മധ്യപ്രദേശിലെ ബിജെപി നേതാവായ പ്രദീപ് ജോഷിയെ കുരുക്കിലാക്കി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുന്നു. യുവാവും പ്രദീപ് ജോഷിയും തമ്മിലുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് മുൻപ് ഫെയ്സ്ബുക്ക് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ജോഷിയെ ഉജ്ജയ്ന്‍ ഡിവിഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി പദവിയിൽ നിന്നും ബിജെപി മാറ്റിയിരുന്നു.
55 വയസുള്ള പ്രദീപ് ജോഷിയും 25 വയസുള്ള യുവാവുമായുള്ള ഫെയ്സ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ആദ്യം പുറത്തായത്. തുടര്‍ന്നാണ് വീഡിയോ പ്രചരിക്കുന്നത്. ഈയിടെയായി ജോഷി തന്നെ പരിഗണിക്കുന്നില്ലെന്നും മറ്റ് ചെറുപ്പക്കാരുമായി അടുപ്പമുണ്ടെന്നും യുവാവ് പരാതി പറയുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുറത്തുവന്ന സ്ക്രീൻഷോട്ടുകളെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഡിയോയും പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇൗ വിഡിയോയിലെ യുവാവിനെയും കുടംബത്തെയും ഇപ്പോൾ കാണാനില്ലെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡിനു സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം ആഴ്ചകൾ പഴക്കമുള്ളതാണ്, ആശുപത്രി ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
മാലിന്യങ്ങൾ വലിച്ചറിഞ്ഞ സഥലത്തുനിന്നും അസഹ്യമായ ദുർഗന്ധം മൂലം ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്, തുടർന്ന് അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ മൃതദേഹത്തിനടുത്ത് ഒരു കാർഡ്ബോർഡ് പെട്ടി പോലീസ് കണ്ടെത്തി. കാർഡ്ബോർഡ് ബോക്സിൽ മൃതദേഹം സ്ഥലത്തെത്തിച്ചതായി അധികൃതർ കരുതുന്നു.ഗാന്ധി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു
മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 41കാരനായ സുഡാനി പൗരനെ പിന്നീട് പൊലീസ് പിടികൂടി.
കൈകള്‍ കെട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ മുളകുപൊടിയും എണ്ണയും ഉള്‍പ്പെടെയുള്ളവ വിതറി. കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിയുടെ ചുവരില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുകയും ചെയ്തു.
നഹാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി മുറി അലങ്കോലമാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധിയില്‍ പറയുന്നു. വധശിക്ഷക്ക് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇത് അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുന്നത്.
കൊച്ചി നെട്ടൂരില്‍ കൊല്ലപ്പെട്ട അര്‍ജുന്‍റെ മരണം തലയോട് തകര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തല്‍ . കല്ലുകൊണ്ട് പല തവണ ഇടിച്ചതുപോലെ തലയോട്ടിയില്‍ ഗുരുതര പരുക്കുകള്‍ കണ്ടെത്തി. അഴുകിയതിനാല്‍ ശരീരത്തിലെ മറ്റ് പരുക്കുകള്‍ കണ്ടെത്താന്‍ വഴിയില്ലെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കി.
കൊല്ലപ്പെട്ട അര്‍ജുനെ ക്രൂരമായി മര്‍ദിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കല്ലും തടിക്കഷ്ണങ്ങളുമുപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോസ്റ്റ്മോര്‍ട്ടത്തിലും ലഭിച്ചത്. പലതവണ കല്ലുകൊണ്ട് ഇടിച്ചതിന് സമാനമായ രീതിയില്‍ തലയോട് തകര്‍ന്നിട്ടുണ്ട്. കൊലപാതകത്തിനുശേഷം ഒന്നരയാഴ്ച കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും അഴുകിയ നിലയിലുള്ള മൃതദേഹത്തിലെ മറ്റ് പരുക്കുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കി. തലയോടും അസ്ഥികളും മാത്രമാണ് ശേഷിക്കുന്നത്. വിഷാംശം ഉള്ളില്‍ചെന്നിട്ടുണ്ടോയെന്നതും മറ്റും ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നിട്ടേ അറിയാനാകൂ. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും. അതിനു ശേഷമേ മരണ കാരണത്തെക്കുറിച്ച് വ്യക്തയുണ്ടാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പനങ്ങാട് സി.ഐ പറഞ്ഞു.
‘ജ്യേഷ്ഠൻ മരിച്ചതിന്റെ പക തീർക്കാനായിരുന്നെങ്കിൽ കയ്യോ കാലോ എടുത്തിട്ട് എനിക്കെന്റെ മകനെ തിരികെ തരാമായിരുന്നില്ലേ?..’ ചങ്ക് തകർക്കുന്ന ഇൗ അമ്മയുടെ വാക്കിന് മുന്നിൽ ഉത്തരം മുട്ടുകയാണ്. എറണാകുളം നെട്ടൂരിൽ കൊല്ലപ്പെട്ട അർജുന്റെ അമ്മ സിന്ധു പറയുന്നതിങ്ങനെ. മകനെ കാണാതാവുന്നിതിന് നാലുദിവസം മുൻപ് അർജുനോട് അമ്മ പറഞ്ഞത് ഒന്നുമാത്രമായിരുന്നു. ‘നീ നിബിൻ വിളിച്ചാൽ ഒപ്പം പോകരുത്’ പക്ഷേ അപ്പോൾ അവൻ പറഞ്ഞത്. ഇല്ലമ്മേ അവൻ പാവമാണ്. ചേട്ടനെ വലിയ ഇഷ്ടമായിരുന്നു അതാ അവൻ… കണ്ണീരോടെ സന്ധ്യ ഒാർക്കുന്നു. കൂട്ടുകാർ വിളിച്ചാൽ ഏതുനേരത്തും ഇറങ്ങിപ്പോകുന്നവനായിരുന്നു അവൻ. അതാണ് രാത്രി പതിനൊന്നുമണി കഴിഞ്ഞ് പെട്രോൾ തീർന്നെന്നു പറഞ്ഞു കൂട്ടുകാരൻ വിളിച്ചപ്പോൾ ഇറങ്ങിച്ചെന്നത്. രണ്ടു മാസം മുമ്പാണ്, പുതിയ രണ്ട് ഉടുപ്പു വാങ്ങിയത്. കൂട്ടുകാർ വന്ന് ചോദിച്ചപ്പോൾ അവർക്കു കൊടുത്തു. നീ ഇങ്ങനെ ചെയ്താൽ എങ്ങനെയാണെന്നു ചോദിച്ചപ്പോൾ അവർക്ക് ഇല്ലാഞ്ഞിട്ടല്ലേ എന്നായിരുന്നു മറുപടി.
രാത്രി പത്തുമണി വരെയും അർജുന്റെ ഫോണിൽ നിന്ന് കൂട്ടുകാരുമായി ചാറ്റു ചെയ്തതിനു തെളിവുണ്ട്. മകനെ കാണാതായപ്പോഴേ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ കൊന്നുകളയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മകനോട് ശത്രുത തോന്നാൻ കാര്യങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. മകനെ തിരിച്ചുകിട്ടുമെന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അവന്റെ മൃതദേഹം പോലും നേരേ ഒന്നു കാണാൻ സാധിച്ചില്ല– പിതാവ് സങ്കടപ്പെട്ടു.
അനന്തു എന്ന കൂട്ടുപ്രതിയാണ് കൊലപാതകത്തിൽ കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരു വെളിപ്പെടുത്തിയത്. അർജുനെ കൊലപ്പെടുത്തിയ വിവരം ആദ്യമേ പുറത്തു പറഞ്ഞതും അനന്തുവാണ്. തന്റെ അടുത്ത ഏതാനും കൂട്ടുകാരോട് അനന്തു എല്ലാം തുറന്നു പറഞ്ഞിരുന്നുവത്രെ. എല്ലാവരും അന്വേഷിക്കുമ്പോഴും അനന്തുവിന്റെ ചില കൂട്ടുകാർക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇവരിൽ നിന്ന് ഇതറിഞ്ഞാണ് അർജുന്റെ സുഹൃത്തുക്കളിൽ ചിലർ അനന്തുവിനെ ചോദ്യം ചെയ്യുകയും പൊലീസിൽ മൊഴികൊടുപ്പിക്കുകയും ചെയ്തത്. പൊലീസ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കിൽ മകന്റെ മൃതദേഹമെങ്കിലും നേരെ കിട്ടുമായിരുന്നെന്ന് പിതാവ് വിലപിക്കുന്നു. മകന്റെ മൃതദേഹം കണ്ടെത്തി സംസ്കാരം കഴിഞ്ഞ ശേഷം ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ ഞങ്ങൾ എന്താ കണിയാരാണോ’ എന്നു ചോദിച്ചത് ആരാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു വിളിച്ചപ്പോഴാണത്രെ ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത്. അത് ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു വിദ്യന്റെ മറുപടി.
ഒന്നാംപ്രതി നിബിന്റെ സഹോദരൻ എബിനും കൊല്ലപ്പെട്ട അർജുനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് കളമശേരിയിൽവെച്ചുനടന്ന അപകടത്തിൽ എബിൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അർജുന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുന്റെ ചികിൽസയ്ക്കായി ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ചിലവായത്. എന്നാൽ എബിനെ അർജുൻ മനപൂർവ്വം കൊന്നതാണെന്ന സംശയത്തിന്റെ പേരിലാണ് നിബിൻ അർജുനെ കൊന്ന് ചതുപ്പിൽ ചവിട്ടി താഴ്ത്തുന്നത്. നിബിനുമായും അർജുൻ കൂട്ടായിരുന്നു. നിബിന്റെ കോൾ വന്ന പിറകിനാണ് അർജുൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഈ മാസം രണ്ടാം തീയതി മുതലാണ് അർജുനെ കാണാതാകുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തിങ്കളാഴ്ചയോടെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് ശ്രമം. ഈ മാസം രണ്ടാംതീയതി രാത്രിയില്‍ കൊല്ലപ്പെട്ട കുമ്പളം സ്വദേശി അര്‍ജുന്‍റെ മൃതദേഹം വ്യാഴം രാവിലെയാണ് നെട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപമുള്ള ചതുപ്പില്‍ കണ്ടെത്തിയത്.
മലപ്പുറം വളാഞ്ചേരിയിൽ തനിച്ച് താമസിച്ചിരുന്ന ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽതൊഴിലാളിയായ യുവാവ് അറസ്റ്റിൽ. വെട്ടിച്ചിറ പുന്നത്തല സ്വദേശി അബ്ദുൽസലാമാണ് അറസ്റ്റിലായത്. ബലാൽസംഗ ശ്രമം വിജയിക്കാതിരുന്നതോടെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം പൂന്തുറ സ്വദേശി നഫീസത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതോടെ രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നഫീസത്ത് താമസിക്കുന്ന വീട്ടിലെത്തിയതെന്ന് അബ്ദുൽസലാം പൊലീസിൽ മൊഴി നൽകി. ശാരീരികമായി കീഴ്‌പ്പെടുത്തുന്നതിനിടെയാണ് കഴുത്തിൽ ഷാൾ മുറുക്കിയത്. മരണം ഉറപ്പായതോടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും നഫീസത്തിന്റെ മൊബൈൽഫോണും കവർന്ന് പ്രതി മംഗലാപുരത്തേക്ക് കടന്നു.
നാട്ടിൽ തന്നെ കുറിച്ച് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് തോന്നിയതോടെ മടങ്ങിയെത്തി വെട്ടിച്ചിറയിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.അയൽവാസികൾ നൽകിയ സൂചനകളാണ് കേസന്വേഷണത്തിൽ നിർണ്ണായകമായതെന്ന് പൊലീസ് അറിയിച്ചു. നഫീസത്തിന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്താൻ സഹായകമായി. നഫീസത്തിനെ കൊലപ്പെടുത്തിയ ക്വാർട്ടേഴ്‌സിലും ,ആഭരണവും മൊബൈൽഫോണും വിറ്റ കടകളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ചൊവ്വാഴ്ചയായിരുന്നു നഫീസത്തിനെ വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം, വിദ്യാര്‍ഥിക്ക് കുത്തേല്‍ക്കുന്നതിലേക്ക് നയിച്ച കാര്യങ്ങള്‍ , തുടര്‍ സംഭവങ്ങള്‍ എന്നിവ അന്വേഷിച്ച ശേഷമാകണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ് നിര്‍ദ്ദേശിച്ചു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിതാ വി.കുമാര്‍ അവധിയിലാണ്. അഡിഷണല്‍ ഡയറക്ടര്‍ കെ.കെ.സുമയാവും അന്വേഷണം നടത്തുക.
എസ്.എഫ്.ഐയ്ക്കെതിരെ എ.ഐ.എസ്.എഫ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളമായെന്ന് എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തി. സാമൂഹ്യവിരുദ്ധര്‍ കോളജില്‍ അഴിഞ്ഞാടുന്നു. വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ഏകസംഘടനാവാദത്തിന്‍റെ അനന്തരഫലമാണ് ഇപ്പോഴത്തെ സംഭവമെന്നും അവര്‍ കുറ്റപ്പെടുത്തി.
യൂണിേവഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാനെത്തിയ കെ.എസ്.യുക്കാരെ പൊലീസ് തടഞ്ഞു. കോളജ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന ഇവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം നേരിയസംഘര്‍ഷത്തില്‍ കലാശിച്ചു. തൊട്ടുപിന്നാലെ എം.എസ്.എഫ്,എ.ബി.വി.പി പ്രവര്‍ത്തകരും എത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് എല്ലാവരേയും നീക്കി.
ഇന്ന് കാമ്പസില്‍ നടന്നത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളും അനുഭാവികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് നെഞ്ചില്‍ കുത്തേറ്റു. ഡിഗ്രി വിദ്യാര്‍ഥിയെ കുത്തിയ യൂണിറ്റ് പ്രസിഡന്റിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. പൊലീസുകാരെ മര്‍ദിച്ച കേസില്‍ പ്രതിയാണ് നസീം.
യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുറമെ നിന്ന് ഗുണ്ടകളെ വിളിപ്പിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. നേതാക്കളുടെ അതിക്രമത്തിനെതിരെ പൊട്ടിത്തെറിച്ച് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ക്യാംപസിലെ മരച്ചുവട്ടില്‍ ഇരുന്ന് മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികളില്‍ ചിലര്‍ പാട്ടുപാടി. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ പ്രതികാരത്തിന്റെ കാരണം ഇതാണ്.
മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനാണ് കുത്തേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. പാട്ടുപാടിയതിന്റെ പേരില്‍ അറബിക് വിദ്യാര്‍ഥി ഉമയറിനെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കത്തിക്കുത്തിലെത്തിയത്.
കുത്തേറ്റ അഖിലും മര്‍ദനമേറ്റ വിദ്യാര്‍ഥികളുമെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇതോടെ നേതാക്കളുടെ അതിക്രമത്തില്‍ മനംമടുത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്കും കോളജിലേക്കും മാര്‍ച്ച് നടത്തി.
ഒരുമണിക്കൂറിലേറെ നീണ്ട പരസ്യപ്രതിഷേധത്തിനൊടുവില്‍ എസ്.എഫ്.ഐ ജില്ലാ നേതാക്കളെത്തി അനുനയിപ്പിച്ച് വിദ്യാര്‍ഥികളെ ക്യാംപിസില്‍ കയറ്റിയെങ്കിലും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാതെ വഴങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ നിലാപെടെടുത്തി. യൂണിയന്‍ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനും ശ്രമിച്ചതോടെ ക്യാംപസിനുള്ളില്‍ വീണ്ടും നേതാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമായി.
ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായിമാധ്യമങ്ങളെ ക്യാംപസില്‍ നിന്നൊഴിവാക്കാനായി എസ്.എഫ്.ഐയുടെ ശ്രമം. അതുവരെ വിഷയത്തിലിടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇതിനായി നേരിട്ടെത്തി. എന്നാല്‍ സ്വന്തം വിദ്യാര്‍ഥിക്ക് കുത്തേറ്റ സാഹചര്യം അപ്പോഴും അദേഹം അറിഞ്ഞിരുന്നില്ല.
എന്നാല്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളുടെ പേര് സഹിതം മുന്നൂറ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട പരാതി നല്‍കിയതോടെ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും വീണ്ടും പ്രതിരോധത്തിലായി.
കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തി യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ
അടിമകളായില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തും യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ നേതാക്കള്‍. പ്രസ്ഥാനത്തിന് വേണ്ടി ദിവസങ്ങളോളം നിരാഹാരം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ഉമൈറിനെ കഴിഞ്ഞവര്‍ഷം നേതാക്കള്‍ അതിക്രൂരമായി തല്ലിച്ചതച്ചു. ഇതേ നേതാക്കള്‍ തന്നെയാണ് ഇന്ന് പാട്ടുപാടിയതിന്റ പേരില്‍ ഉമൈറിനെ വീണ്ടും മര്‍ദിച്ചത്.
എസ്.എഫ്.െഎയ്ക്കുവേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച ഉമൈറിന് യൂണിവേഴ്സിറ്റി കോളജിലെ നേതാക്കള്‍ കഴിഞ്ഞവര്‍ഷം സമ്മാനിച്ചതാണിത്. ക്രൂരമായ മര്‍ദനമേറ്റ് ദേഹമാസകലം മുറിഞ്ഞു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഉമൈര്‍ പതിനഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടന്നു.
സി.പി.എം ജില്ലാ കമ്മിറ്റിയില്‍പോയി മാതാപിതാക്കള്‍ പരാതി പറഞ്ഞു. യൂണിയന്‍ പ്രവര്‍ത്തനത്തിന് ഇനി മകനെ വിളിക്കരുതെന്ന് അപേക്ഷിച്ചു. പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ചികില്‍സയ്ക്കായി കുറച്ച് പണം കൊടുത്ത് പാര്‍ട്ടി പ്രശ്നം ഒതുക്കി. അതേ എസ്.എഫ്.െഎ നേതാക്കള്‍ തന്നെയാണ് ഇത്തവണയും ഉമൈറിനെ മര്‍ദിച്ചത്.
ഇത്തവണ ഉമൈറും കൂട്ടുകാരും വെറുതെയിരുന്നില്ല.നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങി.
ആലുവ കീഴ്മാട് കീരൻകുന്ന് ഭാഗത്ത് വീടുകളുടെ വരാന്തയിലും പരിസരങ്ങളിലും രക്തം കണ്ടത് പരിഭ്രാന്തി പരത്തി . എട്ടോളം വീടുകളിലാണ് രക്തതുള്ളികൾ കണ്ടത്. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചില ഭാഗത്ത് കണ്ടു.
പുലർച്ചെ വീട് തുറന്ന് പുറത്തിറങ്ങിയ നാട്ടുകാരെ ഞെട്ടിക്കുന്നതായിരുന്നു ഈ ചോര പാടുകൾ. വീടുകളുടെ വരാന്തയിലും മുറ്റത്തുമെല്ലാം രക്തം നിൽക്കുന്നു. റോഡിലും രക്തം വാർന്നുപോയ പാടുകൾ കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ വിളിച്ചു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ സമീപത്തെ ചെറിയ ചവറുകൂനയിൽ നിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തിയതോടെ ദുരൂഹത വർധിച്ചു. സിം കാർഡ് ഇടുന്ന ഭാഗത്ത് നിന്ന് കാർഡ് എടുത്ത് ബാറ്ററിക്കൊപ്പം ഫോണിനകത്ത് തന്നെ വച്ച നിലയിലായിരുന്നു ഫോണിൽ ഇട്ടുനോക്കിയപ്പോൾ ബുധനാഴ്ച രാത്രി ഒരു നമ്പറിൽ നിന്ന് മാത്രം 28 ഓളം മിസ്ഡ് കോളുകൾ വന്നതായും കണ്ടു.
പൊലീസ് അന്വേഷണം ഊർജിതം ആക്കി. രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചില ഭാഗത്ത് കണ്ടു. മുറിവേറ്റ നായയുടേതാകാം രക്തം എന്ന പ്രാഥമിക നിഗമനത്തിൽ ആണ് പൊലീസ്
വളാഞ്ചേരിയിലെ വാടക വീട്ടിൽ ഹോംനഴ്‍സ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മന്‍സിലിൽ നഫീസത്തിന്‍റെ മൃതദേഹം ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അറസ്റ്റ് നാളെ രേഖപ്പെടുത്തും.
മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു നഫീസത്തിന്‍റെ മൃതദേഹം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാടക വീടിന്‍റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷന്‍ ശബ്ദം കൂട്ടി വെച്ചിരുന്നു. 30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു. നാലു മാസത്തോളമായി വൈക്കത്തൂരിലായിരുന്നു താമസം.
വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ത്രീ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു. മോഷണശ്രമത്തിനിടെയാകാം കൊലപാതകം സംഭവിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറത്തുനിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
തിരുവനന്തപുരം സ്വദേശിയായ സ്ത്രീ വര്‍ഷങ്ങളായി വളാഞ്ചേരിയിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വിവിധയിടങ്ങളില്‍ ഹോം നഴ്‌സായി ഇവര്‍ ജോലിചെയ്തിരുന്നു.
നെട്ടൂര്‍ കൊലക്കേസില്‍ പൊലീസ് അന്വേഷണം വഴിതെറ്റിച്ചത് പ്രതികളുടെ സിനിമാ സ്റ്റൈല്‍ നീക്കങ്ങള്‍. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുതല്‍, ചോദ്യം ചെയ്യലില്‍വരെ അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി കൃത്യമായ ആസൂത്രണമാണ് പ്രതികള്‍ നടത്തിയത്.
പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി പ്രകാരം രണ്ടാം തീയതി രാത്രിതന്നെ അര്‍ജുനെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപമുള്ള ചതുപ്പില്‍ മൃതദേഹം ചവിട്ടിത്താഴ്ത്തി. പൊങ്ങിവരാതിരിക്കാന്‍ മുകളില്‍ വേലിക്കല്ലുകളും ഉറപ്പിച്ചു. ഒരു തെരുവുനായയെ തല്ലിക്കൊന്ന് മൃതദേഹം മറവുചെയ്ത സ്ഥലത്തിന് സമീപം കൊണ്ടിട്ടു. ദുര്‍ഗന്ധം വമിച്ചാലും നായ ചത്തുകിടക്കുന്നതുകൊണ്ടാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
സ്വാഭാവികമായും ഇവരുടെ ശ്രമം പ്രാഥമികമായി ഫലം കണ്ടു. ദുര്‍ഗന്ധമുണ്ടായെങ്കിലും കൊലപാതകം നടന്നതായോ, മൃതദേഹം ആ ഭാഗത്ത് കിടക്കുന്നതായോ നാട്ടുകാര്‍ സംശയിക്കാതിരുന്നത് പ്രതികളുടെ ഈ നീക്കം മൂലമാണ്. പിന്നീട് കലൂരിലെത്തിയ പ്രതികള്‍ അർജുന്റെ മൊബൈൽ ഫോൺ ഒരു ലോറിയിൽ കയറ്റി വിട്ടു.
പരാതി ലഭിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം സ്വാഭാവികമായും ഈ ഫോണിൽ നിന്നുള്ള സിഗ്‌നലുകളെ പിന്തുടർന്നായിരുന്നു. മുട്ടം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലൂടെ തമിഴ്നാട് ഭാഗത്തേക്കായിരുന്നു ലോറിയുടെ സഞ്ചാരം. ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് അർജുൻ ഈ മേഖലയിൽ പോകാറുണ്ടെന്നു പ്രതികൾ തന്നെ പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു.
പനങ്ങാട്, മറയൂർ എന്നീ സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം കേസുകളിൽ അർജുൻ മുൻപ് ഉൾപ്പെട്ടിരുന്നതിനാൽ പൊലീസ് ഈ മൊഴി സംശയിച്ചുമില്ല. കൊലപാതകത്തിനുശേഷം കൃത്യമായ കൂടിയാലോചന പ്രതികള്‍ നടത്തിയിരുന്നു. മൂന്നുപ്രാവശ്യം പ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുധ്യമുണ്ടാകാതിരുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.
അർജുൻ ജീവനോടെയുണ്ടെന്ന ധാരണയിൽ വെറുമൊരു കാണാതാകൽ കേസ് മാത്രമായി ആദ്യം പരിഗണിക്കപ്പെടാനുള്ള കാരണവും ഇതു തന്നെ. ഒടുവിൽ കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ പ്രതികളിലൊരാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്.
എറണാകുളം നെട്ടൂരിൽ യുവാവിനെ െകാന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചത് കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കളെന്ന് ബന്ധുക്കൾ. സംശയം തോന്നിയവരെ ചോദ്യം ചെയ്ത അർജുന്റെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകാൻ പ്രതികളെ നിർബന്ധിച്ചു. സ്റ്റേഷനിലെത്തിച്ച ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
പ്രതികളിലൊരാളായ നിപിൻ, തന്റെ സഹോദരന്റെ അപകടമരണത്തിനു കാരണക്കാരൻ അർജുനാണെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. തന്റെ ചേട്ടന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് നിപിൻ പറഞ്ഞതായി വിവരം ലഭിച്ചതോടെ പ്രതികളെ അർജുന്റെ വീട്ടിൽ വിളിച്ചു വരുത്തി ബന്ധുക്കളും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു.
ജൂലൈ രണ്ടാം തീയതി രാത്രിയോടെ സമീപപ്രദേശത്തുള്ള ഒരാളാണ് അർജുനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികളുടെ അടുത്ത് എത്തിച്ചത്. ഉടൻ തന്നെ അയാൾ സംഭവസ്ഥലത്തുനിന്നു മടങ്ങിയതായി വിവരം ലഭിക്കുകയും ചെയ്തു. അർജുന്റെ തിരോധാനത്തിൽ സുഹൃത്തുക്കളായ നിപിൻ, റോണി എന്നിവരെ സംശയം ഉണ്ടെന്ന് കാണിച്ച് ജൂലൈ മൂന്നിന് പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട വിധം ഗൗനിച്ചില്ലെന്ന് അർജുന്റെ പിതാവ് വിദ്യൻ പറയുന്നു.
ബുധനാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ പൊലീസ് പറഞ്ഞതായും വിദ്യൻ ആരോപിക്കുന്നു. നിപിന്റെ സഹോദരന്റേത് അപകട മരണമായിരുന്നു. അർജുനും ഗുരുതരമായി പരുക്ക് പറ്റി. പത്ത് ലക്ഷം രൂപയോളം മുടക്കിയാണ് അർജുനെ രക്ഷിച്ചത്– കണ്ണീരോടെ വിദ്യൻ പറയുന്നു. ഞങ്ങൾ കണിയാൻമാരല്ല നിങ്ങളും അന്വേഷിക്കൂ.. ഞങ്ങൾ വേണ്ടത് ചെയ്തോളാമെന്നാണ് പൊലീസ് പറഞ്ഞതെന്ന് അർജുന്റെ ഇളയച്ഛൻ പറഞ്ഞു.
അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസിന്റെ ഭാഗത്തു നിന്ന് ആത്മാർഥമായ ശ്രമം ഉണ്ടായില്ലെന്ന് കുമ്പളം കൗണ്‍സിലര്‍ രതീഷ്, പാപ്പന മരട് കൗണ്‍സിലര്‍ എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ചാം തീയതി പ്രതികളെ അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും അർജുന്റെ വീട്ടിലേക്കു വിളിച്ചു വരുത്തിയിരുന്നു. ഞങ്ങൾ ഒന്നും ചെയ്തില്ല ആന്റി, എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പ്രതികൾ അർജുന്റെ അമ്മയോട് പറഞ്ഞതായി ഇളയ്ചഛൻ പറയുന്നു. പെട്രോൾ വാങ്ങാൻ പോയി, ബാറിൽ പോയി, അവനെ ഞങ്ങൾ കണ്ടില്ല തുടങ്ങിയ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതികൾ ബന്ധുക്കളോടു പറഞ്ഞതെന്ന് മരട് കൗണ്‍സിലര്‍ ജബ്ബാർ പറഞ്ഞു.
പ്രതികളെന്ന് സംശയിക്കുന്നവർ അടുത്തുണ്ടെന്നും ചോദ്യം ചെയ്യാനുള്ള മനസ് ഉണ്ടാകണമെന്ന് പറഞ്ഞ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിക്കാനായിരുന്നു മറുപടി. ഏറെ നേരത്തിനു ശേഷമെത്തിയ പൊലീസുകാർ പ്രതികളെ സ്റ്റേഷനിലേക്കു കൊണ്ടു പോയെങ്കിലും ചോദ്യം ചെയ്തതിനു ശേഷം അന്ന് വൈകിട്ടോടെ വിട്ടയച്ചു.
കൊലയ്ക്കു ശേഷം പ്രതികള്‍ ‘ദൃശ്യം’ സിനിമ മോഡലില്‍ അർജുന്റെ ഫോൺ ലോറിയിൽ കയറ്റി വിട്ടതായി പനങ്ങാട് പൊലീസ് സ്ഥിരീകരിച്ചു. അർജുനെ കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിക്കുകയായിരുന്നുവെന്നും മറ്റ് ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നുമായിരുന്നും പൊലീസ് ഭാഷ്യം. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പൊലീസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും പറയപ്പെടുന്നു.
നെട്ടൂർ റെയിൽവേ സ്റ്റേഷൻ വരുമാനമില്ലെന്ന ന്യായം പറഞ്ഞ് അടച്ചു പൂട്ടിയതോടെയാണ് സാമൂഹികവിരുദ്ധരുടെ താവളമായി അത് മാറിയത്. റെയിൽവേ സ്റ്റേഷന്റെ സമീപമുള്ള ചതുപ്പിലാണ് അർജുന്റെ മൃതദേഹം പ്രതികൾ കുഴിച്ചിട്ടത്. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം വൈകിട്ട് അഞ്ചിനു ശേഷം ഇതിലെ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും മരട് കൗണ്‍സിലര്‍ ജബ്ബാർ പറഞ്ഞു.
സംഭവദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായാണ് സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ ജൂലൈ രണ്ടിനു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി.