേഷം സുഭാഷ് യുവതിയെ ഫോണില്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു,വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ ശേഷമാണ് ആക്രണം നടത്തിയിരിക്കുന്നത്.നാട്ടുാകര്‍ മുക്കത്തെ സ്വകാര്യആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു,യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും പ്രതി ചേർത്തു. മോട്ടോര്‍ വാഹനനിയമപ്രകാരം ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് കേസ്. നേരത്തെ വഫയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്ട്രേറ്റിന്റെ മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി നൽകിയിരുന്നു.
പ്രതിയെ രക്ഷിക്കാൻ തുടക്കത്തിൽ പൊലീസിന്റെ വൻ ഒത്തുകളി. സംഭവം വിവാദമാകുകയും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെ ജാമ്യമില്ലാ വകുപ്പു ചുമത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതമായി. കേസ് വിചാരണയ്ക്കെത്തുമ്പോൾ പൊലീസിന്റെ ഒത്തുകളി പ്രതിക്കു ഗുണം ചെയ്യുമെന്നു സേനയിലെ ചിലർ പറയുന്നു. രക്തപരിശോധന 10 മണിക്കൂറിനു ശേഷം ചെയ്തതിനാൽ രക്തത്തിൽ മദ്യത്തിന്റെ അളവു കണ്ടെത്തുക ദുഷ്കരമെന്നു വിദഗ്ധർ പറയുന്നു.
പൊലീസ് വീഴ്ചകൾ ഇങ്ങനെ
∙മദ്യലഹരിയിൽ കാറോടിച്ചു ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചു വീഴ്ത്തിയിട്ടും കാറോടിച്ചവരെ കസ്റ്റഡിയിലെടുത്തില്ല.
∙കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതിയാണെന്നു ശ്രീറാം പറഞ്ഞിട്ടും അവരെ ടാക്സി വിളിച്ചു പൊലീസ് വീട്ടിലെത്തിച്ചു.
∙സംഭവം വിവാദമായതോടെ 5 മണിക്കൂർ കഴിഞ്ഞ് ഇവരെ മടക്കി വിളിച്ചു മൊഴിയെടുത്തു.
∙ശ്രീറാമും യുവതിയും മദ്യപിച്ചിരുന്നോ എന്നറിയാൻ പൊലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസർ ഉപയോഗിച്ചില്ല.
∙പരുക്കേറ്റെന്നു പറഞ്ഞ ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച പൊലീസ് രക്തസാംപിളെടുക്കാൻ ആവശ്യപ്പെട്ടില്ല.
∙രക്തസാംപിൾ ശേഖരിച്ചത് അപകടം നടന്നു 10 മണിക്കൂറിനു ശേഷം മാത്രം.
∙വാഹനമോടിച്ച വ്യക്തിയുടെ പേരില്ലാതെയും മനപൂർവമല്ലാത്ത നരഹത്യയ്ക്കും മാത്രം എഫ്ഐആർ. വൈകുന്നേരും ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ്.
∙ഫൊറൻസിക് വിദഗ്ധരും പൊലീസ് ഫൊട്ടോഗ്രഫറും എത്തും മുൻപേ ഇടിച്ച കാർ റിക്കവറി വാഹനം ഉപയോഗിച്ചു പൊലീസ് മാറ്റി.
∙വാഹനം അമിത വേഗത്തിലായിരുന്നോ എന്നു നിരീക്ഷണ ക്യാമറകൾ വഴി പരിശോധിച്ചില്ല.
∙കാർ ഓടിച്ചതു ശ്രീറാമെന്നു യുവതി പൊലീസിനും കോടതിക്കും മൊഴി നൽകിയിട്ടും കള്ളം പറഞ്ഞു കേസ് വഴിതെറ്റിക്കാൻ ശ്രമിച്ചതിനു കേസെടുത്തില്ല.
ശ്രീറാം നടത്തിയ 5 ഇടപെടലുകൾ
തിരുവനന്തപുരം ∙ അപകടത്തിന് ഇടയാക്കിയ കാർ യാത്ര ആരംഭിച്ചതു മുതൽ തുടങ്ങി നിയമലംഘനം. അപകടശേഷം അന്വേഷണം അട്ടിമറിക്കാനും ശ്രമം നടത്തി. ഒടുവിൽ തെളിവുകളും മൊഴികളും എതിരായതോടെ അറസ്റ്റ് അനിവാര്യമായി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമവിരുദ്ധ ഇടപെടലുകൾ ഇങ്ങനെ
1. നഗരത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നതും പൊലീസിന്റെ ശക്തമായ നിരീക്ഷണമുള്ളതുമായ റോഡിൽ മദ്യലഹരിയിൽ അതിവേഗത്തിൽ കാറോടിച്ചു.
2. അപകടം നടന്നപ്പോൾ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞു: ‘കാറോടിച്ചത് ഞാനല്ല, വഫ ഫിറോസാണ്’. ആൾമാറാട്ടത്തിലൂടെ കേസിൽ നിന്നു രക്ഷപ്പെടാൻ ശ്രമം.
3. ആരാണെന്നു പൊലീസ് ചോദിച്ചപ്പോൾ ഡോക്ടറെന്നു മറുപടി.
4. പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തപരിശോധനയ്ക്കു വിസമ്മതിച്ചു. ശാസ്ത്രീയ തെളിവുകൾ ഒഴിവാക്കാൻ ശ്രമം.
5. പരുക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്കു പോകണമെന്നു ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തപ്പോൾ പോയതു സ്വകാര്യ ആശുപത്രിയിലേക്ക്.
സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞ് പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫീസിന് മുമ്പിലാണ് അപകടം.
പുലര്‍ച്ചെ 12. 59ന് കൊല്ലത്ത് ഒൗദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീറിന് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. പബ്ളിക് ഒാഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തി. 1.5ന് വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു.
സമീപത്തെ മരത്തിലുരസി പോസ്റ്റും തകര്‍ത്ത് നൂറു മീറ്റര്‍ മാറി തെറിച്ചു വീണ ബൈക്കും റോഡിലുടനീളം ചിതറിയ കാറിന്റെ ഭാഗങ്ങളും ആ ഇടിയുടെ ആഘാതം എത്രത്തോളമായിരുന്നുവെന്ന് വിളിച്ചു പറയുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം ഒാടിച്ചത് ഐ എ എസ് ഒാഫീസര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിനു വ്യക്തമായി. ഒപ്പമുണ്ടായിരുന്നത് കാറിന്റെ ഉടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ആയിരുന്നു. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീറാം.
വാഹനം ഇല്ലാതിരുന്നതിനാല്‍ ശ്രീറാം തന്നെ വിളിച്ചുവെന്നും കവടിയാറില്‍ നിന്ന് കയറിയ ശ്രീറാമാണ് അമിത വേഗതയില്‍ വണ്ടിയോടിച്ചതെന്നുമാണ് വഫയുടെ മൊഴി. നിയമപാലകന്‍ തന്നെ നിയമലംഘകനായപ്പോള്‍ രണ്ടു കുഞ്ഞുങ്ങളുടെ പിതാവ് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് പൊലിഞ്ഞു പോയത്.
ആസാമിലെ ഗോഹട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന് വധശിക്ഷ. കോളേജ് വിദ്യാര്‍ത്ഥിയായ ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ കാമുകന്‍ ഗോവിന്ദ് ശിഘാളിനെയാണ് കോടതി മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്.
2017 ഡിസംബറില്‍ കാമുകന്‍ ഗോവിന്ദ് സിംഘാളിന്റെ കുളിമുറിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഗോവിന്ദ് സിംഘാളിന്റെ അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷയും അതിവേഗ കോടതി വിധിച്ചു.
2017 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗോവിന്ദയുടെ വാടകവീട്ടില്‍ പെണ്‍കുട്ടി എത്തുകയും വിവാഹം സംബന്ധിച്ച് വഴക്കുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഗോവിന്ദ ശ്വേതയുടെ തല ഭിത്തിയില്‍ ഇടിച്ചു. ബോധരഹിതയായി വീണ ശ്വേത മരിച്ചെന്നു കരുതി ഗോവിന്ദയും മാതാവും സഹോതരിയും ചേര്‍ന്ന് തീകൊളുത്തി. പിന്നീട് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമം നടത്തി.കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 30 കോടതി കണ്ടെത്തിയിരുന്നു.
വാഹനപകടത്തില്‍ പരിക്കേറ്റ് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിക്ക് ന്യൂമോണിയ ബാധിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ ഡോക്ടര്‍മാര്‍ ആശങ്കയിലാണ്.
അതേസമയം, ഉന്നാവ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഇന്ന് കുല്‍ദീപ് സെംഗര്‍ എം എല്‍ എ യെ ചോദ്യം ചെയ്തു. സീതാപൂര്‍ ജയിലിലെത്തിയാണ് സിബിഐ സംഘം എംഎല്‍യെ ചോദ്യം ചെയ്തത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. ഉന്നാവ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസിലാണ് സെംഗാര്‍ ജയിലിലായത്.
മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിയമപാലകന്‍ തന്നെ നിയമലംഘകനായപ്പോള്‍ രണ്ടു കുഞ്ഞുങ്ങളുടെ പിതാവ് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് പൊലിഞ്ഞു പോയത്.സംഭവത്തിൽ ശ്രീരാമിനെ കുടുക്കിയത് സഹയാത്രികയായ യുവതി വഫാ ഫിറോസിന്റെ മൊഴിയാണ്. ശ്രീറാം തന്നെയാണ് സംഭവസമയത്ത് കാറോടിച്ചതെന്നാണ് വഫ നൽകിയ മൊഴി എന്നാണ് വിവരം. ഫെയ്സ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി.
ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്ട്രേറ്റിന്റെ മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി. വഫ ഫിറോസിനെ വിട്ടയക്കും.ഇന്ന് പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യമുണ്ടായത്. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. ക്ളബിലെ പാര്‍ട്ടികഴിഞ്ഞ് പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫീസിന് മുമ്പിലാണ് അപകടം.
പുലര്‍ച്ചെ 12. 59ന് കൊല്ലത്ത് ഒൗദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീറിന് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. പബ്ളിക് ഒാഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തി. 1.5ന് വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ മരത്തിലുരസി പോസ്റ്റും തകര്‍ത്ത് നൂറു മീറ്റര്‍ മാറി തെറിച്ചു വീണ ബൈക്കും റോഡിലുടനീളം ചിതറിയ കാറിന്റെ ഭാഗങ്ങളും ആ ഇടിയുടെ ആഘാതം എത്രത്തോളമായിരുന്നുവെന്ന് വിളിച്ചു പറയുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം ഒാടിച്ചത് ഐ എ എസ് ഒാഫീസര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിനു വ്യക്തമായി. ഒപ്പമുണ്ടായിരുന്നത് കാറിന്റെ ഉടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ആയിരുന്നു. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീറാം. വാഹനം ഇല്ലാതിരുന്നതിനാല്‍ ശ്രീറാം തന്നെ വിളിച്ചുവെന്നും കവടിയാറില്‍ നിന്ന് കയറിയ ശ്രീറാമാണ് അമിത വേഗതയില്‍ വണ്ടിയോടിച്ചതെന്നുമാണ് വഫയുടെ മൊഴി.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്സാക്ഷികളുടേയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടേയും മൊഴികള്‍ പുറത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും അദ്ദേഹമാണ് വണ്ടിയോടിച്ചത് എന്നു മൊഴി നല്‍കിയതോടെ അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. ശ്രീറാമിന്‍റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്‍റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു.
മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി.
തിരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ ഒരു ഓണ്‍ലൈന്‍ ടാക്സിയിലേക്ക് വീട്ടിലേക്ക് അയച്ച് കാര്യങ്ങള്‍ ഒരുവിധം ഒത്തുതീര്‍പ്പാക്കി. ഇതിനൊക്കെ ശേഷമാണ് വാഹനാപകടത്തില്‍ മരിച്ചത് മാധ്യമപ്രവര്‍ത്തകനായ ബഷീറാണെന്ന വിവരം പുറത്തു വരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അപകടത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും ഇടപെട്ട സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലായി.
ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. സംഭവത്തിന്‍റെ ഗൗരവം മനസിലായതോടെ താനല്ല ശ്രീറാം തന്നെയാണ് വണ്ടിയോടിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. യുവതിയെ പിന്നീട് ജനറല്‍ ആശുപത്രിയിലെത്തിച്ച പൊലീസ് രക്തസാംപിള്‍ ശേഖരിച്ചെങ്കിലും ഇവരുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല.
മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിലേക്ക് നയിച്ച അപകടത്തെ തുടര്‍ന്ന് സിറ്റിപൊലീസ് കമ്മീഷണര്‍, ജോയിന്‍ കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി. നിലവില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതിയായതോടെ ശ്രീറാമിനെ ഇനി പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരുമെങ്കിലും അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം ലഭിക്കും. അതേസമയം മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുത്താല്‍ പുതിയ മോട്ടോര്‍വാഹനവകുപ്പ് നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിലായിരിക്കും അദ്ദേഹം പ്രതിയാവുക. പുതിയ നിയമം അനുസരിച്ച് ഇത്തരം കേസുകളില്‍ ലൈസന്‍സ് ആജീവനാന്തം സസ്പെന്‍ഡ് ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും.